കോടതികളില്‍നിന്ന് മുസ്ലിങ്ങള്‍ക്ക് നീതിലഭിക്കുന്നില്ല എന്ന ധാരണ യാക്കൂബ് മേമന്റെ വധശിക്ഷയോടെ ബലപ്പെട്ടു” എന്ന് പ്രകാശ് കാരാട്ട്. സിപിഎമ്മിന്റെ സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറിയാണ് കാരാട്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.അദ്ദേഹവും പാര്‍ട്ടി നിലപാട് പറഞ്ഞു. ”യാക്കൂബ് മേമന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങി. പക്ഷേ രാജ്യത്തിന്റെ ഐക്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ ഇതേ നിശ്ചയദാര്‍ഢ്യം മറ്റുകേസുകളിലും കാണിക്കണം. ഭീകരരെ പിന്തുണയ്ക്കരുത്. പക്ഷേ വധശിക്ഷ കൊടുക്കരുത്. മേമന് ജീവപര്യന്തമാണ് നല്കിയിരുന്നതെങ്കില് നീതി നടപ്പായി എന്നു കരുതാമായിരുന്നു. വധശിക്ഷ അവസാനിപ്പിച്ച രാജ്യങ്ങള്‍ നിരവധിയുണ്ട്.”
സിപിഎമ്മിന്റെ നിലപാട് എല്ലാ വധശിക്ഷയും നിര്‍ത്തണമെന്നാണോ?അതോ മതത്തിന് ആനുപാതികമായി വധശിക്ഷ വീതം വയ്ക്കണമെന്നാണോ ? കാരാട്ട് പറയുന്നത് കേട്ടാല്‍ ഒരു മുസല്മാന് തൂക്കിലേറ്റപ്പെടുമ്പോള്‍ ഒന്നിലധികം ഹിന്ദുവിനെ തൂക്കിലേറ്റണമെന്ന് തോന്നും. വധശിക്ഷയേ വേണ്ടെന്ന് വാദിക്കുന്ന സിപിഎം ഭരിക്കുമ്പോള്‍ ബംഗാളില്‍ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മുകാര്‍ തെരുവില്‍ പ്രകടനം നടത്തിയത് വിസ്മരിക്കാറായോ ? യച്ചൂരി മറന്നാലും ബുദ്ധദേവ് ഭട്ടാചാര്യ വിസ്മരിക്കില്ല. അദ്ദേഹത്തിന്റെ ഭാര്യയടക്കം സിപിഎം മഹിളാസംഘം പതാകയുമേന്തി നടത്തിയ പ്രകടനം നാളെത്ര നീണ്ടാലും മറക്കാനാകില്ല.
ഓര്‍മയുണ്ടോ ധനഞേ്ജായ് ചാറ്റര്‍ജിയെ? പശ്ചിമബംഗാളിലെ കുളുധി ഗ്രാമവാസി. 1965 ആഗസ്റ്റ് 14നാണ് ജനനം. സെക്യൂരിറ്റി ഗാര്‍ഡായിരുന്നു. 1990 മാര്‍ച്ച് അഞ്ചിന് ഈ സുരക്ഷാഭടന്, 14 വയസ്സുകാരിക്ക് സുരക്ഷയല്ല നല്‍കിയത്. ഭവാനിപൂരിലെ അപ്പാര്‍ട്മെന്റില്‍ ഹേതന് പരേഖ് എന്ന കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലിട്ട ചാറ്റര്‍ജിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 2004 ജൂണ്‍ 25 ന് വിധി നടപ്പാക്കാനായിരുന്നു നിശ്ചയിച്ചത്. ബന്ധുക്കളുടെ അപേക്ഷയെതുടര്‍ന്ന് വിധി നടപ്പാക്കുന്നത് സ്റ്റേചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎമ്മുകാര്‍ തെരുവിലിറങ്ങിയത്. ഇതിനിടയില്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. 2004 ആഗസ്റ്റ് നാലിന് ദയാഹര്‍ജി തള്ളി. തുടര്‍ന്ന് വിധി നടപ്പാക്കാന്‍ ബംഗാള്‍ ജയില്‍ മന്ത്രി ബിശ്വനാഥ് ചൗധരിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ നിശ്ചയിച്ചു.
ആ സമിതിയാണ് വിധി നടപ്പാക്കാന്‍ തീയതി നിശ്ചയിച്ചത്. അതെപ്പോഴാണെന്നല്ലെ? 2004 ആഗസ്റ്റ് 14. ഈ തീയതി സ്വാതന്ത്ര്യദിനത്തിന് തലേന്ന് എന്ന് മാത്രമല്ല, ധനഞേ്ജായ് ചാറ്റര്‍ജിയുടെ 39-ാം ജന്മദിനം കൂടിയായിരുന്നു അന്ന്. ചാറ്റര്‍ജിക്ക് വധശിക്ഷ നടപ്പാക്കരുതെന്ന് ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടില്ല. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അഭ്യര്‍ഥിച്ചില്ല. ഒരു പിബി മെമ്പറും ആവശ്യപ്പെട്ടില്ല. മേമന്റെ ജന്മദിനത്തില്‍തന്നെ തൂക്കണമായിരുന്നോ എന്ന് ഇന്ന് ആശ്ചര്യപ്പെടുന്നവരാരും ചാറ്റര്‍ജിയുടെ ജന്മദിനത്തില് തൂക്കണമായിരുന്നോ എന്ന് ചോദിച്ചില്ല. ഹിന്ദുവായതുകൊണ്ടാണ് തൂക്കുകയര്‍ കിട്ടിയതെന്നും മാറത്തടിച്ചു നിലവിളിച്ചില്ല. കുറ്റവാളിയുടെ മതവും ജാതിയും കുലവും തൊഴിലും അന്വേഷിക്കേണ്ട കാര്യമില്ല.
ലോകത്ത് പല രാജ്യത്തും വധശിക്ഷ നടപ്പാക്കുന്നില്ല എന്നത് നേരായിരിക്കാം. ഇസ്രായേലില്‍പോലും വധശിക്ഷയില്ലെന്ന് വാദിക്കുന്നത് കേട്ടു. ശരിയായിരിക്കാം. ഒരു രാജ്യദ്രോഹിയെയും അവര്‍ ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം ചെല്ലുംചെലവും നല്കി പോറ്റി കോടതിയിലെത്തിച്ച് വിചാരണ നടത്താറില്ല. രാജ്യദ്രോഹം ചെയ്തവനെയും അവന്റെ കുടുംബത്തെയും കൂട്ടാളികളെയുംവരെ വകവരുത്തിയേ അവര്‍ വിശ്രമിക്കൂ. കട്ടവന്റെ കൈ വെട്ടുന്ന നിയമംപോലും നടക്കുന്ന രാജ്യങ്ങള്‍ നമ്മുടെ കണ്മുന്നിലുണ്ട്.
യാക്കൂബ് മേമന് അവസാനത്തെ അവസരവും നല്കാന് പുലരുംവരെ കോടതി ചേര്‍ന്നതിനെ പരിഹസിക്കുന്ന ജമാഅത്ത് പത്രത്തെക്കാള് വാശി സിപിഎമ്മും പാര്‍ട്ടിപത്രവും കാട്ടിയ മെയ്വഴക്കം എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സദ്ദാം ഹുസൈന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസല്മാന്മാരെ തെറ്റിദ്ധരിപ്പിച്ച് വോട്ടുറപ്പിച്ച പഴയതന്ത്രം പയറ്റാനൊരുങ്ങുമ്പോള്‍ സിപിഎം ഒന്ന് കണ്ണാടിനോക്കണം. കമ്മ്യൂണിസ്റ്റുകാരുടെ സ്വത്വം പരിശോധിക്കണം. ലെനിനും സ്റ്റാലിനും തന്നെയല്ലെ തങ്ങളുടെ പൂര്‍വികരെന്ന് ഉറപ്പുവരുത്തണം. ആണെങ്കില്‍ വധശിക്ഷയെകുറിച്ച് മിണ്ടരുത്. അല്ലെങ്കില്‍ പാര്‍ട്ടി ഓഫീസുകളില്‍നിന്ന് ഈ നീചന്മാരുടെ ചിത്രങ്ങള്‍ എടുത്ത് ദൂരെ കളയണം. റഷ്യ അത് ചെയ്തു. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
ലെനിനും സ്റ്റാലിനും കൊന്നൊടുക്കിയ ജനലക്ഷങ്ങള്‍ എത്രയെന്നതിന് കയ്യും കണക്കുമുണ്ടോ? സ്റ്റാലിന്റെ കാലത്ത് നടപ്പാക്കിയ ‘ഗ്രേറ്റ് പര്‍ജ്’ (മഹാശുദ്ധീകരണം) ജനലക്ഷങ്ങളെ കശാപ്പു ചെയ്തതിന് പുറമെ സൈബീരിയയിലേക്കും മധ്യേഷയിലേക്കും നാടുകടത്തിയവരുടെ കണക്കെങ്കിലും പരിശോധിച്ചിട്ടുണ്ടോ ? ലെനിന്റെ കാലത്ത് നടന്ന ആഭ്യന്തരയുദ്ധവും സ്വന്തം നാട്ടുകാരെ കൊല്ലാനൊരുക്കിയ തന്ത്രമായിരുന്നല്ലോ. അഭിപ്രായമുള്ളവരെയും ഭരണക്കാര്‍ക്ക് അപ്രിയമുള്ളവരെയും കൊന്നുതള്ളുന്ന ശൈലി കമ്മ്യൂണിസ്റ്റുകാരുള്ള സ്ഥലത്തെല്ലാം നടപ്പാക്കിയതാണ് ചരിത്രം.
കേരളത്തില്‍ പ്രതിയോഗികളെ മാത്രമല്ല ചെങ്കൊടി പിടിക്കുന്നവരെപ്പോലും നിര്‍ദാക്ഷിണ്യം വെട്ടിനുറുക്കിയും ബോംബെറിഞ്ഞും കൊലപ്പെടുത്തുന്നതാണല്ലോ രീതി. കോടതിയിലെത്തും മുമ്പ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസുകാര്‍ പ്രതികളായ ചീമേനി കൊലപാതകകേസിലെ എല്ലാപ്രതികള്‍ക്കും വധശിക്ഷ വിധിച്ച് നടപ്പാക്കിയ പാര്‍ട്ടിയല്ലെ സിപിഎം? കൊടും കുറ്റവാളി മേമന് വധശിക്ഷ ലഭിച്ചപ്പോള്‍ വല്ലാതെ വേവലാതിപ്പെടുന്ന സിപിഎമ്മുകാരല്ലേ രാമന്തളി പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന മുക്രിയെ കൊലപ്പെടുത്തി ഇങ്കിലാബ് വിളിച്ചത്?വളപട്ടണത്തെ മെഹമൂദും തലശ്ശേരിയിലെ ഫസലും തളിപ്പറമ്പിലെ ഷുക്കൂറും മേമനെപോലെ കൊടുംഭീകരരൊന്നുമല്ലാതിരുന്നിട്ടും കൊടുവാളിനിരയാക്കാന് നിര്‍ദ്ദേശിച്ച പാര്‍ട്ടി മനുഷ്യത്വം പറയുമ്പോള്‍ ആരാണ് പുരികം ചുളിക്കാതിരിക്കുക !
കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ നിഷ്ഠുരമായി കൊലചെയ്ത പ്രതികള്‍ക്ക് പട്ടുംവളയും നല്കി ആദരിച്ച പാര്‍ട്ടിയാണ് സിപിഎം. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ തടവറയില്‍ കഴിയുന്ന പ്രതികളുടെ സന്ദേശം മലപ്പുറം സംസ്ഥാനസമ്മേളനത്തില്‍ വായിച്ച നേതാവാണ് ഇന്ന് സംസ്ഥാന സെക്രട്ടറി. കൊലയാളികള്‍ അന്ന് ധീരസഖാക്കളായിരുന്നു. വധശിക്ഷയില്‍നിന്നു രക്ഷപ്പെട്ടിറിങ്ങിയ പ്രതിക്ക് പാര്‍ട്ടിനേതൃത്വം വന്‍വരവേല്‍പ്പാണ് നല്‍കിയത്. പ്രതി ആവര്‍ത്തിച്ചുപറഞ്ഞത് ”പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് ജയകൃഷ്ണനെ വധിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും ചെയ്യും” എന്നാണ്. ഒരു നേതാവും ആ വാക്കിനെ തള്ളിപ്പറഞ്ഞിട്ടില്ല. പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിയില്‍ നിന്ന് ”കൊല്ലരുത് സഖാക്കളെ കൊല്ലരുത്” എന്നൊരു ആഹ്വാനം കേള്‍ക്കാന്‍ കഴിയുമോ ? ജയകൃഷ്ണന് കമ്മ്യൂണിസത്തിനെതിരായിരുന്നു എന്നെങ്കിലും സമാധാനിക്കാം. എന്നാല്‍ ടി.പി. ചന്ദ്രശേഖരനോ ?
ചന്ദ്രശേഖരന് മറ്റൊരു കൊടിയും പിടിച്ചയാളല്ല. അയാള്‍ തെറ്റുചെയ്തതിനാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്ന് പറയുന്നു. പാര്‍ട്ടിക്ക് ചേരാത്തവരെ പുറത്താക്കാം. കുലംകുത്തി എന്നുപറയാം. എന്നാല്‍ വധശിക്ഷ വിധിക്കാമോ ? പാര്‍ട്ടി ഒരുക്കിയ വധശിക്ഷയല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ ?
സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് അല്ലറ ചില്ലറ നേതാവൊന്നുമല്ലല്ലോ! എന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയും കാത്തിരിക്കുന്നത്. കണ്ണൂര്‍ജില്ലയിലെ പ്രമുഖനായ ആര്‍എസ്എസ് പ്രവര്ത്തകന് മനോജിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിന് പിടിക്കപ്പെടുമോ എന്ന ഭീതിയില്‍.’മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടി വേണ്ടെ’ന്ന് പറയാറുണ്ട്. സിബിഐ പ്രതിപ്പട്ടികയില്പോലുംപ്പെടുത്തിയിട്ടില്ല. എന്നിട്ടും നെട്ടോട്ടമോടുമ്പോള്‍ ഒന്നു തീര്‍ച്ച, എല്ലാം ജയരാജനറിയാം.
വധശിക്ഷ വേണ്ടെന്ന് പറയുന്നവര്‍ വെട്ടിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതിനെ എന്ത് പേരിട്ട് വിളിക്കണം?നേരത്തെ ഒരു ജില്ലാ സെക്രട്ടറി പാര്‍ട്ടി തീരുമാനിച്ച് വധിച്ചത് വിളിച്ചുപറഞ്ഞത് മറന്നിട്ടില്ലല്ലൊ. ”ഒന്നിനെ വെട്ടിക്കൊന്നു, മറ്റൊന്നിനെ ചവിട്ടിക്കൊന്നു, മൂന്നാമത്തേതിനെ വെടിവച്ചുകൊന്നു”. ആ നേതാവ് ഇന്നും പാര്‍ട്ടിയുടെ കറുത്ത മുത്താണല്ലോ. ഭൂമി കുഴിച്ചുനടക്കുന്ന ഭൂതത്താനായി മാറിയിരിക്കുകയാണ് സിപിഎം. അവര്‍ കുഴിച്ച കുഴിയില്‍ അവര്‍തന്നെ വീണുകൊണ്ടിരിക്കുന്നു. തനി വര്‍ഗീയ കാര്‍ഡിറക്കി ഭീകരവാദികളുടെ സഹായത്തിലും സംരക്ഷണത്തിലും പിടിച്ചുനില്ക്കാന് കഴിയുമോ എന്ന പരീക്ഷണത്തിനാണവര് ഒരുമ്പെട്ടിരിക്കുന്നത്. മാറാട്ട് എട്ടു മത്സ്യത്തൊഴിലാളികളെ ഒരു കാരണവുമില്ലാതെ വെട്ടിനുറുക്കി കൊല്ലുകയും നിരവധിപേരെ വെട്ടിവീഴ്ത്തുകയും ചെയ്തപ്പോള്‍ വേട്ടക്കാരോടൊപ്പം നിന്ന പാര്‍ട്ടിയാണല്ലോ ഇത്. പശ്ചിമബംഗാളില്‍ ചാറ്റര്ജിയോടില്ലാത്ത സ്നേഹം യാക്കൂബ് മേമനോട് പ്രകടിപ്പിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. ഇവരുടെ സഹയാത്രികര്‍ ആട്ടിന്‍പറ്റങ്ങളല്ല, പേപിടിച്ച ചെന്നായ് കൂട്ടങ്ങളാണ്. യച്ചൂരി ഓടിയിട്ട് കാര്യമില്ല. എല്ലാം ആളറിയുന്നുണ്ട്. അണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: