വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ചെലവിന് കിട്ടാന്‍ അവകാശമുണ്ടെന്ന് അടുത്തിടെ സുപ്രീംകോടതി വിധിക്കുകയുണ്ടായി. 1937 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേകമായി അനുവദിച്ചുകൊടുത്ത മുസ്ലിം വ്യക്തിനിയമത്തില്‍ വിവാഹം, വിവാഹമോചനം, ദായക്രമം, ദത്താവകാശം എന്നീ സിവില്‍ നിയമങ്ങളാണുള്ളത്. ഇക്കാലത്ത് ആ നിയമങ്ങള്‍ നിഷ്പക്ഷമായി പരിശോധിച്ചാലതില് ഒരുപാട് ന്യൂനതകളുള്ളതായി കാണാം. ശരീഅത്ത് നിയമം ഖുര്‍ആന്റേയും നബിചര്യയുടേയും അടിസ്ഥാനത്തിലുള്ളതായരിക്കണമെന്നാണ് മതനിയമം. നാല് വിവിധ അഭിപ്രായങ്ങളുള്ള മദ്ഹബുകള്കൂടി ശരീഅത്തില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് പലര്‍ക്കുമതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വരുന്നത്. അക്കാര്യം വ്യക്തമാക്കാന്‍ ചില ഉദാഹരണങ്ങള്‍ കൊടുക്കാം.
ഖുര്‍ആനില്‍ ഒരാള്‍ക്ക് ബഹുഭാര്യാത്വം സ്വീകരിക്കാന്‍ ചില നിബന്ധനകള്‍ പറയുന്നുണ്ട്. ഈ നിബന്ധനകളൊക്കെ ഒഴിവാക്കിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മുല്ലയുടെ മുസ്ലിം വ്യക്തിനിയമം നിയമമാക്കിയത്. അതുകൊണ്ട് മുസ്ലിംപുരുഷന്മാര്ക്കെല്ലാം തോന്നുമ്പോള്‍ പെണ്ണ് കെട്ടാനുള്ള അവകാശമുണ്ടായി. അതനുസരിച്ച് ഒരാള്‍ക്ക് ഒരേസമയം നാല് ഭാര്യമാരെ സ്വീകരിക്കാം. അഞ്ചാമതൊന്നിനെ കൂടി സ്വീകരിക്കണമെങ്കില്‍ നിലവിലുള്ള ഏതെങ്കിലുമൊന്നിനെ പറഞ്ഞുവിട്ട് ആ ഒഴിവ് നികത്താനും അവകാശമുണ്ടായിരുന്നു.
ഖുര്‍ആനിലെ നിയമമനുസരിച്ച് എല്ലാവര്ക്കും സ്വീകരിക്കാന്‍ പറ്റുന്ന നിയമമായിരുന്നില്ല ബഹുഭാര്യാത്വം. തുല്യനീതിയോടെ ഭാര്യമാരെ സ്വീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവരോട് മാത്രമേ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കാന്‍ പറഞ്ഞിട്ടുള്ളൂ. അതിനുതന്നെ നിലവിലുള്ള ഭാര്യമാരുടെ പൂര്‍ണമായ അനുവാദം ആവശ്യവുമാണ്. എന്നാല്‍ ഈ നിബന്ധനകള്‍ പോലും കാറ്റില്‍ പറത്തിക്കൊണ്ടാണ് ഖുര്‍ആന്‍ വചനം പിന്നീട് ഇറങ്ങിയത്. അതനുസരിച്ച് ലോകത്തിലൊരു പുരുഷനും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്താനാകില്ലെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. അതായത് ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്താന്‍ കഴിയുന്നവരോട് മാത്രം ബഹുഭാര്യത്വം സ്വീകരിക്കാന്‍ പാടുള്ളൂ എന്ന കണ്ടീഷന്വെക്കുകയും പിന്നീട് ഇറങ്ങിയ വചനത്തില്‍ ആ കണ്ടീഷന്‍ സ്വീകരിക്കാന്‍ ഈ ലോകത്തിലാര്‍ക്കും കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്താല്‍ അതിന്റെ അര്‍ത്ഥം ബഹുഭാര്യത്വം അപ്രായോഗികമാണെന്ന് തന്നെയാണ്.
നബിയുടെ കാലത്ത് നടന്ന യുദ്ധങ്ങളെ തുടര്‍ന്ന് നിരവധി പേര് വിധവകളായി തീര്‍ന്നപ്പോള്‍ അവരെ താല്‍ക്കാലികമായി സംരക്ഷിക്കാന്‍ കൊണ്ടുവന്ന നിയമമായിട്ടാണ് ആധുനിക വ്യാഖ്യാതാകളൊക്കെ അഭിപ്രായപ്പെടുന്നത്. ലോകാവസാനംവരെ ബഹുഭാര്യാത്വാനുവാദത്തിന് കോട്ടം തട്ടാന്‍ പാടില്ലെന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ പിടിവാശി ശരിയല്ലെന്ന് വാദിക്കാന്‍ കാരണമതാണ്. എന്നാല്‍ ഈ നിയമം മുസ്ലിം വ്യക്തിനിയമത്തിലെത്തിയപ്പോള് എല്ലാ പുരുഷന്മാര്ക്കും ബഹുഭാര്യാത്വം സ്വീകരിക്കാനുള്ള അവകാശമാണുണ്ടാക്കികൊടുത്തത്.
അതുപോലെ തന്നെയാണ് മുസ്ലിം വ്യക്തിനിയമത്തിലെ വിവാഹമോചന നിയമവും. കുടുംബബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആദ്യം മണിയറ ബഹിഷ്കരിക്കണമെന്നും എന്നിട്ടും രണ്ട് കൂട്ടരും രമ്യതയിലെത്തിയില്ലെങ്കില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലുള്ള മധ്യസ്ഥരുടെ ഇടപെടല്‍കൊണ്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്നും അവരുടെ വ്യവസ്ഥകള്‍ ഇരുകൂട്ടരും തള്ളുകയാണെങ്കില്‍ മാത്രമേ വിവാഹമോചനത്തിന് അവകാശം ലഭിക്കുന്നുള്ളൂ എന്നാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഈ നിയമം പുരുഷമേധാവിത്വ നിയമമാക്കി മാറ്റാനാണ് മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്നത്. അതനുസരിച്ച് ഏതൊരു പുരുഷനും തോന്നുമ്പോള്‍ തന്റെ ഭാര്യയെ ഒഴിവാക്കാന്‍ യാതൊരു കണ്ടീഷനും സ്വീകരിക്കേണ്ടതില്ല.
തോന്നുമ്പോള്‍ കെട്ടാനും തോന്നുമ്പോള്‍ ഒഴിവാക്കാനും പുരുഷന് നല്‍കിയിരുന്ന അവകാശത്തെ കൂച്ചുവിലങ്ങാനിടയായത് ജീവനാംശ നിയമം കൊണ്ടുവന്നതിന് ശേഷമാണ്. ഇത് പെണ്ണ് കെട്ട് വീരന്മാര്ക്കൊരു അടിയായി. ആ ജീവനാംശ നിയമം റദ്ദ് ചെയ്യണമെന്നാണ് ചിലരുടെ ആവശ്യം. അതായത് ബഹുഭാര്യത്വാനുവാദ നിയമവും വിവാഹമോചന നിയമവും
പുരുഷാധിപത്യത്തിലധിഷ്ഠിതമാകണമെന്നര്ത്ഥം. ജീവനാംശം കൊടുക്കുന്ന നിയമം ശരീഅത്ത് വിരുദ്ധമാണെന്നും സുപ്രഭാതം അവകാശപ്പെടുന്നു. ഇത് കേട്ടാല്‍ തോന്നും മുസ്ലിങ്ങള്‍ക്ക് ശരീഅത്ത് നിയമം മാത്രമേ ബാധകമാക്കുന്നുളളൂവെന്ന്. സത്യത്തില്‍ മുസ്ലിങ്ങള്‍ക്കുള്ള ജീവനാംശ നിയമപ്രകാരം ജീവിതകാലം മുഴുവന്‍ ചെലവിന് കൊടുക്കണമെന്നല്ല പറയുന്നത്. ഒന്നിച്ചൊരു തുക നഷ്ടപരിഹാരമായി കണക്കാക്കി കൊടുക്കണമെന്നാണ്. ഇദ്ദകാലത്ത് മുന്‍ ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്ന് തന്നെയാണല്ലൊ മതവും അനുശാസിക്കുന്നത്.
അന്യപുരുഷന്മാരെ കാണാതിരിക്കാന്‍ മുമ്പ് മുസ്ലിം സ്ത്രീകള്‍ മറക്കുടയാണ് ഉപയോഗിച്ചിരുന്നത്. അവര്‍ യാത്രചെയ്യുന്ന കാറുകളില്‍ പോലും മറകെട്ടിയിരുന്നു. കാലംമാറിയതുകൊണ്ടാണവര്ക്കത് ഒഴിവാക്കാന്‍ അവസരം കിട്ടിയത്. സ്ത്രീകള്‍ പുറത്തുപോയി ജീവിക്കാനും കുടുംബം പോറ്റാന്‍ പുറത്തുപോകാനും അനുവാദം കിട്ടിയതുകൊണ്ടാണ് അവര്‍ക്ക് അന്യപുരുഷന്മാരെ കാണാന്‍ പാടില്ലെന്ന നിയമം അപ്രായോഗികമായി മാറിയത്. സമവായത്തിലൂടെയും യുക്തിചിന്തയിലൂടെയും കാലത്തിനനുസരിച്ച് നിയമം ഭേദഗതി ചെയ്യാനുള്ള അവസരമാണ് ഇജ്മാഉം ഖിയാസും അനുവദിച്ചുകൊടുക്കുന്നത്.
ശരീഅത്തില്‍ ഭേദഗതി ചെയ്യാന്‍ പാടില്ലാത്ത നിയമങ്ങള്‍ ഇസ്ലാം കാര്യങ്ങളും ഈമാം കാര്യങ്ങളും മാത്രമാണ്. ഭൗതിക നിയമങ്ങളെല്ലാം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കാനാണ് മതം അനുവാദം നല്‍കുന്നത്. നബിയുടെ കാലത്തുണ്ടായിരുന്ന ഭൗതിക സാഹചര്യമല്ല ഇന്നത്തെ കാലത്തുള്ളത്. ഒരുപാട് ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും നിയമങ്ങളും മാറ്റാന്‍ കഴിഞ്ഞത് ഈ വകുപ്പുള്ളതുകൊണ്ടാണ്. ഒരുകാലത്ത് ലോകത്തിലെ നാലിലൊരു ഭാഗം നിയന്ത്രിച്ചിരുന്നത് മുസ്ലിം ഭരണാധികാരികളായിരുന്നു. മുസ്ലിങ്ങള്‍ തമ്മിലുണ്ടായ ഐക്യവും അധികാരവടംവലിയും ഇസ്ലാമിക സാമ്രാജ്യത്തിന്റെ തന്നെ കടപുഴക്കി. മുസ്ലിം സമുദായത്തിന് കാലത്തെ അതിജീവിക്കാനാകാതെ പിന്നോക്കാവസ്ഥയിലേക്ക് കൂപ്പ് കുത്തി.
പ്രമാണപരമായ കടുംപിടുത്തമാണ് സമുദായത്തെ ഛിന്നഭിന്നമാക്കാനിടവന്നത്. എല്ലാവരും അംഗീകരിക്കുന്ന ഒരു മുസ്ലിം വ്യക്തിനിയമമാണ് വേണ്ടത്. ആ നിയമത്തില്‍ പുരുഷമേധാവിത്വ നിയമങ്ങള്‍ക്ക് സ്ഥാനമുണ്ടായിരിക്കരുത്. സാമൂഹ്യനിതിയും തുല്യാവകാശവും മാനവികതയും മുസ്ലിങ്ങള്‍ക്ക് അംഗീകരിച്ചുകൊടുക്കാനായാല് സുന്നികള്‍ക്കും മുജാഹിദുകള്ക്കും ജമാഅത്തെ ഇസ്ലാമിക്കും വെവ്വേറെ ആരാധനാലയങ്ങള്‍ ആവശ്യമുണ്ടാകില്ല.
ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുന്നതുകൊണ്ടാണ് ചില ഇസ്ലാമിക നാടുകളില്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ മുന്നേറാനായാത്. തങ്ങള്‍ സുന്നികളാണെന്നോ തബ്ലീഗുകാരനാണന്നോ തിരിച്ചറിയാന്‍ അവരുടെ വസ്ത്രധാരണ കണ്ടാല്‍ മതി. ഇത്തരമൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്താല്‍ വര്‍ഗീയധ്രുവീകരണമാണ് നടക്കുക. തുര്‍ക്കിയിലേയും ഇറാനിലേയും മറ്റു ഇസ്ലാമിക നാടുകളിലേയും ജനങ്ങള്‍ ”മുസ്ലിം യൂണിഫോം” ധരിച്ചു നടന്നിട്ടല്ല പുരോഗതി നേടിയത്. അതാതിടങ്ങളിലെ മതരാഷ്ട്രീയ നേതൃത്വം തന്നെയാണ് അതിനുത്തരവാദികള്‍.
ജീവനാംശ നിയമം മുസ്ലിം സമുദായത്തില്‍ സാംസ്കാരികമായി ഒരുപാട് മാറ്റങ്ങളുണ്ടാക്കാന്‍ കാരണമായി. പണ്ടത്തെ പോലെ തോന്നുമ്പോള്‍ കെട്ടാനും തോന്നുമ്പോള്‍ ഒഴിവാക്കാനുമുള്ള സാഹചര്യം ഇല്ലാതായി. ഈ നിയമം റദ്ദാക്കി പഴയ കാടത്ത അവസ്ഥ പുനഃസ്ഥാപിക്കണമെന്നാണ് ഇ.കെ.സുന്നികളുടെ ‘സുപ്രഭാതം’ ദിനപത്രം ആവശ്യപ്പെടുന്നത്. ഇവരൊന്നും ഈ ലോകത്തല്ല ജീവിക്കുന്നത്. പക്ഷേ മുസ്ലിം സമുദായം തിരിച്ചറിവിന്റെ ലോകത്ത് എത്തിയ കാര്യമൊന്നും ഇവരറിയുന്നില്ല. അതുകൊണ്ടുതന്നെ മുസ്ലിം സമുദായം ഇത്തരം ആഹ്വാനങ്ങള്‍ തള്ളിക്കളയുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: