കാലാവധി പൂര്‍ത്തിയാകാറായിട്ടും കേരള സര്‍ക്കാരിന്റെ ഭരണം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ഊരുചുറ്റി പരാതികള്‍ വാങ്ങി, വായിച്ചുനോക്കുകകൂടി ചെയ്യാതെ സപ്ലൈകോയിലും റേഷന്ഷോപ്പുകളിലും അട്ടിയിട്ടുവച്ചിരിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വീണ്ടും അദ്ദേഹം കേരള യാത്രയ്ക്കൊരുങ്ങുന്നു. അതും ഇടത്തരക്കാര്‍ക്ക് റേഷന്‍കാര്‍ഡുപോലും ലഭ്യമാകാത്ത റെക്കോര്‍ഡുമായി.
കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തിലായിട്ട് നാളുകളായി. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട്ടില്‍ വിളവെടുപ്പിന് തയ്യാറാകുമ്പോള്‍ കൊയ്തുയന്ത്രം എത്താറില്ല. കര്‍ഷകര്‍ കൊയ്തുവയ്ക്കുന്ന നെല്ല് സംഭരിക്കാന്‍ സപ്ലൈകോ ശ്രമിക്കാത്തതുകാരണം കറ്റകള്‍ വരമ്പത്തിരുന്ന് മുളയ്ക്കുകയോ വീടുകളില്‍ മെതിക്കാതെ നശിച്ചുപോകുകയോ ചെയ്യുന്നു. കൊയ്തുയന്ത്രം,മെതിക്കല്‍ യന്ത്രം മുതലായവ നല്‍കുമെന്നത് സര്‍ക്കാരിന്റെ പാഴ്വാഗ്ദാനങ്ങളില്പ്പെടുന്നു.
സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള അനാസ്ഥ ഇപ്പോള്‍ മൂന്നുകര്‍ഷകരുടെ ആത്മഹത്യയ്ക്കിടയാക്കിക്കഴിഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് പഴങ്കഥയായി തീര്‍ന്നു എന്നു കരുതിയിരിക്കുമ്പോഴാണ് പുതിയ ആത്മഹത്യാ വാര്‍ത്തകള്‍ വരുന്നത്. വര്‍ഗീസ്, അശോകന്, ശശിധരന് എന്നീ മൂന്നുപേരാണ് വിളവിന്റെ വിലത്തകര്‍ച്ചമൂലം ആത്മഹത്യ ചെയ്തത്.
കേരളത്തെപ്പോലെ കൃഷിക്കനുയോജ്യമായ മറ്റൊരു ദേശം ഭാരതത്തിലില്ല. 44 നദികള്‍, 34 തടാകങ്ങള്‍, നല്ല കാലവര്‍ഷവും തുലാവര്‍ഷവും. എന്നിട്ടും എന്തുകൊണ്ട് കാര്‍ഷിക സാമ്പത്തികഭദ്രത തകരുന്നു എന്നുചോദിച്ചാല്‍ സര്‍ക്കാര്‍ കര്ഷകന് പാഴ്വാഗ്ദാനങ്ങളല്ലാതെ കൈയയച്ച് ഒരു സഹായവും വേണ്ടസമയത്ത് എത്തിക്കുന്നില്ല എന്നതാണ് ഉത്തരം. കേരളത്തില്‍ ജനപ്രതിനിധികള്‍ മന്ത്രിമാരാകുന്നത് അഴിമതിക്കൊയ്ത്തു നടത്താനാണ്. ധനമന്ത്രി കെ.എം.മാണിക്ക് പുറമേ ഇപ്പോള്‍ ബാര്‍ മന്ത്രി ബാബുവും അഴിമതി ആരോപണവിധേയനായിട്ടുണ്ട്.
ആരോപണമുന്നയിച്ചവരെ നുണപരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ മന്ത്രി ബാബുവിന് എന്തുകൊണ്ട് സാവകാശം നല്കി എന്ന ചോദ്യത്തിന് ഉത്തരം പറയാതെ തന്നെ അറിയാവുന്നതാണ്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന സ്കീമുകളും പ്രോഗ്രാമുകളും വാക്കുകളില്‍ ഒതുക്കുന്നു. സര്‍ക്കാരിന് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. മറ്റൊരു കാര്യം കാര്‍ഷികമേഖലയ്ക്ക് അനുവദിച്ച ഫണ്ട് ചിലവാക്കുന്നില്ല എന്നതാണ്. കേരളത്തില്‍ പല വകുപ്പിനും ഫണ്ട് അനുവദിച്ച് പ്രസ്താവന ഇറക്കുമെങ്കിലും ഫണ്ട് ലഭിക്കുക വിരളം. കാര്ഷികമേഖലയ്ക്കനുവദിച്ച നൂറുകോടി രൂപയോളം ലഭിച്ചിട്ടും ചെലവഴിച്ചില്ല എന്നത് ഗുരുതരമായ അനാസ്ഥയാണ്.
2014-15 സാമ്പത്തിക വര്‍ഷം 732.85 കോടിരൂപ പദ്ധതി ഫണ്ടായി നല്കി. എന്നാല്‍ ചെലഴിച്ചത് 647.52 കോടി രൂപമാത്രം. പദ്ധതിഫണ്ട് ചെലവഴിക്കാനല്ല, പദ്ധതിയേതര ഫണ്ട് ചെലവാക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യം.
കേരളഭരണത്തിലെ ഉദ്യോഗസ്ഥവൃന്ദവും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. മന്ത്രിസഭതന്നെ അഴിമതിയുടെ പ്രതിരൂപമാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ അത് അനുകരിക്കുക സ്വാഭാവികം. ഭക്ഷ്യോല്‍പ്പാദനരംഗത്ത് കേരളം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് കൃഷിവകുപ്പിന്റെ അനാസ്ഥ.നെല്ലില്‍നിന്നും നാളികേരത്തില്‍നിന്നും കേരള കര്‍ഷകര്‍ റബറിലേക്കും പൈനാപ്പിളിലേക്കും തിരിഞ്ഞെങ്കിലും റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായത് കേരള റബറിന്റെ അത്ര ഗുണമേന്മയില്ലാത്ത ബ്രസീലിയന്‍ റബറും മറ്റും ടയര്‍ കമ്പനികള്‍ വാങ്ങിത്തുടങ്ങിയപ്പോഴാണ്.
ധനമന്ത്രി റബര്‍ കര്‍ഷകരുടെ നാട്ടുകാരനാണെങ്കിലും അവരുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടുപിടിച്ചിട്ടില്ല, സഹായവും പരിഗണിച്ചിട്ടില്ല. കാര്‍ഷിക മേഖല ഇപ്പോള്‍ കാണിക്കുന്നത് നെഗറ്റീവ് വളര്‍ച്ചയാണ്. 17.48 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന കാര്‍ഷികമേഖലയ്ക്ക് ഇപ്പോള്‍ 10.59 ശതമാനം വളര്‍ച്ച മാത്രമാണ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് സേവനമേഖലയിലേക്ക് പവേശിക്കുന്നതും വളര്‍ച്ചാകുറവ് കാരണമാണ്.
പക്ഷേ ഇതിന് അവരെ പ്രേരിപ്പിക്കുന്നത് കര്ഷകവൃത്തി ലാഭകരമാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാത്തതുകൊണ്ടാണ്. കേരളഭരണം മന്മോഹന് സിങ് സര്‍ക്കാരിനെ അനുകരിക്കുകയാണോ? ഇപ്പോള്‍ ഭരിക്കുന്ന മന്ത്രിസഭ പി.സി.ജോര്‍ജ് ഭീഷണിയും അന്തഃഛിദ്രവും അഴിമതി ആരോപണങ്ങളും സരിതാ വിവാദവുമെല്ലാംകൊണ്ട് കളങ്കിതമാണ്. ഇത് പരിഹരിക്കേണ്ടത് ജനങ്ങളാണ്. കാരണം വോട്ട് അവരുടെ കൈകളിലാണ്. ഭരണത്തിന്റെ ആയുസ്സ് കഷ്ടിച്ച് ഒരു വര്‍ഷവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: