എന്റെ മനസ്സിനെ വല്ലാതെ മഥിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എന്റെ പ്രിയപ്പെട്ട സഹോദരി ലീലാമേനോന് ജന്മഭൂമിയില് എഴുതിയിരിക്കുന്നത്. (സാക്ഷരതയുണ്ടായിട്ടെന്തു കാര്യം! 10-6-2015) പല ദശകങ്ങളായി സ്ത്രീകളുടെ ഇടയില്‍ ജോലിചെയ്യുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ ഓരോവര്‍ഷം കഴിയുന്തോറും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മൂല്യച്യുതികണ്ട് വേദനിക്കുകയാണ്. സ്ത്രീകള്‍ ദുഷിച്ചുകഴിഞ്ഞാല് ആ കുടുംബം മാത്രമല്ല, ആ സമൂഹവും നാടും അധഃപതിച്ചുപോകുമെന്ന് പൂര്‍വ്വസൂരികള്‍ പറയുന്നു. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. കുറെവര്ഷംമുമ്പ് വിശാഖാ കേസിനെ തുടര്‍ന്നുണ്ടായ സുപ്രീംകോടതി വിധിയില്‍ മാനഭംഗകേസില്‍ സ്ത്രീയുടെ മൊഴിമാത്രം തെളിവായി എടുക്കാവുന്നതാണെന്ന് സുപ്രീംകോടതി പ്രസ്താവിക്കുകയുണ്ടായി. അതെന്നെ അമ്പരപ്പിച്ചു.
കാരണം ദുരുദ്ദ്യേശപരമായി അസത്യങ്ങള്‍ പറയുന്ന ഒട്ടേറെ സ്ത്രീകളെ അതിനകംതന്നെ ഞാന്‍ കണ്ടറിഞ്ഞിരുന്നു. സ്ത്രീ സത്യം മാത്രമേ പറയുകയുള്ളൂവെന്ന് ആരാണ് ബഹുമാനപ്പെട്ട കോടതിയെ ബോധിപ്പിച്ചതെന്ന് ഞാനൊരു പ്രസംഗത്തില്‍ പറഞ്ഞത് അന്നത്തെ ചില ഇടതുപക്ഷ സംഘടനകളെ പ്രകോപിപ്പിച്ചു. സുഗതകുമാരി സ്ത്രീവിരുദ്ധയായതിനാല് വനിതാകമ്മീഷന് അധ്യക്ഷസ്ഥാനത്തു തുടരാന്‍ പാടില്ലെന്ന് അവര്‍ പ്രമേയം പാസാക്കിയതോര്ക്കുന്നു. ഇന്ന് അവരും അങ്ങനെ പറയുകയില്ലെന്ന് എനിക്കുറപ്പുണ്ട്.
പുതിയ ഡിജിപി സെന്‍കുമാര്‍ ഒരു അഭിമുഖത്തില്‍ കേരളം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ സാമൂഹ്യപ്രശ്നങ്ങളില്‍ ഒന്നാണ് വീട്ടമ്മമാരുടെ ഒളിച്ചോട്ടം എന്ന് പറയുകയുണ്ടായി. ലീലാമേനോന് എഴുതിയിരിക്കുന്ന ഓരോ വാക്കും സത്യമാണെന്നതിന് ഞാന്‍ സാക്ഷി. ഇക്കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ തന്നെ മൂന്നോ നാലോ കേസുകള്‍ ‘അഭയ’യുടെ മുന്നില്‍വന്നത് ഞാനിവിടെ കുറിക്കുന്നു. മലപ്പുറത്തുനിന്നുവന്ന മുപ്പതുകാരിയായ ഒരു മുസ്ലിം യുവതി, ഒരു കുട്ടിയുടെ അമ്മ, അവര്‍ തിരുവനന്തപുരത്തുള്ള ഒരുവനുമായി ചാറ്റിംഗിലൂടെ പ്രണയത്തിലായി. ജോലിക്കുപോയ ഭര്‍ത്താവിനെയും സ്വന്തം കുട്ടിയെയുംവിട്ട് അവള് തിരുവനന്തപുരത്ത് കാമുകനെത്തേടിയെത്തി.
റെയില്‍വേ സ്റ്റേഷനില്‍ വച്ച് കാമുകനെ നേരിട്ട് കണ്ടപ്പോഴാണ് അവള് അമ്പരന്നുപോയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പുരുഷന് വയസ്സ് 15, ഒന്‍പതാം ക്ലാസ്സില്‍ തോറ്റുനില്‍ക്കുന്ന ഒരു ചെറുക്കന്. പിന്നീടുണ്ടായ സംഭവ വികാസങ്ങളൊന്നും ഞാന്‍ വര്‍ണിക്കുന്നില്ല. സ്വന്തം രണ്ടുമക്കളെ മൂത്തസഹോദരിയുടെ മക്കളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥിയായ കാമുകനോടൊപ്പം ഇറങ്ങിവന്ന മറ്റൊരു വീട്ടമ്മയും ഇക്കഴിഞ്ഞ ആഴ്ച എന്റെ മുന്നിലെത്തി. മറ്റൊന്ന് ഒരു ബ്രാഹ്മണ കുടുംബത്തിന്റെ കഥയാണ്. ഏകപുത്രി 18 ക്രിമിനല്‍ കേസുകളില്‍ കുറ്റവാളിയായ അന്യമതസ്ഥനോടൊപ്പം ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് ഒരു സാധുബ്രാഹ്മണപൂജാരി ട്രെയിനിനു മുന്നില്‍ചാടി ആത്മഹത്യ ചെയ്തതും മുന്നില്‍വന്ന കേസുകളില്‍ ഒന്നാണ്.
പറഞ്ഞാല്‍ തീരാത്തവണ്ണം ഈ പ്രശ്നങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. ചതിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ മാത്രമല്ല, മനപ്പൂര്‍വ്വമായി എല്ലാമുപേക്ഷിച്ച് ഇറങ്ങിപ്പോരുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.പണത്തിനുവേണ്ടി,കൂടുതല്‍ സുഖഭോഗങ്ങള്‍ക്കുവേണ്ടി സ്വയം വില്ക്കാന് തയ്യാറാകുന്ന പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും കഥകളും പെരുകിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള സ്ത്രീകളാല്‍ ചതിക്കപ്പെടുന്ന പുരുഷന്മാരും ഞങ്ങളുടെ മുന്നിലെത്താറുണ്ട്. മനസ്സ് മടുത്തുപോകുന്ന വിധം കലുഷിതവും ദുര്ഗന്ധപൂരിതവുമായി തീര്‍ന്നിരിക്കുന്നു നമ്മുടെ സമൂഹം.
എന്താണ് പ്രതിവിധി? ഈശ്വരന് എന്റെ നാടിനെ രക്ഷിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ലീലാമേനോന് ഒരിക്കല്‍ കൂടി എന്റെ നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: