തോട്ടത്തില്‍ നിന്ന് തീന്മേശവരെ സുരക്ഷിത ഭക്ഷണമെന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത നയം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മികച്ച പരിശോധനാ ലാബുകളും ആവശ്യത്തിന് വിദഗ്ധരായ ജീവനക്കാരും നമുക്കുണ്ടാകണം.മനുഷ്യവിസര്‍ജ്യം പരിശോധിക്കുവാന്‍ മുക്കിനും മൂലയിലും ലാബുകളുള്ള സംസ്ഥാനത്ത് ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടെത്താന്‍ സാങ്കേതിക മികവുള്ള ലാബുകളില്ലെന്ന മനുഷ്യാവകാശ കമ്മീഷന്റെ പരാമര്‍ശം ഭരണവര്‍ഗം മുഖവിലയ്ക്കെടുക്കണം.
അതിര്‍ത്തി കടന്നെത്തുന്ന ഭക്ഷണ സാധനങ്ങള്‍ പരിശോധിക്കാന്‍ ചെക്കുപോസ്റ്റുകളിലും അതാതു പ്രദേശങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന ഭക്ഷ്യോത്പന്നങ്ങളുടെ പരിശോധനയ്ക്ക് നഗരസഭ, പഞ്ചയത്ത് തലങ്ങളിലും ലാബുകള്‍ സ്ഥാപിക്കണം. ഒരു വര്‍ഷം മുമ്പ് മനുഷ്യാവകാശ കമ്മീഷന് ഉന്നയിച്ച ഈ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കേട്ടഭാവം പോലും നടിച്ചില്ല. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുവാന്‍ ഭക്ഷണത്തിലെ മായം കണ്ടെത്താനും നിയന്ത്രിക്കാനും ഫലപ്രദമായ സംവിധാനമുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടും ബജറ്റില്‍ ചില്ലിക്കാശു പോലും വകയിരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല എന്നത് വേദനാജനകമാണ്.
മൂന്നര കോടിയിലധികം വരുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ 71 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരാണ് നമ്മുടെ സംസ്ഥാനത്തുള്ളതെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യനാളുകളില്‍ പുതിയതായി സൃഷ്ടിക്കപ്പെട്ട 57 തസ്തികകള്‍ ഉള്‍പ്പെടെ 80 ഒഴിവുകള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ നികത്താനാവാതെ കിടക്കുന്നു. നിലവില്‍ തിരുവനന്തപുരം എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭക്ഷ്യോത്പന്നങ്ങളുടെ പരിശോധനാ ലാബുകള്‍ ഉള്ളത്. ഭക്ഷ്യോത്പന്നങ്ങളിലെ മായം കണ്ടെത്തുവാന്‍ എല്ലാജില്ലകളിലും പരിശോധനാ കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. ഫുഡ്സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാര്‍ഗരേഖയനുസരിച്ച് അംഗീകൃത സ്വകാര്യ ലാബുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പരിശോധന നടത്താം.
എന്നാല്‍ ഇതിനായി യാതൊരു നടപടിയും സ്വീകരിക്കാന്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിനായിട്ടില്ല. മായംകലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ പഠിക്കാന്‍ പഠനസംഘത്തെ നിയോഗിക്കുവാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നത് ജനങ്ങളുടെ ആരോഗ്യത്തെ ലാഘവമായി കാണുന്നുവെന്നതിന് തെളിവാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന വിഷം കലര്‍ന്ന പച്ചക്കറികള്‍ പരിശോധിക്കുവാന്‍ വെള്ളായണി കാര്‍ഷിക കോളേജില്‍ മാത്രമാണ് സംവിധാനമുള്ളത്. ഇവിടെയും പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ അഭാവം മൂലം പരിശോധനകള്‍ വൈകുന്നതായി ലാബ് മേധാവി ഡോ. നസീമാബീവി പറയുന്നു. വെള്ളായണി കാര്‍ഷിക കോളേജിലെപെസ്റ്റിസൈഡ് റെസിഡ്യൂലാബില് മതിയായ ഉപകരണങ്ങളില്ലാത്തതും പരിശോധനകള്‍ വൈകുന്നതിന് കാരണമാകുന്നു. റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടായ വെള്ളായണി കാര്‍ഷിക കോളേജിന് സ്വന്തം പരീക്ഷണങ്ങള്‍ക്ക് പോലും സമയം തികയാത്ത അവസ്ഥയില്‍ പുറത്തുനിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഡോ. നസീമാബീവി പറയുന്നു.
ഭക്ഷ്യോത്പന്നങ്ങള്‍ക്കു പുറമെ സുഗന്ധ ദ്രവ്യങ്ങളില്പോലും മൂന്നുമുതല്‍ പന്ത്രണ്ടുശതമാനം വരെ രാസകീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടും സുരക്ഷാ വിഭാഗം പുലര്‍ത്തുന്ന മൗനമാണ് ആശങ്കയുളവാക്കുന്നത്. കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടത് ഭക്ഷ്യസുരക്ഷ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ഏകോപനമില്ലാത്ത വകുപ്പുകളും ഒന്നിനും നേരമില്ലാത്ത സര്‍ക്കാരും ഒത്തുചേര്‍ന്ന് പൊതുജനാരോഗ്യത്തെ പന്താടുകയാണ്. വരുംതലമുറയെ രോഗികളാക്കി മാറ്റാതിരിക്കാനെങ്കിലും ഭക്ഷ്യസുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയേ മതിയാവൂ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: