കൊച്ചി: കേരളം മാവോയിസ്റ്റ് ഭീഷണിയിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ സത്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒരു ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെടുത്തു എന്നതുകൊണ്ട് അത് മാവോയിസ്റ്റ് ഭീഷണിയാകുന്നില്ലെന്നും കൊച്ചി പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയില്‍ നടന്നത് പോലുള്ള അക്രമസംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. രണ്ട് അഴിമതിക്കാരെ ഭീഷണിപ്പെടുത്തിയെന്നത് മാവോയിസ്റ്റ് പ്രവര്‍ത്തനമായി കരുതാനുമാവില്ല.
മാവോയിസ്റ്റ് എന്നപേരില്‍ പിടിയിലായ രൂപേഷിനും ഭാര്യക്കും രാഷ്ട്രീയ തടവുകാര്‍ക്കുള്ള പരിഗണന ലഭ്യമാക്കണം. മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തുന്ന സര്‍ക്കാര്‍ നീക്കം നിര്‍ത്തിവെച്ച് മാവോയിസ്റ്റ് വാദം ഉയരാനുണ്ടായ സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഇതാണ് രാഷ്ട്രീയ പരിഹാരം. ഇപ്പോള്‍ തുടരുന്ന നടപടി കൂടുതല്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കാനെ ഉപകരിക്കൂ എന്നും കാനം പറഞ്ഞു.
മനുഷ്യവകാശപ്രവര്ത്തകരേയും, പരിസ്ഥിതി പ്രവര്‍ത്തകരേയും, വിവരാവകാശ പ്രവര്‍ത്തകരേയും മാവോയിസ്റ്റുകളെന്ന േപരില് പീഡിപ്പിക്കുന്ന സര്‍ക്കാര്‍ സമീപനം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
അഴിമതിയെന്നത് ആപേഷികമാണെന്നും, അഴിമതിക്കാരെക്കൂടി ഉള്‍പ്പെടുത്തി അഴിമതിഭരണത്തിനെതിരെ വിശാലഐക്യം കെട്ടിപ്പടുക്കും. മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി അഴിമതിക്കെതിരെ സമരം നടത്തുന്നത് സംബന്ധിച്ച് പത്രക്കാരുടെ ചോദ്യത്തിനാണ് കാനം ഇപ്രകാരം പറഞ്ഞത്. ജയലളിത ഇന്നലെവരെ അഴിമതിക്കാരിയായിരുന്നു. ഇന്ന് പത്തരമാറ്റാണ്. അതുപോലെ അഴിമതി ആപേഷികമാണ്.
ബാലകൃഷ്ണപിള്ള അഴിമതി സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തിരുന്നു. സിപിഐ(എംഎല്),എസ്യുസിഐ തുടങ്ങിയ സംഘടനകളേയും ജനതാദളിനേയും വിശാല ഐക്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: