ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് തോറ്റത് വെറും രണ്ട് ശതമാനം മാത്രം; കുട്ടികള്‍ക്കും എല്ലാം ജയിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്കും സന്തോഷം.സേ പരീക്ഷകൂടി കഴിയുമ്പോള്‍ തോറ്റ രണ്ട് ശതമാനം കുട്ടികളും പാസാകുമെന്ന് ഉറപ്പാണ്.പിന്നെന്തിനാണീ പരീക്ഷകളുടെയെല്ലാം ആവശ്യം? ഓള് പ്രൊമോഷന് നല്കി എല്ലാ കുട്ടികളെയും പ്ലസ് വണ്ണിലേക്ക് പ്രവേശനം നല്കിക്കൂടെ? സര്‍ക്കാരിന് ലക്ഷക്കണക്കിന് പണവും ലാഭിക്കാം.
കുട്ടികളുടെ ഭാവിയാണ് സര്‍ക്കാര്‍ നശിപ്പിക്കുന്നത്. നാട്ടില്‍ ജോലികിട്ടാതെ അന്യനാടുകളില്‍ പോകേണ്ടിവന്നാല്‍ ഇവര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാനും എഴുതാനും പ്രയാസം നേരിടും. അന്യനാടുകളില്‍നിന്നും കേരളത്തില്‍ വന്ന് ജീവിക്കുന്ന ഭൂരിഭാഗവും യുവാക്കളും കല്‍പ്പണിയും ഹോട്ടല്‍ ജോലിയും ചെയ്താണ് ജീവിക്കുന്നത്. കാരണം അവര്‍ക്ക് വലിയ വിദ്യാഭ്യാസയോഗ്യതകള്‍ ഒന്നുംതന്നെയില്ല. അതുപോലെ പുറമെപോയാല് കേരളത്തിലെ എസ്എസ്എല്‍സിക്കാര്‍ക്കും ഇത്തരത്തിലുള്ള ജോലികള്‍ ചെയ്യേണ്ടതായിവരും.
വിജയശതമാനം ഉയര്‍ത്താന്‍ വാരിക്കോരിയാണ് മാര്‍ക്ക് നല്‍കിയതെന്നാണ് പറയുന്നത്. കൂടാതെ അനധ്യാപകരെക്കൊണ്ട് മൂല്യനിര്‍ണയവും നടത്തിയെന്ന വിമര്‍ശനവുമുണ്ട്. നന്നായി പഠിച്ച് നല്ല മാര്‍ക്ക് വാങ്ങിച്ച കുട്ടികള്‍ക്കും ഈ അപവാദം സഹിക്കേണ്ടതായിവരും. ‘സര്‍ക്കാര്‍ വാരിക്കോരി മാര്‍ക്ക് നല്കിയിട്ടല്ലെടാ നീ ജയിച്ചത്’ എന്ന് സ്വന്തം മാതാപിതാക്കള്‍പോലും ചോദിച്ചെന്നുവരും. ഇത്തരത്തില്‍ എല്ലാ കുട്ടികളെയും സര്‍ക്കാര്‍ നോവിക്കരുത്. ഭാവിയിലവര്‍ ഒന്നിനും കൊള്ളരുതാത്തവരായിത്തീരും.
എന്‍.യു. പൈ, കൊച്ചി
പാക്കിസ്ഥാന്റെ നിഷ്പക്ഷത!
യെമനില്‍ ഹൂതി ഭീകരര്‍ക്കെതിരെ സൗദി സഖ്യനേ നടത്തുന്ന സൈനികനീക്കത്തില്‍ പാക്കിസ്ഥാന് പങ്കെടുക്കില്ലെന്ന വാര്‍ത്ത തെല്ലും അത്ഭുതപ്പെടുത്തിയില്ല. ഇക്കാര്യത്തെച്ചൊല്ലി ഒരു തീരുമാനത്തിലെത്താന്‍ പാക് പാര്‍ലമെന്റില്‍ അഞ്ച് ദിവസമായെന്ത് ചര്‍ച്ചയാവും നടത്തിയിരിക്കുക?
പാക്കിസ്ഥാനെ ഒരുമിപ്പിക്കുന്നത് ഇന്ത്യാവിരോധമാണ്. ഇന്ത്യക്കെതിരായി ദശാബ്ദങ്ങളായി പാക്കിസ്ഥാന് തുടരുന്ന ഭീകരപോരാട്ടത്തില്‍ അവിടെയുണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ സകലഭരണകൂടത്തിനും ഒരേ നയമാണുള്ളത്.സത്യത്തില്‍ ലോകത്ത് ഇന്ന് കാണുന്ന മുസ്ലിം ഭീകരവാദത്തിന്റെ ഈറ്റില്ലംതന്നെ പാക്കിസ്ഥാനാണ്. ആ രാഷ്ട്രം പിറന്നത് തന്നെ ഭീകരവാദത്തിലൂടെയാണ്. പിന്നെയെങ്ങനെയാണവര്‍ക്ക് ഭീകരവാദവിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയുക?
സൗദി സഖ്യസേന നടത്തുന്ന പോരാട്ടത്തില്‍ നിഷ്പക്ഷതയവകാശപ്പെടുന്ന പാക്കിസ്ഥാന് ഏത് പക്ഷത്താവുമെന്ന കാര്യത്തില്‍ ലോകത്തിനൊരു തര്‍ക്കവുമില്ല.
അഡ്വ. ജയഭാനു. പി, കൊമ്മേരി
കൊടുത്താല്‍ കൊല്ലത്തും കിട്ടും
വിമാനാപകടത്തില്‍നിന്നും രക്ഷപ്പെട്ട നേതാജിയുടെ ശേഷിച്ച ജീവിതം കഴിച്ചുകൂട്ടിയ രാജ്യത്തെക്കുറിച്ചും അവിടെവെച്ച് ആരുടെ പ്രേരണയാലാണ്, അവര്‍ അദ്ദേഹത്തെ വകവരുത്തിയതെന്നു വ്യക്തമാക്കുന്ന രേഖകളും കാട്ടിയായിരിക്കണം നെഹ്റുവിനെ അന്നത്തെ ഐബി തലവന്‍ ബി.എന്‍. മുള്ളിക്ക് ബ്ലാക്മെയില്‍ ചെയ്തിട്ടുള്ളത്! നെഹ്റുവിന്റെയും ഇന്ദിരയുടെയും കാലത്ത് ഇന്ത്യക്ക് റഷ്യയോടൊരു വിധേയത്വമുണ്ടാവാന് കാരണമെന്ത്? നെഹ്റുവിനെ എത്ര നല്ലപിള്ള ചമയ്ക്കാന്‍ ആരെല്ലാം ശ്രമിച്ചാലും ആ കുടുംബത്തിനുമേല്‍ വന്നുഭവിച്ച, ദുര്വിധികൂടി കണ്ട് വിലയിരുത്തുന്നവര്‍ക്ക്, അതൊന്നും അത്ര പെട്ടെന്ന് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല! ”കൊടുത്താല്‍ കൊല്ലത്തും കിട്ടും” എന്നു കേട്ടിട്ടില്ലേ?
എസ്. രഘു, ആലുവ
ചക്കയെക്കുറിച്ച്
ജന്മഭൂമിയിലെ ചക്കയെപ്പറ്റിയുള്ള ലേഖനം (17-4-15) വായിച്ചു. പല പുതിയ അറിവുകളും കിട്ടി.
ഒരു ഫലംമുഴുവന് ഒരാള്‍ക്ക് തിന്നാന്‍ കഴിയാത്ത ഒരേയൊരു ഫലം ചക്കയല്ലേ? തമിഴ്നാട്ടിലെ ചില പ്ലാവുതോട്ടങ്ങളില് 80 കിലോഗ്രാമുള്ള ചക്ക ലഭിച്ചിട്ടുണ്ട്.
കൃഷിവകുപ്പിന്റെ ഫാംഗൈഡ് പ്രകാരം കേരളത്തില്‍ രണ്ടിനം പ്ലാവ് മാത്രമേയുള്ളൂ. കേരളത്തിലെ പ്ലാവുകളുടെ കണക്ക് കണ്ടു. സംസ്ഥാനത്ത് ഒരു വീട്ടില്‍ ശരാശരി ഒന്നിലധികം (എന്റെ വീട്ടിലും) പ്ലാവുകളുണ്ട്. കേരളത്തില്‍ 80 ലക്ഷത്തിലധികം വീടുകളുണ്ട്. താങ്കളുടെ കള്ളക്കണക്കുപ്രകാരം ഒരു പ്ലാവില്‍ 1250 ചക്കയുണ്ടാകും. അത്തരം ഒരു പ്ലാവ് കാട്ടിത്തരാമോ?
എന്‍. അനില്‍കുമാര്‍, കൊടുമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: