കോഴയ്ക്കും കോഴയാരോപണത്തിനും വിധേയനായ ധനമന്ത്രി കെ.എം. മാണിക്കു വഴങ്ങി ചര്മ്മശക്തിയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള അഴുകിനാറിയ ഭരണം കേരളത്തെ നിശ്ചലാവസ്ഥയില്‍ ആക്കിയിരിക്കുകയാണ്.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ പറഞ്ഞതുപോലെ അഴിമതി ഇന്ന് അന്തസ്സിന്റേയും അധികാരത്തിന്റേയും മുഖമുദ്രയായി മാറിയിരിക്കുകയാണ്. അഴിമതിയും അശ്ലീലവുമല്ലാതെ ഈ സര്‍ക്കാരിന് മേനി നടിയ്ക്കാന്‍ എന്തുണ്ട്? ജനങ്ങളെ ദുരിതത്തിലാക്കി, സിവില്‍സപ്ലൈസ് വകുപ്പ് പോലും നിശ്ചലമായിട്ടും ഉദ്യോഗസ്ഥ കൊള്ള നടമാടുമ്പോഴും മുഖ്യമന്ത്രി പതിവു മന്ദഹാസത്തോടെ നിസ്സംഗത പുലര്‍ത്തുന്നു.
ഇന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രമല്ല, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും അഴിമതി ആരോപണ വിധേയനാണ്. കൂനിന്മേല് കുരുപോലെ ഇതിനിടയില്‍ നേതൃമാറ്റം എന്ന ആവശ്യവും ഐ ഗ്രൂപ്പ് ഉയര്‍ത്തി. മന്ത്രിസഭ അഴിമതി ഭൂകമ്പത്തില്‍ കുലുങ്ങുമ്പോള്‍ കോഴയാരോപണ വിധേയനായ മന്ത്രി മാണിയുടെ മുന്പില് മുട്ടുമടക്കി എങ്ങനെയെങ്കിലും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാനാണ് മന്ത്രി മുഖ്യന് ശ്രമിക്കുന്നത്.
ഇതിന്റെ ദൃഷ്ടാന്തമാണ് മാണിയുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങി യുഡിഎഫ് മധ്യമേഖലാ റാലിയുടെ തീയതി മാറ്റിയത്. യുഡിഎഫിന്റെ മധ്യമേഖലാ റാലിയുടെ തീയതി മാറ്റിവയ്ക്കണമെന്ന് നിര്‍ബന്ധിപ്പിക്കാനും മന്ത്രിസഭയെക്കൊണ്ട് അനുസരിപ്പിക്കാനും മന്ത്രി മാണിയ്ക്കായെങ്കില് അഴിമതി ഈ സര്‍ക്കാരിന് ഭൂഷണമാണെന്നല്ലേ തെളിയുന്നത്. ചൊവ്വാഴ്ച നടന്ന യുഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ തങ്കച്ചനാണ് 19 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി മാറ്റിവെച്ച വിവരം അറിയിച്ചത്. അഴിമതി ആരോപണത്തില്‍ കളങ്കിതമായ മുഖത്തോടെ റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് ബഹിഷ്കരിക്കുമെന്ന ഭീഷണി കെ.എം.മാണി മുഴക്കിയത്.
ബാര്‍ കോഴക്കേസ് മേയ് പകുതിയോടെ തീര്‍ക്കാമെന്ന വിശ്വാസത്തിലാണ് 19 ന് റാലി നിശ്ചയിച്ചത്. പക്ഷേ മധ്യമേഖലാ റാലി ഇപ്പോഴത്തെ കരിനിഴലില്‍ മന്ത്രി മാണി എങ്ങനെ ഉദ്ഘാടനം ചെയ്യും? ഒടുവില്‍ റാലി 27 ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു ജാഥകളാണ് 19 മുതല്‍ 25 വരെ യുഡിഎഫ് പ്ലാന്‍ ചെയ്തത്. താന്‍ വിദേശയാത്രയ്ക്ക് പോകുന്നതിനാലാണ് മധ്യമേഖലാ ജാഥ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് എന്നാണ് മാണിഭാഷ്യം.
പ്രശ്നവ്യൂഹത്തിലാണല്ലൊ യുഡിഎഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്, ബാര്‍ കോഴ, മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം, മാണിയുടെ ഔദ്യോഗിക വസതിയ്ക്കു മുന്പില് ബാറുടമയുടെ വാഹനം വന്നിരുന്നു എന്ന തെളിവ്, മന്ത്രി കെ. ബാബുവിനെതിരെ ഉയര്‍ന്നിരിക്കുന്ന കോഴ ആരോപണം, ഇപ്പോള്‍ ജനതാദള്‍ (യു)വിന്റെ മുന്നണിവിടുമെന്ന ഭീഷണി മുതലായവ മന്ത്രിസഭയെ വെട്ടിലാക്കുന്നു.
അഴിമതിയാരോപണം ഇന്നൊരു ആഭരണമാണോ? ലൈംഗികാരോപണമുയര്ത്തുന്ന സരിത ദേഹം മാത്രമല്ല പണവും രാഷ്ട്രീയനേതാക്കള്‍ക്കു മുന്പില് കാഴ്ചവച്ചു എന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് 50 ലക്ഷം രൂപ കൊടുത്തു എന്നും പി.സി. ജോര്‍ജ് ആരോപിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. പ്രബുദ്ധ കേരളം യഥാര്‍ത്ഥത്തില്‍ പ്രബുദ്ധമാണോ? എങ്കില്‍ എന്തുകൊണ്ട് ഈ അധാര്‍മികതക്കെതിരെ ജനകോടികള്‍ ഉണരുന്നില്ല?
ഇപ്പോള്‍ സോളാര്‍ തട്ടിപ്പ് കേസിലെ വസ്തുതകള്‍ ചുരുള്‍ അഴിയണമെങ്കില്‍ മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, കെ.സി. ജോസഫ്, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരായിരുന്ന ടെനി ജോപ്പന്, ജിക്കുമോന് ജോസഫ്, സലിം രാജ് എന്നിവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കണം. ഇവരുടെയെല്ലാം പേരുകള്‍ സരിത പരാമര്‍ശിക്കുന്നുണ്ട്.
അഴിമതിയാരോപണവും സ്മാര്‍ത്ത വിചാരവും ബാര്‍ക്കോഴക്കേസും എല്ലാം യുഡിഎഫ് ഭരണത്തെ നീര്‍ച്ചുഴിയില്‍ തള്ളിയിട്ടിരിക്കുകയാണ്. ആരോപണങ്ങള്‍ക്കു മുന്പില് വളിച്ച ചിരി മാത്രം നല്കി മുഖ്യമന്ത്രി തടിയൂരുമ്പോള്‍ തന്റെയും മകന്റെയും നേരെ ഉയരുന്ന ആരോപണത്തില്‍ മാണി അമര്‍ഷം കൊള്ളുകയാണ്.
ഇങ്ങനെയുള്ള ഒരു മന്ത്രിസഭ എന്തു സദ്ഭരണമാണ് കാഴ്ചവയ്ക്കുക? കാര്‍ഷിക-റബ്ബര്‍ മേഖലകള്‍ തകര്‍ന്നു. എല്ലാരംഗത്തും പ്രവൃത്തിസ്തംഭനവും നേരിടുമ്പോള്‍ വിലക്കയറ്റം മൂലം ജനം വലയുന്നു. അതേസമയം സര്‍ക്കാരിന്റെ ശ്രദ്ധ കോഴ-അവിഹിതബാധ ആരോപണങ്ങള്‍ ചെറുക്കുകയാണ്. അഭ്യസ്ത സാംസ്കാരിക കേരളം ഇന്ന് ലജ്ജിച്ച് തലകുനിക്കേണ്ടിവരുന്നു. നിയമസഭാ കോലാഹലം, ജമീല പ്രകാശത്തിന്റെ സ്ത്രീപീഡനകേസ്, അഴിമതി ആരോപിതനായ മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ നടന്ന കോലാഹലം എല്ലാം കേരളത്തിന്റെ മുഖത്ത് കരിഓയില്‍ ഒഴിച്ചിരിക്കുകയാണ്.
എല്ലാത്തരത്തിലും തകര്‍ന്നു തരിപ്പണമായ സ്ഥിതിയാണ് സംസ്ഥാനത്ത്. ഇതിനെല്ലാം മൂടുപടമിടാനാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. പക്ഷേ അതുകൊണ്ടൊന്നും ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ക്ക് ജനകീയ കോടതിയുടെ മുന്പില് മറുപടി പറഞ്ഞേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: