ഇന്ന് മെയ് 16. ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്നേക്ക് ഒരു വര്‍ഷം മുമ്പാണ് 15-ാം ലോക്സഭയുടെ ഫലപ്രഖ്യാപനം വന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുസഭയാണുണ്ടാവുകയെന്നും വിലയിരുത്തിയവര്‍ക്ക് തിരിച്ചടിയായിരുന്നു ഫലം. കോണ്‍ഗ്രസ് മുന്നിലെത്തും. ഇടതുകക്ഷികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം തുടരുമെന്നും പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയ ഫലം. ബിജെപി ഒന്നാം കക്ഷിയാവുക മാത്രമല്ല, ഭരിക്കാനുള്ള ഭൂരിപക്ഷം നേടുകയും ചെയ്തു. സഖ്യകക്ഷികളുംകൂടി ചേര്‍ന്നപ്പോള്‍ വന്‍ ഭൂരിപക്ഷം. ഇത് അംഗീകരിക്കാന്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ച് മലയാളത്തിലുള്ളവ ഏറെ വൈമനസ്യത്തിലായിരുന്നു.
മൂന്നുപതിറ്റാണ്ടിനുശേഷം ഒറ്റകക്ഷി ലോക്സഭയില്‍ ഭൂരിപക്ഷത്തിലെത്തിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ ജനങ്ങളാകെ ആഘോഷിച്ചു.കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ ദുര്ഭഗസന്തതിയായ യുപിഎയുടെ അഞ്ചുവര്‍ഷത്തെയും കമ്മ്യൂണിസ്റ്റുകാരില്ലാത്ത കോണ്‍ഗ്രസ് സഖ്യത്തിന്റെ അഞ്ചുവര്‍ഷത്തെയും ആഭാസ ഭരണം അവസാനിച്ചതില്‍ ജനങ്ങള്‍ ഏറെ സന്തോഷത്തിലായിരുന്നു. അതിനൊട്ടും ഭംഗംവരാതെ പുതിയ സര്‍ക്കാര്‍ പത്തുദിവസം പിന്നിടുമ്പോഴേക്കും അധികാരത്തിലുമെത്തി. തുടര്‍ന്ന് നയപ്രഖ്യാപനവും സര്‍ക്കാര്‍ തീരുമാനങ്ങളും വന്നപ്പോള്‍ തന്നെ വ്യത്യസ്തവും ഗുണപരവുമായ പരിവര്‍ത്തനം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു.
നയപ്രഖ്യാപനങ്ങള്‍ പലതും കണ്ട രാജ്യമാണിത്.പ്രഖ്യാപനങ്ങള്‍ ശബ്ദമലിനീകരണം സൃഷ്ടിച്ച് വര്‍ഷങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്നല്ലാതെ നടപ്പിലാക്കുന്ന പതിവില്ല. ആദ്യസര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കും എന്നായിരുന്നല്ലോ. ആ പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്. വമ്പിച്ച ജനപിന്തുണയും ചോദ്യം ചെയ്യപ്പെടാത്ത അധികാരവും എല്ലാം കൈപ്പിടിയിലുണ്ടായ വ്യക്തി. വിശ്വപൗരനെന്നുപോലും വിശേഷണം കേട്ട് ആത്മസംതൃപ്തിയിലെത്താന് കഴിഞ്ഞ നേതാവ്. പതിനേഴ് വര്‍ഷക്കാലം സ്വതന്ത്രഭാരതത്തില്‍ പ്രധാനമന്ത്രിയായിരുന്നു നെഹ്റു.എന്നിട്ടും പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ നെഹ്റുവിനായില്ല.
ക്ഷേമരാഷ്ട്രത്തിന് പകരം ഒന്നാന്തരം ക്ഷാമരാഷ്ട്രമാക്കി രാജ്യത്തെ മാറ്റിയതിന്റെ മുഖ്യപങ്ക് ആര്‍ക്ക് എന്ന് ചോദിച്ചാല്‍ ‘നെഹ്റു’ എന്ന് ആര്‍ക്കും ഉത്തരംകിട്ടും. ഇടയ്ക്ക് ഒരു മിന്നലാട്ടംപോലെ ലാല്‍ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്നെങ്കിലും തുടര്‍ന്ന് ഭരണത്തിലെത്തിയത് നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയും. അതിനുശേഷം ഇന്ദിരയുടെ മകന് രാജീവ്ഗാന്ധിയും കോണ്‍ഗ്രസ് സംസ്കാരമുള്ള മറ്റുള്ളവരുടെ ഭരണവും രാജ്യം കണ്ടു. അവരുടെയെല്ലാം വകയായി പ്രഖ്യാപനങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പ്രഖ്യാപനത്തില്‍ പ്രധാനപ്പെട്ടതായിരുന്നു ഇന്ദിരാഗാന്ധിയുടേത്. ‘ഗരീബി ഹഠാവോ’ എന്നതായിരുന്നു അത്. ദാരിദ്ര്യം തുടച്ചുനീക്കുമെന്ന ആ പ്രഖ്യാപനം സുദീര്‍ഘമായ അവരുടെ ഭരണത്തിലും നടപ്പാക്കാനായില്ല.ദാരിദ്ര്യം തുടച്ചുനീക്കുമെന്ന അവരുടെ പ്രഖ്യാപനങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങവെതന്നെ പട്ടിണിമരണം നിത്യസംഭവമായി തുടര്‍ന്നു. പണിയില്ലാത്തവരും പണമില്ലാത്തവരും പെരുകി. പണക്കാരന് കൂടുതല്‍ പണക്കാരനായി. വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വാഗ്ദാനം ചെയ്യാത്ത വലിയൊരു കാര്യം അവര്‍ ചെയ്തു.
ജനാധിപത്യത്തിന്റെ നിര്‍വചനം ‘ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഭരണം’ എന്നാണല്ലോ. അബ്രഹാം ലിങ്കന്റെ ഈ വാക്യം പലതവണ ഉരുവിടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ഇന്ദിരാഗാന്ധി ജനങ്ങള്‍ക്ക് കൂച്ചുവിലങ്ങ് വച്ചു. അതാണല്ലോ അടിയന്തരാവസ്ഥ. ജനങ്ങളുടെ സര്‍വ്വസ്വാതന്ത്ര്യങ്ങളും പിന്‍വലിച്ചു. സര്‍ക്കാരിന്റെ പോരായ്മകള്‍ അറിയുന്നവരേയും പറയുന്നവരെയും തുറുങ്കിലടച്ചു. ജനങ്ങളുടെ കണ്ണും കാതും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി. ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടില്‍ ഇഴഞ്ഞ മാധ്യമങ്ങള്‍ അന്നുണ്ടായിരുന്നു എന്നത് നേര്.
അടിയന്തരാവസ്ഥ ജനങ്ങള്‍ക്ക് വേണ്ടി എന്നായിരുന്നു അന്നത്തെ ന്യായം. ശരിയാണല്ലോ. ഭരണാധികാരം ജനങ്ങള്‍ക്കുവേണ്ടി, ഭരണാധികാരിയും ജനങ്ങളുടെ സ്വന്തം. ഭരണാധികാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതും ജനങ്ങള്‍ക്കുവേണ്ടി. അവകാശങ്ങള്‍ മുഴുവന്‍ ഭരണാധികാരിക്ക്. കടമകളെല്ലാം ജനങ്ങള്‍ക്കും. ‘ചേനയുടെ മൂട് ഞാനെടുക്കും. തലഭാഗം നിങ്ങളെടുത്തോളിന്’എന്ന ന്യായംപോലെ. അതായിരുന്നു കോണ്‍ഗ്രസ് ഭരണത്തിലുടനീളം കാണാന്‍ കഴിഞ്ഞത്.
ചൈനയിലെ രാഷ്ട്രതന്ത്രജ്ഞനായ ആചാര്യനായിരന്നു കണ്‍ഫ്യൂഷസ്. അദ്ദേഹവും ശിഷ്യന്മാരും ഒരു വനത്തിലൂടെ നടന്നു നീങ്ങുമ്പോള്‍ ഒരു സ്ത്രീ അകലെനിന്ന് വാവിട്ട് കരയുന്നു. എല്ലാവരും കരച്ചില് കേട്ട ഭാഗത്തേക്ക് നടന്നു. കരയുന്ന സ്ത്രീയെ കണ്ടു. കണഫ്യൂഷസ് ചോദിച്ചു. എന്തിനാ കുഞ്ഞേ ഇങ്ങനെ അലമുറയിടുന്നത്? അവര്‍ പേടിച്ച് വിറച്ചാണ് കരയുന്നത്. കരഞ്ഞുകൊണ്ടുതന്നെ മറുപടി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേസ്ഥലത്ത് എന്റെ ഭര്‍ത്താവിനെ നരികടിച്ചുകൊന്നു. ഇപ്പോഴിതാ എന്റെ മകനെയും നരി കൊന്നുതിന്നു.
നിങ്ങളെന്തിനാണ് ഈ നരിപിടിക്കുന്ന കാട്ടില്‍ താമസിക്കുന്നതെന്നായി കണ്‍ഫ്യൂഷസ്. നാട്ടിലാകുമ്പോള്‍ നരി ശല്യമുണ്ടാകില്ലല്ലോ.
‘നാട്ടില്‍ ക്രൂരമൃഗങ്ങളില്ലെന്നത് ശരിതന്നെ. പക്ഷെ അവിടെ ഗവണ്മെന്റുണ്ടല്ലോ’ എന്ന് സ്ത്രീ.
കണ്‍ഫ്യൂഷസ് ശിഷ്യരോട് ഉപദേശിച്ചു. ”കണ്ടില്ലെ ചീത്ത ഗവണ്മെന്റിനെ ജനങ്ങള്‍ ഹിംസ്ര ജന്തുക്കളേക്കാള്‍ ഭയക്കുന്നു.” അഴിമതിയും അരാജകത്വവും കൈമുതലാക്കിയ ഒരുചീത്ത സര്‍ക്കാരിനെ വെറുത്തുകൊണ്ടാണ് പുതിയ സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലെത്തിച്ചത്.
കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ നിന്നും വിഭിന്നമായ നരേന്ദ്രമോദി സര്‍ക്കാര്‍ ഹിംസ്രജന്തുവിനെക്കാള് വെറുക്കപ്പെട്ട കോണ്‍ഗ്രസ്സിന്റെ മാതൃകയല്ല പിന്തുടരുന്നത്.’എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടപടികളോരോന്നും പ്രഖ്യാപിക്കുക മാത്രമല്ല ആരംഭിക്കുകയും ചെയ്യുന്നു.
ഭിക്ഷ നല്കിയില്ലെങ്കിലും പട്ടിയെ വിട്ട് കടിപ്പിക്കരുതെന്ന് പറയാറുണ്ട്. സര്‍ക്കാരിനെക്കുറിച്ച് നല്ല വാര്‍ത്ത കൊടുക്കാതിരിക്കുന്നത് പോകട്ടെ, തെറ്റായ വിവരങ്ങള്‍ വിസ്തരിച്ചെഴുതാനുമാണ് ചില മാധ്യമങ്ങള്‍ക്ക് താല്പര്യം. ‘ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം’ എന്ന് പറഞ്ഞതുപോലെ. കഴിഞ്ഞ മെയ് മുതല്‍ ഈ മെയ് വരെ ചില മാധ്യമങ്ങളുടെ മെയ് വഴക്കം അത്ഭുതാവഹം.
പതിനാറ് മണിക്കൂര്‍ പണിയെടുക്കുന്ന പ്രധാനമന്ത്രി നമ്മുടെ രാജ്യത്തിന് കിട്ടിയസൗഭാഗ്യമാണ്. അതിന്റെ വിശേഷങ്ങള്‍ ഏതെങ്കിലുമൊന്ന് ജനങ്ങളെ അറിയിക്കുന്നതിന് പകരം നരേന്ദ്രമോദിയുടെ കോട്ടുംസ്യൂട്ടും നില്‍പ്പും നടപ്പും വക്രീകരിച്ചവതരിപ്പിക്കാനാണ് ശ്രമം. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വന്നപ്പോള്‍ നരേന്ദ്രമോദി ധരിച്ചത് പത്തുലക്ഷത്തിന്റെ കോട്ട് എന്നൊരു വിവരദോഷി വിളിച്ചു പറഞ്ഞു. അതിന്റെ വസ്തുത അറിയേണ്ടതൊന്നും മാധ്യമകടമയല്ല. മോദിയുടെ ആരാധകന് 7000രൂപ ചെലവിട്ട് സ്വന്തമായി തുണി തയ്യാറാക്കിയ കോട്ടിന് 10ലക്ഷം വിലമതിച്ചത് കോട്ടിന്റെ വിലയല്ല മോടിയുടെ വലുപ്പമാണ്. വിവാദമായതോടെ ലേലത്തില്‍ വില നാലുകോടി. അത് രാഷ്ട്രത്തിന് സമര്‍പ്പിച്ചതും മോദി.
വിവരദോഷിയോടേറെ ഭക്തിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ അയാളുടെ ഇല്ലാത്ത മഹിമകളാണ് കൊട്ടിപ്പാടുന്നത്. തിളങ്ങി, വിളങ്ങി, വിറപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തി എന്നൊക്കെ വിശേഷണം. കോണ്‍ഗ്രസ് ഭരണത്തില്‍ നാലുലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തപ്പോള്‍ ആന്ധ്രയിലും മഹാരാഷ്ട്രയിലുമുള്ള പ്രദേശങ്ങളില്‍ ചെന്നുനോക്കാത്ത വിദ്വാന് ഇന്ന് പ്രണയനൈരാശ്യംമൂലം ആത്മഹത്യ ചെയ്തതുപോലും കര്‍ഷക ആത്മഹത്യയായി കൊട്ടിഘോഷിക്കുന്നു. കര്ഷകന് പോലുമല്ലാത്ത രാജസ്ഥാനിലെ ഒരുവ്യക്തി ദല്‍ഹിയില്‍വന്ന് ആപ്പിന്റെ പരിപാടിക്കിടയില്‍ മുഖ്യമന്ത്രിയുടെ കണ്മുന്നില് ആത്മഹത്യ ചെയ്തതിന്റെ പേരിലും നരേന്ദ്രമോദിക്ക് പഴി.
ഇതിനെയെല്ലാം അവലോകനം ചെയ്യാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന്റെ വാര്‍ത്തപോലും വികലമായി അവതരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമം. പാര്‍ട്ടി പ്രസിഡന്റ് മാധ്യമങ്ങള്ക്കെതിരാണെന്നും മന്ത്രിമാരാകട്ടെ പാര്‍ട്ടി പ്രസിഡന്റിന്റെ നിലപാടിനൊപ്പമല്ലെന്നും ദിവ്യദൃഷ്ടിയാല്‍ ചില മാധ്യമങ്ങള്‍ കണ്ടെത്തി. സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളെ മാത്രം ആശ്രയിച്ചാല്‍ പോര എന്ന പ്രസിഡന്റിന്റെ നിര്‍ദ്ദേശമാണ് മാധ്യമ വിരുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്.
ജനാധിപത്യത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ മാത്രംപോര ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുകയും വേണം. അതിന്റെ ചുമതല ബിജെപി വിരുദ്ധ നിലപാടുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്. എക്കാലത്തും ബിജെപി സ്വീകരിച്ചുപോരുന്ന സമീപനം ജനസമ്പര്‍ക്കത്തിലൂടെ സന്ദേശമെത്തിക്കുക എന്നതാണ്. ആ ശീലം വിസ്മരിച്ചുവോ എന്ന് പരിശോധിക്കാന്‍ നേതൃത്വം തയ്യാറാകുമെന്ന് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: