കുഞ്ഞേ, വരത്തന്മാരുടെ (അധിനിവേശ യജമാനന്മാരുടെ) മരവിച്ച മിഴികള്‍ ഇന്ന് എന്റെ നിഴലിനേയും വിടുന്നില്ല. അവരുടെ ചിരിയോ, കപടവും”- പത്താം ക്ലാസിലെ കേരള റീഡര്‍ ഇംഗ്ലീഷ് പാര്‍ട്ട് ഒന്നിലെ ‘വണ്‍സ് എപോണ് എ ടൈം’ എന്ന കവിതയില്‍നിന്ന്: കവി ഗബ്രിയേല്‍ ഒക്കാറ.
1800 മുതല്‍ നൂറ്ററുപത് കൊല്ലക്കാലം കറുത്ത വര്‍ഗക്കാരെ കുരിശ് ചുമപ്പിക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുത്ത ഇംഗ്ലീഷ് മിഷണറിമാര്‍ സ്വതന്ത്ര നൈജീരിയയുടെ മണ്ണില്‍നിന്ന് കട്ടയും പടവും മടക്കി പിന്‍വാങ്ങുന്നത് 1960 ല്‍ ആണ്. അന്ന് മുപ്പത്തൊമ്പത് വയസ്സുള്ള ഗബ്രിയേല്‍ ഒക്കാറ എന്ഗുവില് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. എന്‍ഗു, ഓഗ്മോബോഷോ, ബാവുച്ചി തുടങ്ങിയ നൈജീരിയയിലെ പല സ്ഥലങ്ങള്‍ക്കും കേരളത്തിലെ കട്ടപ്പന, അടിമാലി, ഉടുമ്പന്‍ചോല, കുഞ്ചിത്തണ്ണി മുതലായ ഹൈറേഞ്ച് പ്രദേശങ്ങളുമായുള്ള സാദൃശ്യം അത്ഭുതപ്പെടുത്തുന്നതാണ്.
റബറിന്റെ വിലയിടിവിന് തീരദേശത്തെ മുക്കുവനെക്കൊണ്ടുപോലും സമാധാനം പറയിക്കാന്‍ വെമ്പുന്ന ഒരു ജനവിഭാഗം ഇവിടുത്തെപ്പോലെ അവിടെയുണ്ട്. ഫോറിന് മിഷണറിമാര്‍ തദ്ദേശമതത്തില്നിന്ന് ജ്ഞാനസ്നാനം ചെയ്തെടുത്ത നാടന്‍ ജനുസ്സുകളായ പാതിരിമാരും അവരുടെ കുഞ്ഞാടുകളും കുടിയേറ്റം എന്ന ഓമനപ്പേരില്‍ മണ്ണും മരങ്ങളും അരിഞ്ഞുതള്ളി നീതി-നിയമവ്യവസ്ഥകളെ തെമ്മാടിക്കുഴിയില്‍ അടക്കിയ കാര്യത്തിലും മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ ഒറ്റക്കെട്ടാണ്.
മാത്രവുമല്ല, പേക്രാന്തമായ മഹാവാതങ്ങളെ ‘ക്ഷ’ എണ്ണിച്ച ബഹുകായന്മാരായ മഹോഗണിമരങ്ങള്‍ എനുഗുവിലെ കുടിയേറ്റക്കാരനുമുന്നില് തൃണസദൃശ്യം ചുവടറ്റുവീണെങ്കില് ഹൈറേഞ്ചിലെ സ്ഥിതിയും വിഭിന്നമല്ലല്ലോ? പക്ഷേ, ‘മഹാഗണി’ എന്ന പേരില്‍ നമ്മുടെ നാട്ടില്‍ ഉരുപ്പടികള്‍ക്കായി എമ്പാടും നട്ടുവളര്‍ത്തുന്ന ഡ്യൂപ്ലിക്കേറ്റ് യൂറോപ്യന്‍ മഹോഗണിയല്ല, സംഫുല്ലങ്ങളായി തലമുറകള്‍ക്ക് ജന്മംകൊടുക്കേണ്ട ഒറിജിനല്‍ സ്വിറ്റ്നിയാ മഹോഗണികളാണ് കുടിയേറ്റ അക്രമികളുടെ ആര്‍ത്തിയ്ക്ക് ഇരയായി ഹൈറേഞ്ചിനൊപ്പം നൈജീരിയയിലും നാമാവശേഷമായിപ്പോയതെന്നുമാത്രം.
തീര്‍ന്നില്ല സാദൃശ്യം! നൈജീരിയക്കാരന് അനക്കൊണ്ടയെ ടേസ്റ്റ് ചെയ്തപ്പോള്‍ അതിനു പാങ്ങില്ലാത്ത പശ്ചിമഘട്ടത്തിലെ കയ്യേറ്റക്കാരന് പെരുമ്പാമ്പിന്റെ ഇറച്ചിയില്‍ പരീക്ഷണങ്ങള്‍ നടത്തി തൃപ്തിപ്പെട്ടു. വെരുകും മുള്ളന്‍പന്നിയും വരയാടും മരപ്പട്ടിയും തുടങ്ങി കേഴയും കാട്ടുപന്നിയും കാട്ടുപോത്തുംവരെയുള്ള മിണ്ടാപ്രാണികളെ കൂടുതല്‍ രുചിയോടെ ആഹരിച്ച് ഏമ്പക്കം വിടാന്‍ ഭാഗ്യം സിദ്ധിച്ചത് പശ്ചിമഘട്ടത്തില്‍ പുഞ്ചക്കൃഷിയിറക്കിയ മിടുക്കര്ക്കുതന്നെ. കാരണം, ഇഞ്ചി-കുരുമുളക്-കറുവപ്പട്ടകളുടെ വത്തിക്കാനല്ലേ ഇടുക്കി.
കാട് ഇരുപത്തിനാലായിരം കായല്‍ ആക്കുന്നതും കാട്ടിറച്ചികൂട്ടി മൂന്നുനേരം ഉണ്ണുന്നതും ഭരണഘടന ചിലര്‍ക്ക് മാത്രം നല്കിയ വീറ്റോ അധികാരമായതിനാല്‍ അവരും അനന്തരാവകാശികളും ആ കര്‍മം ആചന്ദ്രതാരം നടത്തട്ടെ. ഇവിടെ വിഷയം അതല്ലാത്തതിനാല്‍ പറഞ്ഞുതുടങ്ങിയിടത്തുനിന്ന് തുടരാം.
ഗബ്രിയേല്‍ ഒക്കാറയേക്കാള് ഒമ്പത് വയസ്സ് കുറവാണെങ്കിലും ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാമഹപട്ടം ചിന്വാ ആചബെയ്ക്കാണ് (യഥാക്രമം 1921, 30). ഇംഗ്ലീഷ് മിഷനറിമാരാല്‍ മാനഭംഗപ്പെട്ട ഇബോ ഗോത്രസംസ്കൃതിയുടെ ചരിത്രപരമാര്ത്ഥങ്ങളായ തിങ്സ് ഫാള്‍ എപാര്‍ട്ട്, ആരോ ഓഫ് ഗോഡ്, നോലോങ്ങര് അറ്റ് ഈസ് എന്നീ വിശ്വോദാത്ത കൃതികളിലൂടെ ലോകം ആദരിക്കുന്ന ആചബെയെക്കൂടാതെ ഡെനീസ് ഒസാഡബി, ഹെര്‍ബര്‍ട്ട് ഒജെന്ഡോ, ക്രിസ്റ്റഫര്‍ ഓക്കിബോ, കൊലാവോലെ ഒഗുന്മോലാ, എലുകേഗ, ഒനുവേറ എന്സെക്വു എന്നിങ്ങനെ വിശ്വസാഹിത്യത്തില്‍ നൈജീരിയന്‍ മുദ്ര പതിപ്പിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ പലരുണ്ട്. എന്നാല്‍, തെക്ക് കാലിബാര് മുതല്‍ വടക്ക് കാനോവരെയുള്ള നീണ്ട ദൂരത്തിനിടയ്ക്ക് മാര്ഗവാസികളായി മാറിക്കഴിഞ്ഞ ലക്ഷക്കണക്കിന് യൊറൂബാ, ഇബോ, ഹൊസ്സാ ഗോത്ര വനവാസികള്‍ക്ക് കൈമോശം വന്ന പ്രാക്തനതയുടെ നേരിനെപ്പറ്റി അന്തഃകരണം പുകച്ചത് ഗബ്രിയേല്‍ ഒക്കാറയോളം മറ്റാരുമില്ലായിരുന്നു. കപ്പലിറങ്ങിവന്ന ഫോറിന് ദൈവത്തിന്റെ അത്ഭുതരോഗശാന്തി ശുശ്രൂഷകളില്‍ മുഖമടച്ചുവീണ പാവം നൈജീരിയന്‍ മലദൈവങ്ങളുടെ കണ്ണീരും വ്യഥകളും അലട്ടിയതും അദ്ദേഹത്തെ മാത്രം.
മിഷണറിപ്പറ്റം ഉയര്‍ത്തിയ സാംസ്കാരിക നശീകരണത്തിന്റെ ചുഴലികള്ക്കെതിരെ, ‘പാരമ്പര്യപുനരുദ്ധാരണം’ എന്ന ആഫ്രിക്കന്‍ ഘര്‍വാപസിയിലൂടെ ഗബ്രിയേല്‍ ഒക്കാറ തുടങ്ങിവച്ച ഗോത്രദേശീയതയിലേക്കുള്ള മടക്കം നൈജീരിയയുടെ അശാന്തരായ പരദേവതകള്ക്കുള്ള അന്തിത്തിരിയായി; ലോകത്തിലെ പൗരാണിക മതസമൂഹങ്ങള്‍ക്കും ദൈവങ്ങള്‍ക്കും സെമിത്തേരി പണിത് കാത്തിരിക്കുന്ന പാതിരിപ്പടയുടെ സൃഗാലബുദ്ധിയ്ക്കുള്ള താക്കീതും.
എങ്കില്‍, കഴിഞ്ഞ അമ്പതോ അറുപതോ കൊല്ലംകൊണ്ടുമാത്രം ‘കുരുശുമൂട്ടില്‍’ക്കാരായി മാറിയ കേരളത്തിലെ വനവാസികള്‍ക്ക് നഷ്ടപ്പെട്ട പൈതൃകമോ? മലയരയരും ഉള്ളാടരും ഊരാളികളുമൊക്കെയായി ഇഴചേര്‍ക്കപ്പെട്ട ഗിരിജനങ്ങളുടെ ഹിന്ദുപാരമ്പര്യത്തിന്മേല് വീണ മാമോദീസാ വെള്ളം തുടച്ചുകളയാനും അവരുടെ ബലിപൂജകള്‍ സ്വീകരിച്ച് അനുഗ്രഹിക്കാന്‍ വെമ്പി നില്ക്കുന്ന മലങ്കാളി, കരിങ്കാളി, കൊടുങ്കാളി, ഭൂതകാളിമാരായ കുലദൈവങ്ങളുടെ അക്ഷമ അവസാനിപ്പിക്കാനും നേരമായില്ലേ? ”യെരുശലേം മതക്കാരാ! നിന്റെ കപ്പേളയും കാസായും കാനോനായും കാട്ടി മയക്കാതെ, ഞങ്ങളുടെ പിതൃക്കളും മലമുത്തപ്പന്മാരും വനദുര്‍ഗ്ഗയും കുടിയിരിക്കുന്ന കാടും മലയും അശുദ്ധമാക്കാതെ കടന്നുപോകൂ” എന്ന്, ഇവിടുത്തെ വനവാസികള്‍ ഉറഞ്ഞുതുള്ളി പറയാന്‍ ഇനി വൈകണോ?
കൊടുങ്കാറ്റിനെ ജയിച്ചിട്ടും കുരിശുമതക്കാരന്റെ മഴുവിനോട് തോറ്റുപോയ മഹോഗണിമരങ്ങള്‍ ശേഷിപ്പിക്കുന്നത് ഒരു അടയാളമാണ്. പഞ്ചഭൂതസഹായത്താല് പരലോകപ്രാപ്തിനേടേണ്ട ഗോത്രജന്മത്തിന്റെ കടയ്ക്കലേറ്റ സുവിശേഷക്കോടാലിയുടെ കളങ്കം! കുലനാമ്പ് കടിക്കാനെത്തുന്ന കുഞ്ഞാടുകള്‍ക്കെതിരെ വനവാസി സംഘടനാനേതാക്കള്‍ ഇനിയെങ്കിലും പ്രതികരിക്കാത്തപക്ഷം, ഗുരുകാരണവന്മാര് കന്നിയിലും കുംഭത്തിലും അരിയിട്ട് വാഴ്ത്തിപ്പോന്ന മാരിയമ്മഭഗവതിക്കും അയ്യനാര് ശാസ്താവിനും കുട്ടിയമ്മ ഭദ്രകാളിയ്ക്കും പകരം മറുനാടന്‍ മതക്കാരന്റെ കന്തീസായും കദീശായും ആലാഹായും കേരളത്തിലെ പുത്തന്‍ ഗോത്രദേവതാസ്ഥാനം കൈയടക്കും. കുറെ കുശാഗ്രബുദ്ധികള്‍ രണ്ടായിരം കൊല്ലം പണിയെടുത്ത് ഉണ്ടാക്കിയ ആധുനിക വിദേശമതത്തിന് ‘കുരിശിലേറ്റാനുള്ളതല്ല’, ലക്ഷോപലക്ഷം വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട കേരളീയ ഗോത്രസംസ്കൃതിയെന്നറിയുക. മഹോഗണിമരങ്ങള്‍ പറയാതെ ബാക്കിവച്ചത് അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: