കമ്യൂണിസ്റ്റ് ചൈന ലോകവിപ്ലവത്തിന്റെ സിരാകേന്ദ്രമായിരുന്ന കാലത്ത് 1967 ജൂണ്‍ 28 ന് പീക്കിംഗ് റേഡിയോയാണ് ആ പ്രഖ്യാപനം നടത്തിയത്. ”ഇന്ത്യയിലെ പശ്ചിമബംഗാളില്‍ ഡാര്‍ജിലിങ് ജില്ലയുടെ ഗ്രാമപ്രദേശത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവകാരികള്‍ സായുധകര്‍ഷക സമരത്തിന്റെ ഒരു ഘട്ടം സ്ഥാപിച്ചിരിക്കുന്നു.
ഇന്ത്യന്‍ ജനത തുടക്കമിട്ടിരിക്കുന്ന സായുധ വിപ്ലവത്തിന്റെ നഖമുനയാണിത്…..” ഈ പ്രഖ്യാപനമുണ്ടായി ഒരാഴ്ചയ്ക്കകം ജൂലായ് അഞ്ചിലെ ‘പീപ്പിള്‍സ് ഡെയ്ലി’ പുറത്തിറങ്ങിയത് ‘ഇന്ത്യയ്ക്കുമേല്‍ വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന ശീര്‍ഷകത്തിലുള്ള ലേഖനവുമായാണ്. ”ഇന്ത്യയ്ക്കുമേല്‍ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സംഭവിച്ചിരിക്കുന്നു.
ഡാര്‍ജിലിങ്ങിലെ വിപ്ലവകാരികള്‍ കലാപം ചെയ്തിരിക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരുകൂട്ടം വിപ്ലവകാരികളുടെ നേതൃത്വത്തില്‍ സായുധസമരത്തിന്റെതായ ഒരു ചുവന്ന മേഖല നിലവില്‍ വന്നിരിക്കുന്നു… ലോകത്തെ എല്ലാ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവകാരികളെയുംപോലെ ചൈനീസ് ജനതയും ഡാര്‍ജിലിങ്ങിലെ ഇന്ത്യന്‍ കര്‍ഷകരുടെ ഈ വിപ്ലവകൊടുങ്കാറ്റിനെ ആഹ്ലാദത്തോടെ അഭിനന്ദിക്കുന്നു” എന്നായിരുന്നു പീപ്പിള്‍സ് ഡെയ്ലിയുടെ ലേഖനത്തിലെ വാക്കുകള്‍.
യഥാര്‍ത്ഥത്തില്‍ 1967 ലെ നക്സല്‍ബാരി സംഭവത്തെ ചൈന വല്ലാതെ പെരുപ്പിച്ചുകാട്ടുകയായിരുന്നു. പാര്‍ലമെന്ററി പാത സ്വീകരിച്ച സിപിഎം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനോട് വിയോജിപ്പുള്ള ചിലര്‍ ചാരുമജുംദാറിന്റെ നേതൃത്വത്തില്‍ സംഘടിക്കുകയായിരുന്നു. ഭൂവുടമകളുടെ ഗുണ്ടകള്‍ ബലംപ്രയോഗിച്ച് തട്ടിയെടുത്ത ഒരു ആദിവാസി യുവാവിന്റെ ഭൂമി ആദിവാസികള്‍ തിരിച്ചുപിടിക്കുകയുണ്ടായി. കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ സിപിഎം നേതൃത്വം നല്‍കിയിരുന്ന പശ്ചിമബംഗാളിലെ ഐക്യമുന്നണി സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തി.
ഒരു പോലീസുകാരനും ഒമ്പത് ആദിവാസികളും കൊല്ലപ്പെട്ടു. ഇത്രമാത്രമാണ് സംഭവിച്ചത്. ഇതിനെ ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്നൊന്നും വിളിക്കാനാവുമായിരുന്നില്ല. പാര്‍ലമെന്ററി പാത സ്വീകരിച്ച സിപിഎമ്മില്‍ നിന്ന് വ്യത്യസ്തരാണ് തങ്ങളെന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് മുന്‍ സിപിഎമ്മുകാരനായ ചാരു മജുംദാറിനും മറ്റുമുണ്ടായിരുന്നത്.
നക്സലിസത്തിന്റെ ആവിര്‍ഭാവം തികച്ചും യാദൃശ്ചികമായ ഒന്നായിരുന്നു. ഡാര്‍ജിലിങ്ങിലെ നക്സല്‍ബാരിക്കു പകരം കേരളത്തിലെ ചൊക്ലിയിലാണ് ഇത്തരമൊരു ‘കലാപം’ നടന്നിരുന്നതെങ്കില്‍ ‘ചോക്ലേറ്റിസം’ ആവുമായിരുന്നു എന്ന് ഒരുകാലത്ത് നക്സലേറ്റായിരുന്ന സിവിക് ചന്ദ്രന്റെ പരിഹാസത്തിന് ചരിത്രപരമായ പ്രസക്തിയുണ്ട്. ചെയര്മാന് മാവോയില്‍നിന്നും മാവോയിസത്തില്‍നിന്നും ആവേശമുള്‍ക്കൊണ്ട് ‘ഗ്രാമങ്ങളെ മോചിപ്പിച്ച് നഗരങ്ങളെ വളയുക’ എന്ന മാര്‍ഗമാണ് നക്സലേറ്റുകള്‍ അവലംബിച്ചത്. നക്സല്ബാരിയില് തന്നെ പരാജയപ്പെട്ട ഈ മാര്‍ഗം പില്ക്കാലത്ത് ഭാരതത്തിലെ പലയിടങ്ങളിലും ആവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ചില ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ നടത്തി റവല്യൂഷണറികള്‍ ചമയുകയാണ് പലരും ചെയ്തത്.
സൈദ്ധാന്തികമായും പ്രായോഗികമായും പരാജയത്തിന്റെ തുടര്‍ക്കഥകളാണ് നക്സലിസത്തിന് പറയാനുള്ളത്. കെ.വേണുവിനെപ്പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ ഇക്കാര്യം തുറന്നുസമ്മതിക്കുകയുണ്ടായിട്ടുണ്ട്. തന്റെ നേതൃത്വത്തിലുള്ള സിആര്‍സി സിപിഐ (എംഎല്) എന്ന സംഘടന പിരിച്ചുവിട്ടുകൊണ്ടാണ് വേണു ധീരമായ നിലപാടെടുത്തത്. ‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പ്പം’ എന്ന പുസ്തകത്തിലൂടെ മാറിയ സാഹചര്യത്തില്‍ സായുധസമരത്തിനു മാത്രമല്ല, വര്‍ഗസമരത്തിനുപോലും പ്രസക്തിയില്ലെന്ന് വേണു ആധികാരികമായി സ്ഥാപിക്കുകയുണ്ടായി.
വേണുവിനെപ്പോലെ ബുദ്ധിപരമായ സത്യസന്ധത കാണിക്കുകയും തെറ്റ് ഏറ്റുപറയുകയും ചെയ്ത മറ്റൊരു കമ്മ്യൂണിസ്റ്റ് ഭാരതത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. ‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്പ്പത്തിന്’ മറുപടി പറയുമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചുവെങ്കിലും അതുണ്ടായില്ല. എറണാകുളം യാത്രാ ഓഡിറ്റോറിയത്തില്‍ ഈ പുസ്തകത്തെക്കുറിച്ച് നടന്ന ചര്ച്ചാസമ്മേളനത്തില് വേണു ഇതിനായി ഇഎംഎസിനെ സൗമ്യമായി വെല്ലുവിളിച്ചതിന് ഈ ലേഖകനും സാക്ഷിയാണ്. എന്നാല്‍ ബുദ്ധിമാനായിരുന്ന ഇഎംഎസ് ആശയസംവാദത്തിന്റെ അപകടം മനസ്സിലാക്കി പിന്മാറുകയായിരുന്നു.
താന്‍ നേതൃത്വം നല്കുന്ന പാര്‍ട്ടി പിരിച്ചുവിട്ട ഭാരതത്തിലെ ഒരേയൊരു കമ്മ്യൂണിസ്റ്റാണ് കെ.വേണു. ഈ നടപടിയിലെ സത്യസന്ധത ഉള്‍ക്കൊണ്ട് വേണുവിന്റെ പാത പിന്‍പറ്റുകയായിരുന്നു മറ്റ് നക്സല്‍ ഗ്രൂപ്പുകള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇതിനുപകരം ഒന്നിനുപുറകെ ഒന്നായി നക്സല്‍ ഗ്രൂപ്പുകള്‍ പിറവിയെടുക്കുകയായിരുന്നു. ഇന്ന് നൂറിലേറെ നക്സല്‍ ഗ്രൂപ്പുകള്‍ ഭാരതത്തിലുണ്ട്. ഭരണകൂടം പൊതുശത്രുവായിരിക്കുമ്പോഴും സൈദ്ധാന്തികമായി മാത്രമല്ല, ശാരീരികമായിപ്പോലും പരസ്പരം തമ്മിലടിക്കുന്നവരാണിവര്. കേരളത്തില്‍ തന്നെയുണ്ട് പോരാട്ടം, റെഡ് ഫഌഗ്, ലിബറേഷന്‍ എന്നൊക്കെയുള്ള പേരുകളില്‍ ആറ് ഗ്രൂപ്പുകള്‍. ഇതിനൊക്കെ നേതൃത്വം നല്കുന്ന പലര്‍ക്കും വിപ്ലവകാരികള്‍ എന്നതിനേക്കാള്‍ ‘വിപ്ലവവായാടികള്‍’ എന്ന വിശേഷണമാണ് ചേരുക.
കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് പാലക്കാട് ഒരു ന്യായാധിപനെ ബന്ദിയാക്കിയശേഷം നക്സലുകളുടെ അയ്യങ്കാളിപ്പട വിജയം പ്രഖ്യാപിച്ചത്, എല്ലാ ബൂര്‍ഷ്വാസികളും ഭീരുക്കളാണെന്ന് മാവോ പറഞ്ഞത് ശരിയായിരിക്കുന്നു എന്നുപറഞ്ഞാണ്! പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാവോ പറഞ്ഞത് ശരിയാണെന്ന് വരുത്താന്‍ ഒരു പാവം ന്യായാധിപനെ ബന്ദിയാക്കിയവരെക്കുറിച്ച് എന്ത് പറയാന്‍?
സിആര്‍സി സിപിഐ(എംഎല്) എന്ന സംഘടനയ്ക്ക് നേതൃത്വം നല്കുമ്പോള് അന്തിക്കാട്ടെ ഒരു സ്കൂളില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദിയില്‍ മാവോയിസം മുന്നോട്ടുവയ്ക്കുന്ന മനുഷ്യവിമോചനത്തെക്കുറിച്ച് വാചാലനായ കെ.വേണുവിനോട് ‘ഇതൊക്കെ ബുദ്ധിപരമായ കസര്‍ത്തുകള്‍ മാത്രമല്ലേ’യെന്ന് ഇപ്പോള്‍ സന്യാസിയായ എന്റെ ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി. ”ഈ ബുദ്ധിക്കുപിന്നില്‍ ഒരു ഹൃദയമുണ്ട്.
അത് താങ്കള്‍ കാണാതെ പോകുന്നു” എന്നായിരുന്നു വേണുവിന്റെ പ്രതികരണം. ഇങ്ങനെയൊരു ബുദ്ധിയും ഹൃദയവുമുള്ളതുകൊണ്ടാണ് പിന്തുടര്‍ന്ന പാത തെറ്റാണെന്ന് തിരിച്ചറിഞ്ഞ് കുറ്റബോധത്തോടെ സ്വന്തം സംഘടന പിരിച്ചുവിടാന്‍ വേണുവിനായത്. ഒരുകാലത്ത് സഹപ്രവര്‍ത്തകരായിരുന്നവര്‍ പ്രതിലോമകാരി, സാമ്രാജ്യത്വ ദല്ലാള്‍ എന്നും മറ്റും മുദ്രകുത്താന്‍ ശ്രമിച്ചപ്പോഴും തന്റെ ബോധ്യങ്ങളില്‍ ഉറച്ചുനിന്ന വേണുവിന്റെ ജീവിതം നക്സലുകള്‍ പാഠമാക്കേണ്ടതാണ്. കെ.വേണുവില്‍നിന്ന് മുന്നോട്ടുപോവുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇതിനുപകരം കുന്നിക്കല്‍ നാരായണനിലേക്ക് അവര്‍ തിരിച്ചുപോയി എന്നാണ് സിവിക് ചന്ദ്രനെപ്പോലുള്ളവര്‍ കരുതുന്നത്.
മന്ദാകിനിയും അജിതയും ഉള്‍പ്പെട്ടിരുന്ന കുന്നിക്കല്‍ നാരായണന്റെ കുടുംബംപോലെ ഇപ്പോള്‍ പോലീസ് പിടിയിലായിട്ടുള്ള രൂപേഷിന്റേതും ഒരു നക്സലേറ്റ് കുടുംബമാണ്. രൂപേഷ് അംഗമായ, 1995 ബീഹാറില്‍ തുടക്കമിട്ട സിപിഐ(എംഎല്) മാവോയിസ്റ്റിനും മറ്റ് മാവോയിസ്റ്റ് സംഘടനകളെപ്പോലെ യാതൊരു വിപ്ലവദൗത്യവും നിര്‍വഹിക്കാനില്ല. വിവിധരാജ്യങ്ങളില്‍ അരങ്ങേറുകയായിരുന്ന സായുധസമരങ്ങളില്പ്പെടുത്തിയാണ് ചൈന നക്സല്ബാരിയെ പിന്തുണച്ചത്. എന്നാല്‍ സായുധസമരത്തിന്റെ പാത പിന്തുടരുന്നവരായി ഇന്ന് ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അവശേഷിക്കുന്നില്ല. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ ‘ഷൈനിംഗ് പാത്ത്’ എന്ന സംഘടനയാണ് ഒടുവിലായി ആയുധം താഴെവച്ചത്. മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തിലുള്ള സായുധസമരത്തെയും സമഗ്രാധിപത്യത്തേയും ചരിത്രം തന്നെ നിരാകരിച്ചിരിക്കുകയാണ്.
നേപ്പാളാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. വര്‍ഷങ്ങള്‍ നീണ്ട സായുധസമരത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറിയിട്ടും ഒരു ഭരണഘടനപോലും എഴുതിയുണ്ടാക്കാന്‍ കഴിയാതിരുന്ന പ്രചണ്ഡയും കൂട്ടരും പരാജയത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളാണ്. ഒടുവില്‍ പരാജയം സമ്മതിച്ച് അവര്‍ക്ക് അധികാരമൊഴിയേണ്ടിവന്നു. ഈ സാഹചര്യമൊക്കെ ബോധപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ പശുപതി മുതല്‍ തിരുപ്പതി വരെ ‘ചുവന്ന ഇടനാഴി’ സൃഷ്ടിക്കാന്‍ പാടുപെടുന്നത്.
ഇന്ന് ഇന്ത്യന്‍ മാവോയിസ്റ്റുകളായി അറിയപ്പെടുന്നവര്‍ വെറും ഭീകരവാദികളാണ്. ഭരണകൂടത്തെ അട്ടിമറിക്കാനെന്നപേരില് നിരപരാധികളായ സാധാരണ മനുഷ്യരെ കൊന്നൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാമൂഹ്യമാറ്റവും മനുഷ്യവിമോചനവുമല്ല, ചില വിദേശരാജ്യങ്ങളില്‍നിന്ന് ലഭിക്കുന്ന പണമാണ് പല മാവോയിസ്റ്റുകള്‍ക്കും പ്രചോദനം. വികസനവും പുരോഗതിയും തടയുകയെന്ന ലക്ഷ്യത്തോടെ ഭാരതത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനാണ് ഈ പണമൊഴുക്കല്‍. ജര്‍മനി, ഫ്രാന്‍സ്, പോളണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ചില മാവോയിസ്റ്റ് സംഘടനകള്‍ക്ക് ഫണ്ട് ലഭിക്കുന്നതായി ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു2014 ജൂലായ് 16 ന് ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കുകയുണ്ടായി.
കണ്ണില്‍ച്ചോരയില്ലാത്ത ഭീകരവാദികളായിരുന്നിട്ടും മാവോയിസ്റ്റുകളെ അസമത്വങ്ങള്‍ക്കെതിരെ പോരാടുന്നവരായി ചിത്രീകരിക്കുന്നതില്‍ ചില മാധ്യമങ്ങള്‍ക്കും അരുന്ധതി റോയിയെപ്പോലുള്ള എഴുത്തുകാര്‍ക്കും വലിയ പങ്കുണ്ട്. ‘തോക്കേന്തിയ ഗാന്ധിയന്മാര്’ എന്ന് മാവോയിസ്റ്റുകളെ വിശേഷിപ്പിച്ച അരുന്ധതി ”എല്ലാ ആദിവാസികളും മാവോയിസ്റ്റുകളല്ല. എന്നാല്‍ എല്ലാ മാവോയിസ്റ്റുകളും ആദിവാസികളാണ്” എന്നു പ്രഖ്യാപിക്കുകയുണ്ടായി.
നക്സലേറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് തികഞ്ഞ അജ്ഞതയാണ് അരുന്ധതിക്കുള്ളതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. നക്സലിസത്തിന് ഈ പേരുവീഴാനിടയായ നക്സല്ബാരിയില് തന്നെ ഇപ്പോള്‍ എന്ത് സംഭവിക്കുന്നു എന്നെങ്കിലും അരുന്ധതി അന്വേഷിക്കണമായിരുന്നു. നക്സലുകളെ മഹത്വവല്‍ക്കരിക്കുന്ന മാധ്യമങ്ങള്‍ രൂപേഷിനെപ്പോലുള്ളവര് നക്സല്‍ പ്രസ്ഥാനത്തിലെ കുഴിയാനകള്‍ ആണെന്ന് സിവിക് ചന്ദ്രനെപ്പോലുള്ളവര്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.
‘വസന്തത്തിന്റെ ഇടിമുഴക്കം’ നിലച്ചിട്ട് പതിറ്റാണ്ടുകളായി. ചാരുമജുംദാറിനൊപ്പം അതിനു നേതൃത്വം നല്കിയ കനുസന്യാല്‍ സായുധ വിപ്ലവമെന്നത് വന്യമായ സ്വപ്നങ്ങളില്‍നിന്നുപോലും അകന്നുപോയതറിഞ്ഞ് ആത്മഹത്യ ചെയ്തു. കാല്‍നടയായി ചൈനയിലെത്തി മാവോസേതുങ്ങുമായി കൂടിക്കാഴ്ച നടത്തിയ വ്യക്തിയായിരുന്നു കനുസന്യാല്‍. രൂപേഷിനെപ്പോലുള്ളവരുടെ പരാക്രമങ്ങള്‍ക്കും ഏതെങ്കിലുമൊരു മാവോയിസ്റ്റ് ഗറില്ലയുടെ രക്തസാക്ഷിത്വത്തിനുംമേലെ കനുദായുടെ ആത്മഹത്യയാവണം സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടാന്‍.
നക്സല്‍ ബാരിയിലുള്ളവര്ക്ക് അതിന് കഴിയുന്നുണ്ട്. ഇതിന് തെളിവാണ് ‘വസന്തത്തിന്റെ ഇടിമുഴക്കം’ സംഭവിച്ച മണ്ണില്‍ ഇപ്പോള്‍ നടക്കുന്ന ആര്‍എസ്എസ് ശിബിരം. ഈയിടെ ഛത്തീസ്ഗഢ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നക്സലുകളോട് പറഞ്ഞത് നിങ്ങള്‍ ജീവനെടുത്ത ഒരാളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുദിവസമെങ്കിലും താമസിക്കാനായാല് വേദനമനസ്സിലാവുമെന്നാണ്. നക്സല്‍ബാരിക്ക് അക്രമത്തിന്റെ പാത കയ്യൊഴിയാമെങ്കില് ദന്തേവാദയ്ക്ക് എന്തുകൊണ്ട് അതായിക്കൂടാ എന്ന നരേന്ദ്രമോദിയുടെ ചോദ്യം എല്ലാ മാവോയിസ്റ്റുകള്‍ക്കും ആത്മപരിശോധനയ്ക്കുള്ള അവസരമൊരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: