പണ്ട് തന്റെ പൂര്‍വികനായിരുന്ന ഒരു വിദേഹരാജാവിന് പരമശിവന്‍ രൗദ്രചാപം എന്ന അദ്ദേഹത്തിന്റെ വില്ല് സമ്മാനമായി നല്‍കിയിരുന്നു. ആരാജാവ് പ്രസ്തുത വില്ല് രാജധാനിയില്‍ കൊണ്ട്‌വന്ന് ആയുധപ്പുരയില്‍ സൂക്ഷിച്ച് യഥായോഗ്യം പൂജ നടത്തി വന്നു. അനന്തരപരമ്പരകളും താനുമടക്കം ആ ആചാരം തുടര്‍ന്നു. ഈ ധനുസ്സ് ശിവനെക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും എടുത്തുയര്‍ത്താന്‍ സാധ്യമല്ല. ഇത്തരത്തിലുള്ള ഒരു ദിവ്യത്വ മഹിമയും ആ വില്ലിനുണ്ട് അതുകൊണ്ട് ശൈവചാപം കുലച്ച് ബാണം തൊടുക്കുന്നവന്‍ മാത്രമേ സീതാപാണിഗ്രഹണത്തിന്ന് അര്‍ഹനായിട്ടുള്ളു എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചു. മാത്രമല്ല കാമുകകലാപകോലാഹലങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഇത് ഉപയുക്തമായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി.
ഈ അഭിപ്രായത്തിലെത്തിച്ചേര്‍ന്ന ജനകമഹാരാജാവ് തന്റെ നിര്‍ദ്ദേശം നാട്ടിലെല്ലാം വിളംബരം ചെയ്തു. അതിനുശേഷം കലാപങ്ങള്‍ നിലച്ചെങ്കിലും പല സാഹസികന്മാരും വന്ന് വില്ല് കണ്ടും, എടുക്കാന്‍ ശ്രമിച്ചും നിരാശരായി തിരിച്ചുപൊയ്‌കൊണ്ടിരുന്നു. മിഥില ഇങ്ങനെ വിവിധ രീതികളില്‍ പ്രശസ്തി ആര്‍ജ്ജിച്ചിരുന്നു. വിശ്വാമിത്ര മഹര്‍ഷി മിഥിലാ വര്‍ണ്ണനം ഉപസംഹരിച്ചു.
ശതാനന്ദന്‍ വഴി വിശ്വാമിത്രമഹര്‍ഷിയുടെ വരവിനെപ്പറ്റി മുന്‍കൂട്ടി അറിഞ്ഞിരുന്ന ജനക മഹാരാജാവ് വിദേഹരാജ്യാതിര്‍ത്തിയില്‍ സൈന്യ പരിവാരങ്ങളോടൊത്ത് എത്തിച്ചേരുകയും. അതിഥികളെ സ്വാഗതം ചെയ്ത് സ്വീകരിച്ച് രാജധാനിയിലേക്കാനയിച്ചു പൂജിച്ചു സല്‍ക്കരിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് വിശ്രമത്തിന്നുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. അതിനുശേഷം മഹര്‍ഷിയോട് ചോദിച്ചു.
ഇമൗ കുമരൗ ഭദ്രം തേ ദേവതുല്യപരാക്രമൗ
ഗജസിംഹഗതി വീരൗ ശാര്‍ദ്ദൂലവൃഷഭോപമൗ
അശ്വിനാവിവരൂപേണ സമുപസ്ഥിതയൗവനൗ
കഥംപദ്ഭ്യാമിഹപ്രാപ്തൗകിമര്‍ത്ഥം കസ്യമാമുനെ
(ദേവതുല്യ പരാക്രമികളും ആന, സിംഹം, കടുവ, ഋഷഭം എന്നിവയുടെ ഗതിരീതിക്കാരും അശ്വിനീകുമാരന്മാരെപ്പോലെ യൗവനശാലികളുമായ ഈ കുമാരന്മാരിരുവരും കാല്‍നടയായി എന്തിനാണ് വന്നിരിക്കുന്നത് ആരുടെ പുത്രന്മാരാണിവര്‍?)
ഇരുവരും ദശരഥസുതന്മാരാണെന്നും ഇത:പര്യന്തമുള്ള ചരിത്രവും വിവരിച്ചശേഷം വിശ്വാമിത്രമഹര്‍ഷി പറഞ്ഞു ”അങ്ങയുടെ സുപ്രസിദ്ധ ധനുസ്സ് കാണാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ട്.”പിറ്റേദിവസം തന്നെ ചാപപ്രദര്‍ശനം നടത്തുന്നതിന്നുള്ള ഒരുക്കങ്ങളായി. സാമന്തരാജാക്കന്മാരും, പ്രഭുക്കന്മാരും, പൗരപ്രധാനികളും, പുരോഹിതന്മാരും രാജസദസ്സില്‍ വന്നു നിറഞ്ഞു. പൂജിച്ചലങ്കരിച്ച ദിവ്യ ധനുസ്സ് എട്ടു ചക്രങ്ങളുള്ള വാഹനത്തില്‍ കയറ്റി ബലിഷ്ഠന്മാരായ രാജകിങ്കരന്മാര്‍ ഉരുട്ടിക്കൊണ്ട് വന്നു. മന്ത്രിമാരുടേയും പുരോഹിതന്മാരുടേയും സാന്നിദ്ധ്യത്തില്‍ മഹാസദസ്സിന്റെ മധ്യത്തിലുള്ള മണിമണ്ഡപത്തില്‍ നിക്ഷേപിച്ചു. ഭീമാകാരമായ ആ ശൈവകാര്‍മുകം കണ്ടവരെല്ലാം അദ്ഭുതസ്തബ്ധരായി.
ജനക മഹാരാജാവ് പറഞ്ഞു മഹര്‍ഷേ! ഇതാണ് ആ വില്ല്. പരാക്രമികളായ വില്ലാളികള്‍ പലരും ഇത് കുലയ്‌ക്കാന്‍ നോക്കി തോറ്റു പിന്‍മാറിയിട്ടുണ്ട്. അങ്ങ് ഈ വില്ല് കുമാരന്മാരെ കാണിച്ചാലും.വിശ്വാമിത്രന്‍ അഭിപ്രായഗര്‍ഭമായി രാമനെ ഒന്നു വീക്ഷിച്ചു. ഇംഗിതജ്ഞനായ രാമന്‍ മുനീന്ദ്രനെ വന്ദിച്ചശേഷം മന്ദം മന്ദം നടന്ന് ധര്‍മ്മമണ്ഡപത്തിനു സമീപം ചെന്ന് ഭക്തിപൂര്‍വ്വം ഒന്ന് തൊഴുത് അല്പസമയം അവിടെ അനങ്ങാതെ നിന്നു. അതിനുശേഷം ധനുഷ് പേടകം തുറന്ന് വിശേഷപ്പെട്ട ആ വില്ലു നോക്കി.
ഋഷിശ്രേഷ്ഠാ, എനിക്ക് ഈ വില്ലെടുക്കണം കുലയ്‌ക്കുകയും വേണം രാമന്‍ പറഞ്ഞു.
വിശ്വാമിത്ര മഹര്‍ഷിയുടേയും, ജനകന്റെയും അനുവാദത്തോടെ ശ്രീരാമന്‍ ആ വില്ലെടുത്ത് പൊക്കി ഒരു ഭാഗം നിലത്തൂന്നി ഇടതു കൈകൊണ്ട് പിടിച്ച് ഞാണ്‍ ബന്ധിക്കാന്‍ ശ്രമിക്കവെ ”ഠേ” എന്ന് ഭയങ്കര ശബ്ദത്തോടെ വില്ല് രണ്ടായി ഒടിഞ്ഞു പോയി. അവിടെ തിങ്ങിക്കൂടിയിരുന്ന സദസ്സും മഹര്‍ഷിയുടേയും കുമാരന്മാരുടേയും വരവറിഞ്ഞ് എത്തിയിരുന്ന നഗരവാസികളും ഒന്നടങ്കം അത്ഭുതസ്തബ്ധരാവുകയും ജയാരവം മുഴക്കുകയും ചെയ്തു. സന്തുഷ്ടനായ ജനകന്‍ പറഞ്ഞു. എന്റെ പ്രതിജ്ഞ നിറവേറി. സീതാവിവാഹത്തിന്നു നിശ്ചയിച്ചിരുന്ന വീര്യപ്രകടനപന്തയം നിറവേറി. ഇനി എന്റെ പ്രിയപുത്രിയെ എന്റെ പ്രാണനിലും പ്രിയപ്പെട്ട സീതയെ ഞാന്‍ രാമന് വിവാഹം ചെയ്തു കൊടുക്കുന്നതാണ്.
വിശ്വാമിത്രന്റെ നിര്‍ദ്ദേശമനുസരിച്ച് ദശരഥമഹാരാജാവിനെ ഈ നല്ല വാര്‍ത്ത അറിയിക്കുന്നതിന്നായി വേഗമേറിയ കുതിരകളെ തെളിക്കാന്‍ കഴിവുള്ള സാരഥിയുടെ കയ്യില്‍ സന്ദേശം കൊടുത്തുവിട്ടു.
പൂര്‍വ്വം പ്രതിജ്ഞാ വിദിതാ വീര്യശുല്‍ക്കാ മമാത്മജാ
രാജാനശ്ച കൃതാമര്‍ഷാ നിര്‍വീര്യാ വിമുഖികൃതാ:
സേയം മമസുധരാജന്‍ വിശ്വാമിത്ര പുരസ്സരൈ :
യദൃച്ഛയാ ഗതൈര്‍വീരൈര്‍ന്നിര്‍ജ്ജിത തവപുത്രകൈ:
(പന്തയത്തില്‍ ജയിക്കുന്നവര്‍ക്ക് എന്റെ പുത്രി എന്ന എന്റെ പഴയ പ്രതിജ്ഞ സര്‍വര്‍ക്കും അറിവുള്ളതാണല്ലോ? എന്നാല്‍ ജയിക്കാന്‍ വന്ന രാജാക്കന്മാര്‍ പലരും ഹതാശരായി പിന്തിരിഞ്ഞു. വിശ്വാമിത്രന്റെ കൂടെയെത്തിയ അങ്ങയുടെ പുത്രന്‍ എന്റെ മകളെ മത്സരത്തില്‍ നേടിയിരിക്കുന്നു. അതുകൊണ്ട് ഞാന്‍ എന്റെ കന്യകയെ അങ്ങയുടെ മകന് കൊടുക്കാനിച്ഛിക്കുന്നു.)
ദൂതന്റെ കൈവശം കൊടുത്തുവിട്ട സന്ദേശം വായിച്ച ദശരഥന്‍ സന്തുഷ്ടനായി പുത്രമിത്രാദികളോടും, വസിഷ്ഠനോടും, സേനാപരിവാരങ്ങളോടും കൂടി ആഢംബരപൂര്‍ണ്ണമായ യാത്രക്ക് ഒരുക്കങ്ങളായി. ആ രാജസംഘം അഞ്ചാമത്തെദിവസം ജനകപൂരിയില്‍ എത്തിച്ചേര്‍ന്നു. ദശരഥമഹാരാജാവിനും സംഘത്തിനും ഉചിതമായ സ്വാഗതമരുളി ജനകമഹാരാജാവ് എതിരേറ്റ് സ്വീകരിച്ചു. അനുകൂലമായ ഒരു തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു. വസിഷ്ഠാദി ഋഷിമാരുടെ സാന്നിദ്ധ്യത്തില്‍ ഈ വിവാഹസംസ്‌കാരങ്ങള്‍ വൈദികവിധികള്‍ അനുസരിച്ചു നടന്നു. രാമന്‍ സീതയേയും, ഭരതന്‍ മാണ്ഡവിയേയും, ലക്ഷ്മണന്‍ ഊര്‍മ്മിളയേയും, ശത്രുഘ്‌നന്‍ ശ്രുതകീര്‍ത്തിയേയും വിവാഹം കഴിച്ചു.
വിവാഹാനന്തരം വസിഷ്ഠനൊഴികെയുള്ള ഋഷിമാര്‍ ഹിമാലയസാനുക്കളിലേക്കും ദശരഥാദികള്‍ സപരിവാരം അയോദ്ധ്യയിലേക്കും യാത്രതിരിച്ചു.
… തുടരും
















