കലാപം തുടരുന്ന യെമനിലും പ്രകൃതി ദുരന്തം തകര്‍ത്തെറിഞ്ഞ നേപ്പാളിലും ഇന്ത്യയെപ്പോലെ ഒരു രാജ്യം ഇത്രകണ്ട് വിയര്‍പ്പൊഴുക്കിയിട്ടില്ല.സ്വന്തം രാജ്യക്കാരെപ്പോലെതന്നെ മറ്റുള്ളവരെയും രക്ഷിക്കാന്‍ ഇന്ത്യ കാണിച്ച ഉല്‍സാഹം ലോകം വാഴ്ത്തുകയാണ്.
യെമനിലെ കലാപക്കാഴ്ചകളും,രക്ഷാപ്രവര്ത്തനവുംനേരിട്ട് കണ്ട വ്യക്തി എന്ന നിലയില്‍ ഇന്ത്യയുടെ, പ്രത്യേകിച്ച് വിദേശകാര്യമന്ത്രാലത്തിന്റ ഓരോ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുക മാത്രമേ എന്നെപ്പോലെ ഒരാള്‍ക്ക് കഴിയുകയുള്ളൂ. സനയില്‍നിന്ന് വിമാനം കിട്ടാന്‍ കഴിയാതെ വിഷമിച്ച അമേരിക്കക്കാരെയും ലണ്ടന്‍കാരെയും ഓസ്ട്രേലിയക്കാരെയും എയര്‍ ഇന്ത്യയുടെ മുന്‍സീറ്റില്‍ ഇടംകൊടുത്ത് ഇന്ത്യയെന്ന മഹാരാജ്യം സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചു.കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും നല്കി.
യെമനില്‍നിന്നും രക്ഷപെട്ട് ജിബൂത്തിയെന്ന ആഫ്രിക്കന്‍ രാജ്യത്തെത്തിച്ച മലയാളികള്‍ കൊച്ചിയിലേക്ക് അടിയന്തര വിമാനം പറത്തണമെന്നാവശ്യപ്പെട്ട് ഒച്ചയുണ്ടാക്കി.
കേന്ദ്രമന്ത്രിയോടും അംബാസഡറോടും തട്ടിക്കയറുന്നത് ഞാന്‍ നേരിട്ട് കണ്ടിരുന്നു. ഒരുദിവസം ജിബൂത്തിയിലെ കപ്പലില്‍ വിശ്രമിക്കാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ് വാചകകസര്‍ത്ത് നടത്താന്‍ മലയാളികളായിരുന്നു മുന്‍പന്തിയില്‍.
അവിടെ ഒരു വടക്കേ ഇന്ത്യാക്കാരനും മുറുമുറുക്കുന്നത് ഞാന്‍ കണ്ടില്ല.
ജിബൂത്തിയിലുണ്ടായിരുന്ന വിമാനങ്ങള്‍ക്ക് വീണ്ടും സനയിലേക്ക് പറക്കണം. കാരണം അവിടെ അപ്പോഴും സുരക്ഷിത രാജ്യം സ്വപ്നംകണ്ട് കുട്ടികളടക്കമുള്ളവര്‍ കാത്തിരിക്കുകയാണ്.
വിമാനങ്ങള്‍ അതിവേഗം കൊച്ചിയിലേക്ക് പറത്തിയാല്‍ ഇവരുടെ രക്ഷ അസാധ്യമാകും.
ഇതൊക്കെ അറിയാമായിരുന്ന മലയാളികള്‍ തന്നെയാണ് വീട്ടുപടിക്കല്‍ വേഗമെത്താന്‍ മുറവിളി കൂട്ടയത്.
യെമനിലെ സ്ഥിതിയില്‍നിന്നും വളരെ മോശമായിരുന്നു നേപ്പാളിലെ അവസ്ഥ. മിനിട്ടുകള്‍കൊണ്ട് ഭൂമി വിണ്ടുകീറി, കെട്ടിടങ്ങള്‍ നിലംപൊത്തി. അങ്ങനെയുള്ള ഒരു സ്ഥലത്തുനിന്നും എത്രയും പെട്ടെന്ന് ആളുകളെ രക്ഷിക്കുക എന്നത് മാത്രമാണ് ദൗത്യസംഘത്തിന്റെ പ്രഥമ ജോലി.
ഉല്ലസിക്കാന്‍ പോയ മലയാളികളെ വിമാനമാര്‍ഗം രക്ഷപ്പെടുത്തി ദില്ലയിലെത്തിച്ചപ്പോള്‍ ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ രക്ഷാപ്രവര്‍ത്തനത്തെ വിലകുറച്ച് കാണിച്ച വിരുതന്മാരില് മുന്‍പന്തിയില്‍ മലയാളികള്‍ തന്നെയായിരുന്നു.
എംബസിയുടെ ഇടപെടല്‍ മോശമായിരുന്നത്രേ… ഒരു മലയാളിയുടെ ആരോപണം എന്റെ ചാനലില്‍ തന്നെയാണ് ഞാന്‍ കണ്ടത്.
എംബസി ഉദേ്യാഗസ്ഥന്റെ മകള്‍ കെട്ടിടത്തിന്റ അടിയില്‍പ്പെട്ട് മരിച്ചുവെന്ന വാര്‍ത്ത ദുബായിലിരുന്ന് ടിവിയിലാണ് ഞാന്‍ കണ്ടത്.ഈ മാനസികാവസ്ഥയില്‍ എത്ര ഭംഗിയായാണ് അവര്‍ അധ്വാനിച്ചത്?
പ്രകൃതി ദുരന്തത്തിനിടയില്‍ ഇതില്കൂടുതല് രക്ഷ എങ്ങനെ ഒരുക്കാനാണ്?
അതൊന്നും മനസ്സിലാക്കാതെ സ്വാര്‍ത്ഥമായ അഭിപ്രായപ്രകടനങ്ങളിലൂടെ നാം നമ്മെ തന്നെയാണ് പരിഹാസ്യരാക്കുന്നത്.
യെമനില്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള പത്രങ്ങള്‍ വാനോളം പുകഴ്ത്തി.
ബിജെപി ഭരിക്കുന്ന ഇന്ത്യയായതുകൊണ്ടല്ല ഞാനിതൊക്കെ എഴുതുന്നത്.ഞാനൊരു ബിജെപി പ്രവര്‍ത്തകനോ അനുഭാവിയോ അല്ല.
പക്ഷേ നല്ലത് ചെയ്യുമ്പോള്‍ കൊഞ്ഞനം കുത്തുന്ന ചില മലയാളികള്‍ നല്ലത് പറയാന്‍കൂടി പഠിക്കണം.അത് ഇന്നത്തെ കാലത്തെ അനിവാര്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: