കല്‍പ്പറ്റ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ മാര്‍ക്കറ്റ് പ്ലസ് പോളിസിയില്‍ 2009നും 2012നും ഇടയില്‍ 20 കോടി രൂപ നിക്ഷേപിച്ചതുവഴി സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷന് 9,76,27,427 രൂപയുടെ നഷ്ടം.
സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവനുസരിച്ച് അഡീഷണല്‍ രജിസ്ട്രാര്‍ സി.വിജയന് വിശദാന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. നഷ്ടംവന്ന തുക നിക്ഷേപം നടന്ന കാലത്ത് ഫെഡറേഷന് മാനേജിംഗ് ഡയറക്ടറായിരുന്ന ജോയിന്റ് രജിസ്ട്രാര്‍ പി.സി.ബാബു, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായിരുന്ന ഒ.പി.മൊയ്തീന്, ഒ.ദേവസി, എന്‍.പ്ദമനാഭന്‍ നായര്‍, കെ.കെ.ഗോപിനാഥന്, ഫാ.സി.എ.ജോബ്, അഡ്വ.പി.ജെ.ജോണി എന്നിവരില്‍നിന്ന് തുല്യവിഹിതമായി ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.2014 ജൂലൈ 23 മുതല്‍ 18 ശതമാനം പലിശ സഹിതം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
സഹകരണ ഹൗസിംഗ് ഫെഡറേഷന്റെ ബത്തേരി, തൊടുപുഴ, എറണാകുളം ശാഖകളില്‍നിന്നാണ് 20 കോടി രൂപ മാര്‍ക്കറ്റ് പ്ലസ് പോളിസിയില്‍ നിക്ഷേപിച്ചത്. ഫെഡറേഷന് എക്സിക്യുട്ടീവിന്റെ 2009 ഡിസംബര്‍ 28, 2010 ജൂണ്‍ 28, 2011 ഏപ്രില്‍ 30 എന്നീ ദിവസങ്ങളില്‍ ചേര്‍ന്ന കമ്മറ്റിയുടെ തീരുമാനപ്രകാരം അഞ്ചുകോടി രൂപയും 2010 ലെ തീരുമാനം അനുസരിച്ച് 10 കോടി രൂപയും, പിന്നീട് അഞ്ച് കോടി രൂപയുമാണ് നിക്ഷേപിച്ചത്. ഇതുവഴി ഫെഡറേഷനിലെ ആര്‍ക്കെല്ലാം എല്‍ഐസിയില്‍നിന്ന് കമ്മീഷന് ലഭിച്ചു, കമ്മീഷന് ഇനത്തില്‍ ഫെഡറേഷന് എന്തുകൊണ്ട് തുക കിട്ടിയില്ല എന്നീ കാര്യങ്ങള്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണത്തിനു വിധേയമാക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ക്കറ്റ് പ്ലസ് പോളിസിയിലെ നിക്ഷേപം നിയമാനുസൃതമായോ ക്രമപ്രകാരമോ അല്ലെന്ന് ഫെഡറേഷന് കണ്‍കറന്റ് ഓഡിറ്റര്‍ 2011-12ല്‍ സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടിലും എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ(ജനറല്‍) 2011 സപ്തംബര്‍ 29ലെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ അഡീഷണല്‍ രജിസ്ട്രാറെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്.
ഫെഡറേഷന്റെ ഫണ്ട് മാര്‍ക്കറ്റ് പ്ലസ് പോളിസിയില്‍ നിക്ഷേപിച്ചത് സഹകരണ നിയമത്തിനും ചട്ടത്തിനും ഫെഡറേഷന്റെ നിയമാവലിക്കും വിരുദ്ധമാണ്. നിക്ഷിപ്തമല്ലാത്ത അധികാരം വിനിയോഗിച്ചാണ് എക്സിക്യുട്ടീവ് കമ്മിറ്റി നിക്ഷേപ വിഷയത്തില്‍ തീരുമാനമെടുത്തത്.
നിക്ഷേപം നടത്താന്‍ ഫെഡറേഷന് ഭരണസമിതി എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടത്തിയിരുന്നില്ല. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനം പിന്നീട് ഒരു ഘട്ടത്തിലും ഭരണസമിതി അംഗീകരിച്ചിട്ടുമില്ല. ക്രമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ സഹകരണസംഘം രജിസ്ട്രാറുടെ 2014 മാര്‍ച്ച് 12ലെ കത്ത് പ്രകാരം 2014 ജൂലൈ 21, 22, 23 തീയതികളിലാണ് നിക്ഷേപം പിന്‍വലിച്ചത്. 20 കോടി രൂപ നിക്ഷേപിച്ചെങ്കിലും പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് 19,03,15,312 രൂപയാണ്. മുതല്‍ ഇനത്തില്‍ മാത്രം 96,84,688 രൂപയുടെ നഷ്ടം ഫെഡറേഷന് ഉണ്ടായി. സമാഹരിക്കുന്ന ഫണ്ട് ഫെഡറേഷന് 11 ശതമാനം പലിശനിരക്കില്‍ അംഗസംഘങ്ങള്‍ക്ക് വായ്പ നല്‍കിവന്ന കാലയളവിലായിരുന്നു മാര്‍ക്കറ്റ് പ്ലസ് പോളിസിയിലെ നിക്ഷേപം. ഈ തുക അംഗ സംഘങ്ങള്‍ക്ക് വായ്പ നല്കിയിരുന്നെങ്കില് നിക്ഷേപം പിന്‍വലിക്കുന്നതുവരെയുള്ള കാലത്തെ പലിശ 8,73,42,739 രൂപ അടക്കം 28,79,42,739 രൂപ ഫെഡറേഷനു ലഭിക്കുമായിരുന്നു.
ഫെഡറേഷന്റ് ഫണ്ട് ഉപയോഗിച്ച് എല്‍.ഐ.സിയുടെ ബത്തേരി ശാഖയില്‍നിന്നു മാര്‍ക്കറ്റ് പ്ലസ് പോളിസി എടുത്ത ഇനത്തില്‍ ഏജന്റിന് ആദ്യവര്‍ഷം അടച്ച പ്രീമിയത്തിനു ഏഴര ശതമാനം നിരക്കിലും പുതുക്കല്‍ പ്രീമിയത്തിനു രണ്ട് ശതമാനം നിരക്കിലും കമ്മീഷന് നല്‍കിയതായി രേഖയുണ്ട്. എല്‍ഐസിയുടെ തൊടുപുഴ ബ്രാഞ്ചില്‍നിന്നെടുത്ത മാര്‍ക്കറ്റ് പ്ലസ് പോളിസിക്കും ഇതേരീതിയില്‍ കമ്മീഷന് നല്‍കിയതായി അനുമാനിക്കാവുന്നതാണ്-അഡീഷണല്‍ രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: