മലയാളിത്തം നിറഞ്ഞ ജീവിതവും കവിതകളുംകൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ കവിയായിരുന്നു കുഞ്ഞുണ്ണിമാഷ്. കുഞ്ഞുങ്ങള്‍ക്കായി കവിതകളെഴുതി കുഞ്ഞുങ്ങളുടെ കവിയായി അറിയപ്പെടുമ്പോഴും എഴുതിയ ഓരോവാക്കിലും വരിയിലും തത്വചിന്ത നിറച്ച് മുതിര്‍ന്നവരുടെയും ഇഷ്ടപ്പെട്ട കവിയായി മാറിയ മഹാകവി. ചെറിയ വാക്കുകളിലൂടെ അദ്ദേഹം പറഞ്ഞുതന്നത് വലിയ കാര്യങ്ങള്‍. മലയാളം ഒരിക്കലും മറക്കരുതാത്ത കവിയാണ് കുഞ്ഞുണ്ണിമാഷ്.
1927 മെയ് 10നാണ് കുഞ്ഞുണ്ണിമാഷ് ജനിച്ചത്.2006 മാര്‍ച്ച് 26ന് 79-ാം വയസ്സില്‍ അന്തരിച്ചു. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവിക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന്. കുഞ്ഞുണ്ണിമാഷിനുള്ള സ്മാരകം അദ്ദേഹത്തിന്റെ കവിതകളാണ്. ഇന്നും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അദ്ദേഹത്തിന്റെ കവിതകള്‍ പാടി നടക്കുന്നു. വലപ്പാട് കുഞ്ഞുണ്ണിയുടെ വീടായ അതിയാരത്ത് തറവാട് സ്മാരകമാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഓരോവര്‍ഷവും മുടങ്ങാതെ ആ പ്രഖ്യാപനം നടത്തിവന്നു. എന്നാല്‍ സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ ഒരു സര്‍ക്കാരും തയ്യാറായില്ല.
പതിവുപോലെ ഈ ചരമവാര്‍ഷികത്തിനും പ്രഖ്യാപനമുണ്ടായി. സ്മാരകം നിര്‍മ്മിക്കുന്നതിന് ബജറ്റില്‍ പണം വകയിരുത്തിയിട്ടും കാലങ്ങളായി. ഓരോ വര്‍ഷവും ബജറ്റ് പ്രഖ്യാപനവും പുതുക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ സ്മാരക നിര്‍മ്മാണത്തിന് ഒരു കല്ലുപോലും വയ്ക്കാന്‍ അധികൃതര്‍ക്കായില്ല. ഓരോ വര്‍ഷവും അനുസ്മരണ സമ്മേളനങ്ങള്‍ക്ക് ‘കവിയെ സ്നേഹിക്കുന്നവര്‍’ അതിയാരത്ത് വീട്ടുമുറ്റത്തെത്താറുണ്ട്. കവിയെക്കുറിച്ച് വലിയവാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞ്,കുഞ്ഞുണ്ണിക്കവിതയും ചൊല്ലി അവര്‍ പോകും. പിന്നീടവരെ കാണുന്നത് അടുത്ത ചരമവാര്‍ഷികത്തിനാണ്.
സാഹിത്യ അക്കാദമിക്കായിരുന്നു സ്മാരക നിര്‍മ്മാണത്തിന്റെ ചുമതല.സ്മാരകമാക്കാനുള്ളതെല്ലാം കുഞ്ഞുണ്ണിമാഷിന്റെ വീട്ടിലുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, ചാരുകസേര, കല്‍ക്കണ്ട ഭരണി, വലിയ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന വളപ്പൊട്ടുകള്‍, പുസ്തകത്തില്‍ ഒളിപ്പിച്ചുവച്ച മയില്‍പ്പീലിത്തുണ്ട്…അങ്ങനെ പലതും. ഇതെല്ലാം ചേര്‍ത്ത് സ്മാരകമാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. വര്‍ഷം ഒന്പതുകഴിഞ്ഞപ്പോഴും പ്രഖ്യാപനം വെറുംവാക്കായി. സ്മാരകം യാഥാര്ത്ഥ്യമായില്ലെന്നുമാത്രമല്ല, അതിനുവേണ്ടി ചെറുകല്ലുപോലും വയ്ക്കാന്‍ സര്‍ക്കാരിന്റെയോ സാഹിത്യഅക്കാദമിയുടെയോ തലത്തില്‍ ആരും ശ്രമിച്ചില്ല. ഇപ്പോള്‍ കുഞ്ഞുണ്ണി സ്മാരക സമിതിയിലെ രാഷ്ട്രീയക്കാര്‍ പരസ്പരം കുറ്റംപറഞ്ഞ് കുഞ്ഞുണ്ണിമാഷിനെ ആക്ഷേപിക്കുകയാണ്.
സ്മാരകം പ്രഖ്യാപിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വകയിരുത്തിയിരുന്നു. കുഞ്ഞുണ്ണിമാഷിന്റെ ബന്ധുക്കള്‍ അതിയാരത്ത് സ്മാരകത്തിനായി സ്ഥലം നല്‍കുകയും ചെയ്തു. ഇതൊക്കെയുണ്ടായിട്ടും സ്മാരകനിര്‍മ്മാണം നടക്കാത്തതെന്തെന്നു മാത്രം ആര്‍ക്കും അറിയില്ല. സ്മാരക സമിതിയലുള്ള രാഷ്ട്രീയക്കാര്‍ സാഹിത്യ അക്കാദമിയെ പഴിച്ച് രംഗത്തുവന്നിട്ടുണ്ട്. അക്കാദമിക്കാര് തിരിച്ചും. പഴിപറച്ചില് മാത്രം മുറപോലെ ഉയരുമ്പോള്‍ സ്മാരക നിര്‍മ്മാണം ആരംഭിക്കാതെ കുഞ്ഞുണ്ണിമാഷിനെ അവഹേളിക്കുന്നു. കുഞ്ഞുണ്ണി മാഷ് ജീവിച്ചിരുന്നപ്പോള്‍ ആ വീട്ടിലെത്തി കവിത കേള്‍ക്കുകയും മാഷിന്റെ കല്‍ക്കണ്ടക്കുപ്പിയില്‍ നിന്ന് മധുരം കൈനീട്ടിവാങ്ങി രുചിക്കുകയും ചെയ്തവരാണിത്തരത്തില്‍ മാഷിനെ അവഹേളിക്കുന്നത്.
സ്മാരക നിര്‍മ്മാണത്തിന് അതിയാരത്ത് കുടുംബം സ്ഥലം വിട്ടു നല്‍കിയിട്ടും സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുഞ്ഞുണ്ണിമാഷും കുടുങ്ങിക്കിടക്കുകയാണ്. കുഞ്ഞുണ്ണി സ്മാരകത്തെ രാഷ്ട്രീയവല്‍ക്കരിക്കുക കൂടി ചെയ്തവര്‍ കുഞ്ഞുണ്ണിക്കവിതകള്‍ ഒന്നുപോലും വായിച്ചിട്ടില്ലെന്നതാണ് സത്യം. രാഷ്ട്രീയക്കാരുടെ ചെയ്തികളെ ഏറെ വിമര്‍ശിച്ചിട്ടുള്ള കവിയെ തന്നെ അവര്‍ കളികളുടെ ഭാഗമാക്കി. മാറിമാറി വന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ താല്പര്യങ്ങളും സാഹിത്യ അക്കാദമിയിലെ ചിലരുടെ പക്ഷം ചേരലുമെല്ലാം കുഞ്ഞുണ്ണി സ്മാരകത്തിന്റെ സാക്ഷാത്ക്കാരത്തിനു തടസ്സമായി നില്ക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 26നും വലപ്പാട്ടെ വീട്ടുമുറ്റത്ത് അനുസ്മരണക്കാര് എത്തി. പങ്കെടുത്ത പ്രമുഖരെല്ലാം കവിയെ വാഴ്ത്തി. സ്മാരകത്തിനായി വീണ്ടും പ്രഖ്യാപനമുണ്ടായി. ഇനി അടുത്ത അനുസ്മരണക്കാലത്ത് കാണാമെന്നു പറഞ്ഞ് അവരെല്ലാം പിരിഞ്ഞുപോകുകയും ചെയ്തു. സ്മാരകനിര്‍മ്മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്താന്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രൂപവത്കരിച്ച കുഞ്ഞുണ്ണി സ്മാരക കര്‍മ്മസമിതി തീരുമാനിച്ചിട്ടുണ്ട്.
മലയാള കവിതയില്‍ വ്യതിരിക്തമായ ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ഹ്രസ്വവും ചടുലവുമായ വാക്കുകള്‍ ചേര്‍ത്ത് കവിതയാക്കി. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ചെറുതും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. രൂപപരമായ ഹ്രസ്വതയെ മുന്‍നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്.
ദാര്‍ശനികമായ ചായ്വ് പ്രകടമാക്കുന്നവയാണ് കവിതകളില്‍ ഏറെയും. ഭാരതീയ ദാര്‍ശനിക ശൈലിയിലും പഴഞ്ചൊല്ലുകളെയും ഗുണപാഠത്തെയുമൊക്കെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു കവിതയെഴുത്ത്. കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം ഏറെയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളല്‍ക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു. പത്താംതരം കഴിഞ്ഞപ്പോള്‍ യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.
‘പൊക്കമില്ലായ്മയാണ് എന്റെ പൊക്കം’എന്നുറക്കെ പാടിയും അതിന്റെ തത്വം മാളോരോടെല്ലാം പറഞ്ഞും കുട്ടികള്‍ക്കിടയില്‍ കുഞ്ഞുണ്ണിയെന്ന കവി പരതിനടന്നു. മലയാളിക്ക് കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കാന്‍ കഴിയുന്നതും കുറെക്കുട്ടികളുടെ കൈപിടിച്ച് കുട്ടിക്കൂട്ടത്തിനൊപ്പം നടന്നുവരുന്ന ചിത്രമായാണ്.
‘ആനപോകുന്ന പൂമരത്തിന്റെ
ചോടെ പോകുന്നതാരടോ
ആരാനുമല്ല, കൂരാനുമല്ല
കുഞ്ഞുണ്ണിമാഷും കുട്ട്യേളും’
മുട്ടോളമെത്തുന്ന ഒരു ഒറ്റമുണ്ടും നേരിയ ജൂബയുമായിരുന്നു വേഷം. വിത്തും മുത്തും, കവിത, രാഷ്ട്രീയം, കടങ്കവിതകള്‍, കുറ്റിപെന്‍സില്‍, ഊണൂതൊട്ട് ഉറക്കംവരെ, കുഞ്ഞുണ്ണിക്കവിതകള്‍,വലിയ കുട്ടിക്കവിതകള്‍,നമ്പൂതിരി ഫലിതങ്ങള്‍, എന്നീ പ്രധാന കൃതികള്‍ക്കുപുറമേ കുഞ്ഞുണ്ണി മാഷ് കുട്ടികള്‍ക്ക് എഴുതിയ കത്തുകള്‍ പോലും മികച്ച സാഹിത്യ സൃഷ്ടികളായി മാറി. ഉണ്ടനും ഉണ്ടിയും, പഴങ്കഥകള്‍, പുലിവാല്, കളിക്കോപ്പ്, കുട്ടിക്കവിതകള്‍, കുഞ്ഞുണ്ണിക്കവിതകള്‍ എന്നിവയടക്കം ഒന്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ആധുനിക മലയാള കവിതയ്ക്കു പൊരുള്‍ എന്ന വാക്കിന്റെ അര്‍ഥം കണ്ടത്തി നല്കിയ ഒരപൂര്‍വ്വ മനുഷ്യനാണ് കുഞ്ഞുണ്ണിമാഷെന്നാണ് നിരൂപകര്‍ വാഴ്ത്തിയത്. ഇത്തിരിയുള്ളതിലെ ഒത്തിരി കാര്യങ്ങള്‍ അദ്ദേഹം കണ്ടെത്തി. മലയാള ഭാഷയ്ക്കും നമ്മുടെ പരിസ്ഥിതിക്കും ജീവിതത്തിനാകെയും ദിശാബോധം നല്കാന് അദ്ദേഹത്തിന്റെ കവിതകള്‍ക്കായി.
‘മഴുകൊണ്ടുണ്ടായുള്ളൊരു നാടിത്
മഴുകൊണ്ടില്ലാതാവുന്നു’
ഇത്ര ചെറിയ വാക്കുകളില്‍ കേരളത്തിന്റെ പരിസ്ഥിതിമാറ്റത്തെക്കുറിച്ച് കുഞ്ഞുണ്ണിമാഷിനല്ലാതെ മറ്റാര്‍ക്കും പറയാന്‍ കഴിയില്ല. കുഞ്ഞുണ്ണിമാഷ് ജനിച്ചുവളര്‍ന്ന വലപ്പാട്ടെ അതിയാരത്തു വീട്ടുപറമ്പില്‍ മുഴുവന്‍ മരങ്ങളാണ്. അതിയാരത്ത് വീട്ടുപരിസരത്തുനിന്നാണ് കുഞ്ഞുണ്ണിക്കവിതകള്‍ക്ക് തുടക്കമാകുന്നത്. അതിയാരത്ത് വടക്കേ അതിരിലെ തോടും തോടിന്റെ പടിഞ്ഞാറേ അറ്റത്ത് വടക്കേ പറമ്പിലുള്ള കാടും കുളവും ഒക്കെ കുഞ്ഞുണ്ണിയുടെ മനസ്സില്‍ കവിതയുടെ വിത്തുപാകുകയായിരുന്നു. കുഞ്ഞുണ്ണിമാഷ് കാടിന്റെയും കുളത്തിന്റെയും പ്രാധാന്യം നാലുവരിക്കവിതകളിലൂടെ വ്യക്തമാക്കുന്നുമുണ്ട്.
‘കാടും കുളവുമില്ലാതെ
നാടയ്യോ മരുഭൂമിയാം
കാടില്ലാ നാട്ടില്‍ കുളമില്ല
കുളമില്ലാ നാട്ടില്‍ കാവില്ല’
അതിയാരത്തുപറമ്പില്‍ ഇല്ലാത്ത വൃക്ഷങ്ങളില്ല. കൊച്ചുകുഞ്ഞുണ്ണി വളര്‍ന്ന് കുഞ്ഞുണ്ണിമാഷായത് ആ പ്രകൃതിയെ അനുഭവിച്ചുകൊണ്ടാണ്. അതിയാരത്തു വീടിനു കുഞ്ഞുണ്ണിക്കവിതകളുമായി അത്രയ്ക്കടുത്ത ബന്ധമാണുള്ളത്.അതിനാലാണ് കുഞ്ഞുണ്ണിമാഷിനെയും അദ്ദേഹത്തിന്റെ കവിതകളെയും സ്നേഹിക്കുന്ന കേരളത്തിലെ നിരവധിയായ ആരാധകര്‍ക്ക് അതിയാരത്ത് വീട്ടുപറമ്പില്‍ കുഞ്ഞുണ്ണിമാഷിന്റെ സ്മാരകമുയരണമെന്ന ആഗ്രഹമുണ്ടാകുന്നത്. ആ ആഗ്രഹത്തിന് തടസ്സം നില്ക്കുന്നവരോട് മലയാളി പൊറുക്കില്ല.ഇനിയൊരിക്കല്കൂടി മാഷിന്റെ ചരമവാര്ഷികത്തിനോ ജന്മദിനത്തിനോ അതിയാരത്ത് വീട്ടുമുറ്റത്തുവന്ന് കള്ളക്കണ്ണീര് പൊഴിക്കുന്ന രാഷ്ട്രീയക്കാരോടും അവരുടെ പിണിയാളുകളോടും പറയാനുള്ളത് ഒന്നുമാത്രം, ആ വീട്ടില്‍ കവിയുടെ ഓര്‍മ്മകളുണ്ട്. കവിതകളുണ്ട്. വളപ്പൊട്ടുകളുണ്ട്. കല്‍ക്കണ്ട മധുരമുണ്ട്. അതുമാത്രം മതി സ്മരണകള്‍ നിലനിര്‍ത്താന്‍. കുഞ്ഞുണ്ണിമാഷുടെയും ആത്മാവ് മോഹിക്കുന്നത് അതുമാത്രമാണ്. ആ മുറ്റത്ത് കുഞ്ഞുങ്ങള്‍ ഓടിക്കളിക്കട്ടെ.
”കുഞ്ഞുണ്ണിക്കൊരുമോഹം
കുഞ്ഞായിട്ടു ജനിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍…..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: