സാന്‍ഫ്രാന്‍സിസ്ക്കോ: ലോകത്തിന്റെ ഐടി ആസ്ഥാനമായ സിലിക്കണ്‍വാലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. സിലിക്കണ്‍വാലിയിലെത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രമാക്കാനാണ് സാന്‍ഫ്രാന്‍സിസ്ക്കോയിലെ ഭാരതവംശജരുടെ ശ്രമം.
കഴിഞ്ഞ നവംബറില്‍ മോദിക്ക് ന്യുയോര്‍ക്കില്‍ നല്കിയ സ്വീകരണത്തിന് സമാനമായ സ്വീകരണമൊരുക്കാനാണ് നീക്കം. സപ്തംബര്‍ 27നാണ് മോദി സിലിക്കണ്‍ വാലിയിലെത്തുക. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണം ലക്ഷ്യമിട്ടാണു നരേന്ദ്ര മോദിയുടെ സന്ദര്‍ശനം.18500 പേര്‍ക്കിരിക്കാവുന്ന സാന്‍ജോസ് സാപ് സെന്ററിലാണ് സ്വികരണമൊരുക്കുക.കാലിഫോര്‍ണിയ സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്
മോദിയുടെ സന്ദര്‍ശനം വിജയിപ്പിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന 40 ഓളം ഭാരതസംഘടനകള് പങ്കെടുത്തു. പരിപാടി നടത്താന്‍ മാത്രമായി ഇന്തോ അമോരിക്കന്‍ കമ്മ്യുണിറ്റി ഫോര്‍ വെസ്റ്റ് കോസ്റ്റ് എന്ന് സംഘടനയക്ക് തന്നെ രുപം നല്കി. കുത്തക സ്ഥാപനങ്ങളില്‍ നിന്ന് പിരിവെടുക്കാതെ ഫണ്ട് കണ്ടെത്താനാണ് തീരുമാനം.
സ്വാഗതസംഘ രൂപീകരണയോഗത്തില്‍ സാന്‍ഫ്രാന്‍സിസ്ക്കോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ വെങ്കിടേശന് അശോക്, ബിജെപിയുടെ വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഡോ. വിജയ് ചൗതയ് വാലെ തുടങ്ങിയവരും പങ്കെടുത്തു.
ആഗോള ഐടി കമ്പനികളുടെ പറുദീസയായ സിലിക്കണ്‍വാലിയിലെത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദിയെങ്കിലും സിലിക്കണ്‍വാലി ഉള്‍പ്പെടുന്ന സാന്‍ഫ്രാന്‍സിസ്ക്കോയിലെത്തുന്ന ആദ്യയാളല്ല. അറുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1949 ല്‍ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനും മകള്‍ ഇന്ദിര ഗാന്ധിക്കുമൊപ്പം ജവഹര്‍ലാല്‍ നെഹ്റു സാന്‍ഫ്രാന്‍സിസ്ക്കോ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍, നെഹ്റു സന്ദര്‍ശിക്കുന്നവേളയില്‍ സിലിക്കണ്‍ വാലി എന്ന പേര് കൂടി ഉണ്ടായിട്ടില്ല. 1970 കളിലാണ് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് വ്യവസായത്തിന്റെ നട്ടെല്ലായ സിലിക്കണ്‍വാലിയുടെ പിറവി. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോര്‍ണിയ. അമേരിക്കയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. 1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോര്‍ണിയ. മെക്സിക്കന്‍ അമേരിക്കന്‍ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. കാലിഫോര്‍ണിയായിലെ നാലാമത്തെ വലിയ നഗരമാണ് സാന്‍ ഫ്രാന്‍സിസ്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: