ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതും നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതും തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടാണ്. പക്ഷേ ഭരിക്കാന്‍ ജനം നേടിയിട്ടുള്ള കക്ഷിയേയും വ്യക്തിയേയും അതിനനുവദിക്കില്ലെന്ന ദുര്‍ബുദ്ധിയുമായി മുന്നോട്ടുപോകുകയാണ് ബാലറ്റ് യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍. ഏറ്റവും ഒടുവിലായി ഭൂമേയേറ്റെടുക്കല് ബില്ലിനെതിരെ ഇക്കൂട്ടര്‍ നടത്തിയ പ്രതിഷേധ മാമാങ്കമാണ് ഗജേന്ദര്‍ സിങ് എന്ന കര്‍ഷകന്റെ മരണത്തിനിടയാക്കിയത്.
‘അജ്ഞാത വാസം’ കഴിഞ്ഞെത്തിയ രാഹുല്‍ യുവരാജാവിന്റെ രാഷ്ട്രീയ പുനര്‍പ്രവേശനം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത നാടകമായിരുന്നു ദല്‍ഹിയിലെ കര്‍ഷകറാലി. എന്നാല്‍ കര്‍ഷകരുടെ യഥാര്‍ത്ഥമിത്രം തങ്ങളാണെന്നു തെളിയിക്കാന്‍ കേജ്രിവാള് കക്ഷി നടത്തിയ ബദല്‍ നാടകത്തിലെ കൈവിട്ട കളി ഒരുവന്റെ ജീവനപഹരിച്ചു. ദുരന്തത്തിനു ശേഷമുള്ള മനീഷ് സിസോദിയയുടെ അഹന്തയും പരിഹാസവും കലര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ ആം ആദ്മി നേതാക്കളുടെ സാംസ്കാരിക നിലവാരവും തുറന്നുകാട്ടി.
വാസ്തവത്തില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായുള്ള പ്രതിപക്ഷ കക്ഷികളുടെ വിശേഷാല്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ട്. നെഹ്റു-ഇന്ദിരാ മോഡല്‍ സോഷ്യലിസ്റ്റ് വികസനം വന്‍ പരാജയമാണെന്നു തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് തന്നെയാണിവിടെ ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും തുടക്കമിട്ടത്. ഇതിന്റെ ചുവടുപിടിച്ച് ഒന്നര നൂറ്റാണ്ടുപഴക്കമുള്ള ഭൂനിയമത്തിനുപകരം പുതിയ ഭൂമിയേറ്റെടുക്കല്‍ ബില്‍ കൊണ്ടുവന്നതും കോണ്‍ഗ്രസ് സര്‍ക്കാരാണ്.
പ്രായോഗികത മുന്‍നിര്‍ത്തിയുള്ള ചില ഭേദഗതികളോടെ പ്രസ്തുത ബില്‍ ശക്തിപ്പെടുത്തുകയേ ബിജെപി ചെയ്തിട്ടുള്ളൂ. എന്നിട്ടും രാഷ്ട്രീയ വിരോധം കാരണം അതിനെ കണ്ണടച്ചെതിര്‍ത്ത് പ്രതിപക്ഷധര്‍മം നിറവേറ്റുകയാണ് കോണ്‍ഗ്രസും മറ്റും കക്ഷികളും. ഇപ്പോള്‍ കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കി ഓടിനടക്കുന്ന രാഹുലന് ഇത്രയുംകാലം അവര്‍ ദുരിതമനുഭവിച്ചപ്പോള്‍ എവിടെയായിരുന്നു? ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന് അഭിപ്രായപ്പെട്ട തത്വജ്ഞാനിയല്ലേ ഇദ്ദേഹം? ഒരു ഭാരതീയ കുടുംബത്തിന് 12 രൂപകൊണ്ട് ഒരു ദിവസം മൃഷ്ടാന്നം കഴിക്കാമെന്നു കണ്ടെത്തിയതും കോണ്‍ഗ്രസ് നേതാക്കളല്ലേ?
1995 മുതല്‍ 2011 വരെ ഏതാണ്ട് മൂന്നുലക്ഷം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. പക്ഷേ ഈ ആത്മഹത്യകള്‍ സര്‍ക്കാര്‍ കൃഷിഭൂമി ഏറ്റെടുത്തതിന്റെ പേരിലല്ല, മറിച്ച്, വര്‍ധിതമായ കൃഷിച്ചെലവ്, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലക്കുറവും അവ നന്നായി വിറ്റഴിക്കാന്‍ കഴിയാതിരിക്കലും പ്രകൃതിദുരന്തങ്ങള്‍ കൊണ്ടുണ്ടാകുന്ന നഷ്ടം യഥാകാലം നികത്തപ്പെടാതിരിക്കല്, കാര്‍ഷികകടം തിരിച്ചടക്കാന്‍ കഴിയാതാകുക മുതലായ കാരണങ്ങള്‍ കൊണ്ടാണ്.
അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇതേ കാരണങ്ങളാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നു പഠനങ്ങള്‍ കാണിക്കുന്നു. ചൈനയില്‍ മാത്രമാണത്രേ മുതലാളിമാര്‍ക്കുവേണ്ടി ഭൂമിയേറ്റെടുക്കുന്നതു തടയാന്‍ കഴിയാത്ത കര്‍ഷകര്‍ ആത്മഹത്യയിലൂടെ പ്രതിഷേധിക്കുന്നത്. അവിടെ മറ്റുവിധത്തില്‍ പ്രതിഷേധിച്ചാലത്തെ ഫലം പറയേണ്ടതില്ലല്ലൊ. അതിനാല്‍ കര്ഷകന് കൃഷി ജീവനക്ഷമമായ തൊഴിലായിത്തീരാന്‍ വേണ്ട പദ്ധതികളും പിന്തുണയുമാണ് നാം നല്‍കേണ്ടത്. അല്ലാതെ കൃഷികൊണ്ട് രക്ഷയില്ല, എന്ന് മുറവിളി കൂട്ടുകയും മറുവശത്ത് വികസനാവശ്യങ്ങള്‍ക്ക് അവശ്യംവേണ്ട ഭൂമിയേറ്റെടുക്കല്‍ തടസ്സപ്പെടുത്തുകയുമല്ല.
സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത് കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്ന ഭാരതീയരുടെ എണ്ണം കുറഞ്ഞുകൊണ്ടേ വരുന്നതായാണ്. ഇതിനര്‍ത്ഥം ജനങ്ങള്‍ മറ്റു ജീവനോപാധികള്‍ നേടുന്നുവെന്നാണല്ലൊ. കൂടാതെ എല്ലാ രംഗത്തും ഭാരതത്തിന് മുന്നേറേണ്ടതായിട്ടുമുണ്ട്. അതായത് വീടില്ലാത്തവര്‍ക്ക് വീടുകള്‍, ഗ്രാമപ്രദേശങ്ങളില്‍ നല്ല വിദ്യാലയങ്ങളും ആശുപത്രികളും പുതിയ റോഡുകള്‍ റെയില്‍വേ ലൈനുകള്‍, മേക്ക് ഇന്‍ ഇന്ത്യ പോലുള്ള സംരംഭങ്ങള്‍ എന്നിവയ്ക്കെല്ലാം ഭൂമി ആവശ്യമാണ്.
ഓരോ പദ്ധതിക്കും അതാതിടങ്ങളിലല്ലാതെ തരിശുഭൂമിയുള്ളിടത്ത് സ്ഥലം കണ്ടെത്താമെന്ന വാദം ബാലിശമാണ്. മറിച്ച് നഷ്ടപ്പെടുന്ന ഭൂമിക്കു പകരം തരിശുഭൂമിയില്‍ പൊന്നുവിളയിക്കുന്ന ഇസ്രായേല്‍ മാതൃക നമുക്കും പരീക്ഷിക്കാമല്ലൊ. കൂടാതെ വ്യാവസായിക മേഖലയിലും വേണ്ടത്ര വളര്‍ച്ച കൈവരിച്ചാലേ രാജ്യത്തെ സ്വത്വര പുരോഗതിയിലേക്കു നയിക്കാന്‍ നമുക്കാകൂ. അതായത് ഭക്ഷ്യ സ്വയംപര്യാപ്തത അവഗണിക്കാതെയുള്ള ഇതരമേഖലകളിലെ വികസനമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂമിയേറ്റെടുക്കല്‍ നടപടി അതിലേക്കുള്ള ശരിയായൊരു കാല്‍വെപ്പും.
പക്ഷേ മോദി ചെയ്യുന്നതെല്ലാം കോര്‍പ്പറേറ്റ് ക്ഷേമം മുന്‍നിര്‍ത്തിയാണെന്നാണ് എതിരാളികളുടെ വാദം. രാഹുല്‍ജിക്ക് ഇക്കാര്യത്തില്‍ സംശയമേ ഇല്ലത്രെ. എന്നാല്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ ”നിങ്ങളുടെ പ്രധാനമന്ത്രി” എന്നാണിദ്ദേഹം വിശേഷിപ്പിച്ചുവരുന്നത്. ഈ മാന്യനെന്താ ഭാരതീയനല്ലേ? മോദി ഇദ്ദേഹത്തിന്റെയും പ്രധാനമന്ത്രിയല്ലേ? അതോ ജവഹര്‍ലാല്‍ നെഹ്റു ജന്മം എന്ന അപകടംകൊണ്ട് ഹിന്ദു ആയതുപോലെ രാഹുലനും ജന്മംകൊണ്ടുമാത്രം ഭാരതീയനായതാണോ? എങ്കില്‍ ഇന്നാട്ടുകാരുടെ കാര്യമന്വേഷിക്കാന്‍ ഈ വിദ്വാനെന്തു ധാര്‍മികത?
ആനന്ദഭവന് നെഹ്റു കുടുംബം രാഷ്ട്രത്തിനു സമര്‍പ്പിച്ചത് ഗത്യന്തരമില്ലാതായൊരു സാഹചര്യത്തിലാണെന്നാണ് കേള്‍വി. പക്ഷേ തീന്‍മൂര്‍ത്തി ഭവനടക്കം എത്ര ആനന്ദഭവനുകള് പകരം ഇവര്‍ പിടിച്ചടക്കി? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് അവിഹിതമായി ഉപയോഗിച്ച് രണ്ടായിരം കോടിയിലധികം വരുന്ന ‘നാഷണല്‍ ഹെറാര്‍ഡ്’ എന്ന പാര്‍ട്ടി പത്രത്തിന്റെ സ്വത്തുക്കള്‍ സ്വന്തമാക്കിയതിന്റെ പേരില്‍ സോണിയക്കും മകനുമെതിരായി കേസു നിലനില്ക്കുകയാണിപ്പോള്. ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ നാഷണല്‍ ആര്‍ട്സ് എന്ന സ്ഥാപനം സൂത്രത്തില്‍ കൈവശപ്പെടുത്തിയതിന്റെ വ്യവഹാരം വേറെയും.
ദല്‍ഹിയിലെ കണ്ണായ പ്രദേശത്ത് അന്ന് 300 കോടി രൂപ വിലവരുന്ന 23 ഏക്കര്‍ സ്ഥലവും പൊതുഖജനാവില്‍നിന്ന് 134 കോടി രൂപയുമാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സോണിയ നിയന്ത്രിക്കുന്ന സ്വകാര്യട്രസ്റ്റായി മാറ്റപ്പെട്ടിട്ടുള്ള ഈ സ്ഥാപനത്തിന് 1987 ല്‍ നല്‍കിയത്. കോടതിയില്‍ കോണ്‍ഗ്രസ് തന്നെ മൊഴി നല്‍കിയിട്ടുള്ള ഈ 300 കോടി രൂപയുടെ ഭൂമിക്ക് ഇന്നത്തെ മൂല്യമെത്രെയെന്ന് ഊഹിക്കാനാകുമോ? ഇങ്ങനെ മറ്റെത്ര സ്ഥാപനങ്ങളുണ്ടെന്ന് ആര്‍ക്കറിയാം? ഹരിയാനയിലും മറ്റും കോണ്‍ഗ്രസ് ഭരണത്തിന്റെ തണലില്‍ അവിഹിതമായി ഭൂമിക്കച്ചവടം നടത്തി റോബര്‍ട്ട് വാദ്ര സമ്പാദിച്ചത് എത്രവരും?
കൂടാതെ കേന്ദ്രത്തിലെ കുംഭകോണ ഭരണം നിലനിര്‍ത്താന്‍ ഒന്നിലധികം തവണ നെഹ്റു കുടുംബകക്ഷി ആശ്രയിച്ച സ്യൂട്ട്കേസുകളിലെ കോടികള്‍ കോര്‍പ്പറേറ്റുകള്‍ നല്കിയ ഭിക്ഷയായിരുന്നല്ലേ? സ്പെക്ട്രം, കല്‍ക്കരിപ്പാടം തുടങ്ങിയ അഴിമതികള്‍കൊണ്ട് നിറഞ്ഞതാരുടെയെല്ലാം കുപ്പായക്കീശകളാണ്? 60,000 കോടി വരുന്ന 2 ജി കുംഭകോണത്തില്‍ മുഖ്യ ഗുണഭോക്താവ് മദാമ്മ ഗാന്ധിയാണെന്ന് ഡോ.സുബ്രഹ്മണ്യന് സ്വാമി തുറന്നടിച്ചിരുന്നു. അങ്ങനെ ബഹുവിശേഷം തന്നെയാണ് രാഹുല്‍ജിയുടെ കോര്‍പ്പറേറ്റ് ഫോബിയ! സമ്മാനമായി കിട്ടിയ ഒരു വിലകൂടിയ വസ്ത്രം ഒരിക്കല്‍ മാത്രം ധരിച്ചതിന് മോദിയെ ഇപ്പോഴും പരിഹസിക്കുന്നു ഇദ്ദേഹം. പക്ഷേ നെഹ്റുതൊട്ട് ടിയാന് വരെയുള്ള കുടുംബാംഗങ്ങളുടെ ആര്‍ഭാടജീവിതത്തിന്റെ വിശദാംശങ്ങള്‍ അനാവരണം ചെയ്യപ്പെട്ടാല്‍ തലയില്‍ മുണ്ടിട്ടുനടക്കേണ്ടിവരും ഈ രാജകുമാരന്.
അതുപോലെ സിംഗൂരിലും നന്ദിഗ്രാമിലുമടക്കം മൂന്നുപതിറ്റാണ്ടുകാലം ബംഗാളികളെ നന്നായി സേവിച്ചതുകൊണ്ടാകാം മാര്ക്സിസ്റ്റുകള്ക്കവിടെ മേല്‍വിലാസം പോയത്. ഇപ്പോള്‍ രാജ്യത്തിന്റെ ഏതുകോണിലും കൂലിപ്പണിക്കാരായ ബംഗാളികളെ കാണാം. കമ്മ്യൂണിസമെന്നു കേട്ടാല്‍ കാര്‍ക്കിച്ചു തുപ്പുമവര്‍. ഇനി കുറെ ബീഫുമേളകള് സംഘടിപ്പിച്ചാല്‍ ചിലപ്പോളവരുടെ അരിശമടങ്ങിയേക്കാം! സച്ചാര്‍ കമ്മീഷന് കണ്ടെത്തിയത് മുസ്ലിങ്ങള്‍ക്ക് ഏറ്റവും അധോഗതി ബംഗാളിലാണെന്നാണ്.
അതായത് മതേതര വിപ്ലവപാര്‍ട്ടിയുടെ ഭരണംകൊണ്ടു നേട്ടം പെരിയ സഖാക്കള്‍ക്കു മാത്രം. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ 2008 ല്‍ ഭീകരവാദികള്‍ ആക്രമിച്ചപ്പോള്‍ അവിടെ വിശ്രമിച്ചിരുന്നവരില് പാവപ്പെട്ടവരുടെ പാര്‍ട്ടിയുടെ കേരളത്തില്‍നിന്നുള്ള എംപിയായിരുന്നുവല്ലോ. സവര്ണവിരുദ്ധരിപ്പോള് തങ്ങളുടെ ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നത് സീതാറാം യെച്ചൂരിയെന്ന ബ്രാഹ്മണനെയും.
കോണ്‍ഗ്രസിനെ ഭരിക്കാന്‍ ഭാരതീയര്‍ക്ക് യോഗ്യതയില്ലാത്തതുപോലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ഭരിക്കാന്‍ അവര്‍ണരും അയോഗ്യരാകും. കേരളത്തില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യുന്നൊരു ഭൂനിയമം 1954 ല്‍ കൊണ്ടുവന്നത് പട്ടംതാണുപിള്ളയായിരുന്നു. പക്ഷേ പാവങ്ങള്‍ രക്ഷപ്പെട്ടാല്‍ തങ്ങളുടെ വയറൊട്ടുമെന്നു തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ പ്രസ്തുത നിയമനിര്‍മാണത്തെ അട്ടിമറിക്കുകയും പകരം പുത്തന്ജന്മികളെ സൃഷ്ടിച്ചതും തോട്ടം മുതലാളിമാരെ സംരക്ഷിച്ചതുമായ ‘ഭൂപരിഷ്കരണ നിയമം’ പിന്നീട് പാസ്സാക്കുകയാണുണ്ടായത്. ഈയിടെ പുറത്തുവന്ന ഫോബ്സ് ബിസിനസ്സ് ബുക്ക് പറയുന്നു ലോകത്തിലിന്ന് ഏറ്റവും കൂടുതല്‍ ബഹുലക്ഷ കോടീശ്വരന്മാരുള്ളത് ചൈനയിലാണെന്ന്. എണ്ണം 370. എത്ര കുറഞ്ഞകാലം കൊണ്ടാണിതെന്നും ചിന്തിക്കുക.
ചുരുക്കിപ്പറഞ്ഞാല്‍ മോദി സര്‍ക്കാരിന്റെ നയങ്ങളെ രാഷ്ട്രീയ തിമിരം കാരണം എതിര്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ ഈ രാജ്യത്തിന്റെ നല്ല ഭാവിക്കാണ് തുരങ്കം വയ്ക്കുന്നത്. ദേശസ്നേഹികളിതു തിരിച്ചറിയണം. 2004 ല്‍ വാജ്പേയി സര്‍ക്കാര്‍ പരാജയപ്പെട്ടത് ഭരണം മോശമായതുകൊണ്ടല്ല, എതിരാളികളുടെ കുപ്രചാരണം ജനത്തെ വഴിതെറ്റിച്ചതിനാലാണ്. ഫലമോ പത്തുവര്‍ഷം നാം അനുഭവിച്ച കുംഭകോണ മേളകള്‍. ഈ അബദ്ധം ആവര്ത്തിക്കാനനുവദിച്ചു കൂടാ. കേരളത്തില്‍ തന്നെ പക്ഷവും പ്രതിപക്ഷവും സംയുക്തമായി ജനത്തെ വിഡ്ഢികളാക്കുന്നതും ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: