ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇനിയും ഉണങ്ങാത്ത മുറിവാണ് വിഭജനം. ലാഹോറില്‍ വച്ച് 1940 മാര്‍ച്ച് 23 ന് നടന്ന മുസ്ലിംലീഗിന്റെ സമ്മേളനത്തിലാണ് വിഭജനപ്രമേയം പാസ്സാക്കിയത്. ഇസ്ലാം പ്രത്യേക സംസ്കാരവും സമൂഹവുമാണെന്നും അതിനാല്‍ തങ്ങള്‍ക്ക് മതാധിഷ്ഠിത രാഷ്ട്രം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗാന്ധിജിയും നെഹ്റുവുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിഭജനമെന്ന ആശയത്തെ എതിര്‍ത്തപ്പോള്‍ ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ ലീഗിന്റെ വാദഗതികളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള കപടമതേതരക്കാരാണ്.
വിഭജനത്തിനുമുന്പുതന്നെ മലബാറില്‍ ശക്തമായിരുന്ന മുസ്ലിംലീഗ് വിഭജനത്തിന്റെ വിഷവിത്ത് കേരളത്തില്‍ മുളപ്പിക്കുകയും ഭാരതം വിഭജിച്ച് പാക്കിസ്ഥാന് നിലവില്‍വന്നപ്പോള്‍ മലബാറില്‍ മാപ്പിളസ്ഥാന് വേണമെന്ന് വാദിക്കുകയും ചെയ്തു. ഭാരതത്തില്‍ മറ്റെല്ലായിടത്തും മുസ്ലിംലീഗ് ഔദ്യോഗികമായിത്തന്നെ പിരിച്ചുവിട്ടപ്പോള്‍ കേരളത്തില്‍ മാത്രം അതുണ്ടായില്ല. പിന്നീട് സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി അധികാര രാഷ്ട്രീയത്തിലേക്ക് ലീഗിന്റെ പടിപടിയായുള്ള കടന്നുവരവിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും മുന്നോട്ടുവന്നു.
മുസ്ലിംലീഗിന്റെ അധികാരാരോഹണം അക്കാലത്തുതന്നെ ക്രൈസ്തവസഭയേയും ചിന്തിപ്പിച്ചതിന്റെ ഫലമായി ആദ്യകാലത്ത് കോണ്‍ഗ്രസിലൂടെയും പിന്നീട് കേരള കോണ്‍ഗ്രസിലൂടെയും ക്രൈസ്തവസഭയും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകശക്തിയായി. മെയ് മാസത്തില്‍ കോഴിക്കോട് നടക്കാനിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ മുദ്രാവാക്യം ”മതേതരഭാരതത്തിനായി യുവജനമുന്നേറ്റം” എന്നതാണ്.
എന്നാല്‍ ഈ മുദ്രാവാക്യമുയര്ത്തിപ്പിടിക്കാന് ധാര്‍മികമായി യാതൊരവകാശവുമില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. അധികാരത്തില്‍ ഏതുവിധേനയും കടിച്ചുതൂങ്ങിനില്ക്കാന് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷപ്രീണനമെന്ന നഞ്ഞുകലക്കിയവര്.
ഭാരതത്തിലെ ഓരോ പൗരനും അവര്‍ ഏതു മതത്തിലും വിശ്വാസത്തിലും പെട്ടവരായാലും ഒരേ സ്ഥാനവും പ്രാധാന്യവും സംരക്ഷണവും നല്‍കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പാരീസില്‍ വച്ച് പ്രഖ്യാപിക്കുകയുണ്ടായി. അതാണ് മതേതരത്വം. മതേതരത്വമെന്ന വാക്കിനര്‍ത്ഥം മതപരിഗണന കൂടാതെ എല്ലാവര്ക്കും തുല്യപരിഗണന എന്നതാണ്. എന്നാല്‍ കേരളത്തില്‍ ഇന്ന് നടക്കുന്നതെന്താണ്. മതനിരപേക്ഷമായ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസമേഖലയാണ് ഏറ്റവും മലീമസമാക്കപ്പെട്ടിട്ടുള്ളത്.
മാറിമാറി അധികാരത്തില്‍ വന്ന മുന്നണികള്‍ സുപ്രധാനമായ വിദ്യാഭ്യാസവകുപ്പ് മതന്യൂനപക്ഷക്കാരുടെ കൈകളില്‍ ഏല്‍പ്പിച്ചതിന്റെ ഫലമായി പാഠ്യപദ്ധതി പരിഷ്കരണമെന്ന പേരില്‍ കേരള ജനതയെ കുറച്ചൊന്നുമല്ല വഴിതെറ്റിച്ചിരിക്കുന്നത്. കേരളത്തിന്റെ സ്വത്വമെന്തെന്ന്, പാരമ്പര്യമെന്തെന്ന്, യഥാര്‍ത്ഥ ചരിത്രമെന്തെന്ന് നാം പഠിച്ചതേ ഇല്ല. മാതൃഭാഷയുടെ തനിമയും വിശുദ്ധിയും നമുക്ക് നഷ്ടപ്പെട്ടു. പൗരാണിക സാഹിത്യത്തിലെ സുപ്രധാന ഭാഗങ്ങളും മൗലികഭാവങ്ങളും മതേതരത്വത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടു. മതസ്ഥാപനങ്ങള്‍ നടത്തുന്ന ചില അണ്‍എയ്ഡഡ് സ്കൂളുകളില്‍ ആ മതവിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കുകയും മറ്റുമതങ്ങള്‍ മോശമാണെന്ന ചിന്ത അവരില്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്
എന്ന സര്‍വശിക്ഷാ അഭിയാന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. അദ്ധ്യാപകരെ പച്ചക്കുപ്പായമണിയിക്കല്, സ്കൂളുകളില്‍ പച്ചബോര്ഡു സ്ഥാപിക്കല്‍ എന്നുതുടങ്ങി എന്തെല്ലാം പ്രതിഭാസങ്ങള്‍ പരിഷ്കരണത്തിന്റെ ഭാഗമായി പരീക്ഷിക്കപ്പെട്ടു. വെള്ളിയാഴ്ചകള്‍ എസ്എസ്എല്‍സി പരീക്ഷാ കലണ്ടറുകളില്‍നിന്ന് അപ്രത്യക്ഷമായി. ഏറ്റവുമൊടുവില്‍ ചോദ്യപേപ്പറില്‍ മതചിഹ്നം അച്ചടിച്ചുവരുന്നിടത്തുവരെ എത്തി കാര്യങ്ങള്‍.
കേരളത്തിന്റെ മതേതര പാരമ്പര്യം തകര്‍ക്കാനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി ഘര്‍വാപസി വിവാദമാക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ തായ്വേരുകള് തേടിപ്പോകുമ്പോള്‍ ചെന്നെത്തുന്ന തറവാട്ടുമുറ്റത്തു കണ്ടെത്തുന്നവരുടെ തലയില്‍ തൊപ്പിയോ കഴുത്തില്‍ കൊന്തയോ കാണില്ല. ആ മുന്‍തലമുറയെ അന്തസ്സോടെ സ്മരിക്കാന്‍ തയ്യാറായ മന്ത്രി ആര്യാടന് മുഹമ്മദിനെ പ്രകീര്ത്തിച്ചേ മതിയാകൂ. 1969 ജൂണ്‍ 16 ന് രൂപീകൃതമായ ഇന്നത്തെ മലപ്പുറം ജില്ലയെന്നറിയപ്പെടുന്ന പണ്ടത്തെ ഏറനാടിനെക്കുറിച്ച് മഹാകവി കുമാരനാശാന് എഴുതിയ വരികള്‍ നേരിന്റെ നേര്‍ക്കാഴ്ചയാണ്- ”ക്രൂര മുഹമ്മദര്‍ ചിന്തിയ ഹൈന്ദവച്ചോരയാല്‍ ചോപ്പെഴും ഏറനാട്.”
കേരളത്തിലെ സാഹിത്യനായകന്മാരില്‍ പ്രമുഖനായ പെരുമ്പടവം ശ്രീധരന്, ഇക്കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിക്കുന്നത് ജനിച്ചുവളര്‍ന്ന മതത്തില്‍നിന്ന് ഒരാള്‍ മറ്റൊരുമതത്തിലേക്ക് പോകുന്നവെന്നതിന്റെ അര്‍ത്ഥം ആ മതത്തിന്റെ വേലികള്‍ അത്രയും ദുര്‍ബലമാണെന്നല്ലേ എന്നാണ്. തന്റെ അഭിപ്രായത്തെ ബലപ്പെടുത്താനെന്നോണം അവര്‍ണവിഭാഗം തങ്ങള്‍ ഹിന്ദുക്കളാണെന്ന് അഭിമാനിക്കുന്നത് കാള അതിന്റെ നുകം അഭിമാനമായി കരുതുന്നതുപോലെയാണ് എന്ന് സഹോദരന് അയ്യപ്പന് എഴുതിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അധഃസ്ഥിതന് സംഘടിക്കാന്‍ സാധിക്കുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയ, സഹോദരന് അയ്യപ്പന്റെ ഏറെക്കുറേ സമകാലീനനായ, മഹാത്മാ അയ്യങ്കാളിയെ എന്തേ അങ്ങ് ഓര്‍ക്കാതെപോയി.
1900 ന്റെ തുടക്കത്തില്‍ കേരളത്തില്‍ അത്യന്തം ആവേശത്തോടെ മതംമാറ്റം നടത്തിവന്നിരുന്ന സാല്‍വേഷന്‍ ആര്‍മി അയ്യങ്കാളിയെ മതംമാറ്റിയാല്‍ ഒരു വലിയ സമൂഹം കൂട്ടത്തോടെ മതംമാറും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പ്രത്യേക യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. ആ യോഗത്തില്‍വച്ച് സാല്‍വേഷന്‍ ആര്‍മിയുടെ കമാന്ററായിരുന്ന ക്ലാരകേയ്സ് എന്ന മദാമ്മ പല പ്രലോഭനങ്ങളിലൂടെയും അയ്യങ്കാളിയെ ക്രിസ്തുമതം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു.
പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ആലോചിച്ച് തീരുമാനമെടുക്കാം എന്നുപറഞ്ഞുകൊണ്ട് അവിടെനിന്നും പിരിഞ്ഞ അയ്യങ്കാളി അടുത്ത ദിവസം തന്നെ തങ്ങളുടെ സമുദായത്തിന്റെ ജനസംഖ്യ ക്രമാതീതമായി കുറയുന്നത് പ്രലോഭനങ്ങളിലൂടെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലമാണെന്നും അതുകൊണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും ആരേയും നിര്‍ബന്ധിച്ചു മതംമാറ്റാന്‍ പാടില്ലെന്ന് വിക്ടോറിയ രാജ്ഞിയുടെ കല്‍പ്പനയുണ്ടെന്നും സൂചിപ്പിച്ച് ഒരു ഭീമഹര്‍ജി മഹാരാജാവിനു സമര്‍പ്പിക്കുകയാണ് ചെയ്തത്.
സ്വതന്ത്രഭാരതത്തില്‍ 1967 ല്‍ ഒറീസയിലും 1968 ല്‍ മധ്യപ്രദേശിലും 1978 ല്‍ അരുണാചല്‍പ്രദേശിലും അന്ന് നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമംമൂലം നിരോധിച്ചു. ഒറീസയിലും മധ്യപ്രദേശിലും വന്ന നിയമങ്ങളെ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്കിയ അപ്പീല്‍ 1977 ല്‍ സുപ്രീംകോടതി തള്ളി.
ആ കാലത്ത് ഭാരതം ഭരിച്ചിരുന്ന ജനതാപാര്‍ട്ടിയിലെ പാര്‍ലമെന്റംഗമായിരുന്ന ഓംപ്രകാശ് ത്യാഗി പ്രസ്തുത നിയമങ്ങളുടെ ചുവടുപിടിച്ച് തയ്യാറാക്കിയ ‘ഫ്രീഡം ഓഫ് റിലിജിയണ്‍ ബില്‍ 1978’ ഇവിടെ പ്രസക്തമാണ്. അരുണാചല്‍പ്രദേശില്‍ നിയമം നിലവില്‍ വന്നതുമുതല്‍ തങ്ങള്ക്കവിടേക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും തന്മൂലം ക്രിസ്ത്യന്‍ മിഷണറിമാരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിരിക്കുകയാണെന്നുമുള്ള പരാതിയുമായി അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ ഏതാനും ബിഷപ്പുമാരോടൊപ്പം ചെന്നുകണ്ട മദര്‍ തെരേസ അദ്ദേഹത്തില്‍നിന്നും അനുകൂല നിലപാട് ലഭിക്കാത്തതിനെത്തുടര്‍ന്ന് വിഷമിക്കുന്ന അവസരത്തിലാണ് ഒ.പി.ത്യാഗി ബില്ലിന്റെ ഉദയം.
നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഒരുമതത്തില്നിന്ന് മറ്റൊരു മതത്തിലേക്ക്, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും എസ്സി എസ്ടി വിഭാഗത്തില്‍പ്പെടുന്നവരേയും മതംമാറ്റുന്നത് ശിക്ഷാര്‍ഹമാണെന്നതായിരുന്നു പ്രസ്തുതബില്ലിന്റെ രത്നചുരുക്കം. എന്നാല്‍ ഈ ബില്ലിനെതിരെ 1979 മാര്‍ച്ച് 25 ന് പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ ആദ്യത്തെ വെടിയുതിര്‍ത്തത് മദര്‍ തെരേസയായിരുന്നു. ആ കത്തിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും അതിന് ദേശായി 1979 ഏപ്രില്‍ 21 നയച്ച മറുപടിയില്‍നിന്ന് അത് സ്വാംശീകരിക്കാം.
ദാനവും ജീവകാരുണ്യവും ഗൂഢോദ്ദേശ്യപരമല്ലെങ്കില് മാത്രമേ ഗുണകരമാകൂവെന്നും ജീവകാരുണ്യവും മതപരിവര്‍ത്തനവും ഒരുമിച്ചുകൊണ്ടുപോകാന്‍ സാധ്യമല്ലെന്നും മതം മഹത്തരമാകുന്നത് സ്ഥാപിത താല്പര്യമില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുമ്പോഴാണെന്നും ആയതുകൊണ്ട് ബില്ലിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം പുനഃപരിശോധിക്കണം എന്നുമായിരുന്നു ആ മറുപടി. നിര്‍ഭാഗ്യവശാല്‍ 1979 ല്‍ ജനതാപാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് മൊറാര്‍ജി ദേശായി മന്ത്രിസഭ രാജിവെക്കുകയും ആ ബില്ല് പിന്നീടൊരിക്കലും വെളിച്ചം കാണാതെപോവുകയുമാണുണ്ടായത്. മതേതരത്വത്തിന്റെ അപ്പോസ്തലന്മാര് അത്തരത്തിലൊരു നിയമത്തിന്റെ പിറവിയെ ഇപ്പോഴും പ്രതിരോധിക്കുന്നതായി നമുക്കുകാണാം.
കേരളത്തിലെ സാംസ്കാരിക നായകരും ഇടതുപക്ഷ പുരോഗമനക്കാരും മതേതരത്വം പ്രകടിപ്പിക്കുന്നതില്‍ ഒട്ടും പുറകിലല്ല. മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചപ്പോള്‍ അതിനെ ന്യൂനപക്ഷവിരുദ്ധമമെന്നു മുദ്രകുത്തി ഈ കൊച്ചുകേരളത്തിലെ കൊച്ചിയില്‍വച്ച് ”ബീഫ് ഫെസ്റ്റ്” നടത്തിയ മതേതരക്കാര്‍ അടുത്ത റമദാന് മാസത്തില്‍ മലപ്പുറം ജില്ലയിലെ അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ക്കുമുന്നില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്ത് എപ്പോഴെങ്കിലും സൗകര്യപ്പെടുമ്പോള്‍ ഒരു ”പോര്‍ക്ക് ഫെസ്റ്റ്” നടത്തിയും തങ്ങളുടെ മതേതരത്വം തെളിയിക്കാന്‍ തയ്യാറാകണം.
കേരളത്തിന് നഷ്ടമായിരിക്കുന്നത് സംസ്കാരമാണ്. ഒരു ജനതയെ യോജിപ്പിക്കാന്‍ ആവശ്യമായതും അതുതന്നെ. നൂറ് ശതമാനം സാക്ഷരത കേരളജനതയെ സംസ്കാരസമ്പന്നരോ വിവേകശാലികളോ ആക്കിയില്ല. സാമൂഹികമായ ഉത്തരവാദിത്വബോധവും നമുക്കുണ്ടായില്ല. മറിച്ച് വിദ്യാസമ്പന്നരും സാമൂഹികമായി അത്യുന്നതങ്ങളില്‍ നില്‍ക്കുന്നവരും നാം ഏറെ ബഹുമാനിക്കുന്നവരുമായ പരമോന്നത നീതിപീഠത്തിലെ ന്യായാധിപര്‍വരെ മതത്തിന്റെ പേരില്‍ വിലപേശലുകള്‍ നടത്തുമ്പോള്‍,നമ്മുടെ നാട്ടിലെ ഒരു സംവരണമണ്ഡലത്തില്നിന്നുള്ള പാര്‍ലമെന്റംഗത്തിന് തന്റെ പാര്‍ട്ടിയില്‍ ഇത്രയുംകാലം പ്രവര്‍ത്തിച്ചിട്ടും മറ്റു നേതാക്കളോടൊപ്പം വേദിപങ്കിടാന്‍ ആദ്യമായി അവസരം കിട്ടിയത് ഈ അടുത്തകാലത്തുമാത്രമാണെന്ന് തുറന്നുപറയേണ്ട ഗതികേടുവരുമ്പോള്‍,
ഐസ്ക്രീം പാര്‍ലര്‍ കേസിനെ തുടര്‍ന്ന് താനായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്ന് വിപ്ലവനായിക കെ.അജിത പറയുമ്പോള്‍, ജനസംഖ്യാ വര്‍ധനവ് ഈ തോതിലാണെങ്കില്‍ വരുന്ന ഇരുപതുവര്‍ഷത്തിനകം കേരളം ഒരു ഇസ്ലാമിക സംസ്ഥാനമാകുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ ഏതാനും വര്‍ഷംമുമ്പ് പരസ്യമായി പ്രസ്താവിച്ചത് കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ മതേതര കേരളത്തിന്റെ ഇന്നത്തെ സ്ഥിതിയും നാളത്തെ ഗതിയും മനസ്സിലാക്കാം.
ഭാരതത്തിലെ ഓരോ പൗരനും തന്റെ മതവിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും വച്ചുപുലര്‍ത്താനുള്ള മൗലികാവകാശമുണ്ട്. എന്നാല്‍ സാമൂഹികമായ ഇടപെടലുകളില്‍ മതം കടന്നുവരാന്‍ പാടില്ലെന്നതാണ് അതിന്റെ മറുവശം. മതേതരത്തിന്റെ അര്‍ത്ഥമറിയാത്തവര്‍ മതേതരമുദ്രാവാക്യങ്ങളുമായി നിര്‍ലജ്ജം നമുക്കുമുന്നിലെത്തുന്നത് കേരള സമൂഹത്തിന്റെ തിരിച്ചറിവിനോടുള്ള വെല്ലുവിളിയാണ്. ഈ കപടമതേതരവാദികളുടെ മതേതരത്വത്തിന് ഒരു പുനര്‍വായന അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: