കൊച്ചി: ഫോര്‍ട്ടുകൊച്ചി മേഖലയില്‍ നിര്‍ത്തിവച്ച ബോട്ട്, ജങ്കാര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കണമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കൊച്ചി കോര്‍പറേഷനു നിര്‍ദേശം നല്‍കി. ഈ മേഖലയിലെ 80 ശതമാനം ജനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവരാണെന്നും സാധാരണക്കാരും പാവപ്പെട്ടവരുമായ ഇവരെ കഷ്ടപ്പെടുത്തുന്ന സമീപനമാണു കോര്‍പറേഷന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും കാണിച്ച് ചാരിറ്റബിള്‍ സംഘടനയായ സണ്‍റൈസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടിയുടെ നേതൃത്വത്തില്‍ നിര്‍ദേശം നല്‍കിയത്.
ബോട്ടുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനു മുമ്പ് എല്ലാവിധത്തിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ കോര്‍പറേഷനും കണ്‍സര്‍വേറ്ററും കരാറുകാരും നടപടികള്‍ സ്വീകരിക്കണം. 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം കമ്മീഷനംഗം അഡ്വ. വി. വി. ജോഷി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
35 വര്‍ഷം പഴക്കമുള്ള ബോട്ട് ബിസ്‌കറ്റ് പൊടിയുന്നതുപോലെയാണു കാണപ്പെട്ടതെന്നു ഇന്നലെ സിറ്റിംഗില്‍ അഡ്വ. വി. വി. ജോഷി പറഞ്ഞു. ആഴംകൂടിയ കപ്പല്‍ചാലിലൂടെ ഇത്രയും പഴക്കമുള്ള ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതു തെറ്റാണെന്നു കമ്മീഷന്‍ വിലയിരുത്തി.
മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോര്‍പറേഷനും കണ്‍സര്‍വേറ്ററും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇത് ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. മരണമടഞ്ഞ ഏറ്റവും സാധുക്കളായവരുടെ ബന്ധുക്കള്‍ക്ക് വീടും തൊഴിലും അനുവദിക്കണമെന്നു കമ്മീഷന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു.
















