പാക്കിസ്ഥാന് സൈന്യത്തിലെ റിട്ടയേര്‍ഡ് ലഫ്. ജനറല്‍ അലിഖാന് കാര്‍ഗില്‍ യുദ്ധത്തെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്. ‘ഈസ്റ്റ് പാക്കിസ്ഥാന് ട്രാജഡി (ബംഗ്ലാദേശ് വിമോചന യുദ്ധം) യേക്കാള്‍ ഭയാനകം. പദ്ധതി തയ്യാറാക്കിയതിലും നടപ്പാക്കിയതിലും വലിയ പരാജയം,അതോടൊപ്പം വന്‍സൈനിക നാശവും’. ജനറല്‍ മുഷറഫിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ലഫ്.ജനറല്‍ ഷഹീദ് അസീസ് കാര്‍ഗില്‍ യുദ്ധ പരാജയത്തെപ്പറ്റി പറയുന്നത് ‘കണക്കുകൂട്ടലുകള്‍ തെറ്റിയ നീക്ക’മെന്നാണ്.
1980കളിലും 1990കളിലും സിയ ഉള്‍ഹക്കിന്റെയും ബേനസീര്‍ ഭൂട്ടോയുടേയും ഭരണകാലത്ത് പാക് സൈന്യം മുന്നോട്ടുവെച്ച പദ്ധതി ജനറല്‍ പര്‍വേസ് മുഷറഫും സൈന്യത്തിലെ അദ്ദേഹത്തിന്റെ മൂന്നംഗ അനുയായി സംഘവും നടപ്പാക്കിയപ്പോള്‍ പാക്കിസ്ഥാന് ലഭിച്ചത് സാമ്പത്തികവും നയതന്ത്രപരവും സൈനികവുമായ പരാജയമാണ്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 16-ാം വാര്‍ഷികം ഭാരതം ഇന്ന് ആഘോഷിക്കുമ്പോള്‍ പരാജയത്തിന് ന്യായീകരണങ്ങള്‍ നിരത്താന്‍ പോലും പാക് സൈന്യത്തിന് ഇനിയും സാധിച്ചിട്ടില്ല.
1984ല്‍ പാക് സൈന്യത്തിന്റെ ഡിജിഎംഒ(ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) അന്നത്തെ പാക് പ്രസിഡന്റ് സിയ ഉള്‍ഹക്കിന് മുന്നില്‍ സമര്‍പ്പിച്ച പദ്ധതിയാണ് ഓപ്പറേഷന് കാര്‍ഗില്‍. നിയന്ത്രണരേഖയില്‍ പത്തുകിലോമീറ്റര്‍ ഉള്ളിലുള്ള ഭാരത നഗരമായ കാര്‍ഗില്‍ വരെ പാക് അതിര്‍ത്തി വ്യാപിപ്പിക്കുക എന്നതാണ് ഓപ്പറേഷന് കാര്‍ഗില്‍ കൊണ്ട് പാക് സൈന്യം ലക്ഷ്യമിട്ടത്. ശ്രീനഗറില്‍ നിന്നും 205 കിലോമീറ്റര്‍ അകലെ ദേശീയ പാത 1 കടന്നുപോകുന്ന കാര്‍ഗില്‍ പാക്കിസ്ഥാന്റെ ഭാഗമായാല്‍ ശ്രീനഗര്‍- ലേ ബന്ധം സമ്പൂര്‍ണ്ണമായി വിച്ഛേദിക്കാനാകും. ഇതുവഴി കാശ്മീര്വാലിയുടെ വലിയൊരുഭാഗം ഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുക്കാനാകും. കാര്‍ഗില്‍ സ്വന്തമായാല്‍ സിയാച്ചിനു വേണ്ടി വിലപേശാം. എന്നാല്‍ വിജയസാധ്യത ഏറെയില്ലാത്ത പാക് ഡിജിഎംഒയുടെ പദ്ധതി വേണ്ടെന്നുവെയ്ക്കാന്‍ മാത്രം ചരിത്രബോധം ദല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ നിന്നും ചരിത്ര ബിരുദമെടുത്ത സിയാ ഉള്ഹക്കിനുണ്ടായിരുന്നു.
തുടര്‍ന്ന് 1993ല്‍ അധികാരത്തിലെത്തിയ ബേനസീര്‍ ഭൂട്ടോയ്ക്ക് മുന്നിലും പാക് സൈന്യം കാര്‍ഗില്‍ പദ്ധതിയുമായി എത്തി. ഒടുവില്‍ രാഷ്ട്രീയ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ 1999ല്‍ അന്നത്തെ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ ലക്ഷ്യമിട്ട് പാക് സൈനിക നീക്കം ആരംഭിച്ചു.
മുഷറഫിനു പുറമേ മൂന്ന് സൈനിക ഓഫീസര്‍മാര്‍ക്ക് മാത്രം അറിയുമായിരുന്ന രഹസ്യനീക്കം. സൈനിക മേധാവി പര്‍വേസ് മുഷറഫ്, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ആയ ജനറല്‍ അസീസ്, പാക് അധീന കാശ്മീരില്‍ വിന്യസിച്ചിരുന്ന പത്താം കോര്‍പ്പ്സ് കമാണ്ടര്‍ ജനറല്‍ മഹമ്മൂദ്, അമേരിക്കന്‍ അംബാസിഡറായിരുന്ന ബ്രിഗേഡിയര്‍ ജാവേദ് ഹസന് എന്നിവരായിരുന്നു ‘കുപ്രസിദ്ധരായ നാലംഗ സംഘം’. സിയ ഉള്‍ഹക്കിന് മുന്നില്‍ അന്നത്തെ ഡിജിഎംഒ വെച്ച പദ്ധതിയില്‍ നിന്നും വരുത്തിയ ചെറിയ മാറ്റം സൈന്യത്തിനൊപ്പം ഭീകരരെക്കൂടി അതിര്‍ത്തിയില്‍ വിന്യസിച്ച് യുദ്ധം ചെയ്യിക്കുകയെന്നതു മാത്രമായിരുന്നു.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം അതിര്‍ത്തിയില്‍ യുദ്ധം ആരംഭിച്ച ശേഷം മാത്രമാണ് വിവരം അറിഞ്ഞതെന്ന് പിന്നീട് നടന്ന സംഭവ വികാസങ്ങളും പ്രതികരണങ്ങളും തെളിയിച്ചു. 1999 ഫെബ്രുവരിയില്‍ ഭാരത പ്രധാനമന്ത്രി വാജ്പേയിയുടെ ലാഹോര്‍ ബസ് യാത്രയ്ക്കും മുമ്പെ 1998 ഒക്ടോബര്‍-നവംബറില്‍ 200ഓളം പാക് സൈനികരും അതിലേറെ ഭീകരരും നിയന്ത്രണ രേഖ മറികടന്നിരുന്നു. മഞ്ഞുമൂടിക്കിടക്കുന്ന, ആളൊഴിഞ്ഞ സൈനിക പോസ്റ്റുകള്‍ കയ്യടക്കിയ പാക് സൈന്യം ഭാരത അതിര്‍ത്തിയില്‍ ബങ്കറുകളും നിര്‍മ്മിച്ചു.
8-10 ഭാരത പോസ്റ്റുകള്‍ കയ്യടക്കാനുള്ള പദ്ധതി 140 പോസ്റ്റുകളിലേക്ക് വ്യാപിപ്പിച്ചതാകാം കാര്‍ഗില്‍ പദ്ധതിയുടെ പരാജയകാരണമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അതിര്‍ത്തി ലംഘിച്ച് പാക് സൈന്യം കടന്നുകയറിയ വിവരം ആട്ടിടയന്മാരിലൂടെ സൈന്യം തിരിച്ചറിഞ്ഞ 1999 മെയ് മൂന്നാം തീയതി വരെ നാലംഗസംഘത്തിന്റെ ‘കാര്‍ഗില്‍ പദ്ധതി’ വിജയകരമായി മുന്നോട്ടുപോയി. എന്നാല്‍ പിന്നീട് 85 ദിവസങ്ങള്‍ നീണ്ട യുദ്ധത്തിന് ശേഷം ‘കാര്‍ഗില്‍ പദ്ധതി’യുടെ പരാജയം സമ്മാനിച്ച നാണക്കേടും നാശനഷ്ടങ്ങളും ഇന്നും പാക്കിസ്ഥാനെ വിട്ടൊഴിഞ്ഞിട്ടില്ല. ജൂലൈ 26ന് നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തി ഭൂപ്രദേശങ്ങള്‍ തിരികെ പിടിച്ചെന്ന് ഭാരത സൈന്യം പ്രഖ്യാപിച്ചു.
കാര്‍ഗില്‍ യുദ്ധത്തിലുണ്ടായ സൈനിക നഷ്ടം പാക്കിസ്ഥാനെന്ന രാജ്യത്തിന് വലിയ മുറിവാണ് ഏല്‍പ്പിച്ചത്. സൈന്യത്തിലും രാഷ്ട്രീയ രംഗത്തും മാത്രമല്ല രാജ്യത്ത് ആഭ്യന്തര അതൃപ്തിക്കും സൈനിക നഷ്ടം വഴിവെച്ചു. കാര്‍ഗില്‍ യുദ്ധ വിജയത്തെ തുടര്‍ന്ന് ഭാരതത്തിന്റെ ഓഹരി വിപണിയില്‍ 30 ശതമാനത്തിലധികം കുതിച്ചുചാട്ടം ഉണ്ടായപ്പോള്‍ പാക്കിസ്ഥാന്റെ വിതരണ ശൃംഖല ആകെ തകര്‍ന്നടിഞ്ഞു. കേവലം ആറുദിവസത്തേക്കുള്ള എണ്ണശേഖരം മാത്രമായിരുന്നു രാജ്യത്ത് അവശേഷിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്നീട് പ്രസ്താവന നടത്തി.
യുദ്ധത്തില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ എണ്ണം 4,000 ആണെന്നും നവാസ് ഷെരീഫ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഷെരീഫിന്റെ പാര്‍ട്ടി പിഎംഎല്‍(എന്‍) പുറത്തിറക്കിയ ധവള പത്രത്തില്‍ സൈനികരും മുജാഹിദ്ദീനുകളും അടക്കം 3000ത്തിലധികം പേര് കൊല്ലപ്പെട്ടെന്നാണ് പറയുന്നത്. ഭാരത സൈന്യത്തിന്റെ പക്കലുള്ള കണക്കനുസരിച്ച് യുദ്ധത്തില്‍ 1,042 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ പാക് സൈന്യം ഔദ്യോഗികമായി അംഗീകരിച്ച കണക്ക് 453 പേര് കൊല്ലപ്പെടുകയും 665 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നു മാത്രമാണ്. ജനറല്‍ മുഷറഫ് പറയുന്നത് 357 പേര് മാത്രമാണ് പാക് സൈന്യത്തിന് നഷ്ടപ്പെട്ടതെന്നും യുദ്ധത്തില്‍ 527 ഭാരത ജവാന്മാര് കൊല്ലപ്പെടുകയും 1,363പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയുടെ കണക്കനുസരിച്ച് യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 700ലധികം പാക് സൈനികരാണ്.
യുദ്ധത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരെ മുജാഹിദ്ദീനുകളെന്ന് വിശേഷിപ്പിച്ച പാക് സൈനിക നേതൃത്വത്തിന്റെ നടപടി വലിയ ഭിന്നതയാണ് പാക് സൈന്യത്തില്‍ സൃഷ്ടിച്ചത്. ഭാരത സൈന്യം കൈമാറിയ മൃതദേഹങ്ങള്‍ പോലും മുജാഹിദ്ദീനുകളാണെന്ന് പറഞ്ഞ് ഏറ്റെടുക്കാന്‍ പോലും പാക് സൈനിക നേതൃത്വം തയ്യാറായില്ല. ലഫ്.ജനറലും പിന്നീട് ഐഎസ്ഐ മേധാവിയുമായിരുന്ന ഷഹീദ് അസിസ് പറയുന്നത് ഇപ്രകാരമാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ മുജാഹിദ്ദീനുകള്‍ക്ക് യാതൊരു പങ്കുമില്ല. പാക് സൈന്യമാണ് അവിടെ യുദ്ധം ചെയ്തത്. 2013 ജനുവരിയില്‍ പത്രലേഖനത്തില്‍ ഷഹീദ് അസിസ് വ്യക്തമാക്കി. ജനറല്‍ അഷറഫ് റഷീദ് നയിച്ച പാരാമിലിറ്ററി ഫോഴ്സ് ആയ സ്പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പ് ആണ് കാര്‍ഗിലില്‍ യുദ്ധം ചെയ്തതെന്ന് പിന്നീട് പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ പ്രസ്താവനകളും തെളിയിച്ചു. 1965ല്‍ ജമ്മുകാശ്മീരില്‍ നടന്ന ഓപ്പറേഷന് ഗിബ്രാള്ട്ടറിലും 1971ലെ ഭാരത-പാക് യുദ്ധത്തിലും പരീക്ഷിച്ചു പാരജയപ്പെട്ട പാക്കിസ്ഥാന്റെ പ്രത്യേത സൈനിക വിഭാഗമായ സ്പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പിന് പക്ഷേ കാര്‍ഗിലിലും തോല്‍വിതന്നെയായിരുന്നു വിധി.
ജൂലൈ 5ന് കാര്‍ഗിലില്‍ നിന്നും പാക് സൈന്യം പിന്മാറുന്നതായി പ്രഖ്യാപിച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി തലേ ദിവസം വാഷിങ്ടണ്ണില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ കണ്ടത് പരിഭ്രാന്തനായ അവസ്ഥയിലായിരുന്നു എന്ന് ക്ലിന്റണ് തന്നെ പിന്നീട് എഴുതിയിട്ടുണ്ട്. യുദ്ധം തുടങ്ങിയപ്പോള്‍ ഭാരത പ്രധാനമന്ത്രി വാജ്പേയിയെ വിളിക്കുമ്പോഴും നവാസ് ഷെരീഫ് പരിഭ്രാന്തനായിരുന്നു. ഷെരീഫ് അറിയാതെ നടന്ന സൈനികനീക്കത്തിന്റെ പരാജയഭാരം ഒരിക്കലും നവാസ് ഷെരീഫ് സ്വീകരിച്ചിട്ടേയില്ല. എങ്കിലും കൈവശമുള്ള ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനുള്ള പ്രയത്നം ഷെരീഫ് ചെയ്തെന്നു വ്യക്തം.
വ്യോമ-നാവിക സേനകളുടെ പിന്തുണ പാക് കരസേനയ്ക്ക് ലഭിച്ചില്ലെന്ന ആക്ഷേപവും കാര്‍ഗില്‍ യുദ്ധശേഷം ഉണ്ടായി. കരസേനയുടെ നടപടികളോടുള്ള അതൃപ്തിയോ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് വഴി തുറന്നുകൊണ്ട് വ്യോമ-നാവിക സേനകള്‍ യുദ്ധരംഗത്തേക്ക് ഇറങ്ങുന്നതിനോടുള്ള വിയോജിപ്പോ രണ്ടു സൈനിക മേധാവിമാരെയും വിലക്കി. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഭാരത വ്യോമസേന സജീവമായ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ പാക് വ്യോമസേന നിഷ്ക്രിയമായിരുന്നു. അതിര്‍ത്തിയില്‍ ചില നിരീക്ഷണ പറക്കലുകള്‍ മാത്രമാണവര്‍ ചെയ്തത്. അറേബ്യന്‍ കടലിലൂടെയുള്ള പാക്കിസ്ഥാന്റെ വിതരണസംവിധാനം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി ഭാരത നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ നിലയുറപ്പിച്ചപ്പോള്‍ 1971ലെ കറാച്ചി ദുരന്തം ഓര്‍മ്മയുള്ള പാക് നാവികസേന അന്തര്‍വാഹിനികള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ മാത്രമായി കാര്യങ്ങളൊതുക്കി.
പാക് കരസേനയുടെ അപ്രമാദിത്വത്തിനെതിരായി വ്യോമ-നാവികസേനാ വിഭാഗങ്ങള്‍ നടത്തിയ നീക്കമായും ഇതു വിലയിരുത്തപ്പെടുന്നുണ്ട്.
കാര്‍ഗില്‍ യുദ്ധശേഷം ഭാരതം സ്വീകരിച്ച നടപടികള്‍ പാക്കിസ്ഥാനെന്ന രാജ്യത്തിന്റെ ആഭ്യന്തര സംവിധാനത്തില്‍ വലിയ തിരിച്ചടികള്‍ നല്കി. സ്വാതന്ത്ര്യത്തിന് മുമ്പ് ഗില്‍ജിത് മേഖലയില്‍ ഉള്‍പ്പെട്ടിരുന്ന കാര്ഗിലിനു വേണ്ടി പാക്കിസ്ഥാന് കാര്‍ഗില്‍ പദ്ധതി ആവിഷ്ക്കരിച്ചപ്പോള്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയ്ക്ക് വേണ്ടി ഭാരത ഏജന്‍സികളും പദ്ധതികള്‍ തയ്യാറാക്കി തുടങ്ങിയത് കാര്‍ഗില്‍ യുദ്ധത്തിന്റെ ബാക്കിപത്രമാണ്. ഇന്ന് പാക് സര്‍ക്കാരിന് ഏറ്റവുമധികം പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുന്ന മേഖല ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ ആണ്.
പാക്അധീന കാശ്മീരിലെ പ്രാദേശിക ഭരണകൂടങ്ങളും കാര്‍ഗില്‍ യുദ്ധശേഷം കൂടുതല്‍ ശക്തമായി. ഇത്തരത്തില്‍ ഭാരതത്തിന്റെ രാഷ്ട്രീയ-സൈനിക നേതൃത്വങ്ങള്‍ക്ക് മുന്നില്‍ പാക്കിസ്ഥാന് ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തമോദാഹരണമാണ് കാര്‍ഗില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: