ബാഗ്ദാദ്: ഇറാഖ് തലസ്ഥാനം ബാഗ്ദാദിനു സമീപം പെരുന്നാള്‍ ദിനത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 130 പേര്‍ മരിച്ചു. 170ലധികം പേര്‍ക്ക് പരിക്കറ്റു. കഴിഞ്ഞ ഒരുദശകത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ഭീകരമായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. മരണസംഖ്യ ഇനിയും ഉയരാമെന്ന് ഇറാഖി അധികൃതര്‍. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരം.
വടക്കന്‍ ഇറാഖിലെ ഹാവിജയില്‍ സുന്നികളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് ഐഎസ് ട്വിറ്ററില്‍ കുറിച്ചു. മൂന്നു ടണ്‍ സ്‌ഫോടകവസ്തു കാറിലുണ്ടായിരുന്നുവെന്നും ഐഎസ്. ബാഗ്ദാദിനു സമീപം ദിയാല പ്രവിശ്യയിലാണ് ആക്രമണം. ഈദുള്‍ ഫിത്വര്‍ ആഘോഷത്തിനായി നിരവധി പേരാണ് ഇവിടെയെത്തിയത്. ഇതിനിടെ, ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇറാഖി സൈന്യവും പോലീസും പ്രദേശം വളഞ്ഞു. പ്രവിശ്യയിലേക്കുള്ള പ്രധാന കവാടങ്ങളിലെല്ലാം ചെക്‌പോസ്റ്റുകളും സ്ഥാപിച്ചു.
ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന ദിയാലയില്‍നിന്ന് അവരെ തുരത്തിയെന്ന് സൈന്യം അവകാശപ്പെട്ടിരുന്നു. പിന്നീട് ഇവിടെ നിന്ന് ഭൂരിഭാഗം സൈന്യത്തെയും പിന്‍വലിച്ചു. അതിനു പിന്നാലെയാണ് കാര്‍ ബോംബ് സ്‌ഫോടനം.
















