സിംഹാസനങ്ങളേ വഴിമാറുക, ഇതാ ജനങ്ങള്‍ വരവായി. ജ്ഞാനപീഠ ജേതാവായ രാംധാരി സിംഗ് ദിനകറിന്റെ വരികളാണിത്. അടിയന്തരാവസ്ഥക്കെതിരായ ആദ്യ കാവ്യ കലാപം ദിനകറിന്റേതായിരുന്നു. അടിയന്തരാവസ്ഥാ വിരുദ്ധ സമരവേദിയിലെ ആദ്യ ബലിദാനിയും ആ മഹാകവി തന്നെ.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ജനസംഘ നേതാവുമായിരുന്ന നാനാജി ദേശ്മുഖാണ് കവിയുടെ ഈ ജീവത്യാഗ കഥ പുറം ലോകത്തെ അറിയിച്ചത്.
ഇന്ദിരാഗാന്ധിയുടെ കിരാത ഭരണത്തിനെതിരെ എന്തെങ്കിലും ചെയ്യേണ്ടതിനെക്കുറിച്ച് ആലോചിക്കാന്‍ അവര്‍ അഞ്ചുപേര്‍ ഒരു വൈകുന്നേരം ദല്‍ഹിയിലെ ഒരു വീട്ടില്‍ ഒത്തുകൂടി. ലോക് നായക് ജയപ്രകാശ് നാരായണന്, ആര്‍എസ്എസ് പ്രചാരകനായിരുന്ന നാനാജി ദേശ്മുഖ്, ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ ഉടമ രാംനാഥ് ഗോയങ്ക, സോഷ്യലിസ്റ്റ് നേതാവ് അച്യുത് പട്വര്ധന്, പിന്നെ കവി രാംധാരി സിംഗ് ദിനകറും.
ഇന്ദിരക്കെതിരായ പ്രക്ഷോഭത്തിന്റെ നേതൃത്വം ജെ. പി ഏറ്റെടുക്കണമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ തന്റെ പ്രായാധിക്യവും അവശതകളും ചൂണ്ടിക്കാട്ടി ജെ. പി ഒഴിഞ്ഞുമാറി.
ഒടുവില്‍ എല്ലാവരും ചേര്‍ന്ന് തിരുപ്പതി ദര്‍ശനത്തിന് പോകാമെന്നായി കവി. തന്റെ ബാക്കിയുള്ള ആയുസ്സും ആരോഗ്യവും ജെ. പിക്കു നല്‍കണേ എന്നായിരുന്നു തിരുപ്പതി ഭഗവാന്റെ മുന്നില്‍ രാംധാരി സിംഗ് ദിനകര്‍ പ്രാര്‍ത്ഥിച്ചത്. മറ്റുനാലുപേരും ഇതിന് സാക്ഷികളായി.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി മണിക്കൂറുകള്‍ക്കകം ദിനകര്‍ ജെ.പിയുടെ മടിയില്‍ തലചായ്ച്ച് അന്ത്യശ്വാസം വലിച്ചു. ഒരു കെട്ടുകഥ പോലെ തോന്നാമെങ്കിലും ദിനകറിന്റെ മരണത്തോടെയാണ് ജെ. പി തന്റെ നിലപാട് മാറ്റിയതും ജനകീയ പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലേക്ക് വന്നതും. ജനലക്ഷങ്ങള്‍ രാംധാരി സിംഗ് ദിനകറിന്റെ വരികള്‍ ഏറ്റടുത്തു. ആ വരികള്‍ പോലെ തന്നെ ജനങ്ങളുടെ മുന്നേറ്റത്തില്‍ ദല്ഹിസിംഹാസനങ്ങള് വിറകൊള്ളാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
കേരളത്തില്‍ ബഹുഭൂരിപക്ഷം എഴുത്തുകാരും ബുദ്ധിജീവികളും അടിയന്തരാവസ്ഥക്കാലത്ത് ദാസ്യത്തിന്റെയും വിധേയത്വത്തിന്റെയും ശുനക മാതൃകകള്‍ സൃഷ്ടിക്കുകയായിരുന്നു. പുരോഗമന സാഹിത്യത്തിന്റെ വക്താക്കളെന്ന് മേനിനടിച്ചവരായിരുന്നു അക്കൂട്ടത്തില്‍ മുന്നില്‍. രാജ്യവ്യാപകമായി അരങ്ങേറിയ നരനായാട്ടുകളും അധികാര പ്രമത്തതയും ഈ എഴുത്തുകാരെ ഒരു തരത്തിലും അലോസരപ്പെടുത്തിയില്ല.
പോലീസ്-ഭരണകൂട ഭീകരത ചവിട്ടിയരച്ച മനുഷ്യാവകാശങ്ങളും ഭരണഘടനാ തത്വങ്ങളും അവരെ അലോസരപ്പെടുത്തിയില്ല. സോവിയറ്റ് യൂണിയന്റെ താത്പര്യത്തിനനുസരിച്ച് ഇന്ത്യയിലെ ഏകാധിപത്യത്തെ പിന്തുണക്കാനുള്ള ജനാധിപത്യ വിരുദ്ധ നിലപാടിലായിരുന്നു അവര്‍.
അടിയന്തരാവസ്ഥയെ ന്യായീകരിച്ചവരില്‍ ഒ. എന്‍. വി, തോപ്പില്‍ ഭാസി, പി. ഭാസ്കരന്, പി. ടി. ഭാസ്കരപ്പണിക്കര്, തിരുനല്ലൂര്‍ കരുണാകരന്, പി. ഗോവിന്ദപ്പിള്ള, കെ. ഗോവിന്ദപ്പിള്ള, കാമ്പിശ്ശേരി കരുണാകരന് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നുവെന്നത് ഇന്ന് പലര്‍ക്കും ഞെട്ടലുളവാക്കുന്ന കാര്യമായിരിക്കും. സുകുമാര്‍ അഴീക്കോട് അടിയന്തരാവസ്ഥയെ ന്യായീകരിച്ച് ലേഖനങ്ങള്‍ എഴുതി. ഇ. എം. എസ് നമ്പൂതിരിപ്പാട് അടിയന്തരാവസ്ഥക്കെതിരായിരുന്നുവെങ്കിലും പരസ്യ പ്രതികരണത്തിനോ സമരത്തിനോ തയ്യാറായില്ല.
പക്ഷേ രാംധാരി സിംഗ് ദിനകറിനെപ്പോലെ ഈ കൂരിരുട്ടില്‍ വെളിച്ചത്തിന്റെ കൈത്തിരിയുമായി ചിലരെങ്കിലും ഉണര്‍ന്നിരുന്നു. പി.പരമേശ്വരന് അടിയന്തരാവസ്ഥയെ എതിര്‍ത്ത് അറസ്റ്റ് വരിച്ച് ജയിലില്‍ പോയി. ഉജ്ജ്വലമായ ചിന്തകളിലൂടെയും വാക്കുകളിലൂടെയും പി. പരമേശ്വരന് ആ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. ഒ. വി. വിജയന് തന്റെ കാര്‍ട്ടൂണുകളിലൂടെ അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചു. ഏകാധിപതിയുടെ നിലപാടുകളെ കണക്കിന് പരിഹസിച്ച് ധര്‍മ്മപുരാണം എന്ന നോവലെഴുതി. എം.ഗോവിന്ദന് എഴുത്തോ നിന്റെ കഴുത്തോ എന്ന പ്രശസ്തമായ ചോദ്യമുയര്‍ത്തി. അയ്യപ്പപ്പണിക്കര്‍ വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കല്ലേയെന്ന പ്രശസ്തമായ കവിതയിലൂടെ അധികാര ധാര്‍ഷ്ട്യത്തിനു നേര്‍ക്ക് പരിഹാസത്തിന്റെ കൂരമ്പുകളെയ്തു.
ഈ ചിന്തകളും വരികളും കേരളത്തില്‍ ജനകീയ പോരാട്ടത്തിനു കരുത്തു പകര്‍ന്നു. വ്യവസ്ഥാപിത ഇടതുപക്ഷം ഭീതിയുടേയും ഒത്തുതീര്‍പ്പിന്റെയും കരിമ്പടത്തിനുളളില്‍ സുഖസുഷുപ്തി തേടിയപ്പോള്‍ കേരളക്കരയില്‍ ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആശയപരമായ പിന്‍ബലമേകിയത് ഇത്തരം വിരലിലെണ്ണാവുന്ന ചിലരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: