പറവൂര്‍: കേരളത്തിലെ ഹൈന്ദവ നേതാക്കളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വഴിയുണ്ടായ നേട്ടങ്ങളെ രാഷ്ട്രീയനേതാക്കള്‍ അട്ടിമറിക്കുകയും മതവര്‍ഗ്ഗീയശക്തികളെ പ്രീണിപ്പിക്കുകയും ചെയ്തതാണ് ഇന്നത്തെ വിനാശങ്ങള്‍ക്ക് കാരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
പറവൂരില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പഠനശിബിരത്തില്‍ ‘കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവസേവ മാധവസേവ എന്ന ആശയപ്രചാരണത്തിലൂടെ ഹിന്ദു ഐക്യത്തിന്റെ തിരിതെളിച്ചവരാണ് ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, മന്നത്ത് പത്മനാഭന്, മഹാത്മാ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്, ടി.കെ. മാധവന്, ശുഭാനന്ദഗുരുദേവന്, അയ്യാ വൈകുണ്ഠസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നിവരെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.
മതപരിവര്‍ത്തനവും മതഭീകരതയും കൈകോര്‍ത്ത് താണ്ഡവമാടുന്ന കേരളത്തില്‍ ഇനിയൊരു നവോത്ഥാനം സാധ്യമാകണമെങ്കില്‍ അത് ഹിന്ദു ഐക്യത്തിലൂടെ മാത്രമേ സാധ്യമാകൂ. ഹിന്ദുത്വം ദേശീയതയാണ്. അത് ജീവിതരീതിയാണ്. സമഗ്ര മാനവദര്‍ശനത്തിലൂടെ ഹിന്ദുഐക്യം സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. ഭാസ്കരന് അധ്യക്ഷത വഹിച്ചു.പഠനശിബിരത്തില്‍ പണ്ഡിറ്റ് കറുപ്പന്റെ 130-ാം ജന്മദിനാഘോഷവും നടന്നു. ധീവരസഭ പറവൂര്‍ താലൂക്ക് പ്രസിഡന്റ് പി.കെ. ഭഗത്സിംഗ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. രമേശ്, അയ്യങ്കാളി സാംസ്കാരികവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ബാഹുലേയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: