ഒരു പരീക്ഷ എഴുതുന്ന എല്ലാവരും ആ പരീക്ഷയില്‍ ജയിക്കുകയാണെങ്കില്‍ ആ പരീക്ഷ രോഗാതുരവും ദുര്‍ബലവുമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞത് പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ വൈനേ എ.യു ആണ്.
പ്രകൃതി അതിന്റെ ഭാഗമായ സകലജീവജലങ്ങള്ക്കും ഒരേപോലെ ബാധകമായ നോര്‍മല്‍ ഡിസ്ട്രിബ്യൂഷന്‍ സിദ്ധാന്തമാണ് വൈനേയുടെ നിലപാടിന്റെ പൊരുള്‍. ഈ സിദ്ധാന്തമനുസരിച്ച് കഴിവുകള്‍ ജീവജാലങ്ങളില്‍ ഒരേ പോലെയല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു പ്രത്യേക കഴിവ് ഒരുകൂട്ടം മനുഷ്യരില്‍ ഒരേസമയം പരിശോധിച്ചാല്‍ ഏറ്റവും മിടുക്കര്‍ തൊട്ട് ഏറ്റവും മോശം വരയുള്ളവരുടെ വിതരണമാണ് പ്രകൃതി നിയമം.
ഒരു കഴിവില്‍ ഏറ്റവും മോശമായ ഒരു വ്യക്തി മറ്റൊന്നില്‍ ഏറ്റവും മുന്നിലെത്തിയെന്നുമിരിക്കാം. ഈ സിദ്ധാന്തത്തിന്റെയടിസ്ഥാനത്തില് കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷാഫലം വിലയിരുത്തുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് നമ്മുടെ പരീക്ഷ സമ്പ്രദായത്തിന്റെ അത്യന്തം ഗുരുതരമായ രോഗാതുരതയാണ്. എഴുതിയ എല്ലാവരും വിജയിക്കുകയെന്നാല്‍ പരീക്ഷാ സമ്പ്രദായം പരാജയപ്പെട്ടുവെന്നാണ് മനസ്സിലാക്കേണ്ടത്.
ഇത്തരത്തില്‍ ജയിച്ച വിദ്യാര്‍ത്ഥികളും തോറ്റ പരീക്ഷയുമുള്ള ഒരവസ്ഥ സംജാതമാകുന്നതിനുള്ള കാരണമെന്താണ്? ഇത് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതികതകളില്നിന്നും വേറിട്ടുനിര്‍ത്തി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. കാരണം പരീക്ഷയുടെ സാങ്കേതിക ജോലികളില്‍ ഏര്‍പ്പെടുന്ന അധ്യാപകര്‍, സാങ്കേതിക വിദഗ്ദ്ധരടക്കമുള്ളവര്‍ ഒരു അധികാര ചട്ടക്കൂടിന്റെ നിയന്ത്രണത്തിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്നവരാണ്.
പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന അധ്യാപകര്‍പോലും സ്ഥാപനവത്കൃത ചട്ടക്കൂടുകളില്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണോപാധികളെ നൈതികമായി വീക്ഷിക്കുന്നവരാണ്. ശക്തമായ അധികാരശ്രേണികളുള്ള സ്ഥാപനവത്കൃത അന്തരീക്ഷത്തില്‍ പരീക്ഷാ മൂല്യനിര്‍ണയം യാന്ത്രികപ്രവര്ത്തിയായി മാറുന്നു എന്ന് അധ്യാപകര്‍ സ്ഥിരം പരിതപിക്കാറുമുണ്ട്.
അപ്പോള്‍ നാം മനസ്സിലാക്കേണ്ടത് ‘പരീക്ഷ’ അതിന്റെ അടിസ്ഥാനലക്ഷ്യങ്ങളായ കഴിവുകളുടെ വിലയിരുത്തല്‍, പഠനസഹായി, ഉയര്‍ന്നതും സമാന്തരവുമായിട്ടുള്ള വിവിധ മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളെ തിരിച്ചുവിടല്‍ തുടങ്ങിയവയില്‍നിന്നും അകന്നുപോകുകയും ഒരു രാഷ്ട്രീയ ഉപകരണമായി മാറുകയും ചെയ്യുന്നുവെന്നാണ്.
പരീക്ഷ രാഷ്ട്രീയ ഉപകരണമാകുന്നത് പുതിയ കാര്യമൊന്നുമല്ല. ഫ്രാന്‍സില്‍ കറുത്തവര്‍ഗക്കാരെ വെളുത്തവരില്‍നിന്നും വേര്‍തിരിക്കുന്നതിനു വേണ്ടിയാണ് ബുദ്ധിപരീക്ഷ ആദ്യമായി നടത്തിയതുതന്നെ. സ്വാഭാവിക വരിഷ്ഠത എന്ന തത്വചിന്ത മുന്നോട്ടുവച്ച ഇംഗ്ലണ്ടിലെ യൂജെനിക് ചിന്തകര്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ കറുത്തവരെക്കാളും മുന്നിലാണെന്ന് തെളിയിക്കാന്‍ വേണ്ടി 1920 ല്‍ തുടങ്ങിയ പൊതുപരീക്ഷകളിലെ ചോദ്യങ്ങളത്രയും വെളുത്തവര്ഗത്തില്പ്പെട്ട കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉത്തരമെഴുതാന്‍ കഴിയുന്നവയായിരുന്നു.
മേല്‍പ്പറഞ്ഞ രണ്ടു വിഭാഗങ്ങളിലും പരീക്ഷ അതിന്റെ സ്വതസിദ്ധമായ രീതിയില്‍നിന്ന് മാറ്റി രാഷ്ട്രീയമാണ് ഉപയോഗിക്കപ്പെട്ടത്. ഇത്തരത്തിലുള്ള പരീക്ഷയുടെ രാഷ്ട്രീയവത്കൃത ഉപയോഗത്തിന്റെ കേരള മോഡലാണ് നാം കേരളത്തില്‍ ദശാബ്ദങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.
എണ്‍പതുകള്‍വരെ എസ്എസ്എല്‍സി പരീക്ഷയെഴുതുകയും അതില്‍ തോല്‍ക്കുകയും ചെയ്ത പലരും ഇന്ന് ജീവിതത്തില്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. എന്നാല്‍ വിപണിയിലധിഷ്ഠിതമായ ജീവിതശൈലിയിലേക്ക് സമ്പദ്വ്യവസ്ഥ നമ്മെ കൊണ്ടുചെന്നെത്തിച്ച എണ്‍പതുകളുടെ അവസാനം മുതല്‍ സംഘടിത വിപണിയെ ആശ്രയിച്ചു മാത്രമേ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ എന്ന ധാരണ പ്രബലമാകുന്നുണ്ട്. ഇതിന്റെ ഫലമായാണ് വിപണിയലധിഷ്ഠിത ജോലികള്‍ക്ക് ഒരു ആദ്യഘട്ട അരിപ്പ എന്ന നിലയില്‍ എസ്എസ്എല്‍സി പരീക്ഷ അമിതപ്രാധാന്യം നേടിത്തുടങ്ങിയത്. ഈ പ്രാധാന്യം തിരിച്ചറിയാതെ രാഷ്ട്രീയ നേതൃത്വം തങ്ങളുടെ പ്രവര്‍ത്തനമികവിന്റെ സൂചികകളില്‍ ഒന്നാക്കുവാന്‍ എസ്എസ്എല്‍സി പരീക്ഷയെ ഉപയോഗിക്കുകയായിരുന്നു.
അതുകൊണ്ടാണ് മറ്റൊരു പരീക്ഷക്കും ലഭിക്കാത്ത പ്രാധാന്യം രാഷ്ട്രീയ നേതൃത്വം എസ്എസ്എല്‍സി പരീക്ഷക്ക് നല്‍കിയത്. മന്ത്രി നേരിട്ടെത്തി ഫലപ്രഖ്യാപനം നടത്തുന്ന ലോകത്തെ ഏകപരീക്ഷയായിരിക്കും എസ്എസ്എല്‍സി പരീക്ഷ. ജയിച്ചവരുടേയും അവരുടെ മാതാപിതാക്കളുടേയും മുഖത്തുണ്ടാവുന്ന പുഞ്ചിരിയും സന്തോഷവും തങ്ങളുടെ ദാക്ഷിണ്യവും ദയയുമാണെന്ന് വരുത്തിത്തീര്ക്കുകവഴി കഴിവുള്ള വിദ്യാര്‍ത്ഥിയുടെ മുഖത്ത് കരിവാരി തേക്കുകകൂടിയാണ് ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ട ഫലപ്രഖ്യാപനങ്ങള്‍ ചെയ്യുന്നതെന്ന് നാം ഓര്‍ക്കണം.
ചുരുക്കിപ്പറഞ്ഞാല്‍ 98.57 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ച ഒരു പരീക്ഷാഫലം കേരളീയ സമൂഹത്തിനു നല്കുന്ന സൂചനകള്‍ താഴെ പറയുന്ന രീതിയില്‍ സംഗ്രഹിക്കാം:
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ചെയ്യുന്നതുപോലൊക്കെ തന്നെ മുന്നോട്ടുപോയാല്‍ മതി. നമുക്ക് ഇനി അത്ര അധികമൊന്നും സ്കൂള്‍ തലത്തില്‍ പഠനനിലവാരം ഉയര്‍ത്താനില്ല.
എല്ലാ വിദ്യാര്‍ത്ഥികളും ഒരേ തരത്തിലുള്ള ഉന്നതവിദ്യാഭ്യാസത്തിന് (പ്ലസ്ടു അടക്കം മുകളിലേക്ക്) യോഗ്യരാണ്. കഴിവിന്റെ വ്യത്യസ്ത മേഖലകള്‍ അന്വേഷിക്കേണ്ടതില്ല. എല്ലാവര്ക്കും ഒരേ ചാലിലൂടെ മുന്നോട്ടുപോകാം. പരീക്ഷ വിദ്യാര്‍ത്ഥിയുടെ അറിവിനേയും അധ്യാപകരുടെ ബോധനരീതിയേയും മാത്രമല്ല വിലയിരുത്തുന്നത്. മറിച്ച് അധികാര കേന്ദ്രങ്ങളുടെ രാഷ്ട്രീയ മനോഭാവത്തേയും കൂടിയാണ്.
അടിസ്ഥാനശേഷികളെ സംഖ്യവത്കരിക്കുന്ന ഏറ്റവും സുപ്രധാനമായ കവാടമാണ് എസ്എസ്എല്‍സി. ഇത് കടന്നുകൂടുന്നതിന് നിങ്ങളെ സഹായിക്കാന്‍ ഒരു ഗവണ്മെന്റ് ഇവിടുണ്ട്. ഈ സഹായം പഠനബോധന പ്രക്രിയയുടെ നിലവാരം ഉയര്‍ത്തിയല്ല മറിച്ച് ഉദാരമായ പരീക്ഷ സമ്പ്രദായങ്ങളിലൂടെയാണ്.
സിലബസ് പരിഷ്കരണം, അധ്യാപക പരിശീലനം, സ്കൂള്‍ ഭരണസമിതി നിയമനം എന്നിങ്ങനെ വ്യത്യസ്തമാര്‍ഗങ്ങളിലൂടെ രാഷ്ട്രീയവത്കരിക്കപ്പെട്ട സ്കൂള്‍ വിദ്യാഭ്യാസം അതിന്റെ ഏറ്റവും ജീര്‍ണിച്ച ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതിന്റെ തെളിവാണ് പരീക്ഷാ സമ്പ്രദായത്തിന്റെ രാഷ്ട്രീയവത്കരണം.
എസ്എസ്എല്‍സിയും പ്ലസ്ടു യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികളും നമുക്ക് കാട്ടിത്തരുന്ന ഒരു പാഠമുണ്ട്; കേരളം ഉന്നതവിദ്യാഭ്യാസത്തിനനുയോജ്യമല്ല. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും കുറവ് പ്രവേശനാനുപാതമുള്ള സംസ്ഥാനമായി കേരളം മാറിയത്. ഇതില്‍നിന്ന് രക്ഷനേടുന്നതിന് പൂര്‍ണമായും നിഷ്പക്ഷമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നാം മുന്നോട്ടുവയ്ക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: