ഹരിപ്പാട്: മനുഷ്യരെ ഒന്നായിക്കാണാനും അവരെ ഒന്നിപ്പിക്കുവാനും ഓണത്തിനല്ലാതെ മറ്റൊരു ആഘോഷത്തിനും കഴിയില്ലെന്ന് കേരള ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് കേരള ഫോക്ക്ലോര്‍ അക്കാദമി, തഞ്ചാവൂര്‍ സൗത്ത് സോണ്‍, കള്‍ച്ചറല്‍ സെന്റര്‍, ഇല ചാരിറ്റി ഇനിഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിപ്പാട്ട് നടക്കുന്ന ഓണ നിലാവ് 2015 ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണനാളുകളിലെ ഓരോനിമിഷവും ആനന്ദദായകമാണ്. കേരളത്തിലെ കര്‍ഷകരുടെ കൊയ്ത്തുത്സവത്തെ ആഘോഷമാക്കി മാറ്റിയാണ് ഓണമെത്തുന്നത് എന്നത് കര്‍ഷകനായ തന്നെ അത്യന്തം സന്തോഷിപ്പിക്കുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ഷകന്റെ പ്രയാസങ്ങള്‍ പലപ്പോഴും ഭരണാധികാരികള്‍ മനസ്സിലാക്കുന്നില്ല.
പാരമ്പര്യകലകള്കൊണ്ട് അനുഗ്രഹിക്കപ്പെട്ട കേരളത്തിലേക്ക് ഓണനാളുകളില്‍ ജനങ്ങള്‍ സ്നേഹത്തോടെയാണ് മഹാബലിയെ സ്വാഗതം ചെയ്യുന്നത്. ഓണത്തിന്റെ സങ്കല്‍പ്പം തന്നെ എല്ലാവരേയും ഒന്നിപ്പിക്കുക എന്നുള്ളതാണെന്നതും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂളില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അഡ്വ.ബി.ബാബുപ്രസാദ്, ടി.കെ. ദേവകുമാര്‍, ഡോ.എന്‍.സജിത്, പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, പി.എം. ചന്ദ്രന്, എസ്.ദീപു, എം.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രമേശ്ചെന്നിത്തല ഗവര്‍ണര്‍ക്ക് ഉപഹാരം നല്കി.
ഡോ.വര്ഗീസ്കുര്യന്, ജോണ്‍ മത്തായി, ഡോ.എം.എസ്. ഫൈസല്ഖാന്, പാലാഴിയില്‍ സുരേഷ്കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഹരിപ്പാട് ആര്.കെ.ജംഗ്ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി പേര് പങ്കെടുത്തു. ഗുജറാത്ത്, തെലുങ്ങാന, ഹരിയാന, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ നിന്നെത്തിയ കലാകാരന്മാരുടെ നൃത്തങ്ങളും നടന്നു. ആഘോഷം 30ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: