ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു ബിജെപി അംഗത്തെപ്പോലും ജയിക്കാന്‍ അനുവദിക്കില്ലെന്ന വാശിയോടെ പ്രവര്‍ത്തിച്ച കേരളത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നല്കുന്ന സഹായങ്ങള്‍ അസൂയാവഹമാണ്. മുമ്പൊക്കെ കേന്ദ്രഭരണകക്ഷിക്ക് താല്പര്യമില്ലാത്ത സംസ്ഥാനസര്‍ക്കാരുകളെ ഞെരുക്കി നശിപ്പിക്കുന്ന സമീപനമാണ് കണ്ടുവന്നത്.
കേരളവും അത് പലപ്പോഴും അനുഭവിച്ചതാണ്. അന്നൊക്കെ കേന്ദ്ര അവഗണനയ്ക്കെതിരെ പ്രക്ഷോഭങ്ങളും നടത്താറുണ്ട്. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിച്ചാലേ രക്ഷയുള്ളൂ എന്നു വാദിക്കുന്നവരാണ് കോണ്ഗ്രസ്സുകാര്. അതുപറഞ്ഞ് വോട്ടു ചോദിക്കാറുമുണ്ട്. എന്നാല്‍ ഏറ്റവും അവഗണന കോണ്‍ഗ്രസ്സാണ് കേരളത്തോട് കാട്ടിപ്പോന്നത്. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരില്‍ രണ്ട് കാബിനറ്റ് മന്ത്രിമാരടക്കം എട്ടുമന്ത്രിമാരുണ്ടായിരുന്നല്ലോ! എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍, സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് ചെറുവിരലനക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? എന്നാല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോഴും കേരളത്തിന് മുന്തിയ പരിഗണന നല്കി.
സംസ്ഥാനസര്‍ക്കാരും സംസ്ഥാനത്തെ 20 എംപിമാരും കേന്ദ്രസര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്. മാത്രമല്ല പാര്‍ലമെന്റ് ചേരാന്‍പോലും അനുവദിക്കില്ലെന്ന നിലപാടും സ്വീകരിക്കുന്നു. പട്ടി പുല്ലു തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല എന്നാണ് ഇന്നത്തെ അവസ്ഥ. എന്നിട്ടും കേരളത്തിന് വസന്തകാലം സൃഷ്ടിക്കാന്‍ പറ്റുന്ന തീരുമാനങ്ങളാണ് ഒന്നിനുപുറകെ മറ്റൊന്ന് എന്ന വിധം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഏറ്റവും ഒടുവിലത്തേതാണ് കൊടൈക്കനാല്‍-ആലപ്പുഴ ദേശീയപാത നിര്‍മിക്കാന്‍ തയ്യാറെന്ന പ്രഖ്യാപനം.
കൊടൈക്കനാല്‍ വളരെ പ്രധാനപ്പെട്ട ദേശീയ, അന്തര്‍ദേശീയ വിനോദ സഞ്ചാരകേന്ദ്രമാണ്. ആലപ്പുഴയ്ക്കാകട്ടെ മനസ്സുവച്ചാല്‍ ലോകത്തിന്റെ തന്നെ ഭൂപടത്തില്‍ വിനോദസഞ്ചാരത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ സാധിക്കും. ഇവ രണ്ടും ബന്ധിപ്പിക്കുന്ന ദേശീയപാത യാഥാര്‍ഥ്യമായാല്‍ കേരളം രക്ഷപ്പെടും. ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ ആലപ്പുഴയിലേക്കൊഴുകും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് കേന്ദ്രത്തിന്റെ താല്പര്യം വ്യക്തമാക്കിയത്. അതിനോട് കേരളത്തിന്റെ പ്രതികരണം എന്താകുമെന്നാണ് ഇനി അറിയേണ്ടത്. തീരദേശ ഹൈവേയും മലയോര ഹൈവേയും നിര്‍മിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം കഴിഞ്ഞമാസം അറിയിച്ചിരുന്നു.
കേരളത്തിന്റെ റോഡുകള്‍ക്കായി 25000 കോടി അനുവദിക്കാമെന്നും ഗഡ്കരി അറിയിക്കുകയും ചെയ്തു. റോഡു വികസനത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ട ബാധ്യതയേ സംസ്ഥാനത്തിനുള്ളൂ. അത് ചെയ്യാനുള്ള ഉത്തരവാദിത്വമെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്താല്‍ സ്വപ്നം കാണാന്‍ കഴിയാത്ത വികസനത്തിലേക്ക് കേരളം കുതിക്കും. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ ശനിദശ തീരും. വിഴിഞ്ഞത്തിന്റെ കാര്യത്തിലും സഹായകമായ തീരുമാനമെടുത്തത് മന്ത്രി ഗഡ്കരിയാണ്. എല്ലാ തടസ്സങ്ങളും നീക്കി കരാറുറപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കാന്‍ കോണ്‍ഗ്രസ് ഭരിച്ച കേന്ദ്രഭരണത്തിനും കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിനും സാധിച്ചിട്ടില്ല.
ഇഎസ്ഐ കോര്‍പ്പറേഷന്റെ ഏറ്റവും ഒടുവിലത്തെ തീരുമാനമാണ് കേരളത്തിന്റെ തൊഴില്‍ മേഖലയിലും ചികിത്സാരംഗത്തും വിപ്ലവം സൃഷ്ടിക്കാന്‍ ഉപകരിക്കുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും അങ്കണ്‍വാടി-ആശാവര്‍ക്കര്‍മാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ-ചികിത്സാ പദ്ധതിയായ ഇഎസ്ഐ കൈത്താങ്ങ് നല്കാന് പോകുന്നു. കേരളത്തില്‍ ഒരുലക്ഷം ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പതിനായിരത്തിലേറെ അങ്കണ്‍വാടി-ആശാ വര്‍ക്കര്‍മാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും.
സൈറ്റ് കരാറുകാര്‍ക്ക് കീഴിലുള്ള സ്ഥിരം നിര്‍മാണതൊഴിലാളികള്‍ക്കും ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. ചികിത്സാ ചെലവ് വര്‍ധിച്ചുവരുന്ന ആധുനികസാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വലിയ നേട്ടമാണ് പുതിയ തീരുമാനം. ചികിത്സാ സംവിധാനം, ചികിത്സയോടൊപ്പം വേതന നഷ്ടമൊഴിവാക്കുന്ന സഹായം എന്നിവ ലഭ്യമാക്കും. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇഎസ്ഐ പദ്ധതി സംസ്ഥാന സര്‍ക്കാരാണ് നടത്തുന്നത്. ഇതിലെ പോരായ്മകള്‍ പരിഹരിച്ച് ഒറ്റ മാനേജ്മെന്റിന് കീഴിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാനതല ഇഎസ്ഐ കോര്പ്പറേഷന് രൂപീകരിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും ഇഎസ്ഐ ആശുപത്രികള്‍ തുറക്കും.
നിലവില്‍ 336 ജില്ലകളില്‍ മാത്രമാണ് ഇഎസ്ഐ ഡിസ്പെന്‍സറികളുള്ളത്. എല്ലാ ഇഎസ്ഐ ഡിസ്പെന്‍സറികളും ആറു കിടക്കകളുള്ള ആശുപത്രികളാക്കി ഉയര്‍ത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കും. കേരളത്തില്‍ നിലവില്‍ 138 ഡിസ്പെന്‍സറികളാണ് ഉള്ളത്. ഇവയെ ആശുപത്രികളാക്കി ഉയര്‍ത്തുന്നതോടെ സമ്പന്നമായ ആരോഗ്യരംഗമാകും സംസ്ഥാനത്തുണ്ടാകുക. ഡോക്ടര്‍മാര്‍ക്കും നഴ്സിങ് ബിരുദക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ വമ്പിച്ച തൊഴില്‍സാധ്യതകളും പുതിയ തീരുമാനത്തിലൂടെ ഉണ്ടാകും.
ഇക്കാലമത്രയും തൊഴിലാളികളുടെ വേതനവിഹിതം വാങ്ങുകയല്ലാതെ ക്രിയാത്മക നടപടികള്‍ കോര്പ്പറേഷന് ചെയ്തിരുന്നില്ല. അതിനുള്ള സ്വാതന്ത്ര്യം കേന്ദ്രം ഭരിച്ചവര്‍ കൊടുത്തില്ല, അതിനുവേണ്ടി വാദിക്കാന്‍ ഭരണകക്ഷികളുടെ പിന്തുണക്കാരായ വിവിധ തൊഴിലാളിസംഘടനകള്‍ ശ്രമിച്ചില്ല, ഇന്നത് മാറി. കുത്തകകള്‍ക്ക് വേണ്ടിയുള്ള ഭരണമെന്ന് ആക്ഷേപിക്കുന്നവര്‍ ഇതൊക്കെ കാണണം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനും വഴിവിട്ട് ഒരാനുകൂല്യവും നല്കാന് കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. എന്നിട്ടും ആരോപണം പറയുന്നവര്‍ തൊഴിലാളികള്‍ക്കായി എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്ന സേവനങ്ങള്‍ മനസ്സിലാക്കണം. കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉള്ളതും നശിക്കുമെന്നോര്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: