ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനം ഇപ്പോഴും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇതുപോലെ കുളമായത് ഒരു പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍, കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ഇത് പോലെ ഇറങ്ങി നടക്കില്ലെന്ന് ഉറപ്പ്.
മുന്‍ വിദ്യാഭ്യാസ മന്ത്രിമാരായ ഇ.ടി. മുഹമ്മദ് ബഷീറിനും നാലകത്ത് സൂപ്പിക്കും റബ്ബിനോട് അസൂയ തോന്നുന്നുണ്ടാകും. റബ്ബിനോട് കാണിക്കുന്ന മൃദുസമീപനം ഒരു അഡ്ജസ്റ്റ്മെന്റ് എന്ന് ആരോപിക്കുന്നില്ല. എസ്എഫ്ഐ നേതൃത്ത്വം ഇന്ന് എത്തപ്പെട്ടിരിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഈ നിസ്സംഗതയ്ക്ക് കാരണം. ഇപ്പോഴത്തെ എസ്എഫ്ഐ നേതാക്കള്‍ എകെജി സെന്ററിലെ ലൈബ്രറിയില്‍ പോയി പഴയ പത്രങ്ങള്‍ വായിച്ച് മുന്‍കാല എസ്എഫ്ഐ നേതാക്കള്‍ പ്രീഡിഗ്രി ബോര്‍ഡ്, വിളനിലം, സ്വാശ്രയവിരുദ്ധ സമരങ്ങള്‍ എങ്ങനെയാണ് നടത്തിയത് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.
സമരം സംഘടിപ്പിക്കണം. അതിന് കഴിയുന്നില്ലെങ്കില്‍, ജൂണില്‍ ചേരുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനപരമായി രണ്ട് വരി രേഖപെടുത്തുക. ‘സമര വീര്യം ചോര്‍ന്ന, സമരം ചെയ്യാന്‍ ത്രാണി നഷ്ടപെട്ട നേതൃത്വം ആയിരുന്നു ഞങ്ങളുടേത്’
ബാലഗോപാല്‍ ബി. നായര്‍
പത്താം ക്ലാസിന്റെ സോഫ്റ്റ്വെയര്
എസ്എസ്എല്‍സി പരീക്ഷാഫലം ക്രോഡീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമായി പുതുതായി നിര്‍മ്മിച്ച സോഫ്റ്റ്വെയര് ആണ് ഫലപ്രസിദ്ധീകരണത്തില് തെറ്റുവരുത്തിയതെങ്കില്, ആ സോഫ്റ്റ്വെയര് ഡെവലപ്പ് ചെയ്ത കമ്പനി ഏതെന്നും അവര്‍ക്ക് ഇത് ചെയ്യാനുള്ള സാമന്യമായ കഴിവുപോലുമില്ലെങ്കില് എങ്ങനെ എന്തുകൊണ്ട് ഈ പ്രൊജക്റ്റ് അവര്‍ക്ക് കൊടുത്തെന്നും ആ ഡീലില്‍ എത്ര കോഴയും കോഴിയും ഉള്‍പ്പെട്ടെന്നും കൂടി മന്ത്രി ശ്രീ റബ് വ്യക്തമാക്കണം.
ശ്രീകണ്ഠകുമാര്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: