ജീവിതമാര്‍ഗ്ഗം അടഞ്ഞുപോകുന്ന കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്ന പ്രവണത ഏറ്റവും വര്‍ദ്ധിച്ച വര്‍ഷങ്ങളായിരുന്നു 2004 മുതല്‍ 2014 വരെ. ഏറ്റവും അധികം പ്രോത്സാഹനം ഗോമാംസ സംസ്കരണത്തിനും കയറ്റുമതിക്കും ഇന്ത്യന്‍ ഗവണ്മെന്റ് നല്കിയതും ഈ വര്‍ഷങ്ങളിലായിരുന്നു. ഏറ്റവുംകൂടുതല്‍ മാംസകയറ്റുമതി നടന്നിരുന്നത് കല്‍ക്കട്ടാ, ബോംബെ തുറമുഖങ്ങളിലൂടെയായിരുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം ഗോമാംസം ചെലവാകുന്ന സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിനും കര്‍ഷകരുടെ ആത്മഹത്യയുടെ പാപഭാരത്തിന്റെ ഒരംശത്തിന് അവകാശമുണ്ട്! അവര്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നില്ല എന്നുമാത്രം!
ഭാരതത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ ആശ്രയിക്കുന്ന ജീവിതമാര്‍ഗ്ഗം കൃഷിയാണെന്ന് എല്ലാവര്ക്കും അറിയാം.
യഥാര്‍ത്ഥ കര്‍ഷകരുടെ ശതമാനം 85 ല്‍ നിന്ന് 65 ആയി കുറഞ്ഞിട്ടുണ്ട്. നഗരവല്‍ക്കരണം വികസനത്തിന്റെ മുഖമുദ്രയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഭരണവര്‍ഗ്ഗം ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ആവശ്യമായ തൊഴിലാളി (അടിമ) വര്‍ഗ്ഗങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചിരുന്നത് ആദ്യം തൊട്ടടുത്തും പിന്നെ അകലങ്ങളിലുമുള്ള ഗ്രാമവാസികളില്‍ നിന്നുമാണ്. നാഗരിക വ്യവസായ വിപണി സൃഷ്ടിക്കുന്ന മാസ്മരികതയില്‍ ആകൃഷ്ടരായതുകൊണ്ടും ലളിതവും അധ്വാനഭാരമേറിയതുമായ ഗ്രാമീണ ജീവിതം നല്കുന്ന സുഖസംതൃപ്തി പോരാതെ വന്നതുകൊണ്ടും ലക്ഷക്കണക്കിനു യുവജനങ്ങള്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തില്‍ മാത്രം ഇപ്പോള്‍ 35 ലക്ഷത്തിലധികം ഉത്തരേന്ത്യയിലെ ഗ്രാമീണ യുവജനങ്ങള്‍ ജോലിയന്വേഷിച്ച് ഏതാണ്ട് സ്ഥിരതാമസമാക്കിയിട്ടുണ്ട്.
ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥ ഇന്ത്യയില്‍ ഏറ്റവും അധികം ആശ്രയിച്ചിരിക്കുന്നത്് കന്നുകാലികളെയാണെന്നത് സത്യസന്ധമായി വസ്തുതകള്‍ വിശകലനം ചെയ്താല്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. വസ്തുതകള്‍ ഇപ്രകാരമാണ്.
1)കാലാവസ്ഥയെ മാത്രം ആശ്രയിക്കുന്ന കൃഷിസമ്പ്രദായങ്ങള്‍, കര്‍ഷകര്‍ക്ക് അവിചാരിതമായി സൃഷ്ടിക്കുന്ന തിരിച്ചടികളുടെ ആഘാതത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നത് വര്ഷംമുഴുവന് ആദായവും ഭക്ഷ്യവസ്തുക്കളായ പാലും തൈരും മറ്റും നല്കുന്ന പശുക്കളും എരുമകളുമാണ്.
2) കൃഷിഭൂമി ഏറെ ഫലഭൂയിഷ്ടമായി നിലനിറുത്തുന്നത് കര്‍ഷകര്‍ അവരുടെ പുരയിടങ്ങളില്‍ തന്നെ വളരുന്ന കന്നുകാലികളില്‍ നിന്നും ലഭിക്കുന്ന കാലിവളവും ഗോമൂത്രവും ഉപയോഗിച്ചാണ്.
3) ഗ്രാമാന്തരങ്ങളില്‍ വസിക്കുന്ന കൃഷിക്കാര്‍ക്ക് നിലമുഴുന്നതിനും (ലിഫ്റ്റ്) ജലസേചനത്തിനും കാര്‍ഷിക വിളകള്‍ വിപണിയിലെത്തിക്കുന്നതിനും കുടുംബങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനുമുള്ള വണ്ടികള്‍ വലിക്കുന്നതിനും ഏതാണ്ട് പൂര്‍ണ്ണമായി ആശ്രയിക്കുന്നത് കന്നുകാലികളെയാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഡീസലിനെയും പെട്രോളിനെയും ആശ്രയിച്ചാണ് ട്രാക്ടറുകള്‍ മറ്റുയാന്ത്രിക വാഹനങ്ങള്‍ എന്നിവ നിലനില്‍ക്കുന്നതെന്നും ഓര്‍ക്കേണ്ടതാണ്.
4)കാര്‍ഷികവിളകളില്‍നിന്നും ലഭിക്കുന്ന ഉപോല്പ്പന്നങ്ങളായ വയ്ക്കോല്, പലധാന്യങ്ങളുടെയും പാഴ്വസ്തുക്കളായ തവിട്, ഉമി, എണ്ണ എടുത്തശേഷം ലഭിക്കുന്ന പിണ്ണാക്ക്, പരുത്തി കൃഷിയില്‍നിന്നും ലഭിക്കുന്ന പരുത്തിക്കുരു എന്നിവകൊണ്ട് കന്നുകാലികള്‍ ജീവിച്ചുകൊള്ളും. വിദേശ നാണ്യത്തിന്റെ സഹായമില്ലാതെതന്നെ!
5) തുടര്‍ച്ചയായ പ്രസവങ്ങളിലൂടെ വര്‍ദ്ധിക്കുന്ന കന്നുകാലിസമ്പത്ത് കൃഷിക്കാരന്റെ സാമ്പത്തിക സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുന്നു.
6)വര്‍ദ്ധിച്ചുവരുന്ന ജീവിതനിലവാരത്തിനനുസരിച്ച് പുതിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ കര്ഷകന് ആദ്യം അവരുടെ കന്നുകാലികളെയും ക്രമേണ മറ്റു ജീവിത മാര്‍ഗ്ഗമായ കൃഷിസ്ഥലത്തെയും വില്ക്കാന് നിര്‍ബന്ധിതനാകുന്നു.
ആരെങ്കിലും വളര്‍ത്തിയ പശുവിനെയോ കാളകളെയോ എരുമയെയോ നിസ്സാരവിലയ്ക്കു വാങ്ങാന്‍ തക്കംപാര്‍ത്തുകഴിയുന്ന മാംസകച്ചവടക്കാരും കശാപ്പുകാരും ഈ അവസരം (അവസരോചിതമായി) ഉപയോഗപ്പെടുത്തുകയും പാടലവിപ്ലവത്തിന് സാധ്യത (പിങ്ക് റവല്യൂഷന്) ഒരുക്കുകയും ചെയ്യുന്നു.
ഒരു മൃഗത്തില്‍ നിന്നും ലഭിക്കുന്ന മാംസത്തില്‍ നിന്നും കിട്ടാവുന്ന ആദായം അതിന്റെ പരിപാലനചെലവുമായി താരതമ്യപ്പെടുത്തിയാല്‍, എന്തുകൊണ്ട് വിദേശത്തേക്ക് മാംസം ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്നു എന്ന് മനസ്സിലാക്കാം. ഒരു കിലോ ഗോമാംസം യൂറോപ്പിലോ മറ്റുരാജ്യങ്ങളിലോ അവിടെ തന്നെ മൃഗങ്ങളെ പരിപാലിച്ച് ഉത്പാദിപ്പിച്ചാല്‍ ചെലവാകുന്ന തുകയുടെ വളരെ ചെറിയ അംശം കൊണ്ട് ഇന്ത്യയില്‍ നിന്നും മാംസം ഇറക്കുമതി ചെയ്യാന്‍ കഴിയും.
ഇന്ത്യയിലെ പശുക്കള്‍ ലോകത്തിലേക്കുവച്ച് ഏറ്റവും അധികം ഊര്ജ്ജവിനിമയശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിരിക്കുന്നത് പാശ്ചാത്യ ഗവേഷകര്തന്നെയാണ്. കൃഷിയിലായാലും മൃഗസംരക്ഷണത്തിലായാലും ഊര്ജ്ജവിനിമയക്ഷമതയാണ് ഇന്നത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെ തടുക്കാന്‍ ഉപകരിക്കുക. ഗോവധം നിരോധിക്കുമ്പോള്‍ നാം ചെയ്യുന്നത് ഊര്ജ്ജവിനിമയക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കുകയെന്നതാണ്.
ഇതാണ് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റവും. ഈ കച്ചവട താല്പര്യം മാത്രമാണ് ഗോവധത്തിന് എതിരായ നീക്കങ്ങളെ ‘ ഹിന്ദുവര്‍ഗ്ഗീയത ആളിക്കത്തുന്നു’, ‘ഗോക്കളെ പൂജിക്കുന്ന പ്രാകൃത വര്‍ഗ്ഗം’ എന്നും മറ്റും പറഞ്ഞ് വിദേശ മാധ്യമങ്ങളും ഹിന്ദു പത്രമുള്‍പ്പെടെയുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റു മാധ്യമങ്ങളും,വാണിജ്യവിളകള്‍ മാത്രം സ്വയം കൃഷിചെയ്യുകയും ഭക്ഷ്യവിളകളുടെ ഉത്പാദനം സൗകര്യപൂര്‍വ്വം ഭൂരിപക്ഷത്തിനു വിട്ടുകൊടുക്കുകയും ചെയ്യുന്ന നിക്ഷിപ്ത താല്പര്യങ്ങളും പരിഹസിക്കുന്നത്.
ഹിന്ദു പത്രം പതിവായി മുംബൈയിലെ ഒരു ക്ലബില്‍ വറുത്ത മാംസം ലഭിക്കാത്തതിനാല്‍ കഷ്ടപ്പെടുന്ന ഒരു ക്ലബംഗത്തിന്റെ സങ്കടം രേഖപ്പെടുത്താനും മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ച ഫഡ്നാവിസ് സര്‍ക്കാരിനെ ആക്ഷേപിക്കാനും ധാരാളം സ്ഥലം ചിലവഴിക്കുന്നുണ്ട്. ഈയിടെ ഒരു മൃഗശാലയിലെ സിംഹത്തിന് ഗോമാംസം ലഭിക്കാത്തതുകൊണ്ട് അത് വിഷമിക്കുന്നു എന്ന ഒരു മൃഗസ്നേഹിയുടെ പ്രസ്താവനയും ഹിന്ദു പത്രത്തില്കണ്ടു.
കന്നുകാലികളെയും കൃഷിയിടങ്ങളെയും നിസ്സാര വിലയ്ക്ക് വിറ്റഴിച്ചശേഷം ഗതികേടുകൊണ്ട് നഗരങ്ങളിലെ ധനിക ഭവനങ്ങളില്‍ വീട്ടുജോലിക്കാരായും റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ അടിമകളായും സെക്യൂരിറ്റി ജീവനക്കാരായും ചേക്കേറി അധഃപതിച്ചു പോകുന്ന ഗ്രാമീണരുടെ കണ്ണീര് കാണാന്‍ ഭരണവര്‍ഗ്ഗം തയ്യാറാകാത്തപ്പോഴാണ് ലക്ഷക്കണക്കിന് ഗ്രാമീണര്‍ ആത്മഹത്യ അവസാന ആശ്രയമായി കണ്ടെത്തിയത് ! കന്നുകാലികളില്ലാതെകൃഷിയും ജീവിതായോധനവും ഭാരതത്തില്‍ സാധ്യമല്ല എന്ന് ഗോവധ നിരോധത്തെ ‘ ഹൈന്ദവ വര്‍ഗ്ഗീയത’ എന്നു മുദ്രകുത്തി ആക്ഷേപിക്കുന്നവര്‍ മനസ്സിലാക്കുന്നത് എന്നാണ്? കറന്‍സി നോട്ടുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഭക്ഷിക്കാന്‍ മനുഷ്യവര്‍ഗ്ഗത്തിന് സാധ്യമല്ലല്ലോ? പശുക്കളെയും എരുമകളെയും സസ്യഭുക്കുകളായ ഇന്ത്യക്കാര്കൂടെ ഭക്ഷിച്ചിരുന്നുവെങ്കില്‍ കഷടിച്ച് ഒരുവര്‍ഷം കൊണ്ട് ഭക്ഷ്യകാര്യത്തില്‍ ആഫ്രിക്കയിലേക്കോ മറ്റോ (പലരാജ്യങ്ങളിലും ഭാരതീയ തൊഴിലാളികളെ ആവശ്യമില്ലല്ലോ) കുടിയേറേണ്ടിവന്നേനെ!
ഗ്രാമഗ്രാമാന്തരങ്ങളില്‍ വിളയുന്ന ഗോതമ്പും അരിയും ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും സ്വമേധയാ നമ്മിലേക്ക് തുടര്‍ച്ചയായി ഒഴുകിയെത്തിക്കൊള്ളും എന്ന് അഹങ്കരിക്കാതിരിക്കാനുള്ള വിനയം ഇല്ലാതെ പോകുന്നത് നാശത്തിലേക്കുള്ള വഴിയാണ്.കര്‍ഷകരെ രക്ഷിക്കുക അതിന് അവരുടെ കന്നുകാലികളെ അവരില്‍ തന്നെ നിലനിര്‍ത്തുക അത് ചുളുവിലയ്ക്ക് വാങ്ങി നശിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുക.
കൃഷി ഒരു സംസ്ഥാനവിഷയമായതിനാല്‍ സംസ്ഥാനമന്ത്രിമാര്‍, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാര്‍, കാര്‍ഷിക സര്വ്വകലാശാലവൈസ്ചാന്സലര്മാര്,സ്പെഷ്യല്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, കൃഷിവികസന ഓഫീസര്‍മാര്‍ വരെയുള്ള ഒരുലക്ഷത്തോളം പേര് കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗവണ്മെന്റ് നിയോഗിച്ചിട്ടുണ്ട്. അവരെ കൂടെ കര്‍ഷകരുടെ ആത്മഹത്യയ്ക്ക് പ്രേരണാകുറ്റത്തിനെങ്കിലും കക്ഷിചേര്ക്കേണ്ടതാണ്. കര്‍ഷകര്‍ക്കുവേണ്ടി അധരവ്യായാമം നടത്തുന്ന പതിനായിരക്കണക്കിന് രാഷ്ട്രീയ നേതാക്കള്‍ക്കും കക്ഷികള്‍ക്കും ഇക്കാര്യം ചര്‍ച്ചാവിഷയം പോലും അല്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
കപട മതേതരവാദികള്‍ എന്തും ഏതും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഹിന്ദുവര്‍ഗ്ഗീയതയുടെ കടന്നാക്രമണമായി വ്യാഖ്യാനിച്ചാണ് വോട്ടുബാങ്കുകളെ തങ്ങളോടൊപ്പം നിറുത്തുന്നത്. രണ്ടുന്യൂനപക്ഷ സമുദായങ്ങളിലെ രണ്ടു വ്യക്തികള്‍തമ്മിലുള്ള തര്‍ക്കങ്ങള്‍ പോലും ഹിന്ദുത്വ അജണ്ടയാണെന്ന് ലോകം മുഴുവന്‍ വിളിച്ചുകൂവാന്‍ മതമേലദ്ധ്യക്ഷന്മാര് അവസരം പാത്തുകഴിയുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗോവധനിരോധനംകൊണ്ട് പരിസ്ഥിതിക്കും കാര്‍ഷിക വൃത്തിക്കും ഉണ്ടാകുന്ന നേട്ടങ്ങളൊന്നും ഇത്തരക്കാര്‍ക്ക് പ്രശ്നമേയല്ല.
മില്‍മ സീനിയര്‍ മാനേജരായിരുന്നു ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: