‘കേരളമോഡല്‍’ അതായിരുന്നു കുറേക്കാലം കേട്ട വിശേഷണം. ഇന്ന് കേരളം മോഡലായിരിക്കുന്നത് അഴിമതിയിലാണ്. കെടുകാര്യസ്ഥതയാണ്. ഭരണമില്ലായ്മയാണ്. നാള്‍ക്കുനാള്‍ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് ഭരണ-പ്രതിപക്ഷരംഗങ്ങള് ചെയ്തുകൊണ്ടിരിക്കുന്നത്. അഴിമതിയാണതില് മുഖ്യം. അഴിമതി ഇന്ന് അലങ്കാരമായിരിക്കുന്നു. അഴിമതി ആരോപണം കേള്ക്കാത്തവന് ശുംഭന് എന്ന നിലയിലേക്ക് വന്നിരിക്കുന്നു. കോടികള്‍ വാരിക്കൂട്ടിയവനെന്ന് പേരുവീണാല്‍ പരമയോഗ്യന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതി ആരോപണങ്ങള്‍ ആസ്വദിക്കുകയാണ്. അതിലവര്‍ക്ക് അമ്പരപ്പില്ല. നാണക്കേടുമില്ല.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേര്‍ന്ന് വിളയാട്ടം നടത്തുന്ന സംസ്ഥാനമായി കേരളം മാറി എന്ന് സാക്ഷ്യപ്പെടുത്തുന്നത് വിജിലന്‍സ് ഡയറക്ടറും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായ വിന്‍സന്‍ എം. പോളാണ്. പരസ്പര സഹായത്തോടെയാണ് അഴിമതി നടത്തുന്നത്. അത് ഒഴിവാക്കാന്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കരുതെന്നാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം.
അഴിമതി അന്വേഷിക്കേണ്ട ഏജന്‍സിയാണ് വിജിലന്‍സ്. എന്നാല്‍ വിജിലന്‍സിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനത്തിലെ 60 ശതമാനംപേരും അഴിമതിയുമായി ബന്ധമുണ്ടെന്നാണ് വിന്‍സന്‍ എം. പോളിന്റെ നിരീക്ഷണം. വിജിലന്‍സിലും പോലീസിലും പുഴുക്കുത്തുകളുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ കൈക്കൂലി വാങ്ങവെ വേഷം മാറി നിന്ന മേലുദ്യോഗസ്ഥന് പിടികൂടിയത് അതില്‍ ഏറ്റവും പുതിയ ഉദാഹരണം.
കേരളത്തിലെ നാലു വിജിലന്‍സ് കോടതികളിലുമായി 1200 കേസുകളുണ്ട്.
ഇന്നത്തെപോലെ കൈകാര്യം ചെയ്താല്‍ തീര്‍പ്പാക്കാന്‍ 25 വര്‍ഷമെങ്കിലും വേണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പറയുന്നത്. ഭരണതലപ്പത്തുള്ളവര്‍ തന്നെ പ്രതിക്കൂട്ടിലാവുമ്പോള്‍ കേസ് തീര്പ്പാക്കാനല്ല ഒതുക്കാനാണ് നീക്കമുണ്ടാവുക എന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ 50000 കോടി രൂപയുടെ കള്ളപ്പണ വ്യാപനം നടക്കുന്നുണ്ടെന്ന് അഞ്ചാറുവര്‍ഷം മുമ്പ് പറഞ്ഞത് അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസാണ്. അതിലൊരു പൈസപോലും കണ്ടുകെട്ടാന്‍ നമുക്കായിട്ടില്ല. കള്ളനും പോലീസും ഒന്നായാല്‍ വെളുക്കുവോളം കക്കാം എന്ന് പറയാറുണ്ട്. ഈ കള്ളക്കളി അവസാനിപ്പിക്കാന്‍ ജനങ്ങള്‍ വിചാരിച്ചാലേ നടക്കൂ. പെരുങ്കള്ളന്മാരെ നോട്ടമിട്ട് തോല്‍പ്പിക്കണം. കേരളം രക്ഷപ്പെടാന്‍ ഇനി ഇതേ മാര്‍ഗ്ഗമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: