മരണരാജാവിന്റെ എഴുന്നെളളത്തിന്നു മുമ്പേതന്നെ ജരയാകുന്ന വെളളച്ചാമരവുംവീശി ആധിവ്യാധി സൈന്യങ്ങള്‍ അകമ്പടി സേവിക്കാന്‍ തുടങ്ങുന്നു. വാര്‍ദ്ധക്യം ബാധിച്ചാലും അതി നെ ചുമന്നുകൊണ്ട് ദു:ഖഭൂയിഷ്ടമായ ജീവിതം ആസ്വദിക്കണമെന്നഭിലാഷിക്കുന്ന നീതി ശാസ്ത്രം എത്രമാത്രം അപലപനീയമാണ്. ആയുസ്സ് വളരെ തുച്ഛവും മരണം എത്രയും കര്‍ശനവുമാണ്.
നിമിഷംകൊണ്ടോടിപ്പോകുന്ന യൗവനവും മൂഢത്വം നിറഞ്ഞ ബാല്യവും കൊണ്ട് എന്താണ് ലാഭം. മനുഷ്യരെല്ലാം വിഷയാശയില്‍ ദൂഷിതരും, ബന്ധുക്കളാകട്ടെ സംസാരത്തെ മുറുക്കി കെട്ടുന്ന കയറുമാണ്. മനസ്സുതന്നെയാണ് മനസ്സിന് ശത്രുവായി ഭവിക്കുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. ബുദ്ധി ചൂടുപിടിച്ച് ഉളളില്‍ എപ്പോഴും തപിച്ചുകൊണ്ടിരിക്കും. ദുര്‍ജന സംസര്‍ഗം ധാരാളവും, സജ്ജന സംസര്‍ഗം വിരളവുമാണ്. നിത്യയായ പരമാത്മാവിനെ ആരും അറിയുന്നില്ലെന്നു മാത്രമല്ല അറിയാനായി ശ്രമിക്കുന്നുമില്ല.
ദേവദാനവാദികളേവരും നശിക്കുന്നു. ധ്രുവന്റെ നിലപോലും സ്ഥിരമല്ല. ദിക്കുകളും ദേശങ്ങളുമെല്ലാം തിരോഭവിക്കുന്ന പ്രചണ്ഡങ്ങളായ പര്‍വതങ്ങള്‍ നിലംപരിശാകുന്നു. സ്വര്‍ഗ നരകങ്ങളും ഭൂമിയും അസ്തമിക്കുന്നു. നക്ഷത്രങ്ങള്‍ ചിതറിവീഴുന്ന സമുദ്രങ്ങള്‍ വറ്റിവരളുന്നു.
സിദ്ധയോഗീശ്വരന്മാരും ഒടുവില്‍ നശിക്കുക തന്നെ ചെയ്യുന്നു. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പോലും കഥാവശേഷരാകുന്നു. കാലം പരമാത്മാവിനാല്‍ ഗ്രസിക്കപ്പെടും. അനന്തമായ ആകാശവും നിയതിയും എല്ലാം ആ ശക്തിയാല്‍ തന്നെ മറയപ്പെടുന്നു. പുത്രകളത്രമിത്രങ്ങളും, സമ്പത്തുമെല്ലാം ആദ്യം അമൃതംപോലെ മധുരിക്കുമെങ്കിലും, അവസാനം വിഷം പോലെ മാരകമാകുന്നു. ജനങ്ങള്‍ കുത്സിത വൃത്തിയില്‍ സമര്‍ത്ഥരും, കാമാസക്തരുമായി മാറുന്നു.
പ്രാകൃതന്മാര്‍ക്ക് പ്രഭുത്വം ലഭിക്കുന്നു. ഇങ്ങിനെ ജഗത്തുമുഴുവന്‍ വിപരീതമായി ആവര്‍ത്തിക്കുന്നു. സത്യബുദ്ധികളായ സാധുക്കളെ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല.
സാധാരണ വിഷം ഒരു ദേഹത്തെ മാത്രം നശിപ്പിക്കുന്നു. പക്ഷെ വിഷയവിഷം പല ജന്മങ്ങളെ നശിപ്പിക്കുന്നു. ഭോഗങ്ങള്‍ മേഘമദ്ധ്യത്തില്‍ മിന്നിമറയുന്ന മിന്നല്‍പോലെ ക്ഷണപ്രഭാചഞ്ചലമാണ്.
ഇവയെല്ലാം ചിന്തിച്ച് ഞാന്‍ നിത്യശാന്തിക്കായി വൈരാഗ്യമുദ്ര ധരിച്ചിരിക്കുകയാണ്. ഇനി എന്റെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ദു:ഖഹീനവും, ഭ്രമിപ്പിക്കാത്തതും ശുഭവും, നിരുപാധികവുമായ പരമാര്‍ത്ഥ സ്വരൂപം എന്താണെന്ന് ഉപദേശിച്ചു തന്നാലും.
ജലസ്പര്‍ശമേല്‍ക്കാതെ പുഴ നീന്തിക്കടക്കാന്‍ കഴിയാത്തതുപോലെ ലൗകീകവ്യവഹാരങ്ങളില്‍ മുഴുകാതെ സംസാരജീവിതം മറികടക്കുവാന്‍ സാദ്ധ്യമല്ലെന്ന് എനിക്കറിയാം. ഗുരോ എന്തുകൊണ്ടാണ് സാധാരണക്കാര്‍ ദു:ഖങ്ങള്‍ക്ക് വശംവദരാകുന്നത്? അതിനെക്കുറിച്ചുളള ദിവ്യോപദേശം എന്റെ സംശയനിവൃത്തിക്കായി എനിക്കുപദേശിച്ചു തന്നാലും.
സംശയങ്ങളകറ്റി നിരഹങ്കാരനായി ഉല്‍കൃഷ്ടമായ വിശ്രാന്തിപദത്തില്‍ കയറിപറ്റാന്‍ ശരിയായ ആത്മോപദേശം ആരില്‍നിന്നെങ്കിലും ലഭിക്കുന്നില്ലെങ്കില്‍ എങ്ങനെയാണെനിക്ക് ഉണ്ണാനോ, ഉടുക്കാനോ, ഉറങ്ങാനോ, കുളിക്കാനോ എന്തിനേറെ കളിക്കാന്‍പോലും കഴിയുക. ഈ ശരീരം ഉപേക്ഷിക്കണമെന്നല്ലാതെ മനസ്സില്‍ മറ്റൊരു മോഹവും എനിയ്‌ക്കു തോന്നുന്നില്ല.
വേദവേദാന്തങ്ങളിലെ ഇത്തരം ഗഹനഗംഭീരങ്ങളായ ആശയങ്ങളെ ഇങ്ങനെ അതിസമര്‍ത്ഥമായി അവതരിപ്പിച്ച് രാമന്‍ വിനീതനായി മഹര്‍ഷിയുടെ മറുപടിക്കായി കാത്തുനിന്നു. രാമന്റെ തത്ത്വചിന്താപരമായ വാക്കുകള്‍ ശ്രദ്ധിച്ചു സഭാവാസികള്‍ ഒന്നടങ്കം ആശ്ചര്യചിത്തരായിത്തീര്‍ന്നു. ഉടനെ കുമാരനെ നോക്കി വിശ്വാമിത്രമഹര്‍ഷി ഇപ്രകാരം അരുളിചെയ്തു.”വത്സ, അഭിജ്ഞനായി നീ എല്ലാം അറിഞ്ഞിരിക്കുന്നു. ബുദ്ധിവികാസത്താല്‍ നീ എല്ലാം മനസ്സിലാക്കിയിരിക്കുന്നു.
വ്യാസപുത്രനായ ശുകനും പണ്ട് ഇതേപോലെ അറിയേണ്ടതെല്ലാം അറിഞ്ഞിട്ടും സംശയനിവൃത്തിവരാതെ ദു:ഖിതനായി. ഒടുവില്‍ രാജര്‍ഷിയായ ജനകന്റെ ഉപദേശത്തോടെ സ്വസ്ഥചിത്തനായി. അതുപോലെ നിനക്കും ബുദ്ധിക്കൊരു വിശ്രാന്തി ലഭിക്കേണ്ട കാര്യമേ ഇതിലുള്ളൂ.” തുടര്‍ന്ന് രാമന്റെ സംശയത്തിന് മറുപടിയായി മഹര്‍ഷി ശുകന്റെ കഥ വെളിപ്പെടുത്തി.
നിനക്കു സംഭവിച്ചപ്പോലെ തന്നെ ഒരിക്കല്‍ ശുകബ്രഹ്മര്‍ഷിക്കും സംഭവിച്ചു. ലൗകീക ചിന്തകള്‍ നിന്നെപ്പോലെ അദ്ദേഹത്തിന്റെ ഹൃദയത്തോടും മദിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം ഹിമാലയത്തില്‍ തപസ്സു ചെയ്തിരുന്ന ബാദരായണനെ സമീപിച്ച് വന്ദിച്ചശേഷം ജിജ്ഞാസയോടെ ചോദിച്ചു. ”ഗുരോ ഈ സംസാരത്തിലെ ആഢംബരസുഖങ്ങള്‍ ഉണ്ടായതെങ്ങനെ? എപ്പോള്‍? അതിന്റെ അളവും ആഴവും എന്താണ്? പിതാവായ വ്യാസന്‍ ഉചിതമായ വിധത്തില്‍ ജ്ഞാനസ്വരൂപം പറഞ്ഞുകൊടുത്തുവെങ്കിലും ശുകന്‍ തൃപ്തനായില്ല. ഈ പറഞ്ഞതെല്ലാം മുമ്പ് തന്നെ ഞാന്‍ മനസ്സിലാക്കിയവയാണെന്ന മട്ടില്‍ അനാദരവു പ്രകടിപ്പിച്ചു.
ഇതു കണ്ട വ്യാസന്‍ ശുകനോട് ജനകനെ ചെന്നു കാണാന്‍ നിര്‍ദ്ദേശിച്ചു. ഉടന്‍തന്നെ ശുകന്‍ വിദേഹരാജധാനിയില്‍ ചെന്ന് കൊട്ടാരത്തിലെ കാവല്‍ക്കാരോട് രാജാവിനെ കാണുന്നതിനായി ശുകന്‍ വന്നു നില്‍ക്കുന്നു എന്ന വിവരം അറിയിക്കുവാന്‍ പറഞ്ഞു. എന്നാല്‍ വിവരമറിഞ്ഞ രാജാവ് ഒരു ചെറു പുഞ്ചിരിയോടെ നില്‍ക്കട്ടെ എന്നു മാത്രം മറുപടി കൊടുത്തു. ജിജ്ഞാസാഭരിതനായ ആ മുമുക്ഷു ഏഴു ദിവസം അവിടെനിന്നു.
….തുടരും
















