തിരുവനന്തപുരം:അഴിമതിക്കാരായ രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്റു ചെയ്തതിന്റെ പേരില്‍ മന്ത്രിമാരായ പി. ജെ. ജോസഫും വി.കെ. ഇബ്രാഹിംകുഞ്ഞും പ്രതിഷേധം ഉയര്‍ത്തുന്നത് അഴിമതി മൂടിവയ്ക്കാനുള്ള സ്ഥിരംശ്രമങ്ങളുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്.
കടലുണ്ടി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ആരോപണവിധേയരായ പൊതുമരാമത്ത്, ജലസേചന വകുപ്പ് ചീഫ്എഞ്ചിനീയര്മാരെയാണ് സസ്പെന്റു ചെയ്തത്. ഇതുസംബന്ധിച്ച് വിജിലന്‍സ് നല്കിയ ശക്തമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. വിജിലന്‍സ് നല്കിയ ഗൗരവതരമായ റിപ്പോര്‍ട്ട് ഒരുതരത്തിലും അവഗണിക്കാന്‍ കഴിയാതിരുന്ന പശ്ചാത്തലത്തില്‍ ഇവരെ സസ്പെന്റ് ചെയ്യാന്‍ ആഭ്യന്തരമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ കേരളാ കോണ്‍ഗ്രസ്, ലീഗ് മന്ത്രിമാര്‍ വാളോങ്ങുന്നത് വിചിത്രമാണ്.
അഴിമതിക്കാരെ എന്നും സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.അങ്ങനെയുള്ള മുഖ്യമന്ത്രിയെ ഉപയോഗിച്ച് ഈ ചീഫ് എഞ്ചിനീയര്‍മാരുടെ സസ്പെന്ഷന് റദ്ദ് ചെയ്ത് വീണ്ടും അഴിമതിക്ക് കളമൊരുക്കാനും ആ അഴിമതിയുടെ പങ്കുപറ്റാനുമുള്ള ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ഗൂഢതന്ത്രമാണ് ഇതിനുപിന്നില്‍. ഇത് അത്യന്തം അപലപനീയമാണ്.
അതുകൊണ്ട്, അഴിമതിക്കാരെ സസ്പെന്റ് ചെയ്തതിന്റെ പേരില്‍ പരാതി ഉന്നയിക്കുന്നത് എന്തിനാണെന്ന് പരാതി ഉന്നയിച്ച മന്ത്രിമാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്, ലീഗ് നേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: