തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ ഫയല്‍ കാണാനില്ല എന്ന് മറുപടി നല്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 5 വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി.
കാലാവധി കഴിഞ്ഞ രേഖകള്‍ ചട്ടപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് നശിപ്പിക്കാവുന്നതാണ്. നിയമപ്രകാരമാണ് രേഖകള്‍ നശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ തെളിയിക്കുകയും നശിപ്പിച്ച രേഖകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടിക ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. അതിനുകഴിയുന്നില്ലെങ്കില്‍ രേഖകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടെന്ന് അനുമാനിക്കാം.
ഫയല്‍ കാണാനില്ലെന്നു പറഞ്ഞാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്ന വിവരാവകാശ അപേക്ഷകളിലേറെയും ഉദ്യോഗസ്ഥര്‍ മടക്കുന്നത്. വിവാദ വിഷയങ്ങളെ കുറിച്ചുളള ആയിരക്കണക്കിന് വിവരാവകാശ അപേക്ഷകളാണ് സര്‍ക്കാര്‍ ഉദ്യോഗസ്്ഥരുടെ ഈ മുടന്തന്‍ ന്യായത്തില്‍ തട്ടി ഉത്തരം കിട്ടാതെ മടങ്ങിയത്.
എന്നാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ ഫയല്‍ കാണാനില്ല എന്ന കാരണം പറഞ്ഞ് വിവരാവകാശ അപേക്ഷകള്‍ മടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി അഞ്ചു വര്‍ഷം വരെ തടവു ശിക്ഷയും പിഴ ശിക്ഷയും നല്‍കുമെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന പൊതുഭരണ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍.
2014 ഒക്ടോബര്‍ 28 ന് സംസ്ഥാന വിവരാവകാശ കമ്മീഷനാണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 9 ന് സ്പെഷ്യല്‍ സെക്രട്ടറി പി എസ് ഗോപകുമാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. 2012 ല്‍ ദില്ലി ഹൈക്കോടതിയും 2014 ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷനും പുറപ്പെടുവിച്ച ഉത്തരവുകളാണ് സര്‍ക്കാരിന്റെ സര്‍ക്കുലറിന് അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: