പതിതപാവനനെന്ന പേര് സാര്‍ത്ഥകമാക്കി ശ്രീരാമലക്ഷ്മണന്മാര്‍ വിശ്വാമിത്രനാല്‍ നയിക്കപ്പെട്ട് പിന്നീടെത്തുന്നത് മിഥിലാപുരിയില്‍ ജനകമഹാരാജാവിന്റെ കൊട്ടാരത്തിലേക്കാണ്. ശിവചാപം കുലച്ചുകളിക്കുന്ന സീതയെക്കണ്ട് ജനകനെടുത്ത പ്രതിജ്ഞയാണ് ശിവചാപം കുലയ്‌ക്കാനാവുന്നവര്‍ക്കേ സീതയെ വിവാഹം കഴിച്ചുകൊടുക്കൂ എന്നത്. നാരദനും ശ്രീരാമന് സീതയെ വിവാഹം ചെയ്തുകൊടുക്കണമെന്നുതന്നെ പറഞ്ഞു. പത്‌നിക്കു സഹധര്‍മ്മിണിയെന്ന പേര് അന്വര്‍ത്ഥമാക്കും വിധമാണ് സീത രാമന്റെ കൂടെ ജീവിച്ചതും.
കഴിവുറ്റ സ്ത്രീത്വത്തിന്റെ പ്രതീകമാണ് സീത. സീത സരളമായി കൈകാര്യം ചെയ്ത കാര്യം രാജാക്കന്മാര്‍ക്കുപോലും സാധിച്ചില്ല. രാമായണത്തില്‍ ഏറ്റവുമധികം മാനസിക കരുത്തു പ്രദര്‍ശിപ്പിക്കുന്ന പാത്രവും സീതയാണ്. അശോകവാടികയില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരം നീട്ടിവെയ്‌ക്കാന്‍ അല്ലെങ്കില്‍ കഴിയില്ലല്ലോ? വനവാസത്തിന്നു കൂടെ പുറപ്പെടുന്നതും സഹധര്‍മ്മിണിയെന്ന അധികാരം ഉപയോഗിച്ചാണ്. തനിക്ക് അബലയെന്ന പരിഗണനയൊന്നും സീത ആഗ്രഹിക്കുന്നില്ല. സാമൂഹ്യ ദേശീയ തലത്തിലുള്ള ഭര്‍ത്താവിന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്താല്‍, അത്യന്തം അപകടകരമായവയില്‍ പോലും സീത തുല്യപങ്കാളിയാണ്. അഹല്യയുടെ സ്തുതിയിലും ഗൗതമ ഋഷിക്കു തുല്യം ജ്ഞാനപ്രാപ്തി നേടിയതായി തെളിയിക്കുന്ന വാക്കുകളാണ് ഉള്ളത്.
ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ ആത്മീയാചാര്യന്മാരുടെ അനുഗ്രഹം തേടി, വൈദിക മന്ത്രോച്ചാരണങ്ങള്‍ നടത്തി സംസ്‌കാര പൂര്‍വ്വം നടക്കുന്നതാണ് വിവാഹം. അത്തരം വിവാഹമാണ് കുടുംബമെന്ന, ധര്‍മ്മാചരണത്തിന്നും സാമൂഹ്യസമ്പദ് വ്യവസ്ഥകള്‍ക്കും അടിത്തറയായുള്ള, സ്ഥാപനത്തിന്ന് തറക്കല്ലിടുന്നത്. സ്ത്രീപുരുഷബന്ധം വിധിപൂര്‍വ്വവും സംസ്‌കാരമുള്ളതുമായാലെ അതു കുടുംബമായി വികസിച്ച് സമൂഹത്തിനു മുതല്‍കൂട്ടാവുകയുള്ളു. സ്ത്രീപുരുഷബന്ധം പ്രദര്‍ശനച്ചരക്കാക്കിയാലത് സമൂഹത്തിലെ അപക്വമനസ്സുകളില്‍ കാമത്തെ ഊതിആളിച്ച് പാപാചരണത്തിലേക്കു നയിക്കും. അതിനാലാണ് സനാതന ധര്‍മ്മത്തില്‍ വിവാഹമെന്നതിനെ ഒരു സംസ്‌കാരമായി അംഗീകരിച്ച് കൃത്യവും കണിശവുമായ നിബന്ധനകള്‍ക്കധീനമാക്കിയിട്ടുള്ളത്. കാമത്തെ വിനോദവസ്തുവാക്കിയാലത് സമൂഹത്തില്‍ പാപവാസനയെ വളര്‍ത്തും. ശിവനും പാര്‍വ്വതിയും പോലെ രാമനും സീതയും പോലെ ഉന്നത നിലവാരമുള്ള ആദര്‍ശങ്ങളായിത്തീരണം നമ്മുടെ ദമ്പതിമാര്‍.
ശ്രീരാമനും പരശുരാമനും ഒരേ വൈഷ്ണതത്വമാണ്. എന്നാല്‍ ഇന്നുള്ളപോലെതന്നെ പഴയ തലമുറയില്‍ നിന്ന് ചില വ്യതിയാനങ്ങള്‍ പുതിയ തലമുറയില്‍ കാണാം. പഴയതലമുറയില്‍ ഉളവാകുന്ന തെറ്റിദ്ധാരണകള്‍ നീങ്ങിയാലവര്‍ പുതിയ തലമുറയെ ആദരിക്കും. എന്നാല്‍ പുതിയ തലമുറ ശ്രീരാമനെപ്പോലെതന്നെ ആദരവോടെ സാഹചര്യം കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. ലക്ഷ്മണനെപ്പോലെ എടുത്തുചാടി സ്ഥിതി വഷളാക്കരുത്.
അതേ സന്ദര്‍ഭത്തില്‍ സന്നിഹിതരായിരുന്ന വസിഷ്ഠനോ വിശ്വാമിത്രനോ ദശരഥനോ ഇടപെട്ടില്ല എന്നും ശ്രദ്ധിക്കേണ്ടതാണ്. തന്റെ പുത്രനിലും ശിഷ്യനിലും പൂര്‍ണ വിശ്വാസമുണ്ടായിരുന്നതാവണം ഇതിനുകാരണം. ലാളനയും സംരക്ഷണവും അതിരുകടന്നാല്‍ അത് മക്കളുടെയും ശിഷ്യരുടേയും മാനസിക വികസനത്തെ പ്രതികൂലമായി ബാധിക്കും.
ശാസന അധികമായാലതും അവരുടെ വളര്‍ച്ചയെ മുരടിപ്പിക്കും. രണ്ടിനും മധ്യേയുള്ള സുവര്‍ണ്ണ രേഖ കണ്ടെത്തലാണ് വേണ്ടത്. അവരായി അവരുടെ പാടായി എന്ന മട്ടുപാടില്ല. കൃത്യമായ സന്തുലനം കണ്ടെത്താനും ചെയ്യാനും പാടാണെങ്കിലും അസാധ്യമല്ല എന്നുകരുതി ശ്രമിച്ചുകൊണ്ടേയിരിക്കണം. ഏതായാലും പുതിയ തലമുറകളുടെ രീതിയെ നിന്ദിക്കയും തഴയുകയും അരുത് എന്ന് പഴയ തലമുറ ശ്രദ്ധിക്കണം.
അയോദ്ധ്യയിലെത്തിയ ശ്രീരാമന്‍-സീത, ഭരതന്‍-മാണ്ഡവി, ലക്ഷ്മണന്‍ – ഊര്‍മിള, ശത്രുഘ്‌നന്‍-ശ്രുതകീര്‍ത്തി ദമ്പതിമാരെ സ്വീകരിച്ചാനയിക്കുന്നു. കൈകേയിയുടെ സഹോദരനായിരുന്ന യുധാജിത്ത് ഭരതനെ കേകയത്തേക്ക് ആളയച്ചു വിളിപ്പിക്കുന്നു. ശത്രുഘ്‌നനും ഭരതനോടൊപ്പം മാണ്ഡവി ശ്രുതകീര്‍ത്തി സഹിതം അമ്മാവന്റെ അടുത്തേക്ക് പോവുന്നു. ഇത്തരം ചടങ്ങുകളാണല്ലോ കുടുംബബന്ധങ്ങളേയും കുടുംബ സംസ്‌കാരത്തേയും ഊട്ടിയുറപ്പിക്കുന്നത്.
സംസ്‌കാരങ്ങളില്ലെങ്കില്‍ എന്തുകുടുംബം. ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്തിയില്ലെങ്കില്‍ ബന്ധുക്കള്‍ ഏറ്റവും വലിയ ശത്രുക്കളായിത്തീരുമല്ലോ? പാരമ്പര്യമനുസരിച്ചുള്ള ചടങ്ങുകളിലൂടെത്തന്നെയാണ് സംസ്‌കാരങ്ങളും പകരുന്നത്. ചടങ്ങുകള്‍ ഒഴിവാക്കുന്നത് പുരോഗമനത്തിന്റെയും ആധുനികതയുടേയും ലക്ഷണമായി കരുതുന്നത് ഭാവിയില്‍ സമൂഹത്തിനു ദോഷകരമാവും. ചടങ്ങുകള്‍ ആവശ്യാനുസൃതം പരിഷ്‌കരിക്കുന്നത് നല്ലതാണ്. അനാചാരങ്ങള്‍ ഒഴിവാക്കുകയും വേണം, തീര്‍ത്തും ഉപേക്ഷിക്കരുത്.
(തുടരും)
















