കൊല്‍ക്കത്ത: റെയില്‍വേയുടെ വികസനത്തിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 120 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കൊല്‍ക്കത്തയിലെ പശ്ചിമ റെയില്‍വേ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വര്‍ഷങ്ങളായുള്ള അവഗണനയും നിക്ഷേപങ്ങളുടെ അപര്യാപ്തതയും നിമിത്തം റെയില്‍വെ തീവ്രപരിചരണ വിഭാഗത്തിലെ രോഗിക്ക് തുല്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന തികഞ്ഞ അവഗണനയും അടിസ്ഥാന സൗകര്യ വികസനത്തില്‍ മുതല്‍മുടക്കുന്ന തുകയുടെ അപര്യാപ്തതയുമാണ് ഇന്നത്തെ ഈ ഗുരുതരാവസ്ഥക്ക് കാരണം. ഈ മേഖലയ്‌ക്കായി നീക്കിവയ്‌ക്കേണ്ടിയിരുന്ന തുക അതിനായി നീക്കിവയ്‌ക്കാന്‍ നമുക്കു സാധിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സൗകര്യങ്ങള്‍ വച്ച് ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവില്ല.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗിക്ക് സമമായ ഇന്ത്യന്‍ റെയില്‍വെയ്‌ക്ക് ചൈനീസ് റെയില്‍വെ ഉള്‍പ്പെടെയുള്ളവരുമായി മാരത്തോണ്‍ മല്‍സരത്തില്‍ ഏര്‍പ്പെടാനാകില്ലെന്നും സുരേഷ് പ്രഭു പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെയെ എപ്പോഴും ചൈനീസ് റെയില്‍വെയുമായണ് എല്ലാവരും താരതമ്യം ചെയ്യുന്നതെന്നും അവരുടെയൊപ്പമെത്തണമെങ്കില്‍ നാം വന്‍തുക റെയില്‍വെയില്‍ മുതല്‍മുടക്കിയേ മതിയാകൂ എന്നും സുരേഷ് പ്രഭു പറഞ്ഞു.
നമ്മള്‍ പൂജ്യം പോയിന്റില്‍ നിന്നാണ് ആരംഭിക്കുന്നത്. എന്നാല്‍ വിജയം കൂടിയേ തീരു. 2.7 മുതല്‍ മൂന്ന് കോടി ജനങ്ങള്‍ വീതമാണ് ദിവസങ്ങളിലായി സഞ്ചരിക്കുന്നത്. ട്രെയിനുകളുടെ അഭാവം മൂലം ഉത്സവ കാലങ്ങളില്‍ മതിയായ ട്രെയിനുകള്‍ ഓടിക്കാനാവുന്നില്ല. റെയില്‍വേയുമായി യോജിച്ച് വിസനം നടത്തുവാന്‍ 17 സംസ്ഥാനങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റെയില്‍വേയുടെ സംവിധാനത്തിനനുസരിച്ച് ചരക്കുകള്‍ ലഭിക്കുന്നില്ലായെന്നും മന്ത്രി പറഞ്ഞു. 1.20 ദശലക്ഷം ടണ്‍ കാര്‍ഗോ സംവിധാനം റെയില്‍വേക്കുണ്ട്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം റെയില്‍വേയെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
















