വെനസ്വേലക്കാരി വെറോണിക്ക കാര്‍ട്ടെല്ലയുടെ യുവകാമുകന്‍ രാജ്യത്തെ കര്‍ഷകരോടുള്ള അഗാധമായ പ്രേമം താങ്ങാനാവാതെ ഒളിവുകാല സുഖജീവിതം മതിയാക്കി മടങ്ങിവന്നതിന്റെ കോരിത്തരിപ്പിലാണ് രാജ്യത്താകമാനമുള്ള കോണ്‍ഗ്രസുകാര്‍. അളിയനും പെങ്ങളും ചേര്‍ന്ന് അടിച്ചുമാറ്റി കച്ചവടമാക്കിയ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയുടെ മേലുള്ള പരാതികളെത്തുടര്‍ന്ന് അന്വേഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്ജ്ജിതപ്പെടുത്താനിരിക്കെയാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയെന്ന പേരില്‍ പാവം കാമുകന്റെ പരാക്രമം.
കോട്ടിട്ട സര്‍ക്കാര്‍ ബൂട്ടിട്ടു ചവിട്ടുന്നുവെന്നൊക്കെ പാര്‍ലമെന്റില്‍ ആക്രോശിക്കുമ്പോള്‍ മീശകുരുക്കാത്ത ആ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ക്കാണ് മാര്‍ക്ക്. ഓരോ വാചകവും പൂര്‍ത്തിയാക്കിയതിനുശേഷം ‘എങ്ങനെയുണ്ട് കൊള്ളാമോ’ എന്ന മട്ടില്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു സോണിയയുടെ പയ്യന്‍സ്.
ആര് കേള്‍ക്കാന്‍? എന്നും സെറിലാക് കലക്കി കൊടുത്ത് കൈപിടിച്ച് പാര്‍ലമെന്റിന്റെ കസേരയില്‍ കൊണ്ടിരുത്തുന്ന മമ്മി സോണിയാമാഡം പോലും എത്തിയില്ല. ആകെയുള്ള നാല്പത്തിനാലില് ഇരുപതുപേരും ബന്ധുക്കളുടെ കല്യാണത്തിനും പുലകുളി അടിയന്തരത്തിനുമായി പോയി.
കോണ്‍ഗ്രസ് മോന് പാര്‍ലമെന്റില്‍ പ്രസംഗിക്കുന്ന ദിവസമാണ്, എല്ലാവരും എത്തിയേക്കണമെന്ന് നേരത്തെ കാലത്തെ വിപ്പ് നല്‍കിയിട്ടും ഇതാണ് അവസ്ഥ. ഏതാണ്ട് ബൂട്ടിട്ട് തൊഴികിട്ടിയ പരുവത്തിലായിരുന്നു അമ്പത്തൊന്നു ദിവസത്തെ ഒളിവിനുശേഷമുള്ള രാഹുലിന്റെ മടങ്ങിവരവ്. രാജ്യം ഭരിക്കാനുള്ള അത്യാര്‍ത്തിയുമായി ഒരു നുണക്കഥയുണ്ടാക്കി രാഷ്ട്രപതിഭവന്റെ പടികയറി അപഹാസ്യയായ അമ്മ സോണിയയുടെ മോഹങ്ങളാണ് നാല്പ്പത്തിയഞ്ചിനോടടുത്ത ഈ ന്യൂജനറേഷന് കൊമേഡിയന്‍ നാണംകെട്ട കളികള്‍കൊണ്ട് ഇല്ലാതാക്കുന്നത്.
ഇറ്റലിക്കാരിക്ക് ഇന്ത്യ ഭരിക്കാനാവില്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവില്‍ നിന്നാണ് ഞാനല്ലെങ്കില്‍ എന്റെ മകന് എന്ന ദുരാര്‍ത്തിയന്‍ സിദ്ധാന്തം മാഡം സോണിയ മെനഞ്ഞത്. ചോദ്യംചെയ്യാതെ വിശ്വസിക്കാന്‍ മാത്രം ശീലിച്ച് നട്ടെല്ല് നഷ്ടമായിപ്പോയ ഒരു പാര്‍ട്ടിയുടെ അമരത്തേക്ക് ഈ ചെറുപ്പക്കാരന് കെട്ടിയിറക്കപ്പെടുന്നത് അങ്ങനെയാണ്.
അതുവരെ വെറോണിക്ക കാര്‍ട്ടെല്ലയുടെ കാമുകനായി ആടിപ്പാടി നടക്കുകയായിരുന്നു രാഹുലന്. മുതുമുത്തച്ഛന് ഭരണവും ഇമ്മാതിരി കളികളും തിരക്കിനിടയിലും കൊണ്ടുനടന്നതിന്റെ ലഹരി പിടിച്ച കഥകളാണ് കക്ഷിക്ക് പ്രേരണയായത്. കയ്യിലിരിപ്പ് കൊണ്ട് നാട്ടുകാരാരും വോട്ടുചെയ്യാതെ വന്നപ്പോള്‍ ഭരണമോഹം പരണത്ത് വെക്കേണ്ടിവന്നു. പിന്നെ നാളിതുവരെ കണ്ടത് പ്രതിപക്ഷ ബെഞ്ചില്‍ ഉറക്കം തൂങ്ങുന്ന കോണ്‍ഗ്രസ് വൈസ്പ്രസിഡന്റിനെയാണ്.
ആരാധന മൂത്ത ചാനല്‍ പാപ്പരാസികള്‍ ആ ഉറക്കത്തെയും ധ്യാനമായി അവതരിപ്പിച്ചു. കോട്ടുവായിടുന്നതിന് പ്രസംഗിക്കാനൊരുങ്ങുന്നുവെന്നും നടുനിവര്‍ക്കാന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റാല്‍ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് എന്നും തല ചൊറിയാന്‍ കയ്യെടുക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കാനൊരുങ്ങിയെന്നും മറ്റും അടിക്കുറിപ്പെഴുതി പൊലിപ്പിച്ചിട്ടും ആ കാമുകഹൃദയം ഉണര്‍ന്നില്ല. പ്രതിപക്ഷനിരയെ നയിക്കേണ്ടിവരുകയെന്നത് ഒരു ബോറന് പണിയാണെന്ന് ഇതിനകം രാഹുല്‍ തിരിച്ചറിഞ്ഞിരുന്നു.
അരസികരായ ഒരുകൂട്ടം ആളുകള്‍ തനിക്കും അമ്മയ്ക്കും പിന്നാലെ നടന്ന് ഒരു കാര്യവുമില്ലാതെ കയ്യടിക്കുന്നതിന്റെ അരോചകത ഒരു വശത്ത്. അടിച്ചുപൊളിച്ചു നടന്ന തന്റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള നഷ്ടബോധം മറുവശത്ത്. ഒളിച്ചോടാന്‍ ഇതിലും വലിയ കാരണം വേണോ. കേന്ദ്രത്തില്‍ യുപിഎ ഭരിക്കുമ്പോള്‍ ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോളുമായി അമ്മ സോണിയ ഒളിച്ചോടിയതിന്റെ ഒരു മാതൃകയുണ്ട് മകന്റെ മുന്നില്‍. അന്ന് അവര്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അദ്ധ്യക്ഷത കൂടിയായിരുന്നു.
അന്വേഷിച്ചവരോടെല്ലാം സര്‍ക്കാരും കോണ്‍ഗ്രസും പറഞ്ഞത് സോണിയയ്ക്ക് അസുഖമാണ്, ചികിത്സിക്കാന്‍ പോയതാണ് എന്നൊക്കെയാണ്. എന്തിന്റെ അസുഖമാണെന്നും എന്താണ് ചികിത്സയെന്നും എവിടെയാണ് ചികിത്സിക്കുന്നതെന്നും അവര്‍ ആരോടും പറഞ്ഞില്ല. രാജ്യസുരക്ഷയുടെ നിര്‍ണായകചുമതല വഹിക്കുന്ന ഒരാള്‍ അതും ഒരു ഇറ്റലിക്കാരി നാടുവിട്ടുപോയതിന്റെ ചുരുളുകള്‍ ഇനി അഴിയാന്‍ പോകുന്നതേയുള്ളൂ.
അതിനിടയിലാണ് മോദി സര്‍ക്കാരിന്റെ ബജറ്റ് സെഷന് തുടങ്ങുംമുമ്പ് രാഹുല്‍ഗാന്ധിയുടെ ലീവ് സെഷന് ആരംഭിച്ചത്. എവിടെയാണ്, എന്താണെന്ന് ആര്‍ക്കും അറിയില്ല. ബര്‍മ്മയില്‍ ധ്യാനിക്കാന്‍ പോയെന്ന് ചില കോണ്‍ഗ്രസുകാര്‍ പറഞ്ഞു. ധ്യാനം കഴിഞ്ഞ് വന്നത് തായ്ലന്റില് നിന്നാണ്!
അവധി കഴിഞ്ഞ് മടങ്ങിവരുന്ന സോണിയാപുത്രന് വീഥിയൊരുക്കാന്‍ വിശുദ്ധ അന്തോണീസ് പുണ്യാളനടക്കമുള്ളവര് എയര്‍പോര്‍ട്ടിലും അടുക്കളവരാന്തയിലും കാത്തുകെട്ടികിടന്നു. ഒരുത്തനെയും വകവയ്ക്കാതെ കക്ഷി മമ്മിയുടെ സാരിത്തുമ്പില്പിടിച്ച് കടന്നുകളഞ്ഞു. പിന്നെ രണ്ടുനാള്‍ കൊട്ടാരത്തിലായിരുന്നു ധ്യാനം. പാര്‍ലമെന്റിലെ പ്രസംഗം കാണാതെ പഠിക്കുകയായിരുന്നുവത്രെ.
അവധി ആഘോഷിച്ച് മടങ്ങിയെത്തിയതിന് ശേഷമെങ്കിലും എവിടെയാ പോയതെന്ന് രാഹുല്‍ പറയുമെന്ന് കരുതി കഥ കേള്ക്കാനിരുന്നവരും ഇളിഭ്യരായി. ഇമ്മാതിരി യാത്രകള്‍ നിറഞ്ഞതാണ് സോണിയാപുത്രന്റെ ജീവിതം. കാമുകി കാര്‍ട്ടെല്ലയുമായി അത്തരമൊരു യാത്രയ്ക്കിടയിലാണ് കക്ഷി കുമരകത്ത് വന്ന് ഒരു രാത്രി തങ്ങി മടങ്ങിയത്.
അതിന്റെ പേരില്‍ ഒരു പൊതുതാല്പര്യക്കാരന്റെ പരാതി ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നുണ്ടത്രെ. അവര്‍ രാത്രി തങ്ങിയതിനെച്ചൊല്ലിയല്ല ആവലാതി. ഇമ്മാതിരി ഏര്‍പ്പാടുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കാമോ എന്നതായിരുന്നു പരാതിക്കാരന്റെ ചോദ്യം. തെമ്മാടികളുടെ ആദ്യത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയമെന്ന് അനുഭവം കൊണ്ട് മാറ്റിപ്പറയിപ്പിച്ച രാഹുലിന്റെ നേതൃത്വം ഇപ്പോള്‍ ആഘോഷിക്കുകയാണ് കോണ്‍ഗ്രസുകാര്‍.
വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകള്‍ സൃഷ്ടിച്ച കണ്ണീരും കൂട്ടച്ചിതകളും വറ്റാതെ, അണയാതെ കിടക്കുന്ന കാലത്താണ് അമ്മയും മോനും കര്‍ഷകരെ പ്രേമിക്കാനൊരുങ്ങുന്നത്. വെറോണിക്കയുടെ കാമുകനും അമ്മയും കുടുംബക്കാരും കൂട്ടമായി ഭരിച്ച അമേഥിയില്‍ കര്ഷകന് അനുഭവിച്ച ദുരിതക്കാഴ്ചകള്‍ മായാതെ നില്‍ക്കുമ്പോഴാണ് രാഹുല്‍ മോദിയുടെ ഭരണത്തെ ഓര്‍ഡിനന്‍സ് ഭരണം എന്ന് അധിക്ഷേപിക്കുന്നത്. അച്ഛനും അമ്മൂമ്മയും വല്യപ്പൂപ്പനും ഓര്‍ഡിനന്‍സിറക്കി കളിച്ച ഭരണത്തിന്റെ ചരിത്രം അറിയാത്ത പുത്തന്‍ തകരയുടെ പൊറാട്ടുനാടകത്തിന് അളിയന് റോബര്‍ട്ട് വാദ്രയുടെ ഭൂമിയുടെ കണക്ക് പുറത്തെത്തുംവരെയുള്ള ആയുസേ ഉണ്ടാവുകയുള്ളു. കുടുംബക്കാരെല്ലാം കൂടി 456 ഓര്‍ഡിനന്‍സാണ് പുറത്തിറക്കിയത്.
ലോക്സഭയില്‍ വരില്ല, വന്നാലുറക്കമാണ് പതിവ്. രാജ്യത്തെ ബാധിക്കുന്ന ഒരു വിഷയങ്ങളിലും അഭിപ്രായമില്ല. അമ്മയുടെ പിന്നാലെ തലയും കുനിച്ച് നടന്നുമാത്രമാണ് ശീലം. എല്ലാം കഴിഞ്ഞ് ഭൂനിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആങ്ങളയ്ക്ക് പൊള്ളുന്നതിന്റെ രഹസ്യം ആര്‍ക്കാണ് അറിയാത്തത്.
രാഹുല്‍ ഇത്രകാലം എവിടെയായിരുന്നുവെന്ന് അറിയാത്തവരല്ല കേന്ദ്രം ഭരിക്കുന്നത്. അത് പറയാതിരിക്കുന്നത് കേവല മര്യാദയുടെ ഭാഗമാണെന്ന് വിചാരിക്കുന്നതാവും യുക്തി. സ്വകാര്യതകളില്‍ കടന്നുകയറിയെന്ന് പറഞ്ഞ് പുതിയൊരു ഫെസ്റ്റിന് നമ്മള് ഇരകളാകേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: