ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം സിപിഎം അഖിലേന്ത്യാ സെക്രട്ടറിയുടെ മാധ്യമങ്ങളോടുളള പ്രതികരണം വായിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ അസ്ഥാനത്ത് അരയാലും അടയ്ക്കാമരവും ഒന്നിച്ചുകിളിര്ത്തോ എന്നു തോന്നിപ്പോയി.
”സന്തോഷംകൊണ്ടെനിയ്ക്കിരിക്കാന്മേലേ…” എന്ന മട്ടില്‍ ‘ആപ്പി’ന്റെ വിജയത്തില്‍ കണ്ണുതള്ളിയ സഖാവ് പ്രകാശ് കാരാട്ട് വിളിച്ചുകൂവിയത് എഎപിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് പഠിക്കുമെന്നും തങ്ങളുടെ പാര്‍ട്ടിയും ആ രീതിയിലുള്ള പ്രവര്‍ത്തനപദ്ധതി നടപ്പാക്കുമെന്നുമാണ്. രൂപീകരിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട പ്രസ്ഥാനത്തിന് രണ്ട് വര്‍ഷം മുമ്പ് മാത്രം രൂപീകൃതമായ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി കോപ്പിയടിക്കണമെന്നു തോന്നുന്നിടത്തോളം ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ നേര്‍സാക്ഷ്യം!
”പാണ്ടന്‍നായുടെ (അതോ ഭ്രാന്തന്നായുടെയോ?)പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന വാസ്തവം മനസ്സിലാക്കിയ സിപിഎം കുറച്ചുകാലമായി വല്ലാത്ത മതിഭ്രമത്തിലും സ്ഥലജല വിഭ്രാന്തിയിലുംപെട്ട് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ”വിനാശകാലേ വിപരീത ബുദ്ധി” എന്നുപറയാനാണ് തോന്നുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ‘വിവേകാനന്ദ ഗാന്ധിസ്മൃതി സംഗമം’ നടത്തിയ കുട്ടിസഖാക്കള്‍ പ്രകടനത്തില്‍ ഉപയോഗിച്ചത് കാവിമുണ്ടും വെള്ളഷര്ട്ടുമൊക്കെയായിരുന്നു. ഇതിട്ടതുകൊണ്ടാണ് സംഘപരിവാറിന് ആളെക്കിട്ടുന്നതെന്ന് പാവങ്ങള്‍ ധരിച്ചുവശായതുപോലെ തോന്നി. പോരാത്തതിന് വരുംകാലങ്ങളില്‍ ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവുമൊക്കെ പാര്‍ട്ടി നേരിട്ട് ഏറ്റെടുത്ത് നടത്താന്‍ പോവുകയാണത്രെ. (വിജയദശമിയും അമൃതാനന്ദമയി-സത്യസായി ജയന്തിയും ഹെഡ്ഗേവാര്‍-ഗുരുജി സ്മൃതിദിനാചരണങ്ങളുമൊക്കെ പിന്നാലെ പ്രതീക്ഷിക്കാമായിരിക്കാം.)
മുന്‍ സഖാവ് എം.വി.രാഘവന് ഉണ്ടാക്കിവെച്ച കോടികളുടെ ആസ്തി കണ്ട് കണ്ണുമഞ്ഞളിച്ച് കൂത്തുപറമ്പ് ‘രക്തസാക്ഷികളുടെ’ ത്യാഗത്തെപ്പോലും പുല്ലുവിലയ്ക്ക് വലിച്ചെറിഞ്ഞ് പുത്തന്‍ ‘അടവുവിപ്ലവ’ പരീക്ഷണങ്ങളുമായി കളത്തിലിറങ്ങിയ സഖാക്കള്‍ അന്ധമായ അനുകരണഭ്രമത്തിന് അടിപ്പെട്ടുപോയിരിക്കുന്നു. കുറ്റംപറയരുതല്ലോ. ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും തിരുത്താന്‍ ആവശ്യമായ തെറ്റുകള്‍ ഇവര്‍ക്ക് കാലാകാലങ്ങളില്‍ ചെയ്തുകൂട്ടേണ്ടിവന്നിരിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസിലേയും പ്ലീനങ്ങളിലേയും മുഖ്യഅജണ്ടകളില്‍ ഒന്നായ ‘തിരുത്തലുകള്‍’ക്ക് ആവശ്യമായ തെറ്റുകള്‍ ചെയ്തുകൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്തു പാര്‍ട്ടി? എന്തുപരിപാടി? ചില അപൂര്‍വ നടപടിക്രമങ്ങളുള്ള പാര്‍ട്ടിയാണ് സിപിഎം. സ്വന്തമായി ഒരു പ്രവര്ത്തനപദ്ധതിയുണ്ടാക്കി സ്വന്തം ആശയത്തില്‍ ഉറച്ചുനിന്ന് മുന്നേറാന്‍ ആത്മധൈര്യമില്ലാതെ കേവലം ചപ്പടാച്ചി കാട്ടി പരിഹാസ്യരാകുന്ന സിപിഎം നേതൃത്വം പടവലങ്ങാ പരുവത്തിലുള്ള തങ്ങളുടെ ‘വ(ത)ളര്‍ച്ച’യുടെ കാര്യകാരണങ്ങള്‍ സത്യസന്ധമായി വിശകലനം ചെയ്യുകയാണ് വേണ്ടത്.
ദല്‍ഹിയില്‍ പതിനഞ്ച് സീറ്റില്‍ മത്സരിച്ചശേഷം വോട്ടെണ്ണിയപ്പോള്‍ പഴയ ‘അനിക്സ് പ്രേ’ പരസ്യത്തില്‍ പറഞ്ഞപോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന ഗതിയിലെത്തിയ സിപിഎമ്മിന് ബിജെപിയുടെ പരാജയത്തിലോ ആപ്പിന്റെ വിജയത്തിലോ സന്തോഷിക്കാന്‍ എന്തു ‘വക’യാണുള്ളത്? സന്താനോല്‍പ്പാദന ശേഷിയില്ലാത്ത എട്ടുകാലി മമ്മൂഞ്ഞ് നാട്ടില്‍ സംഭവിക്കുന്ന എല്ലാ അവിഹിത ഗര്‍ഭങ്ങളുടേയും ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തതുപോലെ, മത്സരിച്ച 15 ലൊഴികെ ബാക്കി 55 ലും തങ്ങളുടെ പിന്തുണകൊണ്ടാണ് ആപ്പ് ജയിച്ചതെന്ന് ഊറ്റം കൊള്ളാം.
പക്ഷെ ദല്‍ഹിയിലെ ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നരേന്ദ്രമോദി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ഓരിയിട്ടവര്‍ ഇതേ മാനദണ്ഡം പാലിച്ച് സമ്പൂര്‍ണ സംപൂജ്യരായ കോണ്‍ഗ്രസിനെയും സിപിഎമ്മിനേയും പിരിച്ചുവിടണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ? അതോ കേജ്രിവാളിനൊപ്പം തങ്ങളുടെ അരിവാളും ചേര്ത്തുകെട്ടിയതുകൊണ്ടാണ് ദല്‍ഹി ”പിടിച്ചെടുക്കാന്‍” കഴിഞ്ഞതെന്ന് വീമ്പിളക്കി ആല്ത്തണലിലിരുന്ന് അങ്ങനെ…….?
പ്രതികരിക്കാൻ ഇവിടെ എഴുതുക: