ഞാനൊരു പോത്താണ്. പ്രപഞ്ചധര്‍മത്തെ നിയന്ത്രിച്ച് യാമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് യമധര്മനെന്ന് ഭാരതീയ ഋഷീശ്വരന്മാര് വ്യക്തിവല്ക്കരിച്ച മഹാകാലത്തിന്റെ അഥവാ കാലന്റെ വാഹനം. കാലന്തൂരില് സാക്ഷാല്‍ കാലന്റെ അടുത്തിരുന്നാണ് ഞാനീ കത്തെഴുതുന്നത്. ഇരിക്കുന്നത് ഇടത്തോ വലത്തോ എന്നുമാത്രം ചോദിക്കരുത്.
ഇടതും വലതും ഒന്നായ തട്ടിപ്പിനെ രണ്ടാക്കി കബളിപ്പിക്കാനുള്ള പ്രയോഗങ്ങള്‍ മാത്രമാണെന്നു കേരളീയരായ നിങ്ങളോടു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈസ്റ്ററിന്റെ തലേക്കു തലേന്ന് ആലുവയിലെ ഒരറവുശാലയില്നിന്ന് ഞാന്‍ വിരണ്ടോടിയ വിവരം നിങ്ങള്‍ ജന്മഭൂമിയില് വായിച്ചിരിക്കുമല്ലോ. വിരണ്ടോട്ടം ഇത്ര വലിയ വാര്‍ത്തയാകുമെന്ന് കരുതിയില്ല. എന്തൊക്കെ നിരര്‍ത്ഥക വ്യാഖ്യാനങ്ങളാണ് വിശേഷബുദ്ധിയുണ്ടെന്ന് പറയപ്പെടുന്ന നിങ്ങള്‍ നല്‍കിയത്!
ഞാന്‍ ആര്‍എസ്എസ് ആണെന്നും ഗോവധം നിരോധിച്ച ബിജെപിയുടെ സവര്ണ്ണഫാസിസമാണ് എന്റെ പ്രവൃത്തിയെന്നും അതു പൗരന്റെ ആഹാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ബീഫ്ഫെസ്റ്റുകാരായ ഡിഫിക്കാര് സിദ്ധാന്തിച്ചുകേട്ടു! ഈസ്റ്ററപ്പത്തിനു പോത്തുകറിയാകേണ്ട ഞാന്‍ ഇറങ്ങിയോടിയത് സംഘപരിവാറിന്റെ ക്രൈസ്തവവിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നു വലിയപിതാവും എഴുതിക്കണ്ടു! സത്യം പറയട്ടെ, ഈ വിശുദ്ധരും
വിപ്ലവകാരികളുമൊക്കെപ്പറയുന്നത് ശുദ്ധനുണയാണ്. ഏതൊരു ജീവിയെയുംപോലെ ജീവന് രക്ഷിക്കാനുള്ള അത്യാഗ്രഹമായിരുന്നു എന്റെ ഓട്ടം!
ദുഃഖവെള്ളിയാഴ്ച വൈകിട്ടായിരുന്നു ഈസ്റ്റര്‍ വിഭവമാകേണ്ട ഞാന്‍ കൊല്ലപ്പെടേണ്ടത്. പക്ഷെ ദൈവം സൃഷ്ടിച്ചതിനെ ഇല്ലാതാക്കാന്‍ മനുഷ്യനവകാശമില്ല എന്ന വചനംകുറിച്ച വേദപുസ്തകം ചുമക്കുന്നവര്‍ക്കുപോലും ദൈവസൃഷ്ടിയായ എന്നെ കൊലചെയ്യുന്നതിലായിരുന്നില്ല, മറിച്ച് ഞാന്‍ രക്ഷപ്പെട്ടതിലായിരുന്നു ദുഃഖം! ദൈവത്തെപ്പോലെ നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപന്റെ മനസില്പോലും എന്നെ കൊന്നുകറിവയ്ക്കാന്‍ കഴിയാത്തതിന്റെ കുണ്ഠിതം മുറ്റിനിന്നു! ‘ക്രോധാല്‍ ഭവതി സമ്മോഹ’ എന്ന ഗീതാവാക്യംപോലെ എന്നോടുള്ള ക്രോധം പലരുടെയും സമനില തെറ്റിച്ചു.
അല്ലെങ്കില്‍ 2007 ലെ ദുഃഖവെള്ളിയും 2015 ലെ ദുഃഖവെള്ളിയും യേശുവിലും അനുഷ്ഠാനങ്ങളിലും തമ്മില്‍ എന്തുവ്യത്യാസം? അന്ന് അവര്‍ക്ക് വിശുദ്ധരായവരുടെ കീഴേകിടക്കുന്ന, അവരുടെ സൗകര്യത്തിനു കൊയ്തുകൂട്ടാനും കൊന്നുതിന്നാനും പാകത്തിന് അവരിട്ടുകൊടുക്കുന്നതു നക്കിത്തിന്നു കഴിഞ്ഞുകൂടുന്ന അവരുടെ തൊഴുത്തിലെ വെറും നാല്ക്കാലികളായിരുന്നു പോത്തുകളെങ്കില് 2015 എത്തിയപ്പോള്‍ ധര്‍മത്തിന്റെ വാഹകരാണെന്ന സത്യം തിരിച്ചറിഞ്ഞു.
കറിയ്ക്കരിയാന്‍ ഇറച്ചിത്തടിയില്‍ കിട്ടേണ്ട തല, അധികാരചിഹ്നങ്ങളായ സിംഹാസനത്തിന് മുകളില്‍ ഉയര്ന്നുനില്ക്കുന്നത് യജമാനത്തത്തിന്റെ മിഥ്യാഭാവം പേറുന്ന അസഹിഷ്ണുക്കള്‍ എങ്ങനെ സഹിക്കും? പ്രത്യേകിച്ചും ആ ഉയിര്‍പ്പ്, കല്ലെറിയാന്‍ പഴുതുകളവശേഷിപ്പിക്കാത്ത ജനാധിപത്യത്തിന്റെ നേര്വഴിയില്കൂടിയാകുമ്പോള്! ആ അസഹ്യതയുടെ പ്രതികരണങ്ങളല്ലേ അന്നുകാണാത്ത ഇന്നത്തെ പുതിയ ആത്മീയബോധവും പ്രതിഷേധവും? അടുക്കളയില്‍ അന്നത്തെ യജമാനത്തിതന്നെയായിരുന്നെങ്കില് ഉണ്ടാകുമായിരുന്നോ ഈ മുറുമുറുപ്പ്? അരമനയില്‍ വാഴുന്ന അച്ചനെയും വക്കീലാപ്പീസ് ഭരിക്കുന്ന വക്കീലമ്മയെയുമൊഴിവാക്കാം. പക്ഷെ ചെമ്പുതെളിയുന്നത് ഒഴിവാക്കാന്‍ കഴിയാത്ത ന്യായാധിപന്റേതാകുമ്പോള് പൊതുസമൂഹം എന്തുചെയ്യും? നിങ്ങള്‍ പോത്തന്മാര് ചിന്തിക്കണം.
ഈസ്റ്റര്‍ കഴിഞ്ഞ് ഡിഫിക്കാരുടെ ബീഫ്ഫെസ്റ്റിനും ഞാന്‍ സാക്ഷിയായി. ഒരു പ്രത്യേക സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തായിരുന്നു ഇറച്ചിസദ്യ. ആ വിഭാഗക്കാരെ വെറും ഇറച്ചിതീനികളെന്നു മുദ്രയടിക്കാനല്ലേ അവിടംതന്നെ തെരഞ്ഞെടുത്തതെന്ന് വിവരമുള്ളവര്‍ സംശയിച്ചേക്കാം. ഒരു കണക്കില്‍ അവരിലെ വര്‍ഗ്ഗീയവാദികളുടെ ചാവേറുകളാണ് ഇവര്‍. പണ്ട് ജിന്ന മതരാഷ്ട്രമാവശ്യപ്പെട്ടപ്പോള് അവരെ പിന്തുണച്ച ഒരേയൊരു കൂട്ടരാണിവര്‍. ഫലം, മതരാഷ്ട്രം വന്നതോടെ ആ പ്രദേശത്തുനിന്ന് ഇക്കൂട്ടര്‍ തുടച്ചുമാറ്റപ്പെട്ടു! മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം പൊട്ടിത്തെറിച്ചു നശിക്കുന്നവരല്ലേ ചാവേറുകള്‍? ഇവിടെയും ഇല്ലാതാവാനല്ലെ, മതവാദികളെ പ്രീണിപ്പിക്കാനുള്ള ഈ പൊട്ടിത്തെറി? ഫെസ്റ്റിനൊരുങ്ങുമ്പോഴാണറിഞ്ഞത്, ഹലാല്ഫുഡേ അവര്‍ കഴിക്കൂ.
കേള്‍ക്കേണ്ട താമസം കര്‍മ്മിയെ വരുത്തി ഓതിച്ച് ഹലാലാക്കി സഖാക്കള്‍. ഗോമാതാവെന്ന നിങ്ങളുടെ സങ്കല്പത്തോടെ വിരോധമുള്ളൂ ഹലാല്ഫുഡെന്ന അവരുടെ വിശ്വാസത്തോടു വിധേയത്വമാണ് സഖാക്കള്‍ക്ക്. അതാണത്രെ മതേതരം!
കപടമതേതരത്വത്തിന്റെ മൂക്കുകയറിട്ട് വിധേയരാക്കി കാര്യംകാണുകയായിരുന്നു ഇതേവരെ. ഇനി സ്വത്വം തിരിച്ചറിയണം. അവര്‍ ധരിച്ചിരിക്കുന്ന യജമാനത്തമനോഭാവത്തിന്റെ അവസാനത്തെ തരിമ്പും നശിക്കുന്നതുവരെ അവര്‍ നിങ്ങളെ എല്ലാതരത്തിലും വേട്ടയാടിക്കൊണ്ടിരിക്കും. കീഴടങ്ങുന്നതിലും ഭേദം ചെറുത്തുനിന്ന് ബീഫാകുന്നതാണ്. ധീരന് ഒരിക്കലേ മരിക്കുന്നുള്ളൂ. പോത്തുകള്‍ പലവട്ടം കശാപ്പുചെയ്യപ്പെടുന്നു. നല്ലതുവരട്ടെ.
എന്ന് നിങ്ങളുടെ സ്വന്തം പോത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: