പ്രാകൃതമായ പെരുമാറ്റങ്ങള്‍ ഈ ഇരുപത്തിയൊന്നാംനൂറ്റാണ്ടിലും ഉണ്ടാകുന്നു എന്ന് തെളിയിക്കുന്നതാണ് ആലപ്പുഴ സായ് സ്കൂളിലെ നാലു വിദ്യാര്‍ത്ഥിനികള്‍ റാഗിങ്ങിന് ഇരകളായി വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും അതില്‍ ഒരാള്‍ മരണമടഞ്ഞതും. ഇത് സ്കൂള്‍ ചരിത്രത്തിലെ ഒരു ദുരന്തം തന്നെയാണ്. ഒരു ശോഭനഭാവി സ്വപ്നംകണ്ടാണ് മാതാപിതാക്കള്‍ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനയയ്ക്കുന്നത്.
ഈ സ്വപ്നം തകര്‍ക്കുന്നതാണ് റാഗിങ്ങെന്ന പ്രാകൃത നടപടി. മാനസികവൈകൃതമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയാണ്. ലോലമാനസര്ക്ക് ഇത് സഹിക്കാന്‍ കെല്പ്പുണ്ടാകുകയില്ല. സാധാരണ മെഡിക്കല്‍-എഞ്ചിനീയറിങ് കോളേജുകളിലാണ് ഈ ദുരന്തം സംഭവിക്കാറുള്ളത്. എന്നാലിപ്പോള്‍ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ ഒട്ടാകെ വ്യപകമായി കാണുന്ന ഒരു ക്രൂരപ്രതിഭാസമാണ് റാഗിങ്.
ഇത് നിയന്ത്രണവിധേയമാക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ തലവന്മാര്ക്കോ പോലീസിനോ രക്ഷാകര്‍ത്താക്കള്‍ക്കോ സാധിച്ചിട്ടില്ല. ഇതിനായി അനേകം കമ്മറ്റികള്‍ രൂപീകരിക്കുകയും പഠനം നടത്തുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അവശ്യമായ നടപടികള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സാധാരണ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് വിധേയരാകുന്നത്.
മാനസിക വൈകല്യംമൂലം ക്രൂരതയില്‍ ആഹ്ലാദിക്കുന്ന സിനീയര്‍ വിദ്യാര്‍ത്ഥികളാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഇരകളാക്കുന്നത്. വാക്കുകൊണ്ടും ശാരീരികമായും ചിലപ്പോള്‍ ലൈംഗികമായിപ്പോലും കുട്ടികളെ പീഡിപ്പിക്കുന്നു. ഇത് എങ്ങനെ നേരിട ണമെന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കണമെന്നും അവരെ അതിന് മാനസികമായി തയ്യാറാക്കാന്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രമിക്കണമെന്നും ഹോസ്റ്റല്‍ വാര്ഡന്മാര്ക്ക് ഇതിനായി പരിശീലനം നല്‍കണമെന്നും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ ധാരാളം കമ്മറ്റികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ റാഗിങ് ഇവിടെ തുടര്‍ക്കഥയാണ്.
ഈ സത്യത്തിന് അടിവരയിടുന്നതാണ് ആലപ്പുഴ സായി സ്കൂളിലെ പെണ്‍കുട്ടിയുടെ മരണവും മറ്റു മൂന്നുപേര്‍ ഗുരുതരാവസ്ഥയിലായതും. അവര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പനുസരിച്ച് ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരതയാണ് ആ പിഞ്ചുഹൃദയങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
പതിനഞ്ചുകാരിയായ ഒരു പെണ്‍കുട്ടിയാണ് മരിച്ചത്. ഇവര്‍ സാധാരണ വിദ്യാര്‍ത്ഥികളല്ല, കായിക വിദ്യാര്‍ത്ഥിനികളാണ്. ഒരാള്‍ ദേശീയ കായികതാരവുമാണ്. സഹപാഠികളില്‍ കാണുന്ന സൃഷ്ടിപരതയെ പ്രോത്സാഹിപ്പിക്കലല്ല, അതില്‍ അസൂയപൂണ്ട് അവരെ പീഡിപ്പിക്കാനാണ് ഈ പെണ്‍കുട്ടികളുടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇരുപതില്‍പ്പരം വിഷക്കായകളാണ് ഇവര്‍ നാലുപേര്‍ ചേര്‍ന്ന് ഭക്ഷിച്ചത്. തങ്ങളുടെ സ്ഥാപനത്തിനും പെണ്‍കുട്ടികള്‍ക്കും അഭിമാനമാകേണ്ട താരപ്രതിഭകളെയാണ് ചിലര്‍ ചേര്‍ന്ന് തല്ലിക്കെടുത്തിയിരിക്കുന്നത്. റാഗിങ്ങില്‍ സ്കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ഒരുപോലെ കുറ്റക്കാരാണ്. കുട്ടികളെ പ്രവേശനസമയത്തുതന്നെ റാഗിങ് എന്ന ബാധയെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി അവര്‍ക്ക് മാനസിക ധൈര്യം നല്കാന് രക്ഷാകര്‍ത്താക്കളോ അധ്യാപകരോ ശ്രമിക്കുന്നില്ലെന്ന് വ്യക്തം.
പണ്ട് ആണ്കുട്ടികളുടെയിടയില് മാത്രം പ്രചരിച്ചിരുന്ന ഈ ക്രൂരത ഇന്ന് പെണ്‍കുട്ടികളേയും ആവേശിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണിത്.
സായി കുട്ടികളുടെ ആത്മഹത്യാ കുറിപ്പ് ഏതു കണ്ണും നനയിപ്പിക്കും. ”ഞങ്ങള്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചിരുന്നില്ല. ഞങ്ങളെ തെറ്റിദ്ധരിച്ചു” എന്നാണവര്‍ എഴുതിയിരിക്കുന്നത്. റാഗിങ് ഒരു ഗൗരവതരമായ ക്രിമിനല്‍ കുറ്റമാണ്. അത് ആത്മഹത്യയിലേക്ക് നയിച്ചാല്‍ കൊലപാതകത്തിനു തുല്യമായി കരുതണം.
നിയമം കര്‍ശനമാക്കണം. പോലീസ് ഇപ്പോള്‍ സായി സ്കൂളിലെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. വെറും 15 വയസ്സ് പ്രായമായ, കായികരംഗത്ത് കേരളത്തിന്റെ അഭിമാനമാകേണ്ടിയിരുന്ന പ്രതിഭയാണ് ആലപ്പുഴയിലെ റാഗിങ്ങില്‍ പൊലിഞ്ഞത്. ഇത് ആദ്യമായല്ല കേരളത്തില്‍ റാഗിങ് നടക്കുന്നത്. സംസ്ഥാനത്തെ പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും മുന്‍കാലങ്ങളില്‍ ഈ ക്രൂരതവിനോദം നടന്നിട്ടുണ്ട്.
അപ്പോഴൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതും ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും പ്രസ്താവനകളും പ്രതികരണങ്ങളുമായി ചാടിവീഴുന്നതും ഒഴിവാക്കിയാല്‍ ഈ ക്രൂരവിനോദം ആവര്‍ത്തിക്കാതിരിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കാറില്ല. ഈ അനാസ്ഥയുടെ തിക്തഫലമാണ് ആലപ്പുഴയില്‍ ഉണ്ടായിരിക്കുന്നത്. ഇനിയെങ്കിലും ഇതിന് അറുതിവരുത്താന്‍ ബന്ധപ്പെട്ടവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: