കുറുക്കുവഴിയില്‍ കാര്യം നേടുക എന്നത് എക്കാലത്തും ചിലര്‍ പുലര്‍ത്തിവരുന്ന സംസ്കാരമാണ്. അന്നും ഇന്നും അതില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ അതിനനുസരിച്ച് തങ്ങളുടെ പ്രവര്‍ത്തനവും മാറ്റുകയെന്ന രീതിയല്ലാതെ ശേഷിച്ചതൊക്കെ പഴയതു തന്നെ. ഇതുകൊണ്ട് സംഭവിക്കുന്നത് അനര്‍ഹര്‍ സ്ഥാനമാനങ്ങള്‍ നേടുകയെന്നതാണ്. കുറുക്കുവഴികള്‍ തേടി കരുത്തരായവരും കുറ്റിയറ്റുപോയവരുമുണ്ട് എന്നതത്രേ വസ്തുത. എന്തായാലും മ്ലേച്ഛമായ കുറുക്കുവഴികള്‍ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഏറി വരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസരംഗത്താണ് കുറുക്കുവഴി ഏറെ വിവാദം സൃഷ്ടിച്ചിട്ടുള്ളത്. സമര്‍ത്ഥരായ കുട്ടികള്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതുമ്പോള്‍ കുറുക്കുവഴിക്കാര് കോപ്പിയടിച്ച് മറ്റുള്ളവരെ മലര്‍ത്തിയടിക്കുന്ന കാഴ്ച സങ്കടകരമാണ്. എങ്ങനെയും പരീക്ഷ കടക്കാനുള്ള എളുപ്പ വഴി തേടുമ്പോള്‍ പരീക്ഷാസമ്പ്രദായം തന്നെ അട്ടിമറിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മഹാത്മാഗാന്ധിജി സര്‍വകലാശാലയുടെ എല്‍എല്‍എം പരീക്ഷയില്‍ അരങ്ങേറിയ കോപ്പിയടി സംസ്ഥാനത്തെ മൊത്തത്തില്‍ നാണം കെടുത്തിയിരിക്കുന്നു. നിയമവ്യവസ്ഥ അഭംഗുരം ഭംഗിയായി നിര്‍വഹിക്കാന്‍ ബാധ്യസ്ഥനായ ഒരുന്നത പോലീസ് ഉദ്യോഗസ്ഥന് തന്നെയാണ് അത് അട്ടിമറിച്ചത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
തൃശൂര്‍ റേഞ്ച് പോലീസ് ഐജി ടി.ജെ. ജോസ് ആണ് പരീക്ഷക്കിടെ കോപ്പിയടിച്ച് സേനയെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്. കോപ്പിയടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെങ്കിലും ഒരുന്നത ഉദ്യോഗസ്ഥന് ഇത്ര മ്ലേച്ഛമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് കൂപ്പുകുത്തിയതാണ് സംസ്ഥാനത്തെ അപമാനത്തിലാഴ്ത്തിയിരിക്കുന്നത്. രണ്ടാംവര്‍ഷ എല്‍എല്‍എം പരീക്ഷക്കിടെയാണ് ഐജി കോപ്പിയടിച്ചതായി ഇന്‍വിജിലേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പിലെ പാകപ്പിഴകളും അട്ടിമറികളും സംസ്ഥാനത്തെ മൊത്തം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുമ്പോഴാണ് അതിഗുരുതരമായ കോപ്പിയടി വിവാദം ഉയര്‍ന്നിരിക്കുന്നത്.
വേലി തന്നെ വിളവു തിന്നുക എന്ന ശൈലി അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ളതായിപ്പോയി സംഭവഗതികളത്രയും. ചുളുവില്‍ കയറിക്കൂടാനുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നീചമായ പ്രവൃത്തിമൂലം സമൂഹത്തിന് അപമാനസന്ദേശം തന്നെയാണ് കിട്ടിയിരിക്കുന്നത്. ഇത് ഏറെ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരം ഉദ്യോഗസ്ഥര്‍ ഓരോ രംഗത്തും ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും ഫലം?
വിവാദങ്ങളുടെ കൂട്ടുകാരനാണത്രെ ടി.ജെ. ജോസ് എന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്. സോളാര്‍ കേസിലെ പ്രതി സരിതയുടെ ഫോണ്‍വിളി വിവാദത്തില്‍പ്പെട്ട് സസ്പെന്‍ഷന്റെ വക്കുവരെ എത്തിയ ആളാണ് അദ്ദേഹം. അന്നത്തെ ആഭ്യന്തര മന്ത്രിയുടെയും സെക്രട്ടറിയുടെയും ഫോണിലേക്ക് സരിതയുടെ വിളി വന്നതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തായതിന് പിന്നിലും ഈ ഉദ്യോഗസ്ഥന്റെ കൈകളുണ്ടായിരുന്നുവെന്ന് കേട്ടിരുന്നു. തുടര്‍ന്ന് ശക്തമായ നടപടി എടുക്കുമെന്ന് ഭീഷണിയുണ്ടായെങ്കിലും ജോസ് കുലുങ്ങാതെ നിന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐജിയില്‍ നിന്ന് അദ്ദേഹത്തെ ക്രൈം ബ്രാഞ്ചിലേക്കു മാറ്റിയതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. അവിടെ നിന്നാണ് തൃശൂര്‍ റേഞ്ച് ഐജിയുടെ പദവിയിലേക്കെത്തിയത്.
ഉന്നതപദവിയിലായാലും അല്ലെങ്കിലും ജീവിതത്തില്‍ ധാര്മ്മികതപുലര്ത്തുകയെന്ന സാമാന്യ മര്യാദ ലംഘിക്കപ്പെട്ടാല്‍ അത്തരക്കാരെ സര്‍വീസില്‍ വെച്ചു കൊണ്ടിരിക്കുന്നത് അഭികാമ്യമല്ല. ഏത് ചളിക്കുണ്ടിലേക്കും ചാടി വീഴുകയും തെളിവെള്ളത്തില്‍ അതൊക്കെ കഴുകിക്കളഞ്ഞ് മാന്യനായി നടക്കുകയും ചെയ്യുന്ന അവസ്ഥ മാറണം. ഇത്തരക്കാര്‍ക്ക് പിന്തുണ നല്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ആദ്യം നന്നാവേണ്ടത്. തങ്ങളുടെ വിടുപണി ചെയ്യുന്നവര്‍ എന്തതിക്രമം നടത്തിയാലും രക്ഷപ്പെടുത്തുന്ന തനതു സ്വഭാവം രാഷ്ട്രീയ നേതൃത്വം അവസാനിപ്പിക്കണം.
അങ്ങനെ വരുമ്പോള്‍ സമൂഹത്തില്‍ പുഴുക്കുത്തായി മാറുന്ന ഉദ്യോഗസ്ഥവൃന്ദവും തങ്ങളുടെ ‘കലാപരിപാടികള്‍’ അവസാനിപ്പിക്കും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചെറിയൊരു സസ്പെന്‍ഷനും ആശ്വാസപ്രദമായ സ്ഥലംമാറ്റവും നല്കുന്ന സ്വതേയുള്ള നടപടിക്രമങ്ങള്‍ ഈ സംഭവത്തില്‍ ഉണ്ടാവരുത്. ഇത്തരം നീചപ്രവൃത്തികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. ഇങ്ങനെയുള്ള സ്വഭാവം വെച്ചു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. അല്ലാതുള്ള ഏത് നടപടിയും അത്തരക്കാര്‍ കൊഴുത്തുതടിക്കാനേ ഇടവരുത്തൂ. ആര്‍ജവമുള്ള ഒരു സര്‍ക്കാറിന് ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. എന്നാല്‍ യുഡിഎഫ് സര്‍ക്കാറിന് അതിന് കഴിയുമോ എന്നാണ് സമൂഹം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: