കൊടിയ വേദനയുടെ നിലവിളിയില്‍ നിന്ന് നിശ്ശബ്ദതയുടെ അനശ്വര ലോകത്തെത്തിയ അരുണഷാന്‍ബാഗ് എന്ന സഹോദരിക്ക് വേണ്ടി ഇനി അശ്രുപൂജ നടത്താനേ കഴിയൂ. വര്‍ണാഭമായ ലോകത്ത് തന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി പറന്നുനടക്കേണ്ടിയിരുന്ന അവര്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഒടുങ്ങാത്ത വേദന നല്കി ഒരുപിടി ചാരമായി.
അരുണയ്ക്ക് ദുര്‍വിധി നല്കിയ മനുഷ്യരൂപമുള്ള പൈശാചിക മനസ്സിനെ തോല്‍പ്പിച്ചുകൊണ്ടാണ് പ്രാണന് ഈ ലോകം വിട്ടപോയത് എന്നതില്‍ നമുക്ക് കുറച്ച് ആശ്വസിക്കാം. വേദനയുടെ വേലിയേറ്റത്തിലും ചേതനയുടെ ഒരു ശ്വാസം നീക്കിവെച്ചുകൊണ്ട് കാടത്തത്തിനു നേരെ ചാട്ടുളിയാവാന്‍ അരുണയ്ക്കു കഴിഞ്ഞു എന്നിടത്താണ് ആശ്വാസത്തിന്റെ കൊച്ചു നക്ഷത്രം മിഴി ചിമ്മുന്നത്.
സാമൂഹികസേവനത്തിന്റെ ഉദാത്തപാതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഴ്സിംഗ് മേഖല തെരഞ്ഞെടുത്തതിലൂടെ ഒരു തരത്തിലുള്ള ആനന്ദം അറിഞ്ഞാസ്വദിക്കുകയായിരുന്നു കര്‍ണാടകയിലെ ഹാല്‍ദിപുര്‍ സ്വദേശിയായ അരുണരാമചന്ദ്ര ഷാന്‍ബാഗ്. മുംബൈയിലെ കെഇഎം ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരവെ 1973 നവംബര്‍ 27നാണ് അവിടത്തെ തൂപ്പുകാരനായ സോഹന്‍ലാല്‍ ഭര്ത വാല്മീകി അരുണയെ ക്രൂരമായ മാനഭംഗത്തിന് ഇരയാക്കിയത്. പട്ടിത്തുടല്കൊണ്ട് കഴുത്ത് മുറുക്കി അങ്ങേയറ്റത്തെ പൈശാചികതയോടെ ആ പ്രവൃത്തി നടത്തി അയാള്‍ പിന്‍വാങ്ങുമ്പോള്‍ ഒന്നലറിക്കരയാന്‍ പോലും അരുണയ്ക്കായില്ല. കഴുത്തില്‍ തുടല് മുറുകി ഞരമ്പുകള്‍ക്കും അതു വഴി തലച്ചോറിനും ക്ഷതമേറ്റിരുന്നു.
ഏതാണ്ട് 15 മണിക്കൂര്‍ കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും അരുണ ജീവച്ഛവമായി മാറി. തുടര്‍ന്ന് ചികിത്സയും സാന്ത്വനവുമായി ജീവനക്കാരും ആശുപത്രിയും ഒപ്പം നിന്നു. അവിടത്തെ ഡോക്ടറുമായി വിവാഹം ഉറപ്പിച്ച അരുണയ്ക്ക് അതൊരു സ്വപ്നം മാത്രമായി അവശേഷിച്ചു. ഒന്ന് തേങ്ങാന്‍ പോലും കഴിയാത്ത തരത്തില്‍ ഒരുമനുഷ്യനെ ഇഞ്ചപ്പരുവമാക്കിയ ക്രിമിനല്‍ പക്ഷേ, തെളിവുകളുടെ അഭാവത്തില്‍ ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് ഈ സംഭവത്തിലെ ഏറ്റവും വേദനാജനകമായവശം. മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയ അക്രമിയുടെ ചില ക്രമക്കേടുകള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതിന്റെ പക തീര്‍ക്കാനായിരുന്നു സോഹന്‍ലാല്‍ നീചകൃത്യം നടത്തിയത്.
ജീവച്ഛവമായ അരുണയെ ആദ്യമൊക്കെ കുടുംബക്കാരും വിവാഹവാഗ്ദാനം നല്കിയ ഡോക്ടറും പരിചരിക്കാനുണ്ടായിരുന്നെങ്കിലും പിന്നീടെല്ലാം നിലച്ചു. കുടുംബക്കാര് അങ്ങനെയൊരാള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു പോലും മറന്നു. ആശുപത്രി അധികൃതരും ജീവനക്കാരും അരുണയെ പക്ഷേ, കൈവെടിഞ്ഞില്ല. എന്നു മാത്രമല്ല അവരെ പ്രാണനു തുല്യം കരുതി പരിചരിക്കുകയും ചെയ്തു. സംഭവം നടക്കുന്ന കാലത്ത് ആശുപത്രിയിലെ ഡീന്‍ ആയിരുന്ന ഡോ. സി.കെ. ദേശ്പാണ്ഡെ മകളെയെന്നവണ്ണമായിരുന്നു അരുണയെ ഓമനിച്ചത്. അവര്‍ക്ക് പ്രത്യേക മുറിയും ഡ്യൂട്ടിക്ക് നഴ്സുമാരെയും ഏര്‍പ്പെടുത്തി. ഒരു ശയ്യാവ്രണം പോലും ഉണ്ടാകാതെ പൊന്നുപോലെയാണ് ആശുപത്രി അധികൃതരും ജീവനക്കാരും അരുണയെ പരിചരിച്ചത്. അവര്‍ക്ക് അരുണ ഒരു ഭാരമായിരുന്നില്ല. പിന്നെയോ വാത്സല്യനിധിയായ അമ്മയും സഹോദരിയും മറ്റുമായിരുന്നു.
അണുബാധയേല്ക്കാതിരിക്കാന്, നിയുക്തരായ നഴ്സുമാര്‍ക്കു മാത്രമെ അരുണയുടെ മുറിയിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എന്നും രാവിലെ ആ മുറിക്കു മുമ്പില്‍ പ്രാര്‍ത്ഥനാനിരതരായ ശേഷമേ തങ്ങളുടെ ജോലി ആരംഭിച്ചിരുന്നുള്ളൂ എന്നത് ഇന്നത്തെ ലോകത്തിനു മുമ്പില്‍ ഒരദ്ഭുതമായി അവശേഷിക്കുന്നു. നിസ്സാര പ്രശ്നത്തിന് ജീവനക്കാരനെ കൈയൊഴിഞ്ഞ് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു മാത്രം വിലകല്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കുമുമ്പില്‍ കെഇഎം ആശുപത്രി വേറിട്ട സംസ്കാരത്തിന്റെ പ്രഭയാണ് പടര്‍ത്തുന്നത്.
അരുണയോടുള്ള സ്നേഹത്തിന്റെ ശാന്തസമുദ്രമായി ഈ ആശുപത്രി മാറുമ്പോള്‍ സമൂഹത്തില്‍ ഇത്തരം അരുണമാര്‍ ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥിക്കാനുള്ളത്. ഇപ്പോഴും പലയിടങ്ങളിലും സ്ത്രീകള്‍ക്കു നേരെ ക്രൂരത പലതരത്തില്‍ വ്യാളീമുഖങ്ങളായി സജീവമായി നിലനില്‍ക്കുകയാണ്. എത്ര കടുത്ത നിയമത്തിന്റെയും വലക്കണ്ണികള്‍ പൊട്ടിച്ചെറിയാന്‍ കരുത്തുള്ളവര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്യാന്‍ രംഗത്തുണ്ട്. ന്യൂദല്‍ഹിയിലെയും പഞ്ചാബിലെയും മറ്റും പെണ്‍കുട്ടികള്‍ അധികകാലം ഇങ്ങനെ വേദനസഹിക്കാതെ വിധിയുടെ തിരശ്ശീലക്കു പിന്നിലേക്കു പോകുകയുണ്ടായി.
ഓരോ ക്രൂരത അരങ്ങേറുമ്പോഴും അത് അവസാനത്തേതാകും എന്ന് സമൂഹം ആശ്വസിച്ചു. എന്നാല്‍ അടുത്ത നിമിഷം പൈശാചികതയ്ക്ക് ശക്തിവര്ധിക്കുന്നതായാണ് അനുഭവം.
സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയും ബോധവല്‍ക്കരണവും എത്രമാത്രം പ്രസക്തമാണെന്നതിലേക്കാണ് അരുണഷാന്‍ബാഗ് സംഭവം വിരല്‍ചൂണ്ടുന്നത്. മൃഗതൃഷ്ണയുടെ ദംഷ്ട്രകള്‍ തച്ചുകൊഴിക്കുകയും വാത്സല്യത്തിന്റെയും കരുണയുടെയും സ്നേഹസ്പര്‍ശങ്ങള്‍ക്ക് ഇട നല്‍കുകയും ചെയ്യുകയാണ് അക്രമങ്ങള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗം.
മാനവികതയുടെ സന്ദേശം വിശ്വവ്യാപകമാകാനുള്ള വഴികള്‍ ഒപ്പം തേടുകയും വേണം. ഇപ്പോള്‍ ഒരു സംഭവം കഴിഞ്ഞ് കൂടിവന്നാല്‍ ഒരു മാസം മാത്രമെ അതിനെക്കുറിച്ച് സമൂഹം ചര്‍ച്ച ചെയ്യുന്നുള്ളൂ. നിരന്തരമായ ഇടപെടലും നടപടികളും ഉണ്ടാവണമെങ്കില്‍ സക്രിയമായ സമൂഹ മനസ്സാക്ഷിയുടെ ഇടപെടല്‍ വേണം. മുംബൈ കെഇഎം ആശുപത്രി മാനേജ്മെന്റും ജീവനക്കാരും അത്തരം മാനസിക നിലവാരമുള്ളവരാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് മാതൃകയാവുകയാണ്. അരുണഷാന്ബാഗിന്റെ മൃതദേഹം കുളിപ്പിച്ച് പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് കുങ്കുമപ്പൊട്ടുതൊടുവിച്ച് പൂക്കള്‍കൊണ്ടലങ്കരിച്ച മേശയിലേക്ക് മാറ്റുമ്പോള്‍ ആശുപത്രി ജീവനക്കാരൊന്നടങ്കം വിങ്ങിപ്പൊട്ടി അതിനരികില്‍ അന്ത്യോപചാരം അര്പ്പിക്കാനെത്തിയതുതന്നെ അതിനുള്ള തെളിവ്. ചിലര്‍ ആദ്യമായാണ് അരുണയെ കാണുന്നതുപോലും. ഇനി ഇത്തരം ഒരനുഭവം ഒരു സഹോദരിക്കും ഉണ്ടാവാതിരിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. ഒപ്പം അരുണയുടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: