ഇത്രയധികം സാമൂഹ്യദ്രോഹം വിതക്കുന്ന മൃഗീയ വിനോദം വേറെയുണ്ടോയെന്ന് സംശയം. മദ്യംതന്നെ വിഷയം. മദ്യലഹരിയില്‍ വാഹനമോടിച്ചുകൊന്നു. മദ്യലഹരിയില്‍ സ്ത്രീപീഡനവും കൊലപാതകവും.മദ്യലഹരിയില്‍ കാശുവെച്ചു ചീട്ടുകളിച്ചു സുഹൃത്തിനെ തലക്കടിച്ചുകൊന്നു.
മദ്യസല്‍ക്കാരം കഴിഞ്ഞ് പോലീസ് സംഘം ഡ്യൂട്ടിക്കിടെ ട്രെയിനില്‍ തമ്മില്‍ത്തല്ലി. മദ്യലഹരിയില്‍ രാഷ്ട്രീയപ്രകടനത്തിനിടെ സ്ഥാപനങ്ങള്‍ക്കെതിരെ കല്ലേറു നടത്തി. മദ്യലഹരിയില്‍ കോളേജ് കാമ്പസില്‍ അടിപിടി.ഇങ്ങനെയെത്രയെത്ര ദ്രോഹമാണ് മദ്യത്തിന്റെ ഉന്മാദലഹരി ചെയ്തുകൂട്ടുന്നത് എണ്ണിയാലൊടുങ്ങാത്തത്.
മദ്യരാജാക്കന്മാര്‍ക്കുവേണ്ടി ജനത്തെ കുടിപ്പിച്ചു കിടത്തി ഉല്പാദനപ്രക്രിയയെ തടയുന്ന, അച്ചടക്ക-പൗരബോധത്തെ നശിപ്പിക്കുന്ന കൊള്ളപ്പണത്തിനുവേണ്ടി കടിപിടി കൂട്ടുന്ന പ്രബല രാഷ്ട്രീയപാര്‍ട്ടികളിലെ തുരപ്പന്മാര് ഇന്നു പത്രത്താളുകളില്‍ നിറഞ്ഞുനില്ക്കുന്നു. മദ്യവും മദിരാക്ഷിയും ഉദ്യോഗസ്ഥ-രാഷ്ട്രീയ-ഭരണകൂടത്തെ മയക്കിവശത്താക്കി
പൊതുജനങ്ങള്‍ക്കെതിരെ ഹാലിളകുന്നത് ഇനിയെത്രനാള്‍ സഹിക്കണം.
സുധീരന്റെ പ്രസംഗങ്ങള്‍ മന്ത്രിപുംഗവന്മാരെ സംരക്ഷിക്കാനുള്ള നീക്കത്തോടെ വെറും രാഷ്ട്രീയ പ്രഹസനമായി മാറിയിരിക്കുന്നു. നെഞ്ചത്തടിച്ചു നിലവിളി തുടരുന്ന വോട്ടര്‍മാരായ അമ്മമാരുടെ, മക്കളുടെ മുറിവുകള്‍ ശാശ്വതമായി ഉണക്കുവാന്‍ ഇനിയൊരു നക്ഷത്രം ഉദയംചെയ്യുമോ? മദ്യ-മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സര്‍ക്കാര്‍ ഔട്ട്ലെറ്റുകള് തുലയട്ടെ!
സി.എല്‍.എന്‍. സ്വാമി, പാല
പ്രതികരിക്കാൻ ഇവിടെ എഴുതുക: