1961 ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ‘പാപമന്നിപ്പ്’ എന്ന തമിഴ് ചലച്ചിത്രത്തില്‍ ജെമിനി ഗണേശനുവേണ്ടി സ്വര്‍ഗീയ പി.ബി.ശ്രീനിവാസ് പാടിയ, കണ്ണദാസനെഴുതിയ, ”കാലംഗളില് അവള് വസന്തം” എന്ന മധുരോദാരമായ ഗാനം ശ്രവിച്ചപ്പോഴാണ് ആ ഗാനത്തിന് ഈണം നല്‍കിയത് വിശ്വനാഥന്-രാമമൂര്‍ത്തി ജോഡികളാണെന്നു മനസ്സിലാക്കിയത്.
അതിനുശേഷം ചലച്ചിത്രമേതെന്ന് നോക്കാതെ, സംഗീതം മെല്ലിശൈമന്നറോ, മെല്ലിശൈമന്നന്‍ എം.എസ്.വിശ്വനാഥനോ എന്നറിഞ്ഞാല്‍ 1973 വരെ ഞാന്‍ തമിഴ്-മലയാള ചലച്ചിത്രങ്ങള്‍ കാണുമായിരുന്നു.ആ മെല്ലിശൈമന്നന്‍ എന്നെപ്പോലുള്ള ചലച്ചിത്രഗാനപ്രേമികളെ ദുഃഖത്തിലാഴ്ത്തി ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവ് സരസ്വതീ ദേവിയില്‍ അലിഞ്ഞിരിക്കുമെന്നെനിക്കുറപ്പാണ്.
ജൂലൈ 15 ലെ ‘ജന്മഭൂമി’യില്‍ മെല്ലിശൈ മന്നനെ കുറിച്ചെഴുതിയ കുറിപ്പുകളില്‍ ചില തെറ്റുകളും കുറവുകളുമുണ്ടായിട്ടുണ്ട്.
ടി.എം.സൗന്ദരരാജന്, പി.സുശീല, എസ്.ജാനകി ഇവര്‍ക്കു മുന്‍ഗണന നല്‍കാതെ, എസ്.പി.ബാലസുബ്രഹ്മണ്യം, വാണി ജയറാം എന്നിവര്‍ക്ക് പ്രാമുഖ്യം നല്കിയതും പി.ബി.ശ്രീനിവാസ്, ശീര്‍കാഴി ഗോവിന്ദരാജന്‍ എന്നിവരെ ഒഴിവാക്കിയതും ശരിയായില്ല. മെല്ലിശൈമന്നനവര്കള് 1973 മുതല്ക്കാണ് യേശുദാസുമായി പ്രവര്ത്തനമരാംഭിച്ചതെന്നത് ശരിയല്ല. ”കാതലിക്ക നേരമില്ലൈ” എന്ന തമിഴ് ചലച്ചിത്രത്തില്‍ പി.സുശീലയുമൊത്ത്, ” എന്ന പാര്‍വൈ…’ എന്ന ഗാനവുമായാണ് അവര്‍ ബന്ധപ്പെട്ടത്. 1964 ഫെബ്രുവരി 27 നാണ് ആ ചലച്ചിത്രം പ്രദര്‍ശനമാരംഭിച്ചത്.
വാ.ലക്ഷ്മണപ്രഭു, എറണാകുളം
മോദി നയിച്ചു ലോകം നമിച്ചു!
ജൂണ്‍ 21, ഓരോ ഭാരതീയനും തന്റെ സംസ്കാരത്തിന്റെ മഹത്വത്തെയോര്ത്ത് അഭിമാനംകൊണ്ട ദിവസം. ‘ലോകയോഗ ദിനം’ ഭാരതം ലോകത്തിന് സംഭാവന ചെയ്യുകയായിരുന്നു. ഇതിന് കാര്‍മികത്വം വഹിച്ച് നരേന്ദ്രമോദിയെ അഭിമാനപൂര്‍വം ഓരോ ഭാരതീയരും ആശ്ലേഷിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെപോകുന്ന ഭാരതീയര്‍ക്ക് പ്രധാനമന്ത്രി തന്റെ സംസ്കാരത്തിന്റെ വില മനസ്സിലാക്കി തരുകയായിരുന്നു. മത-ദേശ-വര്‍ണ വ്യത്യാസങ്ങളെ മറികടന്ന് മാനവസമൂഹമെന്ന ഒറ്റ സന്ദേശം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ലോകത്തോട് വിളിച്ചുപറയാന്‍ ഭഗവദ്ഗീതയിലെ വാക്യം ഉപയോഗിക്കാം. ‘മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നുവെന്ന’ ഭഗവദ് സന്ദേശം ലോകത്തിന് വഴികാട്ടിക്കൊടുക്കുവാന് ഭാരതത്തിനാകും.
കെ.എം.രാജേഷ് ഗോപാല്‍, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: