കേരളത്തില്‍ എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഒരാളുടെ ജീവന് രക്ഷിച്ചത് ഈ രംഗത്തെ ഒരു ചൂണ്ടുപലകയായി കരുതാമെങ്കില് ശുഭോദര്‍ക്കമാണ്. ഒരു ഡോക്ടറും നഴ്സും മാത്രമല്ല, വെന്റിലേറ്ററും പേസ്മേക്കറും ഓക്സിജന്‍ സിലിണ്ടറും സ്ട്രെച്ചറും മറ്റ് ആവശ്യമായ ഉപകരണങ്ങളോടുകൂടിയ ഒരു എയര്‍ ആംബുലന്‍സ് അത്യന്താപേക്ഷിതമാണെന്ന് തെളിയിച്ചാണ് ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഈ പശ്ചാത്തലത്തില്‍ എയര്‍ ആംബുലന്‍സ് പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന വാഗ്ദാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രാവര്‍ത്തികമാക്കേണ്ടതാണ്. ഇക്കാലത്ത് ഐസിയുവില്‍ മസ്തിഷ്ക മരണങ്ങള് വിരളമല്ല. നിരവധി കുടുംബങ്ങള്‍ അവയവദാനത്തിന് സന്നദ്ധരുമാണ്.
2012 ല്‍ ഒന്‍പതുപേരാണ് അവയവദാനത്തിന് തയ്യാറായതെങ്കില്‍ 2014 ല്‍ അത് 57 ആയി ഉയര്‍ന്നു. ആയിരക്കണക്കിന് രോഗികള്‍ക്ക് ഇന്ന് അവയവദാനം ആവശ്യമായ സന്ദര്‍ഭമാണ്. കേരളത്തിലാകെ കഴിഞ്ഞവര്‍ഷം 361 അവയവമാറ്റ ശസ്ത്രക്രിയകള്‍ പല ആശുപത്രികളിലായി നടന്നു. മൃതസഞ്ജീവനി എന്ന സംഘടന റോഡുവഴിയും അവയവം കൊണ്ടുവരുന്നുണ്ടെങ്കിലും പലപ്പോഴും റോഡിലെ ബ്ലോക്കില്‍പ്പെട്ട് സമയം അതിക്രമിച്ച് അവയവങ്ങള്‍ ഉപയോഗശൂന്യമാകുന്നു. മെട്രോപൊളിറ്റന്‍ സിറ്റികളില്‍ ഇത് സാധാരണ സംഭവമാണ്.
കേരളത്തില്‍ ഒരു എയര്‍ ആംബുലന്‍സ് വേണമെന്ന ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്.പക്ഷേ സര്‍ക്കാര്‍ ഈ ആവശ്യം ഇതുവരെ അവഗണിക്കുകയായിരുന്നു.
‘മൃതസഞ്ജീവനി’ 12 ഹൃദയവും 71 കരളുകളും 180 വൃക്കകളും ഒരു പാന്‍ക്രിയാസും വിവിധ ആശുപത്രികളിലേക്ക് എത്തിക്കുകയുണ്ടായി. അത് ഉപയോഗപ്രദമായിരുന്നെങ്കില് 600 അവയവമാറ്റല്‍ നടക്കുമായിരുന്നു. പക്ഷേ 264 എണ്ണം മാത്രമേ ഉപയോഗപ്രദമായുള്ളൂ.
ഒരു ഹൃദയം 12 മണിക്കൂറിനുള്ളിലും വൃക്ക 24 മണിക്കൂറിനുള്ളിലും മാറ്റിവച്ചില്ലെങ്കില്‍ അവ ഉപയോഗശൂന്യമാകും. ഇപ്പോള്‍ കേരളത്തെ കോരിത്തരിപ്പിച്ച ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത് നേവിയുടെ ഡോര്‍ണിയര്‍ വിമാനമാണ്. ഈ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വിജയമാണ് എയര്‍ ആംബുലന്‍സ് പദ്ധതി പ്രായോഗികമാക്കാം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിനു പിന്നില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് മസ്തിഷ്ക മരണ കേസുകള്‍ കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ ഉണ്ടായി. ആ മരണങ്ങളില്‍ അവയവദാനത്തിന് അവകാശികള്‍ സന്നദ്ധരുമായിരുന്നു.
പക്ഷേ ഐസിയുകളില്‍ അവരെ അനന്തമായി കിടത്താന്‍ സാധ്യമാകാതെ, അവയവങ്ങള്‍ എടുക്കാന്‍ സാധ്യമാകാതെ പോയി എന്നാണ് ഒരു സര്ജന് പറഞ്ഞത്. നൂറുകണക്കിന് രോഗികള്‍ വൃക്ക, കരള്‍ മുതലായവയിലൂടെ പുനര്‍ജീവന്‍ ലഭിക്കുമെന്ന പ്രത്യാശയില്‍ പല ആശുപത്രികളിലും കഴിയുന്നുണ്ട്. പക്ഷെ 75 ശതമാനം രോഗികളും അവയവം കിട്ടാതെ മരിക്കുന്നതാണ് ഇന്നത്തെ സ്ഥിതി. മസ്തിഷ്ക മരണം സംഭവിച്ച കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വൈകാറുണ്ട്. അവയവദാതാക്കളുടെ ആരോഗ്യസ്ഥിതിയും ഉറപ്പുവരുത്താന്‍ സജ്ജീകരണങ്ങളാവശ്യമാണ്.
ഇക്കഴിഞ്ഞ ഹൃദയമാറ്റ ശസ്ത്രക്രിയ കേരളത്തിലെ ആരോഗ്യരംഗത്തിന് പുതിയ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി കൊച്ചിയിലെത്തി ഡോക്ടര്‍മാരെയും കുടുംബാംഗങ്ങളെയും കാണുവാനും അനുമോദനം അറിയിക്കാനും കാണിച്ച പ്രതിബദ്ധത എയര്‍ ആംബുലന്‍സ് പദ്ധതി പ്രാവര്‍ത്തികമാക്കാനും കാണിച്ചാല്‍ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് അതു ഒരു പുത്തന്‍ ഉണര്‍വേകും. പക്ഷേ ഇതും മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം പോലെ ആകാതിരിക്കാന്‍ മാധ്യമങ്ങളും ജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
ശരിയായ ട്രോമ കെയര്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവയവദാന ശസ്ത്രിക്രിയയ്ക്ക് ഒരു പ്രത്യേക വിഭാഗംതന്നെ രൂപീകരിച്ച് അതില്‍ അര്‍പ്പണബോധത്തോടെ ജോലിചെയ്യാന്‍ തയ്യാറായ വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചാല്‍ അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയയും കുറേക്കൂടെ വേഗമാര്‍ജിക്കും. ഇപ്പോള്‍ സ്വകാര്യ ആരോഗ്യമേഖലയെയാണ് രോഗികള്‍ അധികവും ഇതിനായി ആശ്രയിക്കുന്നത്. അതിനുള്ള കാരണം സര്‍ക്കാര്‍ മേഖലയില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരില്ല എന്ന വിശ്വാസമാണ്. ഈ വിശ്വാസം ഏറെക്കുറെ ശരിയുമാണ്. സ്വകാര്യമേഖലയിലെ ശമ്പളം സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരും സ്വകാര്യമേഖലയാണ് തിരഞ്ഞെടുക്കുന്നത്. ആരോഗ്യമേഖല കുറെക്കൂടി ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാനും അവയവദാന ശസ്ത്രക്രിയയ്ക്ക് എയര്‍ ആംബുലന്‍സ് ലഭ്യമാക്കാനുമായാല് അത് അങ്ങേയറ്റം ജനോപകാരപ്രദമായ ഒരു നടപടിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: