സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ശക്തമായ നിയമപരിരക്ഷ നിലവിലുള്ള രാജ്യമാണ് ഭാരതം. 2013 ല്‍ നിലവിലുള്ള തെളിവു നിയമത്തിലും ശിക്ഷാ നിയമത്തിലും ക്രിമിനല്‍ കോഡിലും വേണ്ട ഭേദഗതികള്‍ വരുത്തിയാണ് ലൈംഗിക കുറ്റരംഗം നിയമദൃഷ്ട്യാ കര്‍ശനമാക്കിയത്. കുറ്റവും ശിക്ഷയും മനുഷ്യ മനസ്സുകളെ എങ്ങനെ പ്രതികരണ വിധേയമാക്കുന്നു എന്നതിന് കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്.
ഭാരത സമൂഹത്തിന്റെ ഏറ്റവും ഗുരുതരമായ അപചയമോ അധ:പതനമോ ഒക്കെയായി കണക്കാക്കേണ്ട ഒന്നാണ് ബലാത്സംഗ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട പഞ്ചാബി പെണ്‍കുട്ടിയുടെ ദുര്യോഗം. മോഗ ജില്ലയിലെ ഗില്‍ ഗ്രാമത്തിലാണ് നാടിന് നാണക്കേടും നടക്കവുമുണ്ടാക്കിയ പ്രസ്തുത മ്ലേച്ഛസംഭവം അരങ്ങേറിയത്. പതിനാലുകാരിയായ ഒന്‍പതാം ക്ലാസുകാരി അമ്മയോടും സഹോദരനോടുമൊപ്പം യാത്രാബസില്‍ സഞ്ചരിക്കുമ്പോഴാണ് ലൈംഗിക അക്രമത്തിന് വിധേയരായത്.
ഇതുസംബന്ധിച്ച് കൊടുംപാതകത്തിന് ദൈവത്തെ കൂട്ടുപിടിച്ച് വിശദീകരണം നല്കിയ പഞ്ചാബിലെ ഒരു മന്ത്രിയുടെ നിലപാടും ന്യായീകരിക്കതക്കതല്ല. നിര്‍ഭയ എന്ന പെണ്‍കുട്ടി ദാരുണമായ ബലാത്സംഗത്തിനും നരഹത്യയ്ക്കും വിധേയമായത് സൃഷ്ടിച്ച ആഘാതത്തില്‍നിന്നും നാം മോചിതരാകുന്നതിനിടയിലാണ് ഇടിത്തീപോലെ പഞ്ചാബിലെ പെണ്‍കുട്ടിയുടെയും അമ്മയുടെയും നേര്‍ക്കു നടന്ന ക്രൂരത നമ്മേ നടുക്കത്തിലാക്കിയിട്ടുള്ളത്.
കക്ഷിരാഷ്ട്രീയമോ ജാതിമത ചിന്തകളോ പ്രാദേശിക വികാരങ്ങളോ കണക്കിലെടുക്കാതെ സമൂഹം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയും അതിരൂക്ഷമായ പ്രശ്നവുമായി വേണം പഞ്ചാബിലെ ബലാത്സംഗ ശ്രമത്തേയും കൊലപാതകത്തേയും നോക്കി കാണേണ്ടത്.
രണ്ടര വര്ഷംമുന്പ് ദല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവം മനുഷ്യമനസാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുകയും അങ്കലാപ്പിലാക്കുകയും ചെയ്തു. അന്ന് ഏത് പാര്‍ട്ടി ദല്‍ഹി ഭരിച്ചു എന്ന് നോക്കിയല്ല ജനവികാരം ആളിക്കത്തിയത്. പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത രാജ്യമായി ഭാരതം മാറുന്നതില്‍ സമൂഹത്തിനൊന്നടങ്കമുള്ള പ്രതിഷേധം പ്രകടമാകയാണുണ്ടായത്. പൊതുസമൂഹത്തിന്റെ അന്നത്തെ ഇടപെടലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അതിശക്തമായ നിയമനിര്‍മ്മാണത്തിനുപോലും ഇടയാക്കിയത്. ഇത്തരം സംഭവങ്ങളില്‍ വധശിക്ഷയും ജീവിതംമുഴുവന്‍ തടവില്‍ കിടക്കേണ്ടിവരുന്ന ജീവപര്യന്തം തടവുശിക്ഷയുമൊക്കെ 2013 ല്‍ ഭേദഗതിവഴി നടപ്പാക്കുകയാണുണ്ടായത്.
ഭാരതത്തിന്റെ ചരിത്രത്തില്‍ നീതിന്യായരംഗത്ത് ഏറ്റവും വലിയ ശാപങ്ങളിലൊന്ന് അനന്തമായി നീണ്ടുപോകുന്ന ക്രിമിനല്‍ കേസുകളിലെ കുറ്റാന്വേഷണവും വിചാരണകളുമാണ്. നിര്‍ഭയ സംഭവം സൃഷ്ടിച്ച പ്രതിഷേധങ്ങളുടെ വേലിയേറ്റത്തില്‍ കുറ്റാന്വേഷണ സംവിധാനത്തിന്റെയും ജുഡീഷ്യറിയുടെയും പാരമ്പര്യരീതികള്തന്നെ മാറ്റിമറിക്കപ്പെട്ടിരുന്നു. ആ കേസില്‍ കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് കുറ്റാന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഫയല്‍ ചെയ്യപ്പെട്ടു. ക്രിമിനല്‍ നടപടിക്രമം അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ കുറ്റപത്രം ഫയലാക്കിയതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതെ വിചാരണ നേരിടേണ്ടിവന്നു.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയുകയും ചെയ്തു. ജുവനൈല്‍ കുറ്റവാളിയൊഴികെയുള്ള മറ്റ് പ്രതികള്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. ദല്‍ഹി ഹൈക്കോടതി ആ ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. പക്ഷേ ജുവനൈല്‍ കുറ്റവാളി നടത്തിയ ഹീനമായ കുറ്റകൃത്യത്തിനും ശിക്ഷ നല്കാന് നിയമം നിസ്സഹായമായിരുന്നു. ഇത്തരം ജുവനൈല്‍ കുറ്റവാളിയുടെ മാനസിക വളര്‍ച്ചകൂടി ഉരച്ചുനോക്കിയശേഷം ഉചിതമായ ശിക്ഷ നല്‍കുംവിധം ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ നരേന്ദ്രമോദി ഭരണകൂടം ഇപ്പോള്‍ തീരുമാനമെടുത്തിരിക്കയാണ്.
ദല്‍ഹി സംഭവത്തില്‍ വധശിക്ഷ ഉള്‍പ്പെടെ നല്‍കുകയും ബലാത്സംഗംപോലുള്ള കുറ്റങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ മാത്രം മൊഴിയെ വിശ്വസിച്ച് കഠിനശിക്ഷ നല്കാന്വേണ്ടി നിയമംതന്നെ ഭേദഗതി ചെയ്യുകയും അത്തരം കുറ്റങ്ങള്‍ ഗൗരവമുള്ളതാക്കിത്തീര്ത്തിട്ടും എന്തേ സ്ത്രീപീഡന സംഭവങ്ങള്‍ കൂടുന്നു എന്ന ചോദ്യം ഇപ്പോഴും ഉത്തരം തേടുകയാണ്. കഠിന ശിക്ഷകള്‍ കൊണ്ടുമാത്രം കുറ്റങ്ങള്‍ക്ക് തടയിടാനാവുമെന്ന് കരുതുന്നതിലര്‍ത്ഥമില്ല. അത്തരത്തില്‍ കുറ്റങ്ങള്‍ ഇല്ലാതാക്കാമെന്ന് കരുതുന്ന സമീപനം യുക്തിഭദ്രമല്ല.
നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കഴിഞ്ഞകൊല്ലത്തെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിവര്‍ഷം 25,000 ത്തോളം ലൈംഗീകപീഡന കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി കാണുന്നുണ്ട്. ഇതിനര്‍ത്ഥം ദല്‍ഹി സംഭവത്തിനുശേഷവും ബലാല്‍സംഗം കൂടുന്നു എന്നുള്ളതാണ്. രാജ്യത്ത് നടക്കുന്ന ഏറ്റവും ഹീനമായ കുറ്റങ്ങളുടെ പട്ടികയിലാണ് സ്ത്രീപീഡന കേസുകള്‍ക്കുള്ള ഇപ്പോഴത്തെ സ്ഥാനം. പെണ്ണായി പിറന്നവള്‍ക്ക് രക്ഷയില്ലെന്ന സ്ഥിതിയിലേക്ക് രാജ്യം നീങ്ങുന്നത് ഒരു നിലയ്ക്കും നാടിന് ഭൂഷണമല്ല. കശക്കിയെറിയപ്പെടുന്ന ബാല്യങ്ങളുടെ തേങ്ങലുകള്‍ നാടിന്റെ ആത്മാവിനെ തന്നെയാണ് ക്ഷതപ്പെടുത്തുന്നത്.
കേവലം നിയമദണ്ഡനങ്ങളും നിയമം തുന്നിച്ചേര്‍ക്കുന്ന കൊടുംശിക്ഷകളെകൊണ്ടും ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കാനാവില്ല.
സംസ്കാര സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ നമുക്കാവണം. ധര്‍മ്മാധിഷ്ഠിതമായ ജീവിതക്രമവും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്ന മനുഷ്യമനസ്സുകളും അതിനുണ്ടാവണം. പിതാവ് മൈനറായ സ്വന്തം പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയ കുറ്റത്തിന് ജീവപര്യന്തം തടവിനും വധശിക്ഷയ്ക്കും വിധിക്കപ്പെട്ട പ്രതികള്‍ ഇപ്പോള്‍ കേരളത്തിലെ ജയിലുകളിലുണ്ട്. അത്തരം ചില കേസുകളില്‍ ജന്മം നല്കിയ അമ്മമാര്‍തന്നെ പ്രതിക്കനുകൂലമായി കോടതിയില്‍ മൊഴിനല്‍കിയ സംഭവങ്ങളും ഒട്ടേറെയുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ശാരീരിക ബന്ധത്തിന് ഉപകരണമാക്കുന്ന കാടത്തത്തിന്റെപേരില് ഏറ്റവും കൂടുതല്‍ ആളുകള്‍ കേസില്‍ പ്രതികളാവുകയും ശിക്ഷവാങ്ങുകയും ചെയ്ത സംസ്ഥാനം കേരളമാണ്.
ധാര്‍മ്മികചിന്തയും സന്മാര്‍ഗ്ഗാധിഷ്ഠിത ജീവിതവും സഹജീവികളോടുള്ള ദയയും സ്നേഹവുമൊക്കെ മനുഷ്യമനസിലേക്ക് സന്നിവേശിപ്പിക്കാന്‍ ആത്മീയതയിലൂന്നിയ ജീവിതക്രമവും സംസ്കാരസമ്പന്നമായ മനുഷ്യമനസ്സുമൊക്കെ സമൂഹത്തില്‍ അനിവാര്യമായ ഘടകങ്ങളാണ്. പഞ്ചാബിലെ പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ നിറം കൊടുത്തുകൊണ്ടുള്ള സമീപനം ഒരു നിലയ്ക്കും ന്യായീകരിക്കതക്കതല്ല. സംഭവം നടന്ന ബസിന്റെ ഉടമ പ്രസ്തുത ക്രിമിനല്‍ കുറ്റത്തിന് പ്രേരണയോ ഗൂഢാലോചനയോ താല്‍പ്പര്യമോ കാട്ടിയതായി ആര്‍ക്കും ആക്ഷേപമില്ല. ആ നിലയ്ക്ക് അവരെ കേസില്‍ പ്രതിയാക്കണമെന്ന മുറവിളി നിയമദൃഷ്ട്യാ നിലനില്‍ക്കത്തക്കതല്ല.
എന്നാല്‍ ധാര്‍മ്മികമായി ഈ സംഭവത്തില്‍ ബസുടമയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഇത് നിറവേറ്റാന്‍ ബസിന്റെ ഉടമസ്ഥര്‍ ബാദ്ധ്യസ്ഥരാണ്. ദല്‍ഹിയിലും പഞ്ചാബിലും നടന്ന ദാരുണമായ സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കാതിരിക്കാന്‍വേണ്ട ജാഗ്രത സൃഷ്ടിക്കാന്‍ പൊതുസമൂഹത്തിനും ഭരണകൂടത്തിനും കഴിയേണ്ടതുണ്ട്.
ക്രൈം നിരക്കിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. 12 വയസ്സില്‍ താഴെയുള്ള ബാല്യങ്ങള്‍ ലൈംഗികതയുടെ തീച്ചൂളയില്‍ ഏറ്റവും കൂടുതല്‍ വെന്തെരിയുന്നതും നമ്മുടെ നാട്ടിലാണ്. കണ്ണും കാതുമില്ലാത്തതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ന്യായാസനങ്ങള്‍ പോലീസ് നല്കുന്ന റിപ്പോര്‍ട്ടുകളെ അതേപടി വിശ്വസിക്കുന്ന അപകടസ്ഥിതി പലപ്പോഴുമുണ്ടാകുന്നുണ്ട്. ഈ അപകടസ്ഥിതിയെക്കുറിച്ച് അഭിഭാഷകനായ ലേഖകന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആത്മാര്‍ത്ഥമായി ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതനാണ്.
സത്യമേവജയതെ എന്ന രാഷ്ട്രവാക്യത്തിന് അര്‍ത്ഥലോഭം സംഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒട്ടേറെയാണ്. ഇതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ സത്യസന്ധരും ധാര്‍മ്മിക പ്രതിബദ്ധതയുള്ളവരുമായ കുറ്റാന്വേഷകര്‍ ഉണ്ടാവേണ്ടതുണ്ട്. കോടതികള്‍ പോലീസിനെയുംമറ്റും വിശകലന വിധേയമായി വിശ്വാസത്തിലെടുക്കുകയോ തള്ളുകയോ ആണ് ചെയ്യേണ്ടത്. പക്ഷേ കേരളം നിഷ്പക്ഷ നീതിയുടെ കാഷ്വാലിറ്റിയായിട്ടാണ് മാറിക്കൊണ്ടിരിക്കുന്നത്. ലൈംഗികാതിക്രമ കേസുകളിലെങ്കിലും സത്യം വിജയക്കൊടി നാട്ടുന്ന അവസ്ഥ സംജാതമാകുന്ന ദിനത്തിനായി നമുക്കു കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: