കേരളത്തില്‍ റോഡപകട മരണങ്ങള് നിത്യസംഭവങ്ങളാണ്. ദുഃഖകരമായ വസ്തുത അശ്രദ്ധമൂലവും സ്പീഡ് കൂടുന്നതിനാലും കുട്ടികള്‍ ബസ്സുകളില്നിന്നും തെറിച്ചുവീണ് മരണമടയുന്നു എന്നതാണ്. സ്കൂള്‍ബസ്സുകളില്‍ ആയമാരെ കര്‍ശനമായും നിയോഗിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കിലും പല സ്കൂള്ബസ്സുകളിലും ആയമാരില്ല. മറ്റൊരു പ്രധാന വസ്തുത കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ വിദേശരാജ്യങ്ങളിലെപ്പോലെ അവര്‍ക്ക് സുരക്ഷാസീറ്റുകള്‍ ഫിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ്. വാഹനാപകടങ്ങളില്‍ കുട്ടികള്‍ മരിക്കാന്‍ ഇതും കാരണമാകുന്നു.
കരുനാഗപ്പള്ളിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബസ് ഓട്ടോകാറിലിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കഴിഞ്ഞദിവസം മരിച്ചത്.മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സൂപ്പര്‍ഫാസ്റ്റ് എതിരെവന്ന ഓട്ടോകാറില് ഇടിക്കുകയായിരുന്നു. ഇത്തരം വാഹനാപകടങ്ങള്‍ കേരളത്തില്‍ നിത്യസംഭവമാണ്. മരിക്കുന്നവരില്‍ അധികവും 20-25 വയസ്സിനിടയിലുള്ളവരാകുമ്പോള് കുടുംബങ്ങള്‍ക്ക് നഷ്ടമാകുന്നത് അവരുടെ ജീവിതത്തിന്റെ അത്താണിതന്നെയാണ്. റോഡപകടങ്ങള്‍ കൂടാന്‍ കാരണമായി പറയുന്നത് ഡ്രൈവര്‍മാര്‍ക്ക് ശരിയായ ഡ്രൈവിംഗ് സ്വഭാവമില്ല എന്നതാണ്. അമിതസ്പീഡ് കേരള ഡ്രൈവര്‍മാര്‍ക്ക് ഹരമാണ്. കേരളത്തിലെ റോഡുകളുടെ ഒരിക്കലും പരിഹരിക്കപ്പെടാത്ത ശോച്യാവസ്ഥ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളുടെ മരണക്കെണിയാണ്. ഈ റോഡില്‍ക്കൂടി പരസ്പരം മത്സരിച്ച് ഓടുന്ന പ്രൈവറ്റ് ബസ്സുകളും ടിപ്പര്‍ലോറികളും ടാങ്കറുകളും മരണമണി മുഴക്കിയാണ് വരുന്നത്. പലപ്പോഴും ഡ്രൈവര്‍മാര്‍ ഡ്രൈവിംഗിനിടെ ഉറങ്ങുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പ്രതിഭാശാലിയായ സിനിമാനടന് ജഗതി ശ്രീകുമാര്‍ ഈ അനാസ്ഥയുടെ ഇരയാണ്. റോഡുകളില്‍ ശരിയായ റോഡ്സൈനുകളോ തിരിയാന്‍ ഇടവഴികളോ ഇല്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.
റോഡപകടങ്ങള്‍ കൂടാന്‍ മറ്റൊരു കാരണമായി പറയുന്നത് ഇരുചക്രവാഹനങ്ങളുടെ വന്‍തോതിലുള്ള കടന്നുവരവാണ്. കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ മിനിലോറിയിടിച്ച് ബിഎഡ് കോളേജ് പ്രിന്‍സിപ്പലിന് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി.
കേരളത്തില്‍ 2000 ല്‍ 37072 റോഡപകടങ്ങളാണുണ്ടായതെങ്കില് 2011 ല്‍ അത് 35216 ആയി കുറഞ്ഞിരുന്നു. എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്നത്. എറണാകുളം റേഞ്ചില്‍തന്നെ 11,743 അപകടങ്ങള്‍ ഉണ്ടായി. ലോറിയിടിച്ച് 2194 ഉം കാറപകടങ്ങള്‍ 9871 ഉം ഇരുചക്രവാഹനാപകടങ്ങള്‍ 23637 ഉം ആണ്. കേരളത്തില്‍ അപകടമരണങ്ങള്‍ 44.2 ശതമാനമായി വര്‍ധിച്ചുവെന്നാണ് 2011 ലെ കണക്ക്. ജനസംഖ്യാവര്‍ധന 17.8 ശതമാനമാണെങ്കില്‍ വാഹനാപകട മരണങ്ങള് 3,90,384 ആണ്. മരിച്ചവരില്‍ 6.1 ശതമാനം കുട്ടികളാണ്. വാഹനാപകടങ്ങളിലെ കുട്ടികളുടെ മരണം പലപ്പോഴും അശ്രദ്ധകൊണ്ടു മാത്രമുണ്ടാകുന്നതാണ്. കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസ് ജീവനക്കാര്‍ അവരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നും കാണിക്കാറില്ല. മത്സര ഓട്ടത്തിനിടെ കുട്ടികള്‍ ബസ്സില്‍നിന്ന് തെറിച്ചുവീണ് മരണമടഞ്ഞ സംഭവങ്ങള്‍ നിരവധിയുണ്ട്.
ട്രാന്‍സ്പോര്‍ട്ട് ബസ്സിലും പ്രൈവറ്റ്ബസ്സിലും മാത്രമല്ല കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട സ്കൂള്‍ബസ്സിലും അപകടംമൂലം കുട്ടികള്‍ മരിക്കുന്നു. കുട്ടി കയറുന്നതിനിടെ ബസ് വിടാനുള്ള ഉദ്വേഗമാണ് കുട്ടിക്ക് പിടിത്തം നഷ്ടപ്പെട്ട്, തലയടിച്ച് റോഡില്‍ വീണ് മരണമടയാനിടയാക്കുന്നത്. റോഡപകടങ്ങള്‍ നിത്യസംഭവമാണെങ്കിലും കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ഒരിക്കലും പരിഹരിക്കപ്പെടുന്നില്ല. കനത്തമഴയില്‍ ആഴമുള്ള കുഴികളില്‍ വെള്ളം നിറയുമ്പോള്‍ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കുഴിയില്‍ പതിച്ചും റോഡപകടങ്ങള്‍ ഉണ്ടാകുന്നു.
സാക്ഷരമലയാളിക്ക് റോഡ് സാക്ഷരതയില്ല. സ്റ്റിയറിങ് കയ്യില്‍ വന്നാല്‍ ചില ഡ്രൈവര്‍മാര്‍ക്ക് സ്പീഡ് എന്നാണ് അതിന്റെ തര്‍ജമ. ഇതുകാരണം ജീവന് പൊലിയുന്നതിലധികവും യുവാക്കളാണ്, 20-25 വയസ്സിനിടയില്പ്പെട്ടവര്. ജനങ്ങളിലും ഡ്രൈവര്‍മാരിലും ശരിയായ ഡ്രൈവിംഗ് രീതികളെപ്പറ്റി അവബോധമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല. കോഴയാരോപണത്തിലും സരിതാവിവാദത്തിലും മുങ്ങി, ഭരണമെന്തെന്നറിയാതെ കഴിയുന്ന ഒരു സര്‍ക്കാരിന് റോഡപകടങ്ങള്‍ നിയന്ത്രിക്കാനും നടപടിയെടുക്കാനും സമയമെവിടെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: