ന്യൂദല്‍ഹി: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം സ്ഥലം പരിശോധിക്കാന്‍ കേരളത്തിലേക്ക് വിദഗ്ദ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ. സംസ്ഥാന ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നദ്ദ ഇക്കാര്യം അറിയിച്ചത്.
എയിംസ് സ്ഥാപിക്കുന്നതിന് സംസ്ഥാനം ഇതിനകം നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ സ്ഥലങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. തിരുവനന്തപുരത്തെ ആര്‍സിസിയെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുന്നതിന് 120 കോടി രൂപയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ ലഭിച്ചിട്ടില്ല.
തുക എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കൊച്ചിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് പഠനം നടത്താന്‍ ഐസിഎംആറിന്റെ വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും.
കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന് 100 കോടി രൂപയുടെ കേന്ദ്ര സഹായ അനുവദിക്കണം, വയനാട്ടില്‍ ശ്രീചിത്രാ സെന്റര്‍ സ്ഥാപിക്കുന്നതിന് 100 കോടി രൂപ കേന്ദ്ര സഹായം, സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചതായി മന്ത്രി ശിവകുമാര്‍ വിശദീകരിച്ചു.
മാതൃ ശിശു മരണ നിരക്കില്‍ കേരളം കൈവരിച്ച നേട്ടത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി അഭിനന്ദനം അറിയിച്ചു. 83 ശതമാനത്തില്‍ നിന്നും 61 ശതമാനമായി മാറിയത് വലിയ നേട്ടമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ശിശു സൗഹൃദ സംസ്ഥാനമായി കേരളത്തെ തെരെഞ്ഞെടുത്തതിലും കേന്ദ്ര ആരോഗ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് എല്ലാ പിന്തുണയും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തതായും മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: