മീനമാസം കഴിഞ്ഞതോടെ നമ്മുടെ നാട്ടില്‍ ഉത്സവങ്ങളുടെ കൂട്ടപ്പൊരിച്ചില്‍ ഏറെക്കുറെ അവസാനിച്ചു. വലുതും ചെറുതുമായ എല്ലാ ക്ഷേത്രങ്ങളിലും ‘പൂര്‍വ്വാധികം ഭംഗിയായി’ തന്നെ ഉത്സവങ്ങള്‍ അരങ്ങേറി. ഭക്തജനങ്ങളില്നിന്നു പിരിച്ചെടുത്ത ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ‘ബാലേരമ’യും ‘മിമിക്സ് പരേഡും’ ‘മെഗാ കോമഡിഷോ’യും ‘ട്രിപ്പിള്‍ ജാസ് വെസ്റ്റേണ്‍’ ഡാന്‍സും ‘വമ്പിച്ച മത്സരക്കരിമരുന്നുപ്രയോഗ’വും മറ്റു ‘ജനപ്രിയ’പരിപാടികളും അതിഗംഭീരമായിത്തന്നെ നടത്തി ഉത്സവക്കമ്മറ്റിക്കാര്‍ മേനി നടിച്ചു സംതൃപ്തരായി.
(മാധ്യമങ്ങള്‍ പതിവുപോലെ ദിനംതോറും വമ്പിച്ച ‘പബ്ലിസിറ്റി ഹൈപ്പ്’ നല്കി അവരെ നിര്‍ലോപം സഹായിച്ചു) കള്ളച്ചാരായ വില്പനയും ‘പൂര്‍വാധികം ഭംഗിയായി’ തന്നെ നടന്നു,’ പരമഭക്തരായ ലോക്കല്‍ പോലീസ്- എക്സൈസ് ഉദ്യോഗസ്ഥന്മാരുടെയും ഉദരംഭരികളായ ചോട്ടാ രാഷ്ട്രീയ നേതാക്കളുടെയും അനുഗ്രഹാശിസ്സുകളോടെതന്നെ. ഓരോവര്‍ഷവും ഉത്സവത്തിന്റെപേരിലുള്ള ഈ വൈകൃതങ്ങള്മൂലം പവിത്രമായ ക്ഷേത്രാന്തരീക്ഷം അക്ഷരാര്‍ത്ഥത്തില്‍ മലീമസമാകുന്നതുകണ്ട് നിസ്സഹായരായ പഴയ തലമുറയില്‍പ്പെട്ട ഒരു ചെറിയ ന്യൂനപക്ഷം- ഈ ലേഖകനെപ്പോലെ- ദുഃഖഭാരത്തോടെ നെടുവീര്‍പ്പിട്ടു ശ്രീകോവിലില്‍ നോക്കി നിറകണ്ണുകളോടെ കൈകൂപ്പിനിന്നു.
ഓരോ വര്‍ഷവും ഈശ്വരന്റെയും ഹിന്ദുമതത്തിന്റെയും പേരില്‍ കൃത്യമായി, അനിവാര്യമായി നടന്നുപോരുന്ന തരംതാണ,സംസ്കാരശൂന്യമായ ഈ ‘വിവിധകലാപപ്രകടന’ങ്ങളെപ്പോലെ നികൃഷ്ടവും അപലപനീയവുമാണ്, അവയോടു ബന്ധപ്പെട്ട ക്ഷേത്രാചാരങ്ങളുടെ പേരില്‍ പാപപ്പെട്ട, ‘സഹ്യന്റെ മക്കളോട്’ കാട്ടുന്ന കൊടുംക്രൂരത. എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണം നോക്കിയാണ് ഉത്സവത്തിന്റെ ഗാംഭീര്യം നിര്‍ണയിക്കുന്നത്! ഒരു ഉത്സവപ്പറമ്പില്‍നിന്നു മറ്റൊന്നിലേക്കു കൊടുംവെയിലത്ത്, കുംഭച്ചൂടും മീനച്ചൂടും കൊണ്ടു ചുട്ടുപഴുത്തു കിടക്കുന്ന ടാര്‍ റോഡില്‍ക്കൂടി, ക്രൂരതയുടെ പര്യായമായ ആനപ്പാപ്പാന്മാര് ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന ഈ മിണ്ടാപ്രാണികളുടെ കദനവും വേദനയും ആരറിയുന്നു? മൃഗീയമായ നിരന്തര പീഡനം സഹിക്കാനാവാതെ ആന പിണങ്ങി പാപ്പാനെ കുത്തിമലര്‍ത്തിയതും വിളകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ലക്ഷങ്ങളുടെ നാശംവരുത്തികൂട്ടിയതുമായ കഥകളൊക്കെ വാര്‍ത്തകളേ അല്ലാതായിരിക്കുന്നു. ആന ചവിട്ടിക്കൊന്ന പാപ്പാന്റെ കുടുംബത്തിന്റെ ദൈന്യം ആരോര്‍ക്കുന്നു? ‘ഉത്സവക്കാലമല്യോ, ഇങ്ങനെക്കെ നടന്നെന്നിരിക്കും.’ അവന്റെ തലേലെഴുത്ത,് അല്ലാതെന്തവാ എന്നൊക്കെ ഉത്സവക്കമ്മറ്റിക്കാര്‍ നാട്ടുകാരെ സമാശ്വസിപ്പിക്കുന്നു.
മധ്യതിരുവിതാംകൂറിലെ ഒരു മഹാക്ഷേത്രത്തിലെ ഒരു ആചാരത്തെ ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ‘ആനവാല്‍പ്പിടി’ എന്നാണത്രെ ഇതിന്റെ അര്‍ത്ഥവത്തായ പേര്. ഉത്സവത്തിനെഴുന്നള്ളിച്ചിരിക്കുന്ന മിണ്ടാപ്രാണിയുടെ വാലില്‍ അഹമിഹകയാ ‘ഭക്തജനങ്ങള്‍’ ആവേശപൂര്‍വം പിടിച്ചുപുറകോട്ടു വലിക്കുക, പാണ്ടിമേളത്തിന്റെയും വായ്ക്കുരവകളുടെയും കതിനാവെടിയുടെയും ‘വന്‍ജനാവലി’യുടെ ആര്‍പ്പുവിളികളുടെയും ഘോരമായ ശബ്ദഘോഷത്തിന്റെ അകമ്പടിയോടെ, വേദനയും പരിഭ്രമവുംകൊണ്ടു വിവശനായ ആ സാധുമൃഗത്തെ ക്ഷേത്രത്തിനുചുറ്റും ഓടിക്കുക. (എത്ര പ്രദക്ഷിണം വേണമെന്ന് ഉത്സവക്കമ്മറ്റി തീരുമാനിക്കുന്നതായിരിക്കും. തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമാകുന്നു) വിചിത്രവും ക്രൂരവും പ്രാകൃതവുമെന്നു നമുക്കു തോന്നുന്ന ഈ ‘ആചാര’ത്തിനും ഒരു വ്യാഖ്യാനമുണ്ട്- പണ്ടെങ്ങോ സുബ്രഹ്മണ്യന് ഗണപതിയുടെ വാല്പിടിച്ചു വലിച്ചതിന്റെ അനുസ്മരണമാണത്രെ.
എന്തൊരു പാരമ്പര്യബോധം! എന്തൊരു മതഭക്തി. ഈ ദുരാചാരം നിരോധിക്കാനുള്ള സാമാന്യമായ ധാര്മ്മികബോധംപോലുമില്ലാത്ത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അടിയന്തരമായി ഒരു ‘വേദവ്യാസപുരസ്കാരം’ ഏര്‍പ്പെടുത്തുകയും അത് ഈ അഭിനവ ‘ഗണേശപുരാണം’ രചിച്ച അഭിനവവേദവ്യാസനു സമ്മാനിക്കുകയും വേണ്ടതാകുന്നു.
ആനക്കാര് ഭൂരിപക്ഷവും തീര്‍ത്തും മദ്യത്തിനടിമകളാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണറായിരിക്കെ ബാല്യസ്മരണ പുതുക്കാന്‍വേണ്ടി ഒരു പ്രമുഖ ക്ഷേത്രത്തിന്റെ ക്യാമ്പ്ഷെഡ് സന്ദര്‍ശിക്കാനിടയായി. മന്നത്തു പദ്മനാഭന്, ആര്. ശങ്കര്‍, അനന്തപുരത്തു കൊട്ടാരത്തില്‍ രാമവര്‍മ്മ വൈദ്യന് കോയിത്തമ്പുരാന്‍, ജസ്റ്റിസ് ശങ്കരനാരായണ അയ്യര്‍ തുടങ്ങി ദേവസ്വം ബോര്‍ഡിന്റെ ആദ്യകാല മഹോന്നത സാരഥികള്ക്കുമാത്രമല്ല,
ഉത്സവത്തിനെത്തുന്ന പ്രശസ്തരായ കലാകാരന്മാര്ക്കും ഒരുകാലത്ത് ആതിഥ്യമരുളിയ ആ വിശാലമായ മുറിയില്‍ എന്നെ എതിരേറ്റത് ഞെട്ടിക്കുന്ന ഒരു ദൃശ്യമായിരുന്നു- ചങ്ങല, വടി, തോട്ടി, കത്തി തുടങ്ങിയ പീഡനോപകരണങ്ങള്ക്കും ദുര്‍ഗന്ധം വമിക്കുന്ന മലിനമായ കൈലികള്ക്കും തോര്ത്തുകള്ക്കുമൊപ്പം മൂലയില്‍ വാരിക്കൂട്ടിയിരുന്ന ചാരായക്കുപ്പികളുടെ കൂന! വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് പറയാനുണ്ടായിരുന്നത് ഇത്രമാത്രം- ക്യാമ്പ് ഷെഡ് ആനക്കാരുടെ ഉപയോഗത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്; അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നന്വേഷിക്കാന്‍ അയാള്‍ക്കു ബാധ്യതയില്ല!
ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടും യാതൊരു പരിഹാരവുമില്ലാതെ തുടരുന്ന മനുഷ്യത്വരഹിതമായ ഈ ‘ഗജമേധ’ത്തെക്കുറിച്ച് ആധികാരികമായി രണ്ട് അഭിപ്രായപ്രകടനങ്ങള്‍ ഈയിടെ വായിക്കാനിടയായി. പലതുകൊണ്ടും വ്യത്യസ്തനായ ഒരു വനംവകുപ്പു മന്ത്രിയായിരുന്നു. ബിനോയ് വിശ്വത്തിന്റേതാണ് ഒന്ന്. ”ഉത്സവവേദികളില്‍ ദൈവത്തിന്റെ മേല്വിലാസത്തിനുകീഴില് ഭയാനകമായ ഹേമദണ്ഡങ്ങള്‍ ഏറ്റുവാങ്ങാനാണ് അവയുടെ വിധി. മനുഷ്യനെപ്പോലെ സംസാരിക്കാന്‍ ആനകള്‍ക്കു കഴിയുമായിരുന്നെങ്കില്‍ സ്വന്തം സഹനകഥകള്‍ അവ പറയുമായിരുന്നു.
ആ കഥകള്‍ കേട്ടാല്‍ ദൈവങ്ങള്‍പോലും തലയില്‍ കൈവച്ചിരുന്നുപോയേനെ” എന്നു ഹൃദയാലുവായ ബിനോയ് വിലപിക്കുന്നു (മലയാളമനോരമ, മാര്‍ച്ച് 27) പോയകാലത്ത്, അധികാരത്തിന്റെയും പ്രതാപത്തിന്റെയും പ്രൗഢിയുടെയും പ്രതീകങ്ങളായാണ് ജന്മിഗൃഹങ്ങളില് ആനകള്‍ ഗണിക്കപ്പെട്ടിരുന്നത്. അവയുടെ ഉടമകളായ കരപ്രമാണികള്‍ കുടുംബാംഗങ്ങളെപ്പോലെ സ്നേഹത്തോടും ശ്രദ്ധയോടുംകൂടി അവയെ പരിപാലിച്ചുപോന്നു എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. ജന്മിയും നാടുവാഴിയും പോയി ജനകീയം വന്നതോടുകൂടി ആനകളുടെ ഭീകരമായ ശനിദശ തുടങ്ങി. കമ്പോള തേര്‍വാഴ്ചയുടെ ദാരുണനൃത്തം അവയുടെ കാര്യത്തിലും ആരംഭിച്ചു.
തടി പിടിക്കാന്‍ യന്ത്രങ്ങള്‍ വന്നതോടെ ഉത്സവപ്പറമ്പില്‍നിന്നു കിട്ടുന്ന ”ഏക്കം” മാത്രമായി ആന ഉടമകളുടെ വരുമാനമാര്‍ഗ്ഗം. യാതൊരു കാരുണ്യവുമില്ലാതെ, വാര്‍ദ്ധക്യവും രോഗവും മൂലം അവശരായ ആനകളെപ്പോലും പൊരിവെയിലില്‍ നാഴികകളോളം നടത്തിയും ഉത്സവങ്ങളില്‍ ചലനംപോലുമില്ലാതെ നീണ്ട മണിക്കൂറുകള്‍ തീവെട്ടിയുടെ കൊടുംചൂടില്‍ നിറുത്തിയും പിഡിപ്പിക്കുന്നു കണ്ണില്‍ ചോരയില്ലാത്ത ഏര്‍പ്പാട് ഇന്നു സാധാരണമാണ്.
ഈ ക്രൂരതയ്ക്ക് അറുതിവരുത്താന്‍ വനംവകുപ്പു മന്ത്രിയായിരുന്നപ്പോള്‍ ബിനോയ് 2003-ല്‍ നാട്ടാന പരിപാലനനിയമം വഴി ആനകള്‍ക്കു വെള്ളവും ഭക്ഷണവും വിശ്രമവും ഉറപ്പുവരുത്താന്‍ ശ്രമിച്ചത് കൃതജ്ഞതയോടെ ഓര്‍ക്കുന്നു. നിശ്ചിതദൂരത്തിനപ്പുറം അവയെ നടത്തിക്കൊണ്ടുപോകരുതെന്നും കൊടുംവെയിലത്തു ദീര്‍ഘനേരം നിറുത്തി ദ്രോഹിക്കരുതെന്നും ആ നിയമം വ്യവസ്ഥ ചെയ്യുന്നു. ആനകള്‍ക്കു വൈദ്യപരിശോധന അതു നിര്‍ബന്ധമാക്കുന്നു. പക്ഷേ ഈ നിയമവ്യവസ്ഥകളൊക്കെ എത്രകണ്ട് അനുവര്ത്തിക്കപ്പെടുന്നു എന്ന അസുഖകരമായ ചോദ്യം അവശേഷിക്കുന്നു.
ഉത്സവങ്ങള്‍ക്ക് ആനയെഴുന്നള്ളത്തു നിര്‍ബന്ധമാണോ? ”കരിയും കരിമരുന്നും വേണ്ട” എന്നു കരുണാമയനായ ശ്രീനാരായണഗുരു കര്‍ശനമായി വിലക്കിയതായി കേട്ടിട്ടുണ്ട്. തന്ത്രിമുഖ്യനായ അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഈ വിഷയത്തില്‍ ഈയിടെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത ഒരു വിശദീകരണം നല്‍കിയിരുന്നു. നമ്മുടെ ദേവസ്വം ബോര്‍ഡധികൃതരും സ്ഥിരം ഉത്സവക്കമ്മറ്റിക്കാരും ചില്ലിട്ടു ഫ്രെയിം ചെയ്തു ഭിത്തിയില്‍ തൂക്കേണ്ട ശ്രദ്ധേയമായ ഒരു ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
”തന്ത്രശാസ്ത്രത്തില്‍ ഒരിടത്തുംതന്നെ എഴുന്നള്ളിപ്പുകള്‍ക്ക് ആനകള്‍ മാത്രമേ ആകാവൂ എന്നു പറയുന്നില്ല എന്നതാണ് സത്യം. ദേവനെ എഴുന്നള്ളിക്കുമ്പോള്‍ അതു പൂജാരിയായാലും ആനപ്പുറത്തായാലും അതതു വാഹനമന്ത്രം അര്‍പ്പിച്ചാണ് കൊടുക്കാറുള്ളത്. ഇങ്ങനെയുള്ള എഴുന്നള്ളിപ്പുകള്‍ പ്രത്യേക രഥങ്ങളിലോ അല്ലെങ്കില്‍ തിടമ്പുകള് ചുമലിലോ തലയിലോവച്ചും ആകാവുന്നതാണ്. ആനയെ എഴുന്നള്ളിക്കുന്നതു തന്ത്രശാസ്ത്രപരമായ വിഷയമല്ല എന്നതാണ് പ്രശ്നം. അതു പൊങ്ങച്ചം കാണിക്കാന്‍വേണ്ടി ചിലര്‍ ഉണ്ടാക്കിയെടുക്കുന്നതാണ്.
ഒരുതരത്തില്‍ പറഞ്ഞാല്‍ ആചാരത്തിന്റെ പേരിലുള്ള തട്ടിപ്പാണത്. ദേവനു കിട്ടുന്നതിനെക്കാള്‍ പ്രാധാന്യമാണ് പേരുകേട്ട ആനകള്‍ക്ക് സംഘാടകര്‍ കൊടുത്തുകാണുന്നത്”.ആനയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു മൃഗഡോക്ടറന്മാരില്നിന്നു കള്ളസര്ട്ടിഫിക്കറ്റു വാങ്ങുന്നതുവരെ ഈ തട്ടിപ്പു തുടരുന്നു എന്ന് അനുഭവസമ്പന്നനായ ഭട്ടതിരി പറയുന്നു. ”ആനന്ദം കിട്ടാന്‍, പൊങ്ങച്ചം കാണിക്കാന്‍ ഒക്കെയായി ആനയെ കൊണ്ടുവരുന്നവര്‍ ആനയെ മാത്രമല്ല ഉപദ്രവിക്കുന്നത്, നിഷ്കളങ്കരായ ആളുകളെക്കൂടിയാണ്. ആനപ്പുറത്ത് എഴുന്നള്ളിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന പൂജാരിമാരോടും മറ്റുള്ളവരോടും ചെയ്യുന്ന ഒരു മനുഷ്യാവകാശലംഘനമായി വേണം ഇതിനെ കാണാന്‍” എന്ന് അദ്ദേഹം ഈ അനാചാരത്തെ ശക്തിയായി തള്ളിപ്പറയുന്നു (മലയാള മനോരമ, മാര്‍ച്ച് 28).
ഹിന്ദുസമൂഹത്തെ വിനാശകരമായ ധൂര്‍ത്തും വൃത്തികേടുകളും നിറഞ്ഞ ഉത്സവാഘോഷങ്ങളും അര്‍ത്ഥശൂന്യവും ക്രൂരവുമായ ആനയെഴുന്നള്ളിപ്പുകളും പോലെയുള്ള ഹീനമായ ദുരാചാരങ്ങളില്‍നിന്നു രക്ഷിക്കാന്‍ ഒരു ദയാനന്ദസരസ്വതിയോ വിദ്യാധിരാജനോ ശ്രീനാരായണനോ പിറക്കാറായോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ ഒന്നുതീര്‍ച്ച. ദയനീയമായ ഈ അപചയങ്ങള്‍ക്കെതിരെ ഹൈന്ദവ ജനത ഉണര്‍ന്നെഴുന്നേറ്റ് അവയെ ശക്തിയായി പ്രതിരോധിക്കാത്തപക്ഷം ആറു സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഹത്തായ
ഈ അധ്യാത്മിക സംസ്കാരത്തെ കാത്തിരിക്കുന്നതു ഭീതിദമായ ഒരു തമോഗര്‍ത്തമായിരിക്കും.
(ലേഖകന്‍ മുന്‍ ചീഫ് സെക്രട്ടറിയും
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ
മുന്‍ കമ്മീഷണറുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: