വസിഷ്ഠന്‍ തന്റെ ഉപദേശത്തിന് തുടക്കമിട്ടു മനുഷ്യന്‍ വേണ്ടത് അവന്റെ വിധിവിലാസങ്ങളെ പഴിച്ച് സമയം കളയാതെ സ്വതന്ത്രനായി പ്രവര്‍ത്തിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. പൗരുഷത്തിന്റെ ബലത്തിലാണ് ലൗകീകന്മാര്‍ ഏതു കാര്യവും സാധിക്കുന്നത്. പൗരുഷം ശാസ്ത്രവിരുദ്ധമെന്നും, ശാസ്ത്രനിയതമെന്നും രണ്ടുവിധത്തിലുണ്ട്. ഇതില്‍ ശാത്രവിരുദ്ധം ആപല്‍ക്കരവും, ശാസ്ത്രനിയതം പവിത്രവുമാകുന്നു. പൂര്‍വ്വ കര്‍മ്മങ്ങളുടെ സ്വാധീനവലയത്തില്‍പെട്ടുഴലുന്നവന് എങ്ങിനെയാണ് പൗരുഷപ്രാപ്തി ലഭിക്കുന്നതെന്ന സംശയം ഉണ്ടായേക്കാം.
പൂര്‍വ്വകര്‍മ്മവാസനകള്‍തന്നെ ശുഭം, അശുഭം, മിശ്രം ഇങ്ങനെ മൂന്നുവിധത്തിലാണ്. ശുഭവാസന ശാശ്വത സുഖത്തേയും; അശുഭവാസന ആപത്തുകളേയും ഉളവാക്കുന്നു. ബാല്യാവസ്ഥ തൊട്ടുതന്നെ ശാസ്ത്രജ്ഞാനം, സദ്‌സംഗം മുതലായ വിശിഷ്ട ഗുണങ്ങളുടെ ഫലമായി ശുഭാശുഭമാര്‍ഗ്ഗങ്ങളില്‍ ഒരുപോലെ പ്രവഹിക്കാവുന്ന വാസനകളെ ശുഭമാര്‍ഗത്തിലേക്ക് മാത്രമായി തിരിച്ചു വിടുന്നതാണ് പൗരുഷം. മനുഷ്യ മനസ്സ് കുട്ടികളെപ്പോലെ ഏതു വഴിക്ക് നമ്മള്‍ നയിക്കുന്നുവോ ആ വഴിക്ക് പോകും. മനോവ്യാപാരങ്ങളെ ബലാല്‍ക്കാരേണ നേര്‍വഴിക്ക് നയിക്കണം. സുഖദു:ഖങ്ങളില്‍ സമഭാവന കൈകൊണ്ട് നിരന്തരമായ അഭ്യാസത്താലും കഠിനമായ പ്രയത്‌നത്താലും മനസ്സിനെ ശുഭവാസനകളിലേക്ക് കൊണ്ടുവരണം. രാഗാദികള്‍ നശിച്ച് വിവേകം തെളിഞ്ഞ് പരമാത്മാബോധം ഉദിച്ചു കഴിഞ്ഞാല്‍ ശുഭവാസനകളേയും പരിത്യജിക്കാവുന്നതാണ്.
മനസ്സിന് നിര്‍വൃതി ലഭിക്കുന്നതിനായി മനോവാസനകളെ വീണ്ടും ആവര്‍ത്തിക്കാത്ത നിലയില്‍ പരിത്യജിക്കണം. ശമദമാദികള്‍ പൂര്‍ണ്ണമായി പരിശീലിച്ച് കര്‍മ്മജ്ഞാന പ്രതിപാദകങ്ങളായ ശാസ്‌ത്രോക്തികളും, ഗുരൂപദേശങ്ങളും സ്വന്തം അനുഭവങ്ങളുമായി താരതമ്യം ചെയ്ത് മനസ്സിനെ സജ്ജമാക്കണം. ഗുരുവാക്യവും, ശാസ്ത്രജ്ഞാനവും സ്വന്തം അനുഭവങ്ങളും ഒന്നു തന്നെയാണെന് അഭ്യാസം കൊണ്ട് നിര്‍ണ്ണയിക്കാന്‍ കഴിയുന്നവന് ആത്മദര്‍ശനം സുലഭമായിലഭിക്കുന്നു. അജ്ഞാനിയുടെ അവസ്ഥ എത്ര ദയനീയമാണ്. തെരുവുനീളെ ഭിക്ഷാപാത്രവും കയ്യിലേന്തി നടക്കുന്നതിനേക്കാള്‍ എത്രയോ ദയനീയമാണ് മൂര്‍ഖനായി ജീവിക്കുന്നത് ആത്മജ്ഞാനലബ്ധിക്ക് ധനമോ, ബന്ധുക്കളോ, സ്‌നേഹിതന്മാരോ ആരുംതന്നെ ഉതകുന്നില്ല. നമസ്‌കാര പ്രദക്ഷിണാദികള്‍ കൊണ്ടോ, ദേശാന്തര ഗമനം കൊണ്ടോ, ഉപവാസവും, ക്ഷേത്രദര്‍ശനവും നടത്തിയതു കൊണ്ടോ യാതൊരു പ്രയോജനവുമില്ല. പ്രയോജനം ഒന്നു കൊണ്ട് മാത്രം ‘മനോജയം.’
മോക്ഷക്കോട്ടയ്‌ക്ക് കാവല്‍ക്കാരായി ”ശമം, വിചാരം, സന്തോഷം, സത്സംഗം ഇങ്ങിനെ നാലു പേര്‍ ഉണ്ടെന്നു പറയപ്പെടുന്നു.” ഇവരെ എല്ലാവരേയും ഇല്ലെങ്കിലും രണ്ട് മൂന്ന് പേരെയെങ്കിലും സ്വാധീനിച്ചാലെ ഉള്ളില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. കുറഞ്ഞപക്ഷം സര്‍വ്വത്തേയും ത്യജിച്ചും സര്‍വ്വാത്മനാ പരിശ്രമിച്ചും ഒരുത്തനെയെങ്കിലും വശപ്പെടുത്തിയാല്‍ അയാള്‍ മുഖേന ഒരുപക്ഷെ മറ്റുള്ളവരും വശപ്പെട്ടേക്കാം. ശാസ്ത്രപാഠം സജ്ജനസംസര്‍ഗ്ഗം, ദമം, തപം എന്നിവ പരിശീലിപ്പിച്ച് സംസാര ബന്ധം ഒഴിവാക്കത്തക്കവണ്ണം ബുദ്ധിയെ വികസിപ്പിക്കണം.
ഇനി നമുക്ക് മോക്ഷക്കോട്ടയുടെ കാവല്‍ക്കാരില്‍ പ്രധാനിയായ ശമത്തെ പരിചയപ്പെടാം. ശമം ശീലിക്കുന്നവര്‍ പ്രയേണ ശാന്തരാകുന്നു. ദു:ഖം, ആധി, തൃഷ്ണ മുതലായ മനോദോഷങ്ങള്‍ ശമശീലന്മാരെ ഒരിക്കലും ബാധിക്കുന്നില്ല. ശുഭമാകട്ടെ, അശുഭമാകട്ടെ കേള്‍ക്കുകയോ കാണുകയോ ചെയ്താല്‍ തൊട്ടാല്‍. അനുഭവിച്ചാല്‍, മണത്താല്‍ മനസ്സിന് സന്തോഷമോ, ദു:ഖമോ ഉണ്ടാകാത്തവരെയാണ് ശാന്തരെന്നു പറയുന്നത്. മഹോത്സവത്തിലായാലും, മത്സരത്തിലായാലും ഒരുപോലെ മനസ്സിന് മോഹമോ ക്ഷോഭമോ ഇല്ലാതെ ഇരിക്കുന്നവര്‍ ആരോ അവരാണ് ശാന്തരായിട്ടുള്ളത്.
ശാന്തിയുണ്ടായീടിലുണ്ടായ്‌വരുംസുഖം
സ്വാന്തത്തിലുണ്ടാകയില്ലകില്ലില്ലതില്‍
കെട്ടതോ നല്ലതോ കേട്ടുകൊണ്ടീടിലും
തൊട്ടുനോക്കീടിലും, കണ്ടുകൊണ്ടീടിലും
ഊണുകഴിക്കിലും ഘ്രാണിച്ചുനോക്കിലും
മാനസേ ശ്രീരാമ മോദവും ഖേദവും
ആര്‍ക്കഹോ ചെറ്റുമുദിക്കാതിരിക്കുന്നി
തോര്‍ക്കനീ ശാന്തനായുള്ളതവന്‍തന്നെ
താപസന്മാരിലും, വിദ്യയുള്ളോരിലും
ഭൂപതിമാരിലും, യാചകന്മാരിലും
ശക്തിയുള്ളോരിലും, നാനാഗുണഗണ
യുക്തരായ് വാണിടുമാഢ്യരായോരിലും
സാരസലോചന ശാന്തതയുള്ളോരു
പൂരുഷന്‍ പാരമായ് ശോഭിച്ചിടുന്നിതു
ആഘോഷങ്ങളിലും, മരണത്തിലും യുദ്ധത്തിലും ആരുടെ മനസ്സാണ് ഇളകാതെ സ്വച്ഛമായിരിക്കുന്നത് അവരാണ് ശാന്തിയുള്ളവര്‍
രണ്ടാമതായി വിചാരമാണ് വേണ്ടത.്
ശാസ്ത്രജ്ഞാന പരിഷ്‌കൃതവും കാര്യകാരണബോധത്തോടു കൂടിയതുമായ ബുദ്ധികൊണ്ട് എപ്പോഴും ആത്മശോധന ചെയ്യണം. ഞാനാര്? എന്താണീ സംസാരം എന്നിവയെപ്പറ്റി ആപല്‍ഘട്ടങ്ങളിലായാലും വിടാതെ വിചാരിക്കണം. എല്ലാവരും ആഗ്രഹിക്കുന്നത് സുഖവും സന്തോഷവുമാണെങ്കിലും കൈവരുന്നത് അശാന്തിയും ദു;ഖവുമാണല്ലോ? ഇതിന്റെ മൂലകാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതാണ് യഥാര്‍ത്ഥ വിചാരം.
സന്തോഷമെന്നാലെന്താണ്? പരമമായ ശ്രേയസ്സും സുഖവുമാണ് സന്തോഷം. കിട്ടാത്തതിനെ ആഗ്രഹിക്കാതെ കിട്ടിയതില്‍ സംതൃപ്തി പ്രകടിപ്പിക്കാതെ ഒന്നുകൊണ്ടും സുഖിക്കുകയോ ദു:ഖിക്കുകയോ ചെയ്യാതിരിക്കുന്നവനാണ് സന്തുഷ്ടന്‍.
നാലാമത്തെ കാവല്‍ക്കാരനായി സത്‌സംഗത്തെ പറയുന്നൂ. സജ്ജനത്തോട് സഹവസിക്കുമ്പോള്‍ ശൂന്യമായ മൈതാനം ജനനിബിഡമാകുന്ന പോലെ സുഖകരമായും, മരണരോഗാദി ദു:ഖങ്ങള്‍ ആനന്ദകരമായും, ആപത്തുകള്‍ സമ്പത്തായും തോന്നും. സത്‌സംഗത്തിന് ദാനമോ, തീര്‍ത്ഥമോ, യോഗമോ. തപസ്സോ ആവശ്യമില്ല. ഈ നാലുമാര്‍ഗ്ഗങ്ങളും അനുസരിച്ചു ജീവിക്കുന്നവര്‍ സല്‍ക്കര്‍മ്മിയും ഭേദഭാവനകള്‍ നശിച്ചവനും ആയിത്തീര്‍ന്ന് ജീവന്മുക്താവസ്ഥയെ പ്രാപിക്കുന്നു.
സംസാരസാഗരത്തെ ഭേദിക്കുവാന്‍ മേല്‍പറഞ്ഞ നാല് ഉപായങ്ങളും ആര്‍ സ്വീകരിക്കുന്നുവോ അവന്റെ മനസ്സ് ശരല്‍ക്കാല സരസ്സുപോലെ പ്രസന്നമാകും. അവനെ ഒരിക്കലും ദൈന്യമോ ദാരിദ്രാദി ദുഃഖങ്ങളോ ബാധിക്കുകയില്ല. അവന്റെ ഹൃദയം അലയില്ലാത്ത സമുദ്രംപോലെ എപ്പോഴും പ്രശാന്തമായിരിക്കും.
വിചാരശീലന്റെ ഹൃദയം എപ്പോഴും പര്‍വ്വതംപോലെ ഉറച്ചതും സമുദ്രംപോലെ ഗാംഭീര്യമുള്ളതും ചന്ദ്രനെപ്പോലെ കുളിര്‍മയുള്ളതുമായിരിക്കും. അത്തരക്കാര്‍
ജീവിച്ചിരുന്നുകൊള്ളുന്നതുണ്ടെങ്കിലും
ജീവിച്ചിരിപ്പതില്ലെന്നുവന്നീടിലും
മന്നില്‍ ഗൃഹസ്ഥനായ് വാണുകൊണ്ടീടിലും
സന്യാസിയായി ഭവിച്ചതെന്നാകിലും
വേദശാസ്ത്രഭ്രമമാര്‍ന്നു വാണീടിലും
ഏതുചെയ്തീടിലും ചെയ്യാതിരിക്കലും അവര്‍ ഒരിക്കലും നാശം സംഭവിക്കാത്ത തുര്യാവസ്ഥ പ്രാപിക്കുന്നു. ജനനമരണങ്ങളില്ലാത്ത അവര്‍ക്ക് ഐഹികമോ പാരത്രികമോ ആയ ഫലം ഉണ്ടാകുന്നില്ല. ജീവന്മുക്ത സ്ഥിതി അവര്‍ക്ക് കൈവരുന്നു.
ന്യായമായ കാര്യങ്ങള്‍ ഒരു കുട്ടി പറഞ്ഞാലും അംഗീകരിക്കണം. ന്യായമല്ലാത്തവ ബ്രഹ്മാവ് പറഞ്ഞാലും അതിനെ തൃണംപോലെ തള്ളിക്കളയണം. അനുഭൂതിയെ അപലപിച്ചുകൊണ്ടുള്ള ശരിയല്ലാത്ത ദുഃസ്തര്‍ക്കങ്ങളെല്ലാം ആത്മജ്ഞാനത്തിന് തടസ്സമാണ്.
‘ജ്ഞാനം ശമാദിഗുണങ്ങളില്‍ നിന്നുമി-
ജ്ഞാനത്തില്‍നന്നു ശമാദിഗുണങ്ങളും’. അന്യോന്യം അഭിവൃദ്ധികരങ്ങളായി പൊയ്‌കയും താമരപ്പൂക്കളുമെന്നപോലെ അവ പരസ്പരം ആശ്രയിച്ചിരിക്കുന്നു.
അതുകൊണ്ട് ജ്ഞാനവും ശമാദികളും ഒരുപോലെ അഭ്യസിച്ചാലല്ലാതെ ഫലമില്ല. ഇങ്ങിനെയുള്ള സാധനാസമ്പത്തുകൊണ്ട് മനനംചെയ്യുന്നവന്റെ ഹൃദയം അഖണ്ഡിതവും നിരാവരണവുമായ ഉല്‍കൃഷ്ട പദത്തെ പ്രാപിച്ച് ഒരിക്കലും നാശം സംഭവിക്കാത്തവിധം സ്ഥിതിചെയ്യുന്നു.
















