ഇനി ഇടത്തേക്ക് എഴുതാം, അപ്പ കണ്ടവനോട് അപ്പം ചോദിക്കുന്ന രാഷ്ട്രീയ എഴുത്ത് ചൊല്ലലിന്റെ ബാക്കി. പത്രം വായനക്കാര്‍ തീരുമാനിക്കട്ടെ!
നേതാവ് കാല് മാറുമ്പോള്‍ പത്രത്തിന്റെ നിറവും മാറുന്നു. നേതാവിന്റെ വീരകൃത്യത്തിന്റെ കഥ ദിനമെണ്ണി അനുഭവിക്കേണ്ടത് പാവം വായനക്കാരനും. പക്ഷെ വായനക്കാരന് ഇനി ഉറച്ച ഒരു തീരുമാനത്തിലാണ്. ആ തീരുമാനത്തിന് മുന്നില്‍ നീര്‍ക്കോലി രാഷ്ട്രീയത്തെ തൂത്തെറിഞ്ഞ് ദേശീയബോധമുള്ള രാഷ്ട്രീയസംവിധാനം കേരളത്തില്‍ അധികാരത്തില്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
യുവതലമുറയുടെ സ്വപ്നത്തെ മുഴുവനും തല്ലിക്കെടുത്തിയ ഊച്ചാളി രാഷ്ട്രീയത്തിന് ഓട്ട ‘പാത്രം’ കൊണ്ട് കുടപിടിക്കുന്ന മാധ്യമകോമാളികള് ദിനവും വില്ക്കാന് വയ്ക്കുന്ന വാര്‍ത്ത മദ്യവും മദിരാഷിയും മാത്രം.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ വെല്ലുന്ന മണിമന്ദിരങ്ങളില്‍ ഇരുന്ന് അന്തിക്ക് ചന്തകൂടുന്നതുപോലെ രാഷ്ട്രീയത്തിലെ ലാഭനഷ്ട കണക്ക് നിരത്തുമ്പോള്‍ ഇവര്‍ വളര്‍ത്തിവിട്ട മന്ത്രിമാര്‍ എത്രയെണ്ണമാണ് ഇന്ന് കേരളത്തിലുള്ളത്. മന്ത്രിമാര്‍ സ്വന്തം ജോലി കൃത്യമായി നിര്‍വഹിച്ചിരുന്നെങ്കില്‍ കാലാവസ്ഥ അനുകൂല സംസ്ഥാനമായ കേരളം ഇന്ത്യയിലെ നമ്പര്‍വണ്‍ ആകുമായിരുന്നു.
ഒന്നും ചെയ്യാതിരുന്നവരുടെ ഇരുമ്പ് മറയിലല്ല ഇന്ന് ഹൃദയബന്ധങ്ങള്‍.
മോഹന്‍കുമാര്‍ പോത്തന്‍കോട്
അല്‍പ്പബുദ്ധികളുടെ വധഭീഷണി
ഗുരുപരമ്പരയുടെ നാടാണ് ഭാരതം. ത്രിമൂര്‍ത്തി (ബ്രഹ്മാവ്, വിഷ്ണു, ശിവന്) താദാത്മ്യമാണ് ഗുരു. ഒരു സദ്ഗുരുവില്‍ എല്ലാ ദേവതമാരും സംഗമിക്കുന്നു. പരമപൂജ്യ ശ്രീ ശ്രീ രവിശങ്കറിനെതിരെ വധഭീഷണിമുഴക്കിയ ഐഎസ് ഭീകരര്‍ക്കു ഗുരുവിനെതിരെ ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഗുരുവിന്റെ അനുവാദമില്ലാതെ അദ്ദേഹത്തെ സ്പര്‍ശിക്കുവാന്‍പോലും ആര്‍ക്കും സാധിക്കുകയില്ല. എന്തെന്നാല്‍ സദ്ഗുരു എന്നത് തത്വമാണ്, ശരീരമല്ല. ഈശ്വരന് മനുഷ്യശരീരമെടുത്തുവരുന്നതാണ് സദ്ഗുരു. അദ്ദേഹം ജഗത്തിന്റെ നിയന്താവും പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ശുദ്ധചൈതന്യവുമാണ്.
ജാതിമത വര്‍ഗ്ഗ രാഷ്ട്ര വ്യത്യാസത്തിനതീതമാണ് ഒരു സദ്ഗുരു. ഗുരുവിനെ കേവലം ശരീരമെന്നു കാണുന്ന അല്പ്പബുദ്ധികള്ക്കാണ് അദ്ദേഹത്തെ വധിക്കാമെന്നു തോന്നുന്നത്. ഇത് അജ്ഞാനം മാത്രം. സനാതന ധര്‍മമെന്നത് സെമിറ്റിക് മതമാണെന്നു തെറ്റിദ്ധരിക്കുന്നവര്ക്കുമാത്രണിതു ഇസ്ലാം വിരുദ്ധമെന്നു തോന്നുന്നത്. അസഹിഷ്ണുതയാണ് ഇതിനുപിന്നില്‍.
സി.ഷാജീവ്, പെരിങ്ങിലിപ്പുറം
കേരളത്തിനെന്തിന് തൊഴിലുറപ്പു പദ്ധതി?
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കേരള സംസ്ഥാനത്ത് 2015 ഏപ്രില്‍ മുതല്‍ വേതനം 229 രൂപയാക്കിയതായി വാര്‍ത്ത വായിച്ചു. നമ്മുടെ നാട്ടില്‍ പ്രതിദിനം 500 രൂപ കിട്ടുന്ന ജോലിക്കുപോലും ആളില്ല. ഈ തൊഴിലെടുക്കാനായി ഇവിടെ തമിഴ്നാട്ടില്‍നിന്നും ഒഡിഷയില്‍നിന്നും ബീഹാറില്‍നിന്നുമൊക്കെ വന്ന തൊഴിലാളികളെക്കൊണ്ട് നാട് നിറഞ്ഞിരിക്കുന്നു. ഈ അവസരത്തില്‍ തൊഴില്‍ ചെയ്യാതെ മലയാളിക്ക് സൊറ പറയാനായി പഞ്ചായത്ത് മുഖേന തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന്റെ യുക്തിയാണ് പിടികിട്ടാത്തത്. കേരളത്തിന് ഈ ഇനത്തില്‍ നീക്കിവെക്കുന്ന തുക മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൊടുത്താല്‍ അവിടങ്ങളില്‍ വല്ലതും നടക്കും. മലയാളിയുടെ അലസതക്കും അഴിമതിക്കും ആക്കം കൂട്ടുന്ന പദ്ധതി നിര്‍ത്തലാക്കുകയാണ് വേണ്ടത്.
അഡ്വ.ജയഭാനു പി., കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: