ജൂലായ് 23 ന് ബിഎംഎസ് പ്രവര്‍ത്തനത്തിന്റെ അറുപത് വര്‍ഷം പിന്നിടുകയാണ്. 1955 ലെ ഈ ദിനത്തില്‍ ലോകമാന്യ ബാലഗംഗാധര തിലകന്റെ പിറന്നാളിനാണ് ബിഎംഎസ് പ്രവര്‍ത്തനം ആരംഭിച്ചത്. ആര്‍എസ്എസ് മുന്നോട്ടുവെയ്ക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ദേശഭക്തി ആദര്‍ശമായി സ്വീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ഉണ്ടാവണമെന്ന് സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ അഭിലഷിച്ചിരുന്നു.
ഈ ആശയം അദ്ദേഹം മുതിര്‍ന്ന സഹപ്രവര്‍ത്തകരുമായി നിരന്തരം ചര്‍ച്ചചെയ്തിരുന്നു. രാജ്യത്തിന്റെ അധ്വാനിക്കുന്ന കരങ്ങളായ തൊഴിലാളി സമൂഹത്തെ സംഘടിപ്പിക്കേണ്ടതും ദേശഭക്തിയുടെ കളങ്കരഹിതമായ സന്ദേശം പകര്ന്നുകൊണ്ടുതന്നെയായിരിക്കണം എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തില്‍ 1940-കളുടെ അവസാനത്തില്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കുന്നതിനായി ആര്‍എസ്എസിന്റെ സമര്‍ത്ഥനായ പ്രചാരകനായ ദത്തോപാന്ത് ഠേംഗ്ഡിയെ നിയോഗിച്ചു. അന്ന് മധ്യഭാരതത്തില്‍ നിലവിലുണ്ടായിരുന്ന പല യൂണിയനുകളില്‍ ഏതാനും വര്‍ഷം പ്രവര്‍ത്തിച്ച് ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിന്റെ പ്രായോഗികവശങ്ങള്‍ ഉള്‍ക്കൊണ്ടതിനുശേഷമാണ് ആദര്‍ശാധിഷ്ഠിതമായ ഒരു ദേശീയ തൊഴിലാളി സംഘടന ആരംഭിക്കുന്നത്.
1955 ജൂലായ് 23ന് ഭോപ്പാലില്‍ ഠേംഗ്ഡി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത മിക്കവരും വ്യത്യസ്തരീതിയിലുള്ള സാമൂഹ്യപ്രവര്‍ത്തനം ചെയ്തുവരുന്നവരായിരുന്നു. അക്കാലത്തുതന്നെ രാഷ്ട്രീയരംഗത്ത് തിളങ്ങുന്ന വ്യക്തിയായിരുന്ന അടല്‍ബിഹാരി വാജ്പേയിയാണ് രാഷ്ട്രീയാതീതമായ തൊഴിലാളി സംഘടനയാണ് രാജ്യത്തിനാവശ്യമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഭാരതീയ ജനസംഘത്തിന്റെ സൈദ്ധാന്തികതലത്തിലുള്ള പ്രമേയം ഈ യോഗത്തില്‍ വായിച്ച് വിശദീകരിച്ചത്.
ഭാരതത്തിനാവശ്യമുള്ള ഒരു മാതൃകാ ട്രേഡ് യൂണിയന് എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് അത്തരത്തിലുള്ള ട്രേഡ് യൂണിയനായി ഭാരതീയ മസ്ദൂര്‍സംഘം എന്ന പുതിയ സംഘടനക്ക് ആരംഭംകുറിച്ചതായി ദത്തോപാന്ത് ഠേംഗ്ഡി പ്രഖ്യാപിക്കുമ്പോള്‍ അംഗങ്ങളോ ആസ്ഥാനമോ ഒന്നും പുതിയ സംഘടനക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഠേംഗ്ഡിജി രാജ്യംമുഴുവന്‍ ചുറ്റിസഞ്ചരിച്ച് യൂണിയനുകള്‍ ആരംഭിച്ചു. പന്ത്രണ്ട് വര്‍ഷത്തിനുശേഷം 1967 ആഗസ്റ്റ് 13, 14 തീയതികളില്‍ ദല്‍ഹിയില്‍ ആദ്യത്തെ അഖിലേന്ത്യാ സമ്മേളനം വിളിച്ചുകൂട്ടി. അപ്പോഴേക്കും 541 യൂണിയനുകള്‍ ബിഎംഎസുമായി അഫിലിയേറ്റ് ചെയ്തിരുന്നു. അംഗസംഖ്യ 2,46,902 ല്‍ എത്തി. 1980 ലെ ട്രേഡ് യൂണിയനുകളുടെ അംഗസംഖ്യാ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചപ്പോള്‍ ഭാരതത്തില്‍ അംഗസംഖ്യയില്‍ രണ്ടാംസ്ഥാത്ത് നില്ക്കുന്ന തൊഴിലാളി സംഘടനയായി ബിഎംഎസ് അംഗീകരിക്കപ്പെട്ടു.
1989 ല്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും നടത്തിയ യൂണിയനുകളുടെ അംഗസംഖ്യാ പരിശോധനാഫലം 1994 ല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റെല്ലാ തൊഴിലാളി സംഘടനകളെയും പിന്തള്ളി അംഗസംഖ്യയില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന തൊഴിലാളി സംഘടനയായി ബിഎംഎസ് അംഗീകരിക്കപ്പെട്ടു. 2002 ലെ അംഗസംഖ്യാ പരിശോധനയിലും ഇതേ ഫലം ആവര്‍ത്തിക്കപ്പെട്ടു.
ഒന്നാംസ്ഥാനത്ത് നില്ക്കുന്ന സംഘടന എന്ന നിലയില്‍ ഭാരതത്തിലെ അതിബൃഹത്തായ തൊഴില്‍മേഖല അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നേതൃത്വപരമായ പങ്കാണ് ബിഎംഎസ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലായ് 20, 21 തീയതികളില്‍ 46-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ദല്‍ഹിയില്‍ നടന്നു.
തൊഴിലാളി പ്രതിനിധികളും തൊഴിലുടമാ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്ന തൊഴില്‍ പാര്‍ലമെന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട്, തൊഴില്‍മേഖലയിലെ ത്രികക്ഷി സംവിധാനത്തെ ശാക്തീകരിക്കണമെന്നും തൊഴില്‍ നിയമപരിഷ്കരണവും മറ്റും ത്രികക്ഷിവേദിയില് ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയത്തിലെത്തിയതിനുശേഷം മാത്രമേ നടപ്പിലാക്കൂ എന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ബിഎംഎസ് പൂര്‍ണമായും സ്വാഗതം ചെയ്യുകയാണ്. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരെന്ന്
വിളിച്ചധിക്ഷേപിക്കുന്നവര്ക്കുള്ള മറുപടിയായിരുന്നു പ്രധാനമന്ത്രി ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലെ പ്രസംഗത്തിലൂടെ നല്‍കിയത്. കുറിപ്പുകളുടെ സഹായമില്ലാതെ തൊഴിലാളികളുടെയും തൊഴില്‍മേഖലയിലെയും പ്രശ്നങ്ങളെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രധാനമന്ത്രി വ്യക്തമാക്കി. തൊഴിലാളിയുടെ ദുഃഖം രാജ്യത്തിന്റെ ദുഃഖമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. തൊഴിലാളി സംഘടനകളും സര്‍ക്കാരുമായും ആശയവിനിമയത്തിന്റെ വിടവ് ഉണ്ടാവാതെ നോക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് പരിശീലനം നല്കുന്നതില്നിന്നും ഒരു വ്യവസായസ്ഥാപനവും പുറംതിരിഞ്ഞുനില്‍ക്കരുതെന്നും ഒരു മുന്നറിയിപ്പിന്റെ സ്വരത്തില്‍ പ്രധാനമന്ത്രി വ്യവസായികളോട് പറഞ്ഞു.
തൊഴിലാളികളോട് ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ബിഎംഎസിനും ചാരിതാര്‍ത്ഥ്യം ഉണ്ടായി. കാരണം ഇന്ത്യന്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനെയും സര്‍ക്കാരിനെ നയിക്കുന്നവരെയും ബോധ്യപ്പെടുത്താന്‍ അണിയറയില്‍ ബിഎംഎസ് നേതൃത്വം കിണഞ്ഞുപരിശ്രമിക്കുകയായിരുന്നു. ഒപ്പം രാജ്യത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളെയും ഒരുമിച്ചുനിര്‍ത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും ബിഎംഎസ് നേതൃത്വം നല്കി. അധികാരകേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് പിന്നാലെ പോകാതെ, സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ മാത്രമാണ് ബിഎംഎസിന്റെ ശ്രദ്ധ എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഇക്കാര്യം ഇവിടെ പ്രതിപാദിച്ചത്.
ബിഎംഎസിന് രാജ്യത്ത് ഒന്നാംസ്ഥാനം ലഭിച്ചു എന്നുള്ളത് ആഹഌദകരമായ കാര്യമാണ്. സ്ഥാനമാനങ്ങളുടെയും അധികാരത്തിന്റെയുമൊന്നും പളപളപ്പില്‍ കുടുങ്ങാതെ ആദര്‍ശത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഈ അറുപത് വര്‍ഷക്കാലവും പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ അംഗീകാരം ഇന്ന് ബിഎംഎസിന് ലഭ്യമായത്. അംഗീകാരം നല്കുന്ന ആലസ്യത്തില്‍ വീണുപോവാതെ ഭാരതത്തിലെ അവസാനത്തെ തൊഴിലാളിയെ വരെ സംഘടിപ്പിക്കുമെന്നും അവരുടെ ഏറ്റവും പരിമിതമായ അടിസ്ഥാനാവശ്യങ്ങള്‍ ലഭ്യമാക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും ബിഎംഎസിന്റെ അറുപത്തിയൊന്നാം വയസ്സിലേക്ക് കടക്കുന്ന ഈ സന്ദര്‍ഭത്തില്‍ എല്ലാ പ്രവര്‍ത്തകരും ദൃഢപ്രതിജ്ഞയെടുത്ത് അത് പാലിക്കുകയാണ് ആവശ്യം.
(ബിഎംഎസ് സംസ്ഥാന പ്രസിഡന്റാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: